ഉള്ളുലയ്ക്കുന്നൊരു ത്രില്ലർ.. സംവിധായകൻ തന്നെയാണ് ദി റിയൽ പ്രീസ്റ്റ് (സ്ക്രിപ്റ്റും) ശൈലന്റെ റിവ്യൂ
ഏറെ കാത്തിരിപ്പിനും മാറ്റിവെക്കലുകൾക്കുമൊടുവിൽ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് തിയേറ്ററുകളിൽ എത്തി. മമ്മുട്ടി ടൈറ്റിലിൽ പറയുന്ന പുരോഹിതനായി വരുന്ന സിനിമ. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്നൊക്കെ ദി പ്രീസ്റ്റ് അനൗണ്സ് ചെയ്ത ദിവസം മുതൽ കൗതുകമുണർത്തിയ ഘടകങ്ങൾ ആയിരുന്നു.

പുതുമുഖമായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ദി പ്രീസ്റ്റിന്റെ ഹൊറർ ത്രില്ലർ ഴോനറിൽ ഉള്ള കഥയും ജോഫിന്റേത് തന്നെയാണ്. പറഞ്ഞ് വരുമ്പോൾ എല്ലാ പ്രേതബാധ സിനിമകളുടെയും ത്രെഡ് ഒന്നു തന്നെ ആയിരിക്കും എങ്കിലും വളരെ വ്യത്യസ്തവും സംഭ്രമജനകവുമായി ശ്യാം മേനോനും ദീപു പ്രദീപും ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥ ആണ് പ്രീസ്റ്റിന്റെ ഹൈലൈറ്റ്.

പാരാസൈക്കോളജിയിലും എക്സോർസിസത്തിലും കേമനായ ഫാദർ കാർമെൻ ബെനഡിക്ട് എന്ന പുരോഹിതൻ ആണ് മമ്മുട്ടി. പടത്തിന്റെ കഥാഗതി സഞ്ചരിക്കുന്നതും ഫാദർ ബെനടിക്റ്റ് ന്റെ വഴിയേ തന്നെ. ദിയ അലക്‌സ് ആലാട്ട് എന്നൊരു പെണ്കുട്ടി ആലാട്ടു കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു കൂട്ടം ആത്മഹത്യകളുടെ പൊരുൾ തേടി ഫാദറിനെ ഒരു പുലർകാലത്തിൽ തേടി വരുന്നതോടെ ആണ് പ്രീസ്റ്റ് ആരംഭിക്കുന്നത്.

ആ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കലുകളും ആയിട്ടാവും സിനിമ മുന്നോട്ട് പോവുക എന്ന് നമ്മൾ കരുതും. പക്ഷെ അങ്ങനെ അല്ല എന്നിടത്ത് പ്രീസ്റ്റ് വ്യത്യസ്തമാവുന്നു.
സംവിധായകനും പുരോഹിതനും നമ്മെ നയിക്കുന്നത് അമേയ എന്നൊരു പതിനൊന്ന് വയസുകാരി പെണ്കുട്ടിയുടെ പിറകെ ആണ്.. ആദ്യപകുതി ഗംഭീരമായി നിർത്തുമ്പോൾ ഗംഭീരനൊരു ഇന്റർവെൽ പഞ്ച് കൂടി മുന്നിലിട്ട് പ്രീസ്റ്റിനെ സംവിധായകൻ പ്രേക്ഷകന്റെ മുന്നിൽ ധ്വജസ്തംഭം പോലെ പ്രതിഷ്ഠിക്കുകയാണ്.

