മനോഹരമായ പാലക്കാടൻ വാമൊഴി വഴക്കവുമായി മനോഹരം — ശൈലന്റെ റിവ്യൂ
ശൈലൻ
സ്ഥലമേതെന്ന് പരാമർശിക്കുന്ന സിനിമകൾ മലയാളത്തിൽ ഇറങ്ങാറ് കുറവാണ്. പലപ്പോഴും ഏതോ അലോകഭവ്യമായ സ്ഥലരാശികളിൽ സിനിമ നടക്കുന്നതായും തോന്നാറുണ്ട്. നിലവിൽ എവിടെയും ഇല്ലാത്ത പേരുള്ള ഗ്രാമങ്ങൾ സിനിമകളിൽ സുലഭമാണ്. ഒരേ നാട്ടിൽ അല്ലെങ്കിൽ ഒരേ വീട്ടിൽ ജീവിക്കുന്നവർ തന്നെ വിവിധ നാട്ടുകാരെപോലെ പല കൊളോക്കിയൽ ഭാഷകളിൽ സംസാരിക്കുന്നതും സാധാരണം. ഇന്ന് തിയേറ്ററിൽ എത്തിയ മനോഹരം എന്ന സിനിമയുടെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകത അതിന് കൃത്യമായ ഒരു സ്ഥലരാശിയുണ്ടെന്നതാണ്.

പാലക്കാട് ജില്ലയിൽ ആലത്തൂരിനടുത്തുള്ള ചിറ്റിലഞ്ചേരി ഗ്രാമത്തിലാണ് മനോഹരം നടക്കുന്നത്. പ്രധാന കഥാപാത്രങ്ങളും അപ്രധാന കഥാപാത്രങ്ങളും ഏറക്കുറെ ഒരേപോലെ പാലക്കാടൻ വാമൊഴി വഴക്കത്തിന്റെ ഈണഭംഗികളോടെ സംസാരിക്കുന്നു. ഡയലോഗ് പ്രസന്റേഷനിൽ പ്രശ്നങ്ങൾ ഉണ്ടാവാം. അച്ചടി ഭാഷ സംസാരിക്കുന്ന ക്യാരക്ടറുകളും ഉണ്ടാവാം. എന്നാലും ഇതൊരു നല്ല ശ്രമമാണ്. ഇതിന് മുൻപേ ഓർഡിനറിയിൽ ബിജുമേനോന്റെ വായിൽ നിന്നാണ് മലയാളസിനിമ പാലക്കാടൻ ഭാഷ കേട്ടിട്ടുള്ളത്. പിന്നെ കുറെയൊക്കെ കുഞ്ഞിരാമായണത്തിലും.

ഓർമ്മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസൻ സിനിമ സംവിധാനം ചെയ്ത അൻവർ സാദിഖ് ആണ് മനോഹരത്തിന്റെ സംവിധായകൻ. രണ്ടാം വരവിലും അൻവർ സാദിഖ് വിനീതിനെ തന്നെ നായകനാക്കിയിരിക്കുന്നു. നമിതാ പ്രമോദിനെയും വിനീത് ശ്രീനിവാസനെയും ജോഡിയാക്കി അത്രത്തോളമൊന്നും ജീവിതമില്ലാതെ കളർഫുള്ളായിട്ടാണ് ഓർമയുണ്ടോ ഈ മുഖം ഒരുക്കാൻ ശ്രമിച്ചിരുന്നത് എങ്കിൽ ഇത്തവണ കുറച്ച് കൂടി ജീവിതത്തോട് ചേർന്ന് നിൽക്കുന്ന അത്ര നിറമില്ലാത്ത ഒരു സിനിമയ്ക്ക് വേണ്ടിയാണ് സംവിധായകൻ അൻവർ സാദിഖ് ശ്രമിച്ചിരിക്കുന്നത്.

ചിറ്റിലഞ്ചേരിയിൽ ജനിച്ച് വളർന്ന മനോഹരൻ എന്ന മനുവിന്റെ കഥയാണ് മനോഹരം. അത്രത്തോളം മനോഹരമല്ല മനോഹരന്റെ ജീവിതം. സ്‌കൂൾ കാലഘട്ടം മുതലുള്ള അയാളുടെ അപകർഷതാ ബോധത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത് തന്നെ. വലുതാവുമ്പോഴും അതിന് കാര്യമായ മാറ്റമൊന്നുമില്ല. അതുകൊണ്ട് പത്താം ക്ലാസോട് കൂടി അയാൾക്ക് വിദ്യാഭ്യാസം നിർത്തി അച്ഛന്റെ തൊഴിലിലിറങ്ങേണ്ടി വന്നു.

