വിപണിയറിഞ്ഞു വിളമ്പിയ മിഷൻ മംഗൽ, സദീം മുഹമ്മദിന്റെ റിവ്യൂ
മുഹമ്മദ് സദീം
വിപണി അറിഞ്ഞു വിളമ്പുകയെന്നത് സിനിമാലോകത്ത് പ്രത്യേകിച്ച് ബോളിവുഡിലെ ചെലവ് കൂടിയ സിനിമാ നിർമാണത്തിന്റെ വർത്തമാനകാലത്ത് ഏറെ പ്രാധാന്യമുള്ള കാര്യങ്ങളിലൊന്നാണ്. ഇതിനെ സമർത്ഥമായി ഉപയോഗപ്പെടുത്താൻ സാധിച്ചുവെന്നുള്ളതാണ് മിഷൻ മംഗലിന്റെ മാർക്കറ്റ് വിജയത്തിന്റെ ഏറ്റവും വലിയ രഹസ്യം.

വർത്തമാനകാല ഇന്ന് ഇന്ത്യയിൽ എന്തിനെയും ചോദ്യം ചെയ്യാതെ നിങ്ങളുടെ അടുത്തെത്തിക്കണമെങ്കിൽ അതിനെ രാജ്യസ്നേഹവുമായി കൂട്ടിക്കലർത്തി പൊള്ളയായി അവതരിപ്പിച്ചാൽ മതി. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ , ഇതാണ് ജഗൻ ശക്തിയെന്ന എഴുത്തുകാരന്റെയും സംവിധായകന്റെ തുരുപ്പുചീട്ടും. ഒരു ശരാശരിയിൽ വരുന്ന ബോളിവുഡ് ആക്ഷൻ ത്രില്ലറിനെ അതിനപ്പുറം എന്തൊക്കയോ ആണെന്ന പ്രതീതി ഉണ്ടാക്കുവാൻ സമർത്ഥമായ മാർക്കറ്റിംഗിലൂടെയും മറ്റു ഗിമ്മിക്കുകളിലൂടെയും സാധിച്ച ചലച്ചിത്രമാണ് മിഷൻ മംഗൽ. പണം വാരൽ എന്ന ഇക്വേഷന്റെ ബലത്തിലുണ്ടാക്കിയ സിനിമ എന്നതാണ് ഈ സിനിമക്ക് ഏറ്റവും യോജിക്കുന്ന വിശേഷണം.

ഹോളിവുഡ് സിനിമയെ ഓർമിപ്പിക്കുന്ന നാടകീയ രംഗങ്ങൾ ഓർമിപ്പിക്കുന്നതിതാണ്. ഒരു ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്ന സിനിമയായിട്ടും അതിലുപരി വൈകാരിക രംഗങ്ങളുടെ തുടർച്ചയായ അവതരണത്തിലൂടെ തീയേറ്റർ പ്രേക്ഷകരെ ആവേശഭരിതരാക്കുകയാണ് സിനിമയുടെ മിക്ക ഭാഗങ്ങളുടെയും ലക്ഷ്യം.
ഒപ്പം എല്ലാത്തിനെയും രാജ്യസ്നേഹത്തിന്റെ പിന്നണി ബാനറിലൂടെ വിറ്റഴിക്കുവാൻ കഴിയുമെന്ന വർത്തമാനകാല മാർക്കറ്റിംഗ് തന്ത്രം കൂടിയാണ് സമർത്ഥമായി ഉപയോഗപ്പെടുത്തുന്നത്, ഇതുകൊണ്ടായിരിക്കാം അഞ്ചാം ദിനത്തിൽ തന്നെ നൂറു കോടി ക്ലബ്ബിൽ സിനിമയെത്തിയെന്ന വാർത്ത വന്നത്.

2010-ൽ തുടങ്ങുന്ന കഥയായിട്ടാണ് ഇതവതരിപ്പിക്കുന്നത്. ഐ എസ് ആർ ഒയിലെ രാകേഷ് ധവാൻ (അക്ഷയ് കുമാർ) എന്ന ശാസ്ത്രജ്ഞന്റെ നേതൃത്യത്തിലുള്ള ഒരു ടീം നടത്തുന്ന റോക്കറ്റ് വിക്ഷേപണ ത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. സാങ്കേതിക തകരാറുകൾ മൂലം റോക്കറ്റ് തിരിച്ച് ഭൂമിയിലേക്ക് തന്നെ വരുന്നു.
രാകേഷ് ധവാന്റെ (അക്ഷയ് കുമാർ) സംഘത്തിൽപ്പെട്ട താരാ ഷിൻഡെ ( വിദ്യ ബാലൻ ) യുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചയാണ് ഇതിന് കാരണം. എന്നാൽ ഇതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു കൊണ്ട് എല്ലാവരുടെയും അതിന്റെ ചീത്ത മുഴുവനായും രാകേഷ് കേൾക്കുകയാണ്.

