ശബ്ദമില്ലാത്തവരുടെ മൗനാക്ഷരങ്ങൾ; കണ്ടുതീർത്താൽ കുറെ പാപം തീരും — ശൈലന്റെ റിവ്യൂ
ശൈലൻ
ലോകസിനിമയിൽ ആദ്യമായി കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത ഇരുനൂറ് പേര് ഒന്നിച്ചഭിനയിക്കുന്ന സിനിമയെന്ന പോസ്റ്റർ കണ്ടാണ് മൗനാക്ഷരങ്ങൾക്ക് കോഴിക്കോട് ശ്രീ തിയേറ്ററിൽ കയറിയത്. 200 നിശ്ശബ്ദകലാകാരന്മാർ അഭിനയിക്കുന്നു എന്നത് മാത്രമല്ല ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രമേ ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ളൂ എന്നൊരു വാർത്തയും മൗനാക്ഷരങ്ങളെ സംബന്ധിച്ചു കേട്ടിരുന്നു. രണ്ടായാലും അതൊരു പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഉദ്യമമാണല്ലോ. സിനിമയ്ക്ക് കയറാൻ ഈ തോന്നൽ പ്രചോദനമായി.

വടക്കുംനാഥ ഫിലിംസിന്റെ ബാനറിൽ രമേശ് മാവൂർ നിർമിച്ചിരിക്കുന്ന സിനിമ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് രമേശ് കല്ലുരുട്ടിയാണ്. തിരക്കഥ എഴുതി ഛായാഗ്രഹണം ചെയ്തിരിക്കുന്നത് രാജീവ് കൗതുകം. (എജ്ജാതി കൗതുകമുള്ള കോമ്പിനേഷൻ --- സ്‌ക്രിപ്റ്റ് പ്ലസ് ക്യാമറ) ക്യാമറയ്ക്ക് മുന്നിലെന്നപോലെ പി്ന്നിലും മുൻപ് കേട്ട് പരിചയമുള്ളവർ ആരും തന്നെയില്ല.

മൗനാക്ഷരങ്ങൾ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഇക്കാലഘട്ടത്തിൽ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. അഭിനയിക്കുന്നവർ ബാധിരമൂകരാവുമ്പോൾ സ്വാഭാവികമായൊരു അമേച്വർ സ്വഭാവം സിനിമയിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ ആ പ്രതീക്ഷയ്ക്കൊക്കെ ഒരു പരിധിയില്ലേ രാജപ്പാ എന്ന് പറയുമ്പോലെ ഒരു കാട്ടു കൂതറ ഐറ്റമായിപ്പോയി സാറേ ഇത്.

ആദ്യഷോട്ട് മുതൽ രണ്ട് മണിക്കൂറിലേറെ സമയം കഴിഞ്ഞ് പടം തീരുന്നത് വരെ ഒരേ കൂതറനിലവാരം കാത്തുസൂക്ഷിക്കാൻ സാധിച്ചതിൽ സംവിധായകനും മൊത്തം ക്രൂവിനും അഭിമാനിക്കാം. മരുന്നിട്ടു നോക്കിയാൽ പോലും പോസിറ്റീവായി ഒരു സംഗതിയും ഈ സിനിമയിൽ കണ്ടെത്താനാവില്ല. സിനിമയെന്ന മാധ്യമത്തെ കുറിച്ച് എന്തെങ്കിലും ബാലപാഠങ്ങൾ അറിയുന്നവർ പോയിട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയ്ക്ക് ഏതെങ്കിലും ഭാഷകളിലെ ഏതെങ്കിലുമൊരു സിനിമ കണ്ടിരുന്നതിന്റെ വിവരം പോലും ക്രൂവിൽ ഒരുത്തനുമില്ലെന്ന് ന്യായമായും സംശയിച്ച് പോവും.

ലൂമിയർ സഹോദരൻമാർ സിനിമ കണ്ടുപിടിക്കുന്നതിനൊക്കെ വളരെകാലം മുൻപ് ഇറങ്ങേണ്ടിയിരുന്ന ടൈപ്പ് ഉള്ളടക്കമാണ് മൗനാക്ഷരങ്ങളുടേത്. സിനിമ തുടങ്ങുമ്പോൾ കടൽത്തീരത്ത് നിന്ന് ഒരു പെണ്കുട്ടി കരഞ്ഞ് കൊണ്ട് ബലിയിടുന്നു. ബലിയിട്ടുകഴിഞ്ഞ ശേഷവും കരച്ചിൽ തുടരുന്നു. 'അമ്മ മരിച്ചതിന്റെ ബലി ആണെന്ന് നമ്മൾക്ക് മനസ്സിലാവുന്നു. അച്ഛന്റെ സമനില തെറ്റിയിട്ടുമുണ്ട്. അതിനൊക്കെയുള്ള കാരണങ്ങൾ കേട്ടാൽ ചിരിച്ച് ചാവും. പറയുന്നില്ല.

പിന്നീട് സിനിമ തീരാൻ അഞ്ച് മിനിറ്റ് സമയം ബാക്കിയുള്ളപ്പോൾ വരെ കുട്ടി കരയും. പിന്നെ പതിനഞ്ച് കൊല്ലങ്ങൾക്ക് ശേഷമെന്ന് എഴുതിക്കാട്ടി കുട്ടി കോഴിക്കോട് ജില്ലാ കലക്ടളായി കാറിൽ വരും. അഗതികൾക്കും അനാഥർക്കും സംസ്ഥാന ബജറ്റിൽ തുക നീക്കിവെക്കാൻ ആവശ്യപ്പെട്ടതിന് മന്ത്രി വിളിച്ഛ് അഭിനന്ദിക്കും. സിൽമ തീരും. അത്രന്നെ.

ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഒരു വികല സൃഷ്ടി പടച്ചുവിട്ടതും പോരാഞ്ഞിട്ട് അത് തിയേറ്ററിൽ എത്തിക്കാൻ കൂടി ധൈര്യം കാണിച്ച സംവിധായകനെയും സാഹസികതയുടെ പേരിൽ അഭിനന്ദിക്കാതെ തരമില്ല. സിനിമയിൽ അഭിനയിച്ച ആ പാവം ഭിന്നശേഷിക്കാരായ മനുഷ്യർക്ക്, ജീവിതത്തിൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സഹാനുഭൂതി കൂടി നഷ്ടപ്പെടുത്താൻ മാത്രമേ ഈ പാഴ്ശ്രമം കൊണ്ട് ഉപകരിക്കൂ

ജോയ് മാത്യുവിന്റെ ഒരു വലിയ ഫോട്ടോ വച്ച് അദ്ദേഹത്തിന്റെ ഒരു ഘടാഘടിയൻ സന്ദേശവും അഭിനന്ദനവും പോസ്റ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജോയേട്ടൻ ഈ സിനിമ കണ്ടിട്ടില്ല എന്നുറപ്പ്. കണ്ടാൽ ഇതിന് നിക്കൂല്ലായിരുന്നു. പടം കണ്ടിറങ്ങിയ ഒരാൾ മൂപ്പരുടെ ഫോൺ നമ്പർ അന്വേഷിക്കുന്നത് കേട്ടു.
ശുദ്ധമായ വെയിസ്റ്റ് എന്ന് അടിവര


Click it and Unblock the Notifications