പോളി വിനൈൽ പ്രിന്റിംഗും ഫ്ലെക്സ് ബോർഡുകളും വന്നതോട് കൂടി ചുമരെഴുത്ത് കലാകാരനായ മനു നേരിടുന്ന പ്രശ്നങ്ങളാണ് മനോഹരത്തിന്റെ പ്രമേയം. പ്രതിസന്ധിയെ അതിജീവിക്കാൻ അയാൾ ചിറ്റിലഞ്ചേരിയിൽ സ്വന്തമായി ഒരു ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നതും അതിൽ നേരിടുന്ന പ്രതിബന്ധങ്ങളുമായി സിനിമ പുരോഗമിക്കുന്നു.

ഫ്ലെക്സും ബാനറെഴുത്തും തമ്മിലുള്ള ജനറേഷൻ ഗ്യാപ്പിൽ ഉടലെടുക്കുന്ന പ്രതിസന്ധി ഒരു പുതിയ വിഷയമാണെന്നു പറയുക വയ്യ. കേരളത്തിൽ ഈ മേഖലയിൽ ഉള്ള ആർട്ടിസ്റ്റുകൾ എല്ലാംതന്നെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ആ പ്രശ്നത്തെ അതിജീവിച്ച് കഴിഞ്ഞതാണ്. അതിനാൽ തന്നെ സിനിമയെ ഇച്ചിരി പഴയത് എന്ന് വിശേഷിപ്പിക്കേണ്ടി വരും.

പറഞ്ഞുവരുമ്പോൾ തിരക്കഥ അത്രയ്ക്ക് ആസ്വാദ്യകരമല്ല. രണ്ട് മണിക്കൂർ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ പലയിടത്തും വൈരസ്യം അനുഭവപ്പെടുന്നുണ്ട്. വിനീത് ശ്രീനിവാസനും മനുവിന്റെ ഫുൾടൈം കൂട്ടുകാരൻ പ്രഭുവായ ബേസിലുമാണ് പടത്തെ ലൈവായി നിലനിർത്താൻ സംവിധായകന്റെ കയ്യിലുള്ള രണ്ട് പ്രധാന ടൂളുകൾ.

വിനീതിന് വേണ്ടി മാത്രം എഴുതി ഉണ്ടാക്കിയ ടിപ്പിക്കൽ ടൈലർ മെയ്ഡ് ക്യാരക്റ്ററാണ് മനോഹരൻ. അത് സ്വാഭാവികമായും അയാൾ നന്നാക്കിയിട്ടുണ്ട്. തണ്ണീർമത്തനിലെ പോലെയോ ലവ് ആക്ഷൻ ഡ്രാമായിലെ പോലെയോ ഒട്ടും വെറുപ്പിക്കുന്നില്ല. കറക്റ്റ് ഫിറ്റാണ്. ബേസിലും എർത്ത് എന്ന നിലയിൽ പക്കാ പെര്ഫെക്ട്.

നായികയായ അപർണദാസ് ക്യൂട്ടാണ്. ഹരീഷ് പേരടിയാണ് പടത്തിൽ ഗോളടിക്കുന്ന ഒരാൾ. ദീപക് പറമ്പോളാണ് നെഗറ്റീവ് എന്നൊക്കെ പറയാവുന്ന മറ്റൊരു പ്രധാന റോളിൽ വരുന്നത്.
ഇന്ദ്രൻസ് വികെ പ്രകാശ്, നിസ്താർ സേട്ട് , ശ്രീലക്ഷ്മി എന്നിവരൊക്കെ ലൈവാണ്. തമിഴ് സീനിയർ നടനായ ദില്ലി ഗണേശിനെ ഒരു പ്രധാന കഥാപാത്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പടം തുടങ്ങുമ്പോൾ കാണുന്ന ആത്മാർത്ഥത മുന്നോട്ട് പോവുമ്പോൾ നഷ്ടപ്പെട്ട് പോവുന്നത് കാണാം. അവസാനം വരെ അത് അങ്ങനെതന്നെ പോവുന്നു. ഒടുവിൽ ഇച്ചിരി എനർജറ്റിക്കായ ഒരു ടെയിൽ എൻഡ് ഒപ്പിച്ച് പടത്തെ ട്രാക്കിൽ കയറ്റാൻ ശ്രമിക്കുന്നു സംവിധായകൻ. എന്തായാലും സംഭവം ക്ലിക്കാവുമോ എന്ന് കണ്ടറിയാം.
അത്രയധികമൊന്നും മനോഹരമല്ലാത്ത ഒരു ആവറേജ് സിനിമ, അത്രതന്നെ.


Click it and Unblock the Notifications











