'ഇത് എന്റെ രക്തമാണ്', ഗോപീസുന്ദർ 'ക്യാപ്റ്റൻ' - മ്യൂസിക് റിവ്യൂ

By Suresh Kumar Raveendran Nair

സുരേഷ് കുമാർ രവീന്ദ്രൻ

എഴുത്തുകാരന്‍
സിനിമയോട് അഗാധ പ്രണയമുള്ള എഴുത്തുകാരനാണ് സുരേഷ് കുമാർ രവീന്ദ്രൻ. അക്കൗണ്ടന്റിൽ നിന്നും സിനിമാ ജേണലിസ്റ്റിലേക്കുള്ള മാറ്റത്തിന്റെ കാരണവും ഈ പ്രണയം തന്നെയാണ്. സുരേഷ് കുമാർ രവീന്ദ്രൻ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

"ഇത് എന്റെ രക്തമാണ്...! " സംഗീത സംവിധായകൻ ഗോപീസുന്ദറിന്റെ വാക്കുകളാണ്. 'ഉസ്താദ് ഹോട്ടൽ' എന്ന സിനിമയിലെ തന്റെ വർക്കിനെക്കുറിച്ച് ആ സമയത്ത് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണ്. അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലും മറ്റും അദ്ദേഹം ഇതു തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു, "ഇത് എന്റെ രക്തമാണ്" എന്ന്. ഒടുവിൽ സിനിമ റിലീസായ ശേഷം എല്ലാവർക്കും അത് ബോധ്യമായി. ഗോപീസുന്ദർ എന്ന സംഗീത സംവിധായകൻ അന്നേവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ചത് തന്നെയായിരുന്നു 'ഉസ്താദ് ഹോട്ടൽ' എന്ന സിനിമയിലേത്, പ്രത്യേകിച്ച് അതിന്റെ പശ്ചാത്തല സംഗീതം.

വ്യത്യസ്തമായ പാട്ടുകൾക്കും മുകളിൽ, ആ സിനിമയുടെ ആത്മാവിനെ തൊട്ടറിഞ്ഞു കൊണ്ട് അദ്ദേഹം നൽകിയ പശ്ചാത്തലസംഗീതം ഏറെ ജനപ്രീതി നേടുകയുണ്ടായി. ക്ളൈമാക്സ് പോർഷനിലെ ഭിക്ഷക്കാരുടെ രംഗങ്ങൾ, മധുരയിലെ തമിഴ് സംസ്ക്കാരം വിളിച്ചോതുന്ന രംഗങ്ങൾ തുടങ്ങി ഓരോ സാഹചര്യങ്ങൾക്കും, ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്ത പാറ്റേണിലുള്ള ബി.ജി.എം ശകലങ്ങൾ കൊടുത്തു കൊണ്ട് ഗോപീസുന്ദർ ശരിക്കും ഞെട്ടിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹം പറയുന്നു, 'ഇത് എന്റെ രക്തമാണ്" എന്ന്. നിലവിൽ തീയറ്ററിൽ ഓടുന്ന 'ക്യാപ്റ്റൻ' എന്ന പുതിയ സിനിമയിലാണ് ഇത്തവണ ഗോപീസുന്ദർ തന്റെ രക്തം കൊണ്ട് ഗാനങ്ങളും, പശ്ചാത്തല ശകലങ്ങളും സൃഷ്ഠിച്ചിട്ടുള്ളത്.

'ക്യാപ്റ്റൻ' - ഗാനങ്ങൾ

'ക്യാപ്റ്റൻ' - ഗാനങ്ങൾ

വളരെ വ്യത്യസ്തമായ നാല് ഗാനങ്ങളാണ് 'ക്യാപ്റ്റൻ' എന്ന സിനിമയിലുള്ളത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്‍ബോളർമാരിൽ ഒരാളായ വി.പി.സത്യന്റെ കഥ പറയുന്ന സിനിമയുടെ വിഷയം ആവശ്യപ്പെടുന്ന അത്രയും അളവിലുള്ള വൈകാരികതയോടും, തനിമയോടും കൂടി സൃഷ്ടിക്കപ്പെട്ട ഗാനമാണ് ഗോപീസുന്ദർ തന്നെ പാടിയ 'നിത്യമുരുളും' എന്നത്. റഫീഖ് അഹമ്മദ് എഴുതിയ ഈ ഗാനമാണ് ക്യാപ്റ്റന്റെ തീം മ്യൂസിക്. ഹൃദയം പൊള്ളിക്കുന്ന തരത്തിലുള്ള ഒരു ഹമ്മിങ്ങോടു കൂടി തുടങ്ങുന്ന ഗാനം, പല്ലവിയുടെ അവസാനം വരുന്ന കോറസ് പോർഷനായ 'ആർത്തുണർന്നൊരീയരങ്ങിതിൽ" എന്നതിലെത്തുമ്പോൾ സ്റ്റേഡിയത്തിൽ എണീറ്റു നിന്ന് കയ്യടിക്കുന്നു കാണികളുടെ മനോനിലയിലേക്ക് ശ്രോതാക്കൾ എത്തുന്നു എന്നതാണ് സത്യം. ഗാനം ആവശ്യപ്പെടുന്ന ചടുലതയോടെ അത് ഗോപീസുന്ദറിന് പാടാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയം.

പാൽത്തിര പാടി ശ്രേയ ഘോഷാൽ..

പാൽത്തിര പാടി ശ്രേയ ഘോഷാൽ..

ഇത്രയുംപേർ ഇവിടെയുള്ളപ്പോൾ എന്തിനാ പുറത്തു നിന്നൊരു ഗായിക എന്ന് കാലാകാലങ്ങളായി പലരെക്കുറിച്ചും ഇവിടെ ചോദ്യങ്ങൾ ