ഖോ-ഖോ: ചെറിയൊരു സ്പോർട്സ് ഡ്രാമ.. ഇത്തിരിയോളം മോട്ടിവേഷൻ.., ബാക്കി രജീഷ വിജയനും - ശൈലന്റെ റിവ്യൂ
ശൈലൻ
തമിഴ് സിനിമയിൽ സ്പോർട്സ് മോട്ടിവേഷൻ ഡ്രാമകളും ഹിന്ദിയിൽ സ്പോർട്സ് സെലിബ്രിറ്റികളുടെ ബയോപിക്കുകളും സ്ഥിരം ബോക്സോഫീസ് ഐറ്റങ്ങളാണ്.. എന്നാൽ മലയാളത്തിൽ ഈയൊരു ഴോണർ അത്രത്തോളം വ്യാപകവും ജനപ്രിയവും അല്ല. ഫോർമാറ്റ് എപ്പോഴും ഒന്നുതന്നെ ആവുമെന്നതിനാൽ ചെയ്ത് ഫലിപ്പിച്ച് പ്രേക്ഷകരെ ബോധിപ്പിക്കാൻ വല്യപാടാണ്. ആ ഒരു റിസ്‌ക്ക് എടുത്ത് മുന്നോട്ട് വരികയാണ് രാഹുൽ റിജി നായരുടെ "ഖോ-ഖോ"

ഈ വർഷത്തെ ഏക വിഷുചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഖോഖോ" യിൽ രജിഷ വിജയൻ ആണ് നായികയും ഏക താരവും. മലയാളത്തിൽ അവസാനമായി പുറത്തുവന്ന സ്പോർട്സ് മൂവി ആയ ഫൈനൽസ് (2019)ലും രജീഷ ആയിരുന്നു നായിക എന്നത് ഇതുമായി ചേർത്തു വെക്കാവുന്ന ഒരു വിശേഷമാണ്.. രജിഷ ധനുഷിന്റെ നായികയായി കഴിഞ്ഞ ആഴ്ച കർണൻ റിലീസ് ചെയ്ത മാരി സെൽവരാജിന്റെ കർണൻ തിയേറ്ററുകളിൽ ലൈവ് ആയി നിൽക്കുമ്പോൾ തന്നെയാണ് ഖോ ഖോ യുടെ വരവ് എന്നതും ശ്രദ്ധേയമാണ്.

സ്പോർട്സ് എന്ന പൊതുഘടകം ഒഴിച്ച് നിർത്തിയാൽ ഫൈനൽസും ഖോഖോയും തമ്മിൽ ഏറെ ബന്ധമൊന്നുമില്ല. ഫൈനൽസിൽ രജിഷ ദുർവിധിയാൽ മരണപ്പെട്ട ഒരു സൈക്ളിംഗ് താരം ആയിരുന്നുവെങ്കിൽ ഇവിടെ മോഹങ്ങൾ പൂർത്തിയാക്കാതെ ട്രാക്കിൽ നിന്നും മടങ്ങേണ്ടി വന്ന മരിയ ഫ്രാൻസിസ് എന്ന പഴയകാല അത്‌ലറ്റ് ആണ്.. രണ്ട് പാതകളിലൂടെ ആണ് സഞ്ചരിക്കുന്നത് എങ്കിലും ഒടുവിൽ രണ്ടുപേരുടെ കാര്യത്തിലും ആഗ്രഹ സഫലീകരണം സംഭവിക്കുന്നതിൽ സമാനത കണ്ടെത്താനാവും.

പെരുംതുരുത്ത് എന്നുപേരായ ഒരു തുരുത്തിലെ ഹൈസ്‌കൂളിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപിക ആയി മരിയ ഫ്രാൻസിസ് എന്ന തിരുവനന്തപുരത്തുകാരി ജോയിൻ ചെയ്യാൻ എത്തുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്. സ്‌കൂൾ പതിവ് പോലെ തന്നെ അലമ്പ്.. അധ്യാപകർ അലമ്പ്.. വിദ്യാർഥികൾ അലമ്പ്. പോരാത്തതിന് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുമുണ്ട് വിദ്യാലയം..

തുടർന്നങ്ങോട്ട് എല്ലാം പ്രഡിക്റ്റബിൾ ആയിത്തന്നെ മുന്നോട്ട് പോവുന്നു. അതിനിടയിൽ മരിയ ടീച്ചർക്ക് ഖോഖോ എന്ന അവർ കളിക്കുന്ന ഗെയിം കുട്ടികളാണ് പഠിപ്പിച്ച് കൊടുക്കുന്നത് എന്നത് ഒരു വെറൈറ്റി ആണ്. കുട്ടികളുടെ രക്തത്തിൽ ഖോഖോ ലയിച്ച് ചേർന്നിട്ടുണ്ട് എന്ന് കണ്ടെത്തുന്ന ടീച്ചർ, അത് വച്ച് തന്റെ നടക്കപ്പെടാതെ പോയ സ്വപ്നങ്ങൾ തന്റെ സ്റ്റുഡന്റസിലൂടെ നടപ്പിലാക്കാൻ ഉള്ള പ്രയത്നത്തിൽ ആണ് പിന്നെ..

സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നതും.. വിസ്മയങ്ങളും ഞെട്ടിക്കലുകളും ഒന്നും എവിടെയും ഒളിപ്പിച്ച് വച്ചിട്ടില്ല. തീർത്തും മിനിമൽ ആണ് മേക്കിംഗ് രീതികളും. ചെറിയ ബഡ്ജറ്റിൽ , പരിമിത വിഭവങ്ങളിൽ, (രജീഷ വിജയൻ എന്ന ഒറ്റ താരത്തെ വച്ച്) തന്റെ നാലാമത്തെ സിനിമയും ഒരുക്കാൻ സാധിച്ചു എന്നതും അത് അധികം കാലതാമസമൊന്നും എടുക്കാതെ തിയേറ്ററിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു നല്ല കാര്യമായി കണക്കാക്കാം..

രജിഷയെ സംബന്ധിച്ച് വെല്ലുവിളി ഒന്നുമല്ല മരിയാ ഫ്രാൻസിസ്. നന്നായി ചെയ്തിട്ടുണ്ട്. വെട്ടുകിളി പ്രകാശ് ആണ് അച്ഛൻ ഫ്രാൻസിസിന്റെ റോളിൽ.. പിന്നെ, പരിചയമുള്ള മുഖങ്ങൾ, പ്രീസ്റ്റിൽ കണ്ട വി പി വെങ്കിടേഷും ഓപ്പറേഷൻ ജാവയിലെ മമിത ബൈജുവും ആണ്. ഇവരെക്കാളൊക്കെ പൊളിച്ചു ഒറ്റ സീനിൽ വന്നുപോയ ജിയോ ബേബി. ടെക്ക്നിക്കൽ സൈഡ് എല്ലാം ഓക്കെ എന്നു പറയാം..
Recommended Video
ഇച്ചിരി സ്ത്രീശാക്തീകരണവും ഇച്ചിരെ മോട്ടിവേഷനും ഒക്കെയുള്ള നിരൂപദ്രവകാരിയായ ഒരു ചെറിയ സിനിമ എന്ന് അടയാളപ്പെടുത്താം..


Click it and Unblock the Notifications