നിത്യാമേനോന്റെ കോളാമ്പി ശരിയ്ക്കും ഒരു കോളാമ്പി തന്നെ... (സബാഷ് രാജീവ്കുമാർ) — ശൈലന്റെ റിവ്യൂ
ശൈലൻ
അന്പതാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ആയിരുന്നു ടി കെ രാജീവ് കുമാറിന്റെ കോളാമ്പി എന്ന സിനിമയുടെ പ്രീമിയർ ഷോ. രാജീവ്കുമാർ, നായികയായ നിത്യാമേനോൻ, ഛായാഗ്രാഹകൻ രവി വർമ്മൻ, നിർമാതാവ് രൂപേഷ്, സിനിമയിലെ മറ്റ് താരങ്ങളായ രോഹിണി, സുരേഷ് കുമാർ, മഞ്ജുപിള്ള, വികെ പ്രകാശ് എന്നിവരും മലയാള സിനിമയിൽ നിന്നുള്ള മറ്റ് പ്രമുഖരും പനാജിയിലെ ഐനോക്‌സ് ഓഡി സെക്കൻഡിൽ പ്രഥമ പ്രദർശനത്തിന് സന്നിഹിതരായിരുന്നു.

കൊച്ചി മുസിരിസ് ബിനാലെയിൽ പങ്കെടുക്കാനായി അരുന്ധതി എന്ന ടാലന്റഡ് ആർട്ടിസ്റ്റ് ഡൽഹിയിൽ നിന്ന് ബീമാനത്തിലും ടാസ്കിയിലും നടന്നും ഒക്കെയായി മെയിൻ വേദിയായ ആസ്പിൻവാൾ ഹൌസിൽ എത്തുന്നതായാണ് സിനിമ തുടങ്ങുന്നത്. സിജോയ് വർഗീസ് അവതരിപ്പിക്കുന്ന അച്ചായൻ ആർട്ടിസ്റ്റ് അവിടെ അരുന്ധതി എന്ന നിത്യാമേനോനെ കാത്തു നിൽക്കുന്നുണ്ട്. അച്ചായൻ അരുന്ധതി ആവശ്യപ്പെട്ടത് പ്രകാരം ജൂതത്തെരുവിൽ അവൾക്ക് താമസം ഒരുക്കിയിട്ടുണ്ട്. ബിനാലെ തുടങ്ങാൻ ദിവസങ്ങളേ ഉള്ളൂവെങ്കിലും അരുന്ധതിക്ക് ഇൻസ്റ്റലേഷനായുള്ള കൺസെപ്റ്റ് ഒന്നും കിട്ടിയിട്ടില്ല.

തുടർന്ന് ക്യാമറ പോവുന്നത് കൊച്ചിയിലെ പാട്ടുകാപ്പിക്കടയിലേക്കാണ്. ഇതേ പാട്ടുകാപ്പിക്കടയെ കുറിച്ച് ഓപ്പണിംഗ് സീനിൽ ഫ്‌ളൈറ്റ് യാത്രക്കിടെ വീക്ക് ഇല്യുസ്‌ട്രേറ്റഡ് മാഗസിന്റെ കവർ സ്റ്റോറിയിൽ അരുന്ധതി വായിക്കുന്നതും സഹയാത്രികനായ സംവിധായകൻ വി കെ പ്രകാശിനോട് സംസാരിക്കുന്നുമുണ്ട്. പഴയകാലത്തെ ജവഹർ സൌണ്ട്സ് എന്ന സ്ഥാപനമാണ് പാട്ട് കാപ്പിക്കട. രാവിലെ ചെന്ന് ഒരു പാട്ട് കടലാസ്സിൽ എഴുതി ആവശ്യപ്പെടുന്നവന് ഗ്രാമഫോണിൽ ഒരു പാട്ട് കേൾപ്പിച്ചു കൊടുക്കുമെന്നും ഒപ്പം ഒരു കാപ്പി ചൂടായി കിട്ടുമെന്നും ആണ് ഐതിഹ്യം. വീക്ക് പോലൊരു പ്രസിദ്ധീകരണത്തിൽ കവർ സ്റ്റോറി ആവാൻ പോയിട്ട്, മലയാളപത്രങ്ങളുടെ പ്രാദേശികപേജുകളിൽ നാലിഞ്ച് പെട്ടിക്കോളം വർത്തയാകാൻ പോലുമുള്ള കോപ്പ് ഈ ഐറ്റത്തിന് ഇല്ല എന്ന് വഴിയേ മനസിലാവും.

