ലൂക്കായുടെ (അപ്രതീക്ഷിത) സുവിശേഷങ്ങൾ.. ടൊവിനോയും അഹാനയും എക്സലന്റ്, ശൈലന്റെ റിവ്യു
ശൈലൻ
ടൊവിനോ തോമസ് അഭിനയിച്ച് ഈ വർഷം പുറത്തുവരുന്ന അഞ്ചാമത്തെ സിനിമയാണ് ലൂക്ക. മിനിമം ഗ്യാരണ്ടിയുള്ള നായകനടൻ (പ്രൊഡ്യുസർക്കും പ്രേക്ഷകർക്കും) എന്ന സൽപ്പേര് വളരെ കുറച്ചുകാലം കൊണ്ട് തന്നെ നേടിയെടുത്ത ടൊവിനോയ്ക്ക് പക്ഷെ ഇപ്പോഴും അതിന്റെ അഹങ്കാരമൊന്നുമില്ല. ഉയരെ, ലൂസിഫർ, വൈറസ് എന്നീ സിനിമകൾ തന്നെ ഉദാഹരണം. നായക കേന്ദ്രീകൃത സിനിമകളിൽ മുഴുനീളം നിറഞ്ഞു നിൽക്കുക എന്ന വാശിയൊന്നുമില്ലാതെ മികച്ച സിനിമകളുടെ ഭാഗമായി നല്ല കഥാപാത്രങ്ങളെ ചെയ്യുന്നതിൽ ആണ് ടൊവിനോയുടെ താൽപര്യമെന്നത് ഈ സെലക്ഷനുകളിൽ നിന്ന് വ്യക്തമാവും.
Recommended Video

അരുൺ ബോസ് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററിൽ എത്തിയ ലൂക്ക, പക്ഷെ, എല്ലാ അർത്ഥത്തിലും ഒരു ടൊവിനോ ചിത്രമാണ്. കഴിഞ്ഞ ആഴ്ച റിലീസായ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു , ഇസഹാക്ക് ഇബ്രാഹിം ടൊവിനോയുടെ കരിയർ ബെസ്റ്റ് ക്യാരക്റ്ററൂം പെര്‍ഫോമന്‍സുമാണെന്ന് ആ സിനിമയുടെ സംവിധായകൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഓസ്‌കാറിനെക്കാളും ഒരുപടി മേലെ നിൽക്കുന്നു സിനിമയെന്ന നിലയിലും ക്യാരക്റ്റർ എന്ന നിലയിലും ലൂക്ക.

ക്ഷിപ്രകോപവും നെക്രോഫോബിയയും ഉൾപ്പടെ പല മാനസിക വ്യതിയാനങ്ങളുമുള്ള പെയിന്റർ/ആർട്ടിസ്റ്റ് ആണ് ലൂക്ക. കൊച്ചിയിലെ ഒരു ബിനാലെ വേദിയിൽ വച്ച് അസുഖകരമായ ഒരു വാഗ്വാദത്തെ തുടർന്ന് ലൂക്കായുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്കുട്ടിയാണ് നീഹാരിക. രണ്ടുപേരും തമ്മിലുള്ള സംഗീതനിർഭരമായ കുളിരുള്ള പ്രണയകഥയാവും ലൂക്കയെന്ന് ഇതിനിടെ പുറത്ത് വന്ന പാട്ടുകളിലൂടെ ഒരു പ്രതീതി പരന്നിരുന്നു. എന്നാൽ പ്രണയം മാത്രമല്ല ലൂക്ക എന്ന് ടൊവിനോ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് സിനിമ കാണാൻ കയറും മുൻപ് വായിക്കുകയും ചെയ്തിരുന്നു.

അഭിമുഖത്തിൽ പറഞ്ഞ പോലെ തന്നെ ഒട്ടും പ്രണയ സാന്ദ്രമായിട്ടല്ല ലൂക്കയുടെ തുടക്കം. തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവത്തോടെയും അത്ര തന്നെ അപ്രതീക്ഷിതമായ അനന്തര വെളിപ്പെടുത്തലുമായിട്ടാണ് സിനിമയുടെ ഓപ്പണിംഗ്. തുടർന്ന് അക്ബർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണങ്ങളിലൂടെയും നിഹാരികയുടെ ഡയറിക്കുറിപ്പുകളിലൂടെയും ലൂക്കയുടെയും പ്രണയത്തിന്റെയും കഥ വെളിവാക്കപ്പെടുന്നു.

