ആരാധകരുടെ ആവേശത്തിന് അവസാന വാക്കായി ലൂസിഫർ!പൃഥ്വിയും ലാലേട്ടനും ബോക്സോഫീസ് തകർക്കും ശൈലന്റെ റിവ്യൂ
ശൈലൻ
Recommended Video

അനൗൺസ് ചെയ്യപ്പെട്ട ദിനം മുതൽ മലയാള സിനിമാ പ്രേക്ഷകരെ പ്രതീക്ഷയുടെ കൊടുമുടി കയറ്റിയ ടൈറ്റിൽ ആണ് ലൂസിഫറിന്റേത്. മോഹൻലാൽ സിനിമയെന്നതിലുപരിയായി ദി കമ്പ്ലീറ്റ് സിനിമാ മാൻ പൃഥ്വിരാജ് ആദ്യമായി (ഒഫീഷ്യലി) സംവിധായകനാവുന്നു എന്നതായിരുന്നു ആ വൻ പ്രതീക്ഷയ്ക്ക് പിന്നിലുള്ള മെയിൻ ഫാക്ടർ. (അൺ ഒഫീഷ്യലി കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി താൻ അഭിനയിക്കുന്ന സിനിമകളുടെയെല്ലാം കടിഞ്ഞാണ് പൃഥ്വിയുടെ കയ്യിൽ തന്നെയാണെന്ന് പരസ്യ സംസാരമുണ്ട് ) ലൂസിഫറിന്ന് സ്ക്രിപ്റ്റ് ഒരുക്കുന്നതാകട്ടെ കമ്മാരസംഭവം പോലൊരു ഹെവി ഐറ്റം മുന്നോട്ട് വച്ച് ഒരു കൊല്ലത്തോളം ഇടവേലയെടുത്ത് വരുന്ന പെർഫക്ഷനിസ്റ്റായ മുരളി ഗോപിയാണെന്നത് പ്രതീക്ഷയുടെ ഗ്രാഫ് പിന്നെയും ഉയർത്തി..
ശ്രീകുമാരമേനോന്റെ തള്ളിമറക്കലുകളുടെ ഇതിഹാസമായി വന്ന ഒടിയന് ആദ്യ ദിവസങ്ങളിൽ അതുമൂലം സംഭവിച്ച ദുരന്തത്തെക്കുറിച്ച് നല്ല ബോധ്യമുള്ളത് കൊണ്ട് തെല്ലൊരു ഹൈപ്പ് കുറച്ചാണ് സംവിധായകനും പിന്നണിക്കാരും ലൂസിഫറിനെ സംബന്ധിച്ച് ഉള്ള വിശേഷങ്ങൾ പങ്കുവെക്കപ്പെട്ടു പോന്നതെങ്കിലും പ്രേക്ഷകനെ സംബന്ധിച്ചും ഫാൻസിനെ സംബന്ധിച്ചും ഒടിയന്റെ ആയിരം മടങ്ങ് worthful ആയാണ് ഇന്നത്തെ ദിവസത്തെ കാത്തിരുന്നത്. കാത്തിരിപ്പ് ഏതായാലും വെറുതെയായില്ല. ഒടിയൻ കണ്ടിരുന്ന പോലെ / കണ്ടിറങ്ങിയ പോലെ തലയിൽ മുണ്ടിടേണ്ട ഒരവസ്ഥയല്ല ഇന്നത്തെ ദിനം പൃഥ്വിരാജ് ലാലേട്ടൻ ഫാൻസിന്ന് സമ്മാനിക്കുന്നത്..

മൂന്നുമണിക്കൂർ നേരത്തോളം നീണ്ടു നിൽക്കുന്ന പടത്തിൽ ഉടനീളം ആരാധകരെ ആനന്ദ ലഹരിയിൽ ആറാടിച്ച് ഹെവിയായ ഒരു ക്ളൈമാക്‌സും സമ്മാനിച്ച് പടം തീർന്നതിന്റെ രോമാഞ്ചം കൂട്ടുകാർക്ക് വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നവന് അതുവരെ കണ്ടതിന്റെ നൂറുമടങ്ങ് അല്ലെങ്കിൽ ആയിരം മടങ്ങ് വിസ്ഫോടനശേഷിയുള്ള ഒരു ടെയിൽ എൻഡ് കൂടി ഇട്ടുകൊടുത്ത് ഇതുവരെ കണ്ടതൊന്നും ഒന്നുമായിരുന്നില്ല ഇനിവരാനിരിക്കുന്നതാണ് പൂരം എന്നൊരു കെ ജി എഫ് സ്റ്റൈൽ എന്ഡിങ്ങിൽ വാ പൊളിപ്പിച്ച് നിർത്തുകയാണ് ലൂസിഫർ. ഒരാളായി സീറ്റിൽ ഇരുന്നവൻ മൂന്നോ നാലോ എണ്ണമായി മാറി ഹാൾ വിട്ടിറങ്ങി കോമ്പൗണ്ടിൽ ആനന്ദനർത്തനമാടുന്ന കാഴ്ചയാണ് ഇപ്പോൾ..

