മാസ്റ്റർപീസ് തെലുങ്ക് മാസാണ്.. ഉണ്ണിമുകുന്ദൻ മരണമാസ്.. (ഇക്കയ്ക്ക് ബമ്പർ) ശൈലന്റെ റിവ്യു..

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

Recommended Video

മാസ്റ്റര്‍പീസ് റിവ്യൂ | Masterpiece Review | filmibeat Malayalam

Rating:
3.0/5
Star Cast: Mammootty, Unni Mukundan, Mukesh
Director: Ajai Vasudev

വമ്പന്‍ പ്രതീക്ഷകളുമായി മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ സിനിമയാണ് മാസ്റ്റര്‍പീസ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതിയ സിനിമ കോളേജ് പശ്ചാതലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മമ്മൂട്ടി നായകനാവുമ്പോള്‍ വരലക്ഷ്മി ശരത് കുമാറാണ് നായികയായി അഭിനയിക്കുന്നത്. ഒപ്പം ഉണ്ണി മുകുന്ദന്‍, പൂനം ബജ്വ, മുകേഷ്, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂക്കയുടെ മാസ് എന്റര്‍ടെയിന്‍മെന്റാണെന്ന് ആരാധകര്‍ അവകാശപ്പെടുന്ന സിനിമയ്ക്ക് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

 ഉണ്ണിമുകുന്ദൻ കിടുക്കി

ഉണ്ണിമുകുന്ദൻ കിടുക്കി

ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നു എന്നും മമ്മൂട്ടി വളരെക്കാലം കൂടി ഒരു ശരിക്കും മാസായ സിനിമയിൽ അഭിനയിക്കുന്നു എന്നുമുള്ള കാരണങ്ങൾ കൊണ്ട് ആരാധകരുടെ പ്രതീക്ഷകളെ വാനോളമുയർത്തിയാണ് അജയ് വാസുദേവിന്റെ മാസ്റ്റർപീസ് ഇന്ന് ആരവങ്ങളോടെ തിയേറ്ററിലെത്തിയത്. ആരാധകരെയും മാസ് പ്രേക്ഷകരെയും ഒരുപോലെ ഒരുപരിധിവരെ തൃപ്തരാക്കാൻ കഴിഞ്ഞു എന്നതുകൊണ്ട് തന്നെ മാസ്റ്റർപീസ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കളക്ഷൻ നേടുന്ന സിനിമയാവാനുള്ള സാധ്യത ബോക്സോഫീസിൽ തുറന്നിടുന്നു. പക്ഷെ, ഇക്കയുടെ മാസ് കാണാൻ പോയ പ്രേക്ഷകരെ അപ്രതീക്ഷിതമായി ഉണ്ണിമുകുന്ദൻ തന്റെ ക്യാരക്റ്ററിന്റെയും പെർഫോമൻസിന്റെയും മികവുകൊണ്ട് കീഴ്പ്പെടുത്തുന്ന കാഴ്ചകൂടിയാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത്..

മമ്മൂട്ടി ഇൻ മാസ്റ്റർപീസ്

മമ്മൂട്ടി ഇൻ മാസ്റ്റർപീസ്

ഒരുവട്ടം കൂടിയാ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തെത്തുവാൻ മോഹം..-എന്ന ഒഎൻവിയുടെ വരികൾ എഴുതിക്കാണിച്ചുകൊണ്ടാണ് മാസ്റ്റർപീസ് തുടങ്ങുന്നത്.. തുടർന്ന് ജാസി ഗിഫ്റ്റ് പാടുന്ന ടൈടിൽ സോംഗിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മിക്കവാറും ക്യാമ്പസുകളെയും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നു വന്ന പ്രമുഖരെയും കാണിച്ചുകൊണ്ട് തെലുങ്ക് സ്റ്റൈലിൽ മെഗാസ്റ്റാർ മമ്മൂട്ടി ഇൻ മാസ്റ്റർപീസ് എന്നൊക്കെ അക്ഷരങ്ങൾ പറന്നുവന്ന് തിരശീലയിൽ തെളിഞ്ഞു വരുമ്പോൾ പടം ആദ്യത്തെ പത്തുമിനിറ്റ് കൊണ്ടുതന്നെ ട്രാക്കിൽ കേറുന്നു..

ഇങ്ങനെയല്ലാതെ രക്ഷയില്ലല്ലോ

ഇങ്ങനെയല്ലാതെ രക്ഷയില്ലല്ലോ

റിയൽ ലൈഫിൽ കാണാത്തതും സിനിമകളിൽ മാത്രം കാണുന്നതുമായ കലാലയപശ്ചാത്തലം തന്നെയാണ് പിന്നീടങ്ങോട്ട് ചുരുളഴിയുന്നത്. ട്രാവൻകൂർ മഹാരാജാസ് കോളേജ് അഫിലിയേറ്റഡ് റ്റു കേരള യൂണിവേഴ്സിറ്റി എന്ന് കവാടത്തിൽ എഴുതിവച്ച പ്രസ്തുതകലാലയത്തിൽ സുനിൽ സുഖദ പ്രിൻസിപ്പളും മുകേഷ് വൈസ് പ്രിൻസിപ്പാളും സന്തോഷ് പണ്ഡിറ്റ് പ്യൂണും പൂനം ബവേജ മദാലസയായ ടീച്ചറുമാണ്. മുകേഷിന്റെ മകൻ കൂടിയായ ജോണും മക്ബൂൽ സൽമാൻ എന്ന മക്കുക്കയും ലീഡേഴ്സായ റോയൽ വാരിയേഴ്സ് , റിയൽ ഫൈറ്റേഴ്സ് എന്നീ ഗ്യാംഗുകളും അവരുടെ കുടിപ്പകയും പതിവുപോൽ പശ്ചാത്തലത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെ, പാഷാണം ഷാജി ക്യാന്റീൻ മാനേജരും ബിജുക്കുട്ടൻ അവിടുത്തെ പണിക്കാരനുമാവാതെ രക്ഷയില്ലല്ലോ.

 ഒന്നിനും സമയമില്ല..

ഒന്നിനും സമയമില്ല..

ചേരുവകളൊക്കെ പതിവുമട്ടിലാണെങ്കിലും ക്യാരക്റ്ററുകളെയും സംഭവങ്ങളെയും തുരുതുരാ ഫാസ്റ്റായി ഇൻട്രൊഡ്യൂസ് ചെയ്താണ് ഉദയനും അജയനും അതൊന്നും ആലോചിക്കാൻ ഇടനൽകാത്തവിധം പ്രേക്ഷകനെ ഫുൾടൈം എൻ ഗേജ്ഡ് ആക്കി നിർത്തിക്കൊണ്ട് ആദ്യത്തെ ഒരുമണിക്കൂർ സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നത്.‌ മമ്മൂട്ടി സിനിമ കാണാൻ വന്നവരെ മമ്മുട്ടിയെവിടെ എന്ന് ചിന്തിക്കാൻ പോലും ഇടനൽകാത്ത വിധത്തിലുള്ള സ്പീഡ്

ഒരു മാസ് എന്‍ട്രി

ഒരു മാസ് എന്‍ട്രി


അതിനിടയില്‍ പ്രണയവും വായിനോട്ടവും കലോല്‍സവവും പാട്ടും ഡാന്‍സും പ്രണയനൈരാശ്യവും കൊലപാതകവും ആത്മഹത്യയും കേസന്വേഷണവും പോലീസും ഉണ്ണിമുകുന്ദനും ഷാജോണും എല്ലാം കടന്നുവരുന്നു. പടമിങ്ങനെ മമ്മൂട്ടിയില്ലാതെ 100, 120 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ചു നിര്‍ത്തിയാണ് ഒരുമണിക്കൂര്‍ രണ്ട് മിനിറ്റാവുമ്പോള്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കച്ചറ അസിസ്റ്റന്റ് പ്രൊഫസറെ ഉദയന്‍ തട്ടിലേക്ക് ഇറക്കിവിടുന്നത്. ലാത്തിച്ചാര്‍ജും കല്ലേറും ആക്രമണവും നായാട്ടും നടക്കുന്ന ക്യാമ്പസിലേക്ക് അതൊന്നും വകവെക്കാതെ കൂളായി വന്ന് സ്ലോമോഷനിട്ട് കൂളിംഗ് ഗ്ലാസിനെക്കുറിച്ച് ഡയലോഗടിച്ച് നടന്നു നീങ്ങുന്ന എഡിയുടെ ഇന്‍ട്രോ ചുരുങ്ങിയ പക്ഷം മമ്മുട്ടി ഫാന്‍സിനെയെങ്കിലും രോമാഞ്ചപ്പെടുത്തും. ഇത്രയെങ്കിലും മാന്യമായ ഒരു മാസ് എന്‍ട്രി പുള്ളിക്ക് കിട്ടിയിട്ട് കൊല്ലങ്ങളെത്രയായിരിക്കുന്നു.

മനം നിറയ്ക്കുന്ന എഡ്ഡിഷോ

മനം നിറയ്ക്കുന്ന എഡ്ഡിഷോ

തുടര്‍ന്ന് പിന്നെ കോളേജില്‍ എഡിയുടെ വിളയാട്ടമാണ്. അതിനിടയില്‍ തമ്മിലടിക്കുന്ന ഗ്യാംഗുകള്‍ ഒന്നാവുന്നതും പുള്ളി വിദ്യാര്‍ത്ഥികളുടെ രക്ഷകനാവുന്നതും പൂനം ബജ്‌വ പൊക്കിളും പുറവും കാണിച്ച് പിറകെ നടക്കുന്നതും എല്ലാം സ്വാഭാവികം. നൂറേ നൂറ്റിയിരുപതില്‍ തിളച്ചിരുന്ന പടം അറുപതേ എഴുപതിലേക്ക് ആറിയോ എന്ന് ഇപ്പൊ വായിക്കുന്നവര്‍ക്കു പോലും തോന്നിയേക്കാം. എന്നാല്‍ ആരാധകര്‍ക്കിത് മനം നിറയ്ക്കുന്ന എഡ്ഡിഷോ ആയിരുന്നെന്ന് പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നു.

നായകനെ മറികടക്കുന്ന വില്ലനോ?

നായകനെ മറികടക്കുന്ന വില്ലനോ?

പക്ഷെ, ഈയൊരു പോര്‍ഷന്‍ കഴിഞ്ഞ് അവസാനത്തെ അരമണിക്കൂറില്‍ ഉദയ്കൃഷ്ണ കുറ്റവാളിയെ കാണിച്ചു തരികയും വില്ലനെ വേറെ ലെവലില്‍ ഇന്‍ട്രോഡ്യൂസ് ചെയ്യുകയും ചെയ്ത് പടത്തെ ഫാന്‍സ് കളിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. ക്ലൈമാക്‌സില്‍ അതികായനും ഏത് ലെവലിലും നായകനെ മറികടക്കുന്നവനുമായ വില്ലനെ ഇക്ക നിലം പരിശാക്കുമ്പോഴുള്ള കല്ലുകടികളുണ്ട്. പക്ഷെ ക്ലൈമാക്‌സിന് ശേഷം വരുന്ന ടെയില്‍ എന്‍ഡ് ഇച്ചിരി പഴയ ഐറ്റമാണെങ്കിലും തിയേറ്ററില്‍ എനര്‍ജിയും ആരാധകരില്‍ ആരവവും നിറയ്ക്കുന്നുണ്ട്. ഇക്കയില്‍ നിന്നും ഇനി ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് പാതകമാവുമെന്ന് തോന്നുന്നു.

