നിഗൂഢസൗന്ദര്യവുമായി കമല; കയ്യൊതുക്കമുള്ള നായകനായി അജുവും — ശൈലന്റെ റിവ്യൂ
ശൈലൻ
രസമുണ്ടായിരുന്നു കമലയുടെ ട്രെയിലർ തിയേറ്ററിൽ കാണാൻ. അതേ മനോഹാരിത സിനിമയിലുടനീളം നിലനിർത്താൻ രഞ്ജിത്ത് ശങ്കറിന് സാധിച്ചിരിക്കുന്നു --- ഇന്ന് കമലയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടുകൊണ്ടിരുന്നപ്പോൾ ചിന്തിച്ചു. പ്രേതം സീരിസിനെക്കാളും പുണ്യാളൻ സീരീസിനെക്കാളും മേരിക്കുട്ടിയെക്കാളുമൊക്കെ വൃത്തിയുള്ള ഒരു രഞ്ജിത്ത് ശങ്കർ മൂവിയാണ് കമല.

സഫർ എന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ ജീവിതത്തിലെ 36 മണിക്കൂർ നേരത്തെ സംഭവങ്ങൾ എന്നായിരുന്നു സിനിമയുടെ വൺലൈൻ. ഒട്ടും മുഷിയിക്കാതെ രണ്ട് മണിക്കൂർ കൊണ്ട് ആ ഒന്നരദിവസത്തെ നൈസായിട്ട് വിഷ്വലൈസ് ചെയ്തിരിക്കുന്നു സംവിധായകൻ. ഒപ്പം അങ്ങിങ്ങായി കാര്യമാത്രപ്രസക്തമായ ചില ഫ്ളാഷ്ബാക്കുകളും കൂടി ആവുമ്പോൾ കമല പൂർണം.

കേരള തമിഴ്നാട് അതിർത്തിയിലെ വനപ്രദേശമാണ് ലൊക്കേഷൻ. അപ്പുറം തിരുനെൽവേലിയാണെന്ന് പരാമർശമുണ്ട്. അപ്പോൾ ഇപ്പുറം കൊല്ലമോ തിരുവന്തപുരമോ ആയിരിക്കണം. ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട ഒരു ഡീൽ സഫർ ഇടനിലക്കാരനായി നടക്കുന്ന ദിവസമാണ്. അന്നുതന്നെ കുറച്ചുനാളായി സഫറിന്റെ സുഹൃത്തായുള്ള കമല അയാളെ തേടിയെത്തുന്നു.

അജു വർഗീസ് ആദ്യമായി നായകനായി എത്തുന്നതും കമലയുടെ സവിശേഷതയായി പറയണം. സഫർ എന്ന ബ്രോക്കറുടെ വേഷം അജു വൃത്തിയായും മനോഹരമായും മിതമായും അവതരിപ്പിച്ചിരിക്കുന്നു. മറ്റേത് നടനെയും മറികടക്കുന്ന കയ്യടക്കം. കാണാനും കൂടുതൽ ഗ്ലാമർ ആയിരിക്കുന്നു. ഹെലനിൽ നെഗറ്റീവ് റോൾ ചെയ്ത് കയ്യടി നേടിയ അജു രണ്ടാഴ്ചക്കുള്ളിൽ വീണ്ടും സ്‌കോർ ചെയ്യുന്നു.

പഞ്ചാബി മോഡൽ ആയ റുഹാനി ശർമ ആണ് കമലയെന്ന ദുരൂഹ നായിക. കൂൾ ആയി ഹാൻഡിൽ ചെയ്തിരിക്കുന്നു അവർ. മുല്ലേ മുല്ലേ.. പാട്ടിലൊക്കെ അജുവുമൊത്തുള്ള പ്രസൻസ് നൈസായിരിക്കുന്നു. ശ്രുതി രാമചന്ദ്രന്‍
ആണ് ഡബ്ബ് ചെയ്തിരിക്കുന്നത് . ബിജു സോപാനവും സുനിൽ സുഖദയും അനൂപ് മേനോനും മറ്റ് മൂന്ന് ടിപ്പിക്കൽ റോളുകളിൽ ഉണ്ട്. തമിഴിൽ നിന്നുള്ള മൊട്ട രാജേന്ദ്രനും മാധ്യമപ്രവർത്തക ശ്രീജ ശ്യാമും സാന്നിധ്യമറിയിക്കും വിധം അടിപൊളി ആയിരിക്കുന്നു . രഞ്ജിത് ശങ്കറിന്റെ സ്ഥിരം ആളുകളായ ഗോകുലനെ പോലുള്ളവരും സജീവമാണ്.

സിനിമയുടെ ടോട്ടാലിറ്റിയെയും ഇന്റഗ്രിറ്റിയെയും ബാധിക്കുന്ന തരത്തിൽ ഉള്ള സംഭവങ്ങളോ ക്യാരക്റ്ററുകളോ മറ്റ് ചേരുവകളോ ഒന്നും തിരുകി കയറ്റിയിട്ടില്ല എന്നതാണ് കമല എന്ന സിനിമയുടെ വൃത്തി. കൂളാണ് ആദിമധ്യാന്തം. തിരക്കഥയിലുള്ള ചെറിയ പാളിച്ചകളൊക്കെ അതിനാൽ ക്ഷമിക്കാവുന്നതാണ്.

നിർമ്മാതാവ് കൂടി ആയതിൽ പിന്നെ രഞ്ജിത്ത് ശങ്കറിന്റെ പടങ്ങളിൽ കാണുന്ന ദാരിദ്ര്യം കമലയിലില്ല, ലോ ബഡ്ജറ്റ് ആണെങ്കിലും. ഷഹനാദ് ജലാൽ എന്ന ഛായാഗ്രാഹകന്റെ മികവ് കാനനഭംഗിയിലുള്ള സിനിമയുടെ മുക്കാൽ പങ്ക് നേരത്തെയും വർണാഭമാക്കിയിരുന്നു. പശ്ചാത്തല സംഗീതത്തിലും പരാതികളോ പരിഭവങ്ങളോയില്ല. ചുരുക്കത്തിൽ സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒട്ടും നഷ്ടബോധം തോന്നില്ല.
കമല; ദുരൂഹതയുടെ സൗന്ദര്യം എന്ന് അടിവര.


Click it and Unblock the Notifications