The way, I want to see him എന്നായിരുന്നു ലൂസിഫറിന്റേതായി ആദ്യമിറങ്ങിയ ഒരു പോസ്റ്ററിൽ പൃഥ്വിരാജ് എന്ന സംവിധായകൻ ഫോട്ടോ വച്ച് എഴുതി ഒപ്പിട്ടിരുന്നത്. സത്യം പറഞ്ഞാൽ ലൂസിഫർ എന്ന സിനിമയുടെ ഏറ്റവും സത്യസന്ധമായ നിർവചനവും അതു തന്നെയാണ്. പൃഥ്വി മാത്രമല്ല കേരളത്തിൽ ലാലേട്ടന്റെ ഓരോ മാസ് ആരാധകനും കാണാൻ കൊതിക്കുന്ന വേഷ, മുഖം, നടപ്പ്, സ്റ്റൈൽ.. ഒരുപക്ഷേ, അത്രമേൽ ആരാധകനല്ലാത്ത എന്നെപ്പോലുള്ളവർക്ക് കൂടി ആനന്ദമേകുന്ന മേക്കിംഗ്. ഒരുപക്ഷേ ഒരു ആരാധകനും പ്രതീക്ഷിക്കാത്ത ലെവലിലേക്കാണ് അത് കൊട്ടിക്കയറുന്നത്..

അതിനപ്പുറം എന്തെങ്കിലും ലൂസിഫറിൽ നിന്നും തേടാൻ മറ്റേ കണ്ണടയുമായി പോകുന്നവർ നിരാശപ്പെടേണ്ടി വരും. അല്ലെങ്കിൽ ദോഷൈകദൃക്കിന്റെ പൂതക്കണ്ണാടിയുമായി പോയാൽ പായക്കടലാസുകളിൽ നിറയെ കുറവുകൾ എഴുതി വെക്കാനുമുണ്ടാവും. ഇത് നിങ്ങൾ കേട്ടറിഞ്ഞത് പോലെ തന്നെ നെടുംപള്ളി സ്റ്റിഫന്റെ കഥയാണ്. പൃഥ്വി തന്നെ തന്റെ എഫ് ബി വാളിൽ ദിവസം ഓരോന്നെന്ന തോതിൽ അവതരിപ്പിച്ച 27 പ്രധാന കഥാപാത്രങ്ങൾ ആണ് ലൂസിഫറിൽ ഉള്ളത്. എന്നാൽ ഒരുപക്ഷേ പ്രധാന ക്യാരക്റ്ററിനെ പ്രേക്ഷകനിൽ നിന്ന് തന്ത്രാപൂർവം മറച്ചു വെക്കുകയും ചെയ്തിരിക്കുന്നു. പടത്തിന്റെ ഹൈലറ്റും അത് തന്നെ..

ക്യാരക്റ്ററുകളിൽ നന്നായി പണിഞ്ഞിട്ടുണ്ടെങ്കിലും കമ്മാരസംഭവം പോലെ തീർത്തും വ്യത്യസ്തമയതോ വെൽ മെയിഡോ ആയ ഒരു സ്ക്രിപ്റ്റല്ല ലൂസിഫറിന്റേത്. മോഹൻലാൽ എന്ന താരത്തിന്റെ സ്റ്റൈലിനും മാനറിസങ്ങൾക്കും തന്നെയാണ് പ്രാമുഖ്യം. അത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തതാൻ പൃഥ്വിയ്ക്ക് കഴിഞ്ഞിരിക്കുന്നു. എന്നാൽ ലാലേട്ടന്റെ മുൻ കാല ബ്ലോക്ക് ബസ്റ്ററുകളിൽ കാണുന്നപോലെ അദ്ദേഹത്തെ കയറൂരി വിടാനും സംവിധായകൻ തയ്യാറാവുന്നില്ല. സംവിധായകന്റെ കയ്യിൽ തന്നെ ആണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ കടിഞ്ഞാൺ.
ആ അർത്ഥത്തിൽ ലൂസിഫർ പൂർണമായും ഒരു സംവിധായകന്റെ സിനിമ ആണ്. സുജിത്ത് വാസുദേവിന്റെ ക്യാമറയേയും ദീപക് ദേവിന്റെ സംഗീത വിഭാഗത്തെയും വിവേക് ഒബ്രോയി, ടൊവിനോ തോമസ്, മഞ്ജു വാര്യർ , സുരേഷ് മേനോൻ എന്നീ അഭിനേതാക്കളെയുമൊക്കെ അയാൾ നനന്നായി ഉപയോഗിച്ചിരിക്കുന്നു.

മുപ്പത്താറാമത്തെ മിനിറ്റിൽ ആണ് പടത്തിന്റെ പ്രാഥമിക അവതരണമൊക്കെ കഴിഞ്ഞ് ഡയറക്ടഡ് ബൈ പൃഥ്വിരാജ് സുകുമാരൻ എന്ന ക്രെഡിറ്റ് ടൈറ്റിൽ സ്‌ക്രീനിൽ എഴുതിക്കാണിക്കുന്നത് . അപ്പോൾ തിയേറ്ററിൽ ഉയർന്ന കയ്യടി ഒരു മലയാളി സംവിധായകന്ന് കിട്ടിയതിൽ വച്ച് ഏറ്റവും ഉച്ചത്തിൽ ഉള്ളതായിരുന്നു. എന്നാൽ 172 മിനിറ്റ് കഴിഞ്ഞ് പാഠം തീരുമ്പോൾ വീണ്ടും എൻഡ് ക്രെഡിറ്റിൽ ഡയറക്ടഡ് ബൈ പൃഥ്വിരാജ് സുകുമാരൻ എന്ന് കാണിക്കുമ്പോൾ ഉയരുന്ന കയ്യടി ആദ്യം കേട്ടതിന്റെ പലമടങ്ങ് മുഴക്കത്തിൽ ആയിരുന്നു...
You are impossible ബ്രോ...
ക്യാരക്റ്ററുകളിൽ നന്നായി പണിഞ്ഞിട്ടുണ്ടെങ്കിലും കമ്മാരസംഭവം പോലെ തീർത്തും വ്യത്യസ്തമയതോ വെൽ മെയിഡോ ആയ ഒരു സ്ക്രിപ്റ്റല്ല ലൂസിഫറിന്റേത്.


Click it and Unblock the Notifications











