കെന്നഡി ക്ലബ് - പറഞ്ഞ് പഴകിയ വഴിയെ തന്നെ! ശൈലന്റെ റിവ്യു
ശൈലൻ
ചില സംവിധായകരുടെ ഒരു സിനിമ കണ്ടതിന്റെ ഗംഭീരമായ ഓർമ്മ മതിയാവും, ജീവിതകാലം മുഴുവൻ പിന്നെ അവർ ഇറക്കുന്ന ഏത് സിനിമകളിലേക്കും ആകർഷിക്കപ്പെടാൻ. സുസീന്ദ്രൻ എന്ന ഒട്ടംഛത്രം സ്വദേശിയായ സംവിധായകന്റെ കാർത്തിഫിലിം ആയ "നാൻ മഹാൻ ഇല്ലൈ" കണ്ടിട്ട് ഒരു ദശകമാവാനായിട്ടുണ്ടാവും. അന്ന് അത് സമ്മാനിച്ച കിടിലൻ അനുഭവത്തിന്റെ സ്മരണയാൽ മാത്രമാണ് ഞാൻ , മറ്റൊരാകർഷണീയതയുമില്ലാത്ത കെന്നഡിക്ളബ്ബ് എന്ന സിനിമയ്ക്ക് കയറിയത്.

നാൻ മഹാൻ ഇല്ലൈ ക്ക് മുൻപ് തന്നെ സുശീന്ദ്രൻ പ്രശസ്തനായത് വെണ്ണിലാ കബഡിക്കുഴു എന്ന കബഡി ചിത്രത്തിലൂടെ ആയിരുന്നു. അതിന്റെ രണ്ടാംഭാഗം കഴിഞ്ഞ മാസം പുറത്തുവന്നപ്പോൾ അതിന്റെ തിരക്കഥാകൃത്തിന്റെ സ്ഥാനത്തും സുശീന്ദ്രൻ തന്നെയായിരുന്നു. അതുകൊണ്ടൊന്നും അരിശം തീരാതെ ടിയാൻ വീണ്ടുമൊരിക്കൽ അതേ കബഡിയെ തന്നെ പ്രമേയമാക്കുകയാണ് കെന്നഡി ക്ലബ്ബിലൂടെ.. ഇങ്ങനെയുമുണ്ടോ ഒരു തൊലിക്കട്ടി..

സ്പോർട്സ് ഡ്രാമകൾക്കും സ്പോർട്സ് താരങ്ങളുടെ ബയോപിക്കുകൾക്കും കുറച്ചുകാലമായി ഇൻഡ്യൻ സിനിമയിൽ നല്ല ഡിമാൻഡ് ആണ്. ഹിന്ദിയും പിന്നെ തമിഴും ആണ് അതിന്റെ പ്രധാന വേട്ടക്കാർ.. പലതും ഒന്നാം തരം മോട്ടിവേഷണൽ മൂവികൾ കൂടി ആണെന്നത് ഒരു നല്ല കാര്യമായി തോന്നിയിട്ടുണ്ട്. വനിതാകബഡിയെ ആണ് സുശീന്ദ്രൻ ഇത്തവണ തന്റെ വേട്ടമൃഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ്, വനിതാ ക്രിക്കറ്റിനെ പ്രതിയാക്കി ശിവകാർത്തികേയനും ഐശ്വര്യ രാജേഷും കൂടി കനാ എന്നൊരു ഐറ്റം തിയേറ്ററിലെത്തിച്ച് മികച്ച വിജയം കൊയ്തത് ടിയാൻ അറിയാഞ്ഞിട്ടാണോ എന്തോ..

കനാ"യിൽ നിന്നും ക്രിക്കറ്റിനെ മാറ്റി കബഡിയെ റീപ്ലേസ് ചെയ്താൽ എന്താണോ അതാണ് കെന്നഡി ക്ലബ്ബ്. യാഥാർഥ്യബോധവും വൈകാരികതയും എന്റർടൈന്മെന്റ് വാല്യുവും ലക്ഷ്യവേധി ആയിരുന്നതിനാൽ കനാ ഒരു വിജയചിത്രമായി. ഇതെല്ലാം പരിതാപകരം ആയതിനാൽ കെന്നഡി ക്ലബിന്റെ കാര്യം കണ്ടുതന്നെ അറിയാം.

