കണ്ടുമടുത്ത തമ്പി; കാർത്തിയ്ക്ക് ഇതിന്റെ വല്യ കാര്യവുമുണ്ടായിരുന്നോ? — ശൈലന്റെ റിവ്യൂ
ശൈലൻ
ഒരാഴ്ചത്തെ ഇടവേളയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ജിത്തു ജോസഫ് സിനിമയാണ് തമ്പി. കഴിഞ്ഞ ആഴ്ച വന്ന ദി ബോഡി ഹിന്ദിയിലായിരുന്നുവെങ്കിൽ ദേ ഈയാഴ്ച തമിഴിൽ തമ്പി. ഒരേ ബാനർ വിയാകോം 18 മോഷൻ പിക്ചേഴ്സ് അവർക്ക് അങ്ങനെതന്നെ വേണം എന്നല്ലാതെ രണ്ടുപടവും കണ്ടുകഴിയുമ്പോൾ മറ്റൊന്നും പറയാനില്ല.

കൈതിയിലൂടെ മിന്നുന്ന ഫോമിൽ നിൽക്കുന്ന കാർത്തി ആണ് തമ്പിയിലെ നായകൻ. എന്ത് ചെയ്യാൻ? കൈതിയിലൂടെ പിന്നിട്ട ദൂരങ്ങൾ മുഴുവൻ കാർത്തിയെക്കൊണ്ട് തിരിച്ചുനടത്തിക്കുകയാണ് ജിത്തു ജോസഫ് തമ്പിയുടെ. കൺസിസ്റ്റൻസി തെല്ലുമില്ലാതെ സംവിധായകനും സ്ക്രിപ്റ്റിനുമനുസരിച്ച് ഫോം മാറി മാറി കളിക്കുന്ന കാർത്തിയെ സംബന്ധിച്ച് തന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നാണ് തമ്പി.

പടത്തിന്റെ ടൈറ്റിൽസിൽ കാർത്തിയ്ക്ക് മുൻപേ ജ്യോതികയുടെയും സത്യരാജിന്റെയും പേര് തെളിഞ്ഞ് വന്നപ്പോൾ ഏതാണ്ട് വൻവെറൈറ്റി നമ്മളെ കാത്തിരിക്കുന്നു എന്ന് സ്വാഭാവികമായും തെറ്റിദ്ധരിച്ച് പോവും. എന്നാൽ തുടർന്നങ്ങോട്ട് രണ്ടര മണിക്കൂറിൽ സംഭവിക്കുന്ന സിനിമയോ ക്ളീഷേകളുടെ പാരമ്യം കാരണം ബോറടിപ്പിച്ച് കൊന്നുകളയും. ഞാൻ സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ നിരന്തരം കണ്ടുവരുന്നൊരു ഐറ്റമാണ് തമ്പിയുടെ ഉള്ളടക്കം. സിനിമ ഉണ്ടായ കാലത്തോളം പഴക്കമുള്ളത് എന്നുപറഞ്ഞാലും അധികമാവില്ല.

കൗമാരകാലത്തിൽ നാട് വിട്ടുപോകുന്ന മകൻ, അവനായി ദശകങ്ങൾ കാത്തിരിക്കുന്ന അച്ഛൻ അമ്മ വീട്. അതിനിടയിലേക്ക് നായകനായ അവൻ അവതരിക്കുന്നു. അവൻ ഫ്രോഡ് ആണെന്ന് അവനും നമ്മക്കും മാത്രമല്ല വീട്ടുകാർക്ക് മൊത്തമറിയാം. കാരണം മറ്റേ ചെക്കനെ ഡ്രഗ് അഡിക്റ്റ് ആയതിന്റെ പേരിൽ തല്ലിക്കൊന്നത് അവർ തന്നെയാവുമല്ലോ !!

ആയിരത്തൊന്നു ആവർത്തിച്ച ഈ ഐറ്റത്തെ പരമബോറായി വീണ്ടും അവതരിപ്പിക്കാനാണ് കാർത്തി ജിത്തു ജോസഫിന് ഡേറ്റ് കൊടുത്തത്. പരമ ബോറടിയായി അത് സഹിക്കാനാണ് നമ്മളോ തമ്പിക്ക് ടിക്കറ്റ് എടുക്കുന്നത്.

മെമ്മറീസ്, ദൃശ്യം ഒക്കെ മനസ്സിൽ വച്ചുകൊണ്ടാണ് ഓരോ ജിത്തുജോസഫ് സിനിമ വരുമ്പോഴും തിയേറ്ററിലേക്ക് പോവുന്നത്. പുള്ളിയാവട്ടെ മേല്പറഞ്ഞ പടങ്ങൾ രണ്ടും അങ്ങേർക്ക് പറ്റിയ അബദ്ധങ്ങളായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഗ്രാഫിലാണ് ഓരോ സിനിമ കഴിയുന്തോറും മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ജ്യോതികയും സത്യരാജും നല്ല പെർഫോമൻസ് ആണ്. പക്ഷെ ക്യാരക്ടറുകളെ അതിനുമാത്രമൊന്നും ഡെവലപ്പ് ചെയ്തിട്ടില്ലാത്തതിനാൽ അവർ നിസ്സഹായരാണ്. നിഖില വിമൽ, ആൻസൺ പോൾ, ഹരീഷ് പേരടി, ബാല, ഷോക്കാർ ജാനകി, സീത എന്നിവരുമുണ്ട്. കാര്യമൊന്നുമില്ലെന്ന് മാത്രം.

2006ല്‍ സീമാന് സംവിധാനം ചെയ്ത് മാധവൻ നായകനായി തമ്പി എന്ന പേരിൽ മറ്റൊരു സിനിമ വന്നത് ഓർക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കാർത്തിയുടെ ഡേറ്റ് കിട്ടിയിട്ട് ഒരു ടൈറ്റിൽ പോലും ഫ്രഷ് ആയി കണ്ടുപിടിക്കാൻ ജിത്തുസാർ മെനക്കെട്ടിട്ടില്ല എന്നർത്ഥം. പിന്നല്ലേ കഥ തിരക്കഥ സംഭാഷണം.. എന്നാ കൊടുമൈ സാർ യിത്.
തമ്പി ആവർത്തനവിരസം എന്ന് അടിവര


Click it and Unblock the Notifications











