കണ്ടു മനസിലുറച്ച സ്ഥിരം കാഴ്ചകളുമായി ജീവയുടെ കളത്തിൽ സന്ധിപ്പോം- ശൈലന്റെ റിവ്യൂ
ശൈലൻ
"കളത്തിൽ സന്ധിപ്പോം' എന്ന പേര് കേൾക്കുമ്പോൾ "..കാണാടാ.." "നമ്മക്ക് കാണാടാ.." ഇന്ന് പരസ്പരം വെല്ലുവിളിക്കുന്ന സൂപ്പർസ്റ്റാർ ഹരീന്ദ്രൻ-എംവിഐ കുരുവിള പോര് പോലെയോ അയ്യപ്പനും കോശിയും യുദ്ധം പോലെയോ ഒക്കെ ഉള്ള ഒരു പദ്ധതി ആയിരിക്കും എന്ന് പ്രതീക്ഷിക്കും.. ബട്ട്, ഇത് അതല്ല ഐറ്റം. രണ്ട് ഉയിർ നന്പന്മാരുടെ സൗഹൃദത്തിന്റെ കഥയാണ് സിനിമ. കൊമേഴ്‌സ്യൽ സ്ഥിരം ഗ്ലോറിഫൈ ചെയ്യുന്നതും ഇന്നലെ പോലും ഹസീബ്-ഇച്ചാപ്പീ ചങ്ങാതീസിൽ കണ്ടതുമായ ഫോർമുലയുടെ മറ്റൊരു വേർഷൻ..

ഇവിടെ ഉയിർ നന്പന്മാർ അശോകും ആനന്ദും ആണ്. ജീവയും അരുൾനിധിയും. ജീവയുടെ പിതാവിന്റെ പ്രൊഡക്ഷൻ ഹൗസ് ആയ സൂപ്പർഗുഡിന്റെ തൊണ്ണൂറാമത് സിനിമ കൂടി ആണ് കളത്തിൽ സന്ധിപ്പോം..

എൺപതുകളുടെ അവസാനത്തിൽ മലയാളത്തിൽ ആദ്യപാപവും ലയനവും പോലുള്ള സോഫ്റ്റ് പോൺ സിനിമകൾ നിർമ്മിച്ച് കൊണ്ട് ഇൻഡസ്ട്രിയിൽ എത്തിയതാണ് ആർ ബി ചൗധരിയും സൂപ്പർഗുഡ് ഫിലിംസും. ഈ രണ്ട് സിനിമകളുടെയും സൗത്ത് ഇൻഡ്യ ഉടനീളമുള്ള വിജയത്തെ തുടർന്ന് തൊണ്ണൂറുകളിൽ വിക്രമൻ സംവിധാനം ചെയ്ത കുറെ എക്സ്ട്രാ ഫീൽ ഗുഡ് സിനിമകളുമായി സൂപ്പർഗുഡ് തമിഴിലേക്ക് ചുവടുമാറ്റി ദശകങ്ങൾ കൊണ്ട് വമ്പൻ ബാനർ ആയി മാറി. ചൗധരിയുടെ മക്കൾ ജീവയും രമേഷും സിനിമാ താരങ്ങളായി. ജീവ അതിൽ കൂടുതൽ ശ്രദ്ധേയനായി.
സ്വാഭാവികമായും സൂപ്പർഗുഡിന്റെ തൊണ്ണൂറാമത് സിനിമ ജീവ നായകനായി വരുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും ഒക്കെ എക്സ്ട്രാ സ്‌പെഷ്യൽ പ്രതീക്ഷിക്കും.

എന്നാൽ എൻ രാജശേഖർ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന കളത്തിൽ സന്ധിപ്പോം അത്തരത്തിലുള്ള യാതൊരു സ്പെഷ്യാലിറ്റിയ്ക്കും റിസ്ക്കിനും മെനക്കേടാതെ, സ്ഥിരം ഫോർമുലയും ക്ളീഷേ മസാലകളും വച്ചുള്ള ഒരു സെയ്ഫ് സോൺ കളിയാണ്. സോളോഹീറോ റിസ്ക് പോലും എടുക്കാൻ മടിച്ചാവും അരുൾനിധിയെ കടയ്ക്ക് ഒപ്പം നിർത്തിയിരിക്കുന്നത്..

ഓപ്പണിംഗ് സീനിൽ തന്നെ ഗില്ലി മുതൽ മാസ്റ്റർ വരെ പയറ്റി പഴകിയ കബഡിയുമായി രണ്ടുപേരും അരങ്ങേറുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ വെറുത്ത് പോവും. പക്ഷെ, കബഡിയുടെ ശല്യം പിന്നെ അധികം നേരമില്ല. ആ കളി കഴിയുന്നതോടെ കളി നട്പിലേക്ക് കളം മാറുകയാണ്. പിന്നെ അന്ത്യഭാഗത്തെ ഉള്ളൂ കബഡിയുടെ ശല്യം..

അശോകിന്റെയും ആനന്ദിന്റെയും ഉയിർ സൗഹൃദത്തിനിടയിൽ പിന്നെ പാട്ട് കടന്ന് വരും സമൂഹസേവനം കടന്നുവരും കുടുംബങ്ങൾ കടന്നുവരും പ്രണയം കടന്ന് വരും നായികമാർ വരും തെറ്റിദ്ധാരണ വരും. പ്രതിസന്ധികൾ വരും. എല്ലാം മുറ പോലെ കടന്നുപോകും. ആരേയും (പ്രേക്ഷകരെയും) വേദനിപ്പിക്കാതിരിക്കാൻ സിനിമ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ജീവയുടെ ഒപ്പം കൂടിയത് അരുളിനും അരുളിന്റെ ഒപ്പം ചേർന്നതും ഗുണകരമായിട്ടുണ്ട്. രണ്ട് പേരും ചേരുമ്പോൾ ഒരു ഗ്രെയ്‌സ് ഒക്കെയുണ്ട്. അരുൾനിധി പ്രകടനം കൊണ്ടും പ്രസൻസ് കൊണ്ടും പലപ്പോഴും ജീവയെ കടത്തിവിടുന്നു. അരുളിനാണ് പടം കൂടുതൽ ഗുണം ചെയ്യുക.

മഞ്ജിമയും പ്രിയശങ്കർ ഭവാനിയുമാണ് യഥാക്രമം കാവ്യ, സോഫിയ എന്നീ നായികമാർ. സ്‌ക്രീൻ സ്‌പെയ്‌സ് കുറവെങ്കിലും കഥാഗതിയിൽ രണ്ട് ക്യാരക്റ്ററിനും പങ്കുണ്ട്. ആക്ട്ടിങ്ങിൽ മഞ്ജിമ പതിവുപോലെ ശോകമാണ്. പ്രിയാശങ്കർ ഭവാനി തമ്മിൽ ഭേദം.
പുതുതായി ഒന്നും തന്നെ പ്രതീക്ഷിച്ച് തിയേറ്ററിൽ പോവേണ്ടതില്ല.. പലവട്ടം കണ്ട കാഴ്ചകളുടെ അഭിനന്ദ് രാമാനുജം ക്യാമറാ വേർഷൻ.. യുവൻ ശങ്കർ രാജാ മ്യൂസിക്കൽ വേർഷൻ.. അത്രതന്നെ..
നത്തിങ് സ്‌പെഷ്യൽ


Click it and Unblock the Notifications