ഉദയന്‍ സൃഷ്ടിക്കുന്ന കോമഡി

ഉദയന്‍ സൃഷ്ടിക്കുന്ന കോമഡി

തെലുങ്ക് സ്‌റ്റൈല്‍ മസാല പ്രതീക്ഷിച്ച് പോവുന്നവര്‍ക്ക് നഷ്ടം വരാത്ത ഇടപാടായി മാസ്റ്റര്‍പീസിനെ എണ്ണാം. രാജാധിരാജ ചെയ്ത അജയ് വാസുദേവ് വാണിജ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ ബഹുദൂരം മുന്നോട്ടു പോയതായി കാണാം. ഇക്കയെക്കുറിച്ചും പഴയ ക്യാരക്റ്ററുകളെ കുറിച്ചുമുള്ള റഫറന്‍സുകള്‍ ആരാധകരെ സുഖിപ്പിക്കാന്‍ പുട്ടിന് പീരപോല്‍ ചേര്‍ത്തിട്ടുണ്ട്. ദിലീപിനെ കേസില്‍ പെടുത്തിയ പോലീസിനെയും ചാനലുകളെയും പൊതുബോധത്തെയും അപഹസിക്കാന്‍ ക്യാപ്റ്റന്‍ രാജുവിനെ ക്യാപ്റ്റന്‍ രാജുവായിത്തന്നെ ഉപയോഗിച്ച് ഉദയന്‍ കോമഡി സൃഷ്ടിക്കുന്നത് കേസൊക്കെ മാറ്റിവച്ച് ചിന്തിച്ചാല്‍ രസകരമാണ്.

അപ്രതീക്ഷിതമാണ്

അപ്രതീക്ഷിതമാണ്

മമ്മുട്ടി മുതല്‍ സന്തോഷ് പണ്ഡിറ്റ് വരെയുള്ള താരനിബിഡതയ്ക്കിടയിലും പക്ഷെ, ഉണ്ണി മുകുന്ദന്‍ ആണ് മുന്‍പെ പറഞ്ഞപോലെ ക്യാരക്റ്റര്‍ വൈസും പ്രകടനമികവിനാലും കത്തിജ്വലിക്കുന്നത്. ജോണ്‍ തെക്കന്‍ എന്ന ഐപിഎസുകാരന്‍ ഉണ്ണിയുടെ കരിയറിലെ മുതല്‍ക്കൂട്ടും വഴിത്തിരിവുമാണ്. ഓരോ ചലനങ്ങളിലും ഹീറോയിസം നിറഞ്ഞുതുളുമ്പുന്ന സ്‌ക്രീന്‍ പ്രസന്‍സും മാക്‌സിമം കൂള്‍ എന്നു പറയാവുന്ന നിയന്ത്രിതാഭിനയവും കൊണ്ട് ജോണ്‍ തെക്കനെ വേറെ ലെവലിലാക്കാന്‍ പുള്ളിക്ക് കഴിഞ്ഞിരിക്കുന്നു. അപ്രതീക്ഷിതം തന്നെയാണ് ഇത്..

 ബമ്പറടിച്ചത് ഉണ്ണിമുകുന്ദന് തന്നെയാണ്

ബമ്പറടിച്ചത് ഉണ്ണിമുകുന്ദന് തന്നെയാണ്

മാസ്റ്റര്‍പീസ് ഏറ്റവും ഗുണം ചെയ്യുന്നത് ഉണ്ണി മുകുന്ദന് തന്നെയാവും. ഇക്കയ്ക്കാവട്ടെ 67വയസ് കഴിഞ്ഞു നടത്തിയ ഈ സ്ലോട്ടര്‍ ടാപ്പിംഗില്‍ ബമ്പറടിച്ചതായും ആഹ്ലാദിക്കാം. ഇതിനെക്കാളും കൂടുതലായി എന്തെങ്കിലും പടം കാണാൻ ടിക്കറ്റെടുക്കുമ്പോൾ പ്രതീക്ഷിച്ചവരുണ്ടെങ്കിൽ അവർക്ക് നല്ല നമസ്കാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X