പ്രതീതി ജനിപ്പിച്ച പോലെ തന്നെ ലൂക്കയുടെ പ്രണയം ഗംഭീരമാണ്, മനോഹരമാണ്, ഒപ്പം സംഗീതസാന്ദ്രവുമാണ്. പ്രേക്ഷകർക്ക് മുന്നേക്കൂട്ടി കാണാവുന്ന രീതിയിൽ ഒന്നുമല്ല സ്ക്രിപ്റ്റ് മുന്നോട്ട് പോവുന്നത്. ക്ളൈമാക്‌സും അങ്ങനെത്തതന്നെ. വിടാതെ പിന്തുടരുന്ന ഒന്നാണ് അത്.

ഇതിനിടെ അക്ബറിന്റെയും ഫാത്തിമയുടെയും ദാമ്പത്യജീവിതവും ഡീറ്റൈലിങ്ങോട് കൂടി മുന്നോട്ട് പോവുന്നുണ്ട്. ഇതെന്തിനെന്നു പലപ്പോഴും തോന്നുമെങ്കിലും അവസാനം നിര്‍ണായകമൊരു ഘട്ടത്തിൽ ഫാത്തിമയുടെ ഒരു ഒപ്പിനിയൻ അക്ബറിന് നിര്‍ണായകമാവുന്നത് കാണുമ്പോൾ അതും ന്യായീകരിക്കത്തക്കതാവും.. സിനിമയിൽ മുൻപ് കണ്ട് പരിചയമില്ലാത്ത നിതിൻ ജോർജ് ആണ് അക്ബർ എന്ന നെടുനീളൻ പോലീസ് റോൾ ചെയ്തിരിക്കുന്നത്. സ്‌ക്രിപ്റ്റിൽ സംവിധായകനൊപ്പം പങ്കാളി ആയിരിക്കുന്ന ആളുടെ പേര് മൃദുൽ ജോർജ്.

ലൂക്കയ്ക്കൊപ്പം നിഹാരികയുടെ ക്യാരക്റ്ററും ഗംഭീരമായിരിക്കുന്നത് കൊണ്ടാണ് സിനിമയെന്ന നിലയിൽ ലൂക്ക അനിർവചനീയമായ ഒന്നാകുന്നത്. ഏതൊരാണും കൊതിക്കപ്പെടുന്ന ഒരു പ്രണയിനിയോ പാർട്ടണറോ ഒക്കെ ആയിട്ടാണ് ആ പാത്രസൃഷ്ടി. അഹാനാ കൃഷ്ണകുമാറിന്റെ പേര് മലയാളസിനിമയിൽ എക്കാലത്തേക്കും രജിസ്റ്റർ ചെയ്യുന്ന തരം പെർഫോമൻസ് ആണ് അവർ നിഹരികയ്‌ക്കായി നടത്തിയിരിക്കുന്നത്. ടൊവിനോയുടെ കാര്യം മുൻപേ പറഞ്ഞല്ലോ കരിയർ ബെസ്റ്റ്. രണ്ടുപേരും തമ്മിലുള്ള കുഞ്ഞു കുഞ്ഞ് സംഭാഷണങ്ങൾ ഓർമ്മയിൽ മധുരം തരുന്നവയാണ്. അഹാനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ആരാണെങ്കിലും സ്വയമാണെങ്കിലും സൂപ്പർ. പാട്ടുകളും ബീജിഎമ്മും കൊണ്ട് ഫ്രയിമിട്ട സൂരജ് മറ്റൊരു താരം.
മനസിൽ തീരാത്ത നൊമ്പരമവശേഷിപ്പിക്കുന്ന പ്രണയകാവ്യം.


Click it and Unblock the Notifications