കൊലൈയുതിരും കാലം : കുഴപ്പം സംവിധായകന്റെ മാത്രമല്ല! നയൻസിന്റേതുമല്ല.. പിന്നെ? ശൈലന്റെ റിവ്യു
ശൈലൻ
സൂപ്പർ താരങ്ങളുടെയും സൂപ്പർ ഡയറക്ടർമാരുടെയും മധ്യസ്ഥത കൂടാതെ ഒറ്റയ്ക്ക് സിനിമയെ ചുമലിലെടുത്ത് സൂപ്പർ ഹിറ്റാക്കാൻ കെൽപ്പുള്ള തെന്നിന്ത്യയിലെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. പരീക്ഷണങ്ങളിലാണ് കമ്പം. പൊതുവെ പാളാറില്ല. പക്ഷെ, ആയമ്മയ്ക്ക് ഹൊറർ ജോണറിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. അവരുടേതായി ഇറങ്ങുന്ന സിനിമകളുടെ ലിസ്റ്റ് എടുത്താൽ നല്ലൊരു പങ്കും ഹൊറർ ത്രില്ലറുകളാണ്.

ചക്രി ടോലെറ്റി സംവിധാനം ചെയ്ത് ഈയാഴ്ച തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഏറ്റവും പുതിയ നയൻസ് സിനിമയായ കൊലൈയുതിർ കാലവും ഒരു ഭീകര/ഹൊറർ ചിത്രമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ കൊലപാതകങ്ങളിങ്ങനെ ചറപറ പെയ്യുകയാണ് സിനിമയിൽ. നായികയാവട്ടെ കൊലപാതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിലുമാണ് പടം മുഴുവനും.

ഇംഗ്ലണ്ടിലെ സസക്‌സ് കൗണ്ടിയിലാണ് കഥ നടക്കുന്നത്. അവിടുത്തെ ഒരു ലോർഡ് മൊയ്ലാളി ആയ ചാള്‍സ് ലോസണിന്റെ ഭാര്യ ഇന്ത്യക്കാരി ആയിരുന്നു. മക്കളില്ലാത്ത അവരുടെ ഇന്ത്യയിലെ വളർത്തുപുത്രിയാണ് ബധിരയും മൂകയുമായ ശ്രുതി. രണ്ടുപേരും മരിച്ചപ്പോൾ വിൽപത്രപ്രകാരമുള്ള ഏക അവകാശിയായ ശ്രുതി കൊട്ടാരസാദൃശ്യമായ പുരാതന ബംഗ്ലാവും അളവറ്റ സ്വത്തും ഏറ്റെടുക്കാനായി അവിടെ എത്തുന്നതോട് കൂടി ആണ് സിനിമ തുടങ്ങുന്നത്. ദുരൂഹമായ കൊലപാതക പരമ്പരയുടെ തുടക്കവും അജ്ഞാതനായ മുഖംമൂടി കൊലപാതകിയിൽ നിന്ന് ഏത് വിധേനയെങ്കിലും ജീവൻ രക്ഷപ്പെടുത്താനുള്ള ശ്രുതിയുടെ ജീവന്മരണപ്പാച്ചിലും അതോടൊപ്പം ആരംഭിക്കുന്നു.

നിർഭാഗ്യവശാൽ കേൾക്കാവുന്നതിൽ വച്ച് മാക്സിമം നെഗറ്റീവ് അഭിപ്രായങ്ങൾ വായിച്ച ശേഷമാണ് പടത്തിന് കയറിയത്.ബുക്ക് മൈ ഷോയിൽ 49%പോലൊരു ഇടിഞ്ഞ റേറ്റിംഗ് ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഐ എം ഡി ബി യിൽ 5.2. പ്രമുഖ തമിഴ്, ഇംഗ്ളീഷ് ഓണ്‍ലെന്‍
മാധ്യമങ്ങളെല്ലാം ഒന്നോ ഒന്നരയോ ഒക്കെ നക്ഷത്രങ്ങൾ നൽകി സിനിമയെ മത്സരിച്ച് ഇകഴ്ത്തുന്നു. പക്ഷെ, പേഴ്‌സണലായി പറഞ്ഞാൽ കൊലൈയുതിർ കാലം ഒരു മോശം സിനിമയായി എനിക്ക് ഫീൽ ചെയ്തില്ല.