പേര് ഭയങ്കര സസ്പെൻസ് ആയി വച്ചിട്ടുള്ള, ഒരു പൈജാമ കുർത്താ കഷണ്ടി വൃദ്ധനും ഭാര്യ സുന്ദരാംബാളും ചേർന്നാണ് പാട്ട് കാപ്പിക്കട നടത്തുന്നത്. 2005ൽ ഗവണ്മെന്റ് ഉച്ചഭാഷിണി കോളാമ്പികൾ നിരോധിച്ചതോടെ ജീവിതം കഷ്ടത്തിലായവർ ആണ് മുപ്പത്തിയെട്ട് കൊല്ലം മുൻപ് (നാല് വർഷത്തെ പ്രണയത്തിനു ശേഷം ) വിവാഹിതരായ ഇവർ. കിളവനായി രൺജി പണിക്കരുടെ മെയ്ക്കപ്പ് അസ്സലാണ്. പത്ത് മിനിറ്റ് കഴിഞ്ഞ് വായ തുറക്കുമ്പോഴേ ആളെ മനസിലാവൂ. പക്ഷെ ശബ്ദത്തിലെയും ചലനങ്ങളിലും പണിക്കരുടെ അസാമാന്യ എനർജി ക്യാരക്റ്ററിന്റെ രൂപവും വാർധക്യവുമായി പലപ്പോഴും ഒത്തുപോകുന്നില്ല. സുന്ദരാംബാൾ രോഹിണിയിൽ ഭദ്രമാണ്. രണ്ടുപേരും തമ്മിലുള്ള ബയോളജിയും സൂപ്പർ.

ബാക്കി കാര്യം നിങ്ങൾക്ക് ഊഹിക്കാം. അരുന്ധതി പാട്ടുകാപ്പിക്കട അന്വേഷിച്ചു ചെല്ലും. ലവരുമായി അടുപ്പമാവും. ആത്മബന്ധമാവും അവരുടെ പ്രശ്നങ്ങൾ അവളുടെ ആവും. അവളുടെ പ്രശ്നങ്ങൾ അവരുടേതാവും. അതു തന്നെ. സില്മേന്റെ കഥ പറഞ്ഞേന്നും പറഞ്ഞു നെടുവീർപ്പിടുന്ന സാധുക്കൾ ഇപ്പൊ രംഗപ്രവേശം ചെയ്യും. ഇല്ല സൂർത്തുക്കളെ പത്ത് മിനിറ്റ് നേരത്തെ പശ്ചാത്തല വർണ്ണന മാത്രമേ ആയുള്ളൂ. 120 മിനിറ്റ് അഥവാ രണ്ട് മണിക്കൂർ പിന്നെയും നീണ്ടുനിവർന്നു കിടക്കുകയാണ്. അത് നിങ്ങൾക്ക് സഹിക്കാനുള്ളത് ആണ്. കൂൾ.

ഇപ്പറഞ്ഞ രണ്ട് മണിക്കൂർ യാതൊരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ, നിർവികാരമായി നീട്ടിവലിച്ചു കൊണ്ടുപ്പോയിരിക്കുന്നു എന്നതാണ് കോളാമ്പി എന്ന സിനിമയുടെയും അതിന്റെ സ്ക്രിപ്റ്റിന്റെയും ഏറ്റവും വലിയ സവിശേഷത. തീർത്തും ക്ളീഷേ ആയ കാലഹരണപ്പെട്ട ഒരു പ്ലോട്ടിനെ ഇത്രയ്ക്കും വിരസവും ഒട്ടുമേ പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിയ്ക്കാത്തതുമായ ഒരു തിരരൂപമാക്കി മാറ്റാൻ അസാമാന്യ ധൈര്യം തന്നെ വേണം.
സംഭാഷണങ്ങളാണെങ്കിൽ അതിനാടകീയം. പ്രദര്ശിപ്പിക്കുന്നത് ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒരാഴ്ചയായി കണ്ടമ്പററി ലോക സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ ആണെന്ന് ഓർക്കണം. ലോകസിനിമ യൊന്നും വേണ്ട മലയാളത്തിൽ പത്തു കൊല്ലമായി ഇറങ്ങുന്ന സിനിമകളെങ്കിലും വല്ലപ്പോഴും കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊരു സാഹസത്തിന് സംവിധായകൻ മുതിരില്ലായിരുന്നു എന്നുറപ്പ്.

രവിവർമന്റെ ക്യാമറവർക്കാണ് സിനിമയുടെ എല്ലാതരം ബോറത്തരങ്ങൾക്കിടയിലും എടുത്തു പറയേണ്ട ഒരു മികവ്. പ്രൊപ്പോർഷൻ മാറ്റി 3X4 പാറ്റേണിൽ സ്‌ക്രീനിൽ എത്തിക്കാൻ കാണിച്ച സംവിധായകന്റെ ധൈര്യവും അഭിനന്ദനീയം. കലാസംവിധായകൻ സാബു സിറിളിന്റെ റോളും നിർണായകം. സ്‌ക്രീനിൽ നിത്യാമേനോന്റെ സ്മാർട്ട്നെസ്സ് പടത്തെ രക്ഷിക്കാൻ ആഞ്ഞുശ്രമിക്കുന്നുണ്ട്. സുരേഷ് കുമാർ പതിവ് പോലെ നന്നായിട്ടുണ്ട്.

42 കൊല്ലമായി ചങ്കിന്റെ ചങ്കായി ഒപ്പമുള്ള ഭാര്യയ്ക്ക് മനസിലാവാത്ത തന്റെ വ്യക്തിത്വം പാട്ടുകാപ്പി വൃദ്ധൻ തുറന്ന് പറയുന്ന ഒരു സീനുണ്ട് കോളാമ്പിയിൽ. കോമഡിയുടെ പരകോടി ആണത്. പശ്ചാത്തലത്തിൽ അവരുടെ അമ്മു എന്ന കുഞ്ഞു പട്ടിക്കുട്ടി ആ നേരം മുഴുവൻ കുറച്ച് കോമാളിക്കളി ഉണ്ട്. ഓടിയും ചാടിയും തലകുത്തിമറിഞ്ഞും മറ്റുമൊക്കെയായി.
അതിനുപോലും സഹിച്ചില്ല മെലോഡ്രാമയുടെ മെഴുകി വെരകൽ എന്ന് വ്യക്തം. ഉച്ചഭാഷിണി എന്ന അർത്ഥത്തിലാണ് കോളാമ്പി എന്ന ടൈറ്റിൽ എങ്കിലും അത് അന്വർത്ഥമാവുന്നത് മറ്റേ അർത്ഥത്തിൽ ആണ്. കാരണം, ക്ളീഷേകളുടെയും മീഡിയോക്രിറ്റിയുടെയും തുപ്പൽകോളാമ്പി ആണ് 130 മിനിറ്റ് നേരം സ്‌ക്രീനിൽ കാണാവുന്നത് എന്നത് തന്നെ.
പ്രിയദർശൻ തെരഞ്ഞെടുപ്പ് സമിതിയിൽ ഉള്ളത്കൊണ്ട് മാത്രം ഐ എഫ് എഫ് ഐ യിൽ എത്തപ്പെട്ട സിനിമ എന്ന് അടിവര.


Click it and Unblock the Notifications