സംവിധായകന്റെ സ്വദേശമായ ഡിണ്ടിക്കൽ ജില്ലയിലെ ഓട്ടംഛത്രത്തിൽ നിന്നുള്ള പ്രാദേശിക ക്ലബ്ബ് ആണ് കെന്നഡി ക്ലബ്. പക്കാ പട്ടിക്കാട്ടുകാരായ നാടൻ യുവതികളാണ് ക്ലബ്ബിന് വേണ്ടി കബഡി കളിക്കുന്നത്. നൂറുകൂട്ടം പ്രതിസന്ധികൾക്കിടയിലും ആവേശവും നിശ്ചയദാർഢ്യവും മാത്രമാണ് അവരുടെ കൈമുതൽ. ബാക്കിയെല്ലാം പതിവ് പോലെ തന്നെ. ക്ലബ്തല മത്സരം, ജില്ലാതല മത്സരം, സംസ്ഥാനതലമത്സരം, നാഷണൽ.. അതിനിടയിലെ സ്ഥിരം പ്രതിസന്ധികൾ, ഇന്ത്യൻ കൊച്ചിന്റെ അഴിമതി, ഉത്തരേന്ത്യൻ പക്ഷപാതം, സ്റ്റേറ്റ് കോച്ചിന്റെ ആത്മാർത്ഥത, തട്ടികേക്കൽ, തലനാരിഴയിൽ തൂങ്ങുന്ന ഫൈനൽ മത്സരം.. ഗപ്പ്

വള്ളിപുള്ളി കുത്തുകോമയിൽ പോലും ഒരു മാറ്റവുമില്ലാതെ സ്പോർട്സ് ഡ്രാമാ ജോണറിലെ സകല കലാപരിപാടികളും സംവിധായകൻ ഒരു ചമ്മലും കൂടാതെ പകർത്തി വെക്കുന്നു.. സമ്മയിക്കണം മൂപ്പരെ. ക്ളീഷേ എന്ന വാക്ക് പോലും അപമാനബോധത്താൽ കയറെടുത്ത് തൂങ്ങിച്ചാവാൻ പോവുന്ന അനുഭവമാണ് കെന്നഡിക്ളബ്.

അതിനിടയിലും ഒറിജിനൽ കബഡി താരങ്ങളെ വെല്ലുന്ന സിനിമാ കബഡി പെണ്കുട്ടികളുടെ പെർഫോമൻസ് സിനിമയുടെ എടുത്ത് പറയാവുന്ന പോസിറ്റിവ് ആണ്. കളിക്കാരികളുടെ കുടുംബപശ്ചാത്തലം മനോഹരമായി ചിത്രീകരിക്കുന്നതിലും സംവിധായകൻ വിജയിക്കുന്നുണ്ട്. ശശികുമാർ ആണ് സതേണ്‍
റെയിൽവേ കബഡിതാരവും പെണ്കുട്ടികളുടെ കോച്ചുമായി വരുന്ന നിസ്വാർത്ഥമതിയായ മുരുകാനന്ദം . ഏത് കണ്ണട വച്ച് നോക്കിയാലും ഒരു സ്പോർട്സ്മാന്റെ ഉടൽഭാഷ ഇല്ലാത്ത ശശികുമാറിനെ ഈ റോളിലേക്ക് കാസ്റ്റ് ചെയ്‌ത സംവിധായകൻ ആ പെണ്കുട്ടികളെ കൂടി അപമാനിക്കുകയാണ് ചെയ്യുന്നത്.

ഒരുകാലത്ത് തമിഴ്‌സിനിമയുടെ പഴഞ്ചൻ ഭാവുകത്വത്തെ തന്റെ സിനിമകളിലൂടെ യൂ ടേണ്‍
അടിപ്പിച്ച് പുതുക്കിപ്പണിത വെറ്ററൻ സംവിധായകൻ ഭാരതിരാജ എക്‌സ് സർവീസ് കാരനായ സീനിയർ കോച്ചിന്റെ റോളിലുണ്ട്. കാര്യമൊന്നുമില്ല. ചുമ്മാ ഒരു ഗുരുസ്നേഹം. അത്ര തന്നെ. ഇന്ത്യൻ കോച്ച് ആവുന്ന മുരളി ശർമയ്ക്ക് പതിവ് പടുതികൾ തന്നെ.. പാവം! ഡി ഇമ്മാൻ ആണ് കമ്പോസിംഗ് എന്നത് ടൈറ്റിൽസിലൂടെ അല്ലാതെ അറിയുന്നില്ല.
മൊത്തത്തിൽ നോക്കുമ്പോൾ ഒരു അനാവശ്യ സിനിമ


Click it and Unblock the Notifications