രണ്ടാം പകുതിയുടെ പാതിയോളം ഭാഗം ഇഴപ്പിക്കുന്ന മട്ടിൽ പോയി അവസാനത്തെ അര മണിക്കൂർ കൊട്ടിക്കലാശമാണ്. ഒടുവിൽ അതിഗംഭീരമായൊരു ടെയിൽ എൻഡുകൂടി ആവുമ്പോൾ മനസ് നിറയും..
പ്രേതത്തിന്റെ ഭാഗത്ത് നിന്നുതന്നെയാവും ഈ ഴോനറിൽ ഉള്ള മിക്ക സിനിമകളും മുന്നോട്ട് പോവുക. ഇവിടെ പലപ്പോഴും ബാധയുടെയും ബാധിതയുടെയും ബാധയൊഴിപ്പിക്കാൻ വന്നവന്റെയും ആംഗിളുകൾ പ്രേക്ഷകന് അനുവദിച്ചുകിട്ടുന്നുണ്ട്.. മുൻപ് പറഞ്ഞ പോലെ സ്ക്രിപ്റ്റ് ഒതുക്കമുള്ളതും പ്ലോട്ടിൽ നിന്നും ഒരുപാട് അകന്നുപോകാത്ത വിധം ഇന്റഗ്രിറ്റി പുലർത്തുന്നതുമാണ്. ക്യാരക്ടറൈസേഷനും ഗംഭീരം. ഉള്ളുലഞ്ഞ് പോവുന്ന സന്ദർഭങ്ങൾ നിരവധി ആണ്.

ആദ്യമായ് പുരോഹിതനാവുന്ന മമ്മുട്ടിയുടെ ഗെറ്റപ്പും ലുക്കും ഗംഭീരം. പ്രകടനം കൊണ്ട് മഹത്തരമാക്കാവുന്ന സന്ദർഭങ്ങൾ ഒന്നും തന്നെ സിനിമയോ ആ കഥാപാത്രമോ ആവാഹയപ്പെടുന്നില്ല. മമ്മുട്ടിയുടെ സൂപ്പർസ്റ്റാർ ഇമേജിന് വേണ്ടി എന്തെങ്കിലും ഏച്ചുകെട്ടലുകൾ നടത്താത്തതും അഭിനന്ദനീയം.
മഞ്ജു വാര്യരുടെ ക്യാരക്റ്റർ ചെറുതാണെങ്കിലും സിനിമയ്ക്കും കഥാപാത്രത്തിനും മഞ്ജു നൽകുന്ന ഇമ്പാക്റ്റ് ചെറുതല്ല. മറ്റേത് നടി ആയിരുന്നെങ്കിലും പ്രീസ്റ്റിന്റെ അന്ത്യത്തിന് ഈയൊരു പഞ്ച് കിട്ടുമായിരുന്നില്ല. കാസ്റ്റിങ് ഗംഭീരം. അത് മനസിലാക്കി റോൾ സ്വീകരിച്ച മഞ്ജുവിന്റെ സെൻസും ഗംഭീരം..

മമ്മുട്ടിയും മഞ്ജുവാര്യരും ഉള്ള ഒരു സിനിമയിൽ അവരെ രണ്ടുപേരെയും മറികടന്ന് ഷോസ്ട്ടീലർ ആവുന്ന താരം ബേബി മോണിക്ക ആണ്.. അതുല്യം എന്നുമാത്രമേ ആകുട്ടിയെ കുറിച്ച് പറയാനുള്ളൂ.. ആ കുട്ടി പാളിയിരുന്നെങ്കിൽ സിനിമ ഒരുപക്ഷെ അടപടലം ആയേനെ.. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, വെങ്കടേശ്, ശിവദാസ് എന്നിവർക്ക് നല്ല റോളുകൾ ആണ്..
ഹൊറർ മൂഡ് നിലനിർത്താൻ ശബ്ദങ്ങളെയും സൈലന്സിനെയും ഒരേപോലെ കൂട്ടുപിടിച്ച രാഹുൽരാജ് ബിജിഎമ്മിലും പാട്ടുകളിലും ഒരേപോലെ പൊളിച്ചു.

കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ ഇരിക്കയുന്നവർക്ക് പലതും പൂതക്കണ്ണാടി വച്ച് കണ്ടുപിടിക്കാൻ ഉണ്ടാവുമെങ്കിലും , തിയേറ്ററിൽ ഇരിക്കുന്ന സമയത്തെ ദി പ്രീസ്റ്റ് സമ്പന്നമാക്കുന്നു.
ജോഫിൻ ടി ചാക്കോ എന്ന സംവിധായകന് തീർച്ചയായും അഭിമാനിക്കാം.. അയാളും സ്ക്രിപ്റ്റും തന്നെയാണ് ഈ സിനിമയുടെ പുരോഹിതൻ..


Click it and Unblock the Notifications