താഴെ, ഫസ്റ്റ്ക്ലാസിൽ മാത്രം എണ്ണൂറിലധികം സീറ്റുകൾ ഉള്ള, കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററുകളിൽ ഒന്നാണ് എറണാകുളം സരിത. ഫുട്‌ബോൾ ഗ്രൗണ്ട് പോലെ വിശാലമായ ഹാളിൽ 25 പേരിൽ താഴെ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളൂ.കൂടിയ തണുപ്പുള്ള എ സി. പുറത്ത് മഴ. നൈറ്റ് ഷോ. ഈയൊരു കിടിലൻ ആമ്പിയൻസും ഒരു പക്ഷെ കൊലൈയുതിർ കാലം പോലൊരു ട്രീറ്റ്മെന്റ് ബേസ്ഡ് പടത്തെ കോൾഡ് ബ്ലഡഡ് ആസ്വദിക്കാൻ എന്നെ സഹായിച്ചിട്ടുണ്ടാവാം..

അതെ.. ട്രീറ്റ്മെന്റ് ബേസ്ഡ് മാത്രമാണ് സിനിമ എന്നതിനാലാവാം ഇത്രയേറെ നെഗറ്റീവ് കൊലൈയുതിർ കാലത്തിന് കേൾക്കേണ്ടി വരുന്നത്. നായിക മൂകബധിര. ദൈർഘ്യം 109 മിനിറ്റ് മാത്രം. ഇടവേളയ്ക്ക് ശേഷം ഭൂരിഭാഗം നേരവും ഒരു സംഭാഷണം പോലുമില്ല. ആര്, എന്തിന്, എന്തുകൊണ്ട് തുടങ്ങിയ പരമ്പരാഗത ചോദ്യങ്ങൾക്കൊന്നും അവസാനത്തിന് തൊട്ടുമുൻപ് വരെ ഒരു ഉത്തരവും ക്ലൂവും കിട്ടാത്ത കൊലപാതകി. ചെന്നുനിൽക്കുന്ന ക്ളൈമാക്‌സ് ആണെങ്കിലോ അനിശ്ചിതത്വത്തിലും.. ഈ ഘടകങ്ങൾ ഒക്കെയാവാം സിനിമയ്ക്ക് നെഗറ്റീവ് ആയി ഭവിച്ചത്. ഇതെല്ലാം പോസിറ്റീവ് ആയി കാണാൻ കഴിഞ്ഞാൽ പടം ആസ്വദിക്കാനാവും.

നയൻസിന്റെ പെർഫോമൻസ് അന്യൂനമാണ്. ഭൂമിക ചൗള, പ്രതാപ് പോത്തൻ, രോഹിണി ഹതങ്കടി എന്നിവരും ഉണ്ട്. സാങ്കേതിക വിദഗ്ധർ കൂടുതലും വിദേശത്ത് നിന്നുള്ളവർ ആണ് . അതിന്റെ ഒരു വറൈറ്റി സിനിമയിൽ കാണാനാവുന്നുണ്ട്. അച്ചു രാജാമണി ആണ് ബി ജി എം. ഹെവി ആയിട്ടുണ്ട്.

സംവിധായകൻ ചക്രി ആള് ചില്ലറക്കാരനല്ല. ഫ്‌ലോറിഡയിൽ പോയി സിനിമയും വി എഫ് എക്സും പടിച്ചവനാണ്. കമലഹാസനേയും മോഹൻലാലിനെയും (തെലുങ്കിൽ വെങ്കിടേഷ്) വച്ച് ഉന്നൈപ്പോൽ ഒരുവനും അജിത്തിനെ നായകനാക്കി ബില്ല2 വും എടുത്ത ആളാണ്. ചക്രിയും നയൻസും ഒത്തുചേരുമ്പോൾ ഞാൻ പ്രതീക്ഷിച്ച പടം ഇതുതന്നെയാണ്. ക്രാഫ്റ്റിലും മേക്കിങ്ങിലും അദ്ദേഹത്തിന്റെ ഗ്രാഫ് മുകളിലേക്ക് തന്നെഎന്ന് ഞാൻ പറയും.
പരിചരണത്തിൽ മികച്ചതായ ഒരു ആവറേജ് ഹൊറര്‍ അനുഭവം.


Click it and Unblock the Notifications