പണിഷ്മെന്റിന്റെ ഭാഗമായി ഒരിക്കലും നടക്കുമെന്ന് പ്രതീക്ഷയില്ലാത്ത വിഭാഗമായി ഐ എസ് ആർ ഒവിലെ ശാസ്ത്രജ്ഞർ തന്നെ കരുതുന്ന മാർസ് മിഷനിലേക്ക് അഥവാ മിഷൻ മംഗലിലേക്ക് ഇയാളെ തരം താഴ്ത്തുകയാണ്.
പക്ഷേ, ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്ന രാകേഷ് തന്റെ സഹപ്രവർത്തകയായ താരാഷിൻഡെ ( വിദ്യാ ബാലൻ), ഏക (സൊനാക്ഷി സിൻഹ ), നേഹ (കീർത്തി കൽഹാരി), കൃതിക (തപ്സി പന്നാ, വർഷ (നിത്യ മേനോൻ) എന്നീ അഞ്ച് വനിതകളുടെ പിന്തുണയോടെ തങ്ങളുടെ ദൗത്യം വിജയിപ്പിക്കുകയാണ്. ഇതിനായുള്ള കഠിനാദ്ധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും കാഴ്ചകളാണ് മിഷൻ മംഗലിൽ നിറഞ്ഞു നില്ക്കുന്നവയിൽ കൂടുതൽ.

ശാസ്ത്രലോകത്തിന്റെ സങ്കീർണതക്കുപരി തീയേറ്ററിലെ കൈയടി എന്ന മുഖ്യധാരാ സിനിമയുടെ മാസ് സൈക്കോളജിയെ പലയിടത്തും ആവേശം കൊള്ളിപ്പിക്കാൻ ഈ സിനിമക്ക് സാധിക്കുന്നുണ്ട്. ഗ്യാസ് കുറ്റി ചുമന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥനോട് സംസാരിക്കുന്ന രാകേഷ് ധവാന്റെ രംഗങ്ങൾ പ്രേക്ഷകന്റെ കൈകളെയെല്ലാം അവരറിയാതെ ഉയർത്താൻ തക്ക പ്രാപ്തിയുള്ളവ തന്നെയാണ്. എന്നാൽ അപ്പോൾ പറയുന്ന വിഷയത്തെക്കാൾ ഇവിടെ പ്രാധാന്യം കൈവരുന്നത് അക്ഷയ് കുമാർ എന്ന താരത്തിനായി മാറുകയാണ്. ഇതു തന്നെയായിരിക്കാം അണിയറ പ്രവർത്തകർ ഉദ്ദേശിച്ചിട്ടുമുണ്ടാകുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത് മുതൽ അക്ഷയ് കുമാർ എന്ന നടനെ ചുറ്റിപ്പറ്റി നില്ക്കുന്ന കുറെ ചർച്ചകളും മറ്റുമുണ്ട്, ഇതിനെ സമർത്ഥമായി ഒരു ദേശസ്നേഹത്തിന്റെ കരുത്തോടു കൂടി അപ്രാപ്യമാണെന്ന് കരുതിയിരുന്ന ഒരു കാര്യം യഥാർത്ഥ്യമാക്കുന്ന ഒരു താര നിർമിതിയെ ഉണ്ടാക്കി അവതരിപ്പിക്കുകയും അത് അതേ പോലെ സമർത്ഥമായി ഉത്തരേന്ത്യയിൽ മാർക്കറ്റ് ചെയ്യാൻ സാധിക്കുകയും ചെയ്തുവെന്നിടത്താണ് മിഷൻ മംഗലിന് കൈയ്യടി കിട്ടുന്നത്. ഇതേ ലക്ഷ്യമായിരുന്നെങ്കിലും പ്രൈം മിനിസ്റ്റർ മോദി പോലുള്ള സിനിമകൾക്ക് പറ്റിയ പാളിച്ച മിഷൻ മംഗലിന് പറ്റാതിരക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.
അക്ഷയ് കുമാറിന്റെ മിഷന്‍ മംഗള്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചലച്ചിത്രാനുഭവമാണ് നല്‍കുന്നത്.


Click it and Unblock the Notifications











