അഞ്ചാംപാതിര കൂൾ ത്രില്ലർ, സംവിധായകന്റെ വഴിയെയാണ് സിനിമ — ശൈലന്റെ റിവ്യൂ
ശൈലൻ
അഞ്ചാം പാതിര തുടങ്ങുമ്പോൾ ഓപ്പണിംഗ് ഷോട്ടിൽ നായകനായ അൻവർ ജയിലിൽ ചെന്ന് പതിനാല് കൊലപാതകങ്ങൾ ചെയ്ത റിപ്പർ രവിയോട് സ്വകാര്യമായി സംസാരിക്കുന്നുണ്ട്. ക്രിമിനൽ സൈക്കോളജിസ്റ്റാണ് അൻവർ. രവി വധശിക്ഷയ്ക്ക് ദിവസങ്ങൾ എണ്ണിക്കഴിയുന്ന കുറ്റവാളിയും. അയാൾ അൻവറിനോട് പറയുന്നു. കൊല ചെയ്യുമ്പോൾ ലഭിക്കുന്ന അനിർവചനീയമായ അനുഭൂതിയെ കുറിച്ച്. അത് പറയുമ്പോൾ പോലും അയാളുടെ കണ്ണിൽ ഒരു വല്ലാത്ത തിളക്കമുണ്ട്.

ടൈറ്റിൽസ് എഴുതിക്കഴിഞ്ഞ് തുടർന്നങ്ങോട്ട് കാണുന്നത് അറഞ്ചം പുറഞ്ചം സീരിയൽ കില്ലിംഗാണ്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് പൈശാചികമായി കൊലപാതകങ്ങൾ അരങ്ങേറുന്നു. അതും പൊലീസുകാരെ തന്നെ ഇരകളാക്കിക്കൊണ്ട്.
സമാനതകളില്ലാത്ത ക്രാഫ്റ്റും മെയ്ക്കിംഗ് സ്റ്റൈലുംകൊണ്ട് അഞ്ചാം പാതിരയുടെ ആദ്യ പകുതി നമ്മളെ വിസ്മയിപ്പിക്കും. നട്ടെല്ലിൽ തുളഞ്ഞുകയറുന്ന ഭീതി ഹാളിന്റെ തണുപ്പിൽ ഇഴഞ്ഞുനടക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ മിഥുൻ മാനുവലിന് ആദ്യ പകുതിയിൽ മൊത്തത്തിലും രണ്ടാം പകുതിയുടെ ഭൂരിഭാഗം നേരങ്ങളിലും സാധിക്കുന്നുണ്ട്. അഞ്ചാം പാതിര എന്ന സിനിമയുടെ ഹൈലൈറ്റും ഇതുതന്നെ.

'അയ്യേ... ഇതാണോ ഹൊറർ... എന്നെ പേടിപ്പിക്കാൻ ഇതൊന്നും പോര' എന്ന് മസിലുപിടിച്ചിരിക്കുന്ന പ്രേക്ഷകരാണ് മലയാളത്തിൽ ഹൊറർ മൂവികൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. ആ മസിലൊന്ന് അഴിച്ചുവെച്ച് കാണുന്നവർക്ക് മികച്ച ദൃശ്യാനുഭവം പകരും അഞ്ചാം പാതിര. ട്രെയിലറിലും പോസ്റ്ററുകളിലും കണ്ട ദുരൂഹത പടത്തിൽ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിക്കുന്നു.

പക്ഷെ ഇത്തരം പടങ്ങളുടെ ഒരു പ്രധാന പ്രതിസന്ധി അവസാനഭാഗവും ക്ളൈമാക്‌സും ആണല്ലോ. ആദ്യ പകുതിയെ വച്ചു നോക്കുമ്പോൾ സെക്കന്റ് ഹാഫിൽ തിരക്കഥയിൽ അല്പം വലിച്ചിലുണ്ട്. മേക്കിംഗ് മികവുകൊണ്ട് അതിനെ മറികടക്കാൻ മിഥുന് സാധിക്കുന്നുണ്ടെങ്കിലും ആളുകൾ അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പടത്തിന്റെ വിജയപരാജയങ്ങൾ.

പൊലീസ് അന്വേഷണ സ്റ്റോറിയായി ചെയ്യേണ്ട സിനിമയിൽ നായകനെ ഒരു ക്രിമിനോളജിസ്റ്റായി പുറത്ത് എക്സ്ട്രാ ഡെക്കറേഷനിൽ നിർത്തിയത് ചിലപ്പോൾ രാസമാവുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് ബാധ്യതയാണ്. നായകനും സിനിമയും രണ്ട് വഴിയിൽ ആണെന്ന് തോന്നിപ്പിക്കുന്ന ചേർച്ചയില്ലായ്മ പലപ്പോഴും അനുഭവപ്പെടുന്നു. ഇതേ ശരീരഭാഷയിൽ ചാക്കോച്ചൻ ക്രിമിനോളജിസ്റ്റിനെ അല്ല പോലീസുകാരനെതന്നെ അവതരിപ്പിച്ചാലും ബോറാവുകയില്ലായിരുന്നു.

സീരിയൽ കില്ലർ വില്ലനായി വരുമ്പോൾ പോലീസിനെക്കാളും നായകനെക്കാളും ന്യായം അയാളുടെ ഭാഗത്താവുന്ന ഒരു കീഴ്‌വഴക്കം പതിവുണ്ട്. അങ്ങനെ വരുമ്പോൾ സിസ്റ്റത്തിനും പോലീസിനും നായകനും ഒക്കെ അയാളുടെ ചെയ്തികളെ പിന്തുടരുന്ന ജോലി മാത്രമായിരിക്കും. ഏറെ ബുദ്ധിയുള്ള പൊന്മാൻ ആഴമുള്ള കിണറ്റിൽ പോയി മുട്ടയിടും എന്ന് പറഞ്ഞപോലെ ഒരു പരിപാടിയാണിത്. മിഥുനും അങ്ങനെ തന്നെ ചെയ്യന്നു.

ഷൈജു ഖാലിദിന്റെ ക്യാമറയും സുഷിൻ ശ്യാമിന്റെ സംഗീതവും പടത്തിന്റെ ഴോണറിന് നൂറുശതമാനം പിന്തുണ നൽകുംവിധം ഗംഭീരമാണ്. നേരത്തെ പറഞ്ഞ മെയ്ക്കിംഗ് പെർഫക്ഷന് ഇവരോട് കൂടി നന്ദി പറയേണ്ടിയിരിക്കുന്നു. സിറ്റി പോലീസ് കമ്മീഷണർ കാതറിൻ മരിയ ആയി ഉണ്ണിമായയും എസിപി അനിൽ ആയി ജിനു ജോസഫും കടന്നുവരുന്നത് വെറൈറ്റിയാണ്. ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷറഫുദ്ദീൻ എന്നിവർക്ക് നല്ല സ്റ്റൈലൻ റോളുകളുണ്ട്. സൈജു ശ്രീധറിന്റെ എഡിറ്റിങ് മികവ് ആദ്യ പകുതിയിൽ പടത്തിന്റെ ലെവൽ മാറ്റുന്നു.

സംവിധായകന്റെ വഴിയേ പോവുന്ന ഒരു സിനിമയാണ് അഞ്ചാം പാതിര. നായകൻ ചാക്കോച്ചൻ ആയതുകൊണ്ട് ഹീറോസെൻട്രിക് ആക്കാനുള്ള ഇടപെടലുകൾ ഒന്നും ഇല്ലാത്തത് മിഥുന്റെ പാതയെ സുഗമമാക്കുന്നുണ്ട്. പ്രേക്ഷകന് അതിൽ എത്ര താല്പര്യമുണ്ട് എന്നത് മാത്രമാണ് ഇനി അറിയേണ്ടത്.
അഞ്ചാം പാതിര ഒരു കൂൾ ഹൊറർ ത്രില്ലർ എന്ന് അടിവര.


Click it and Unblock the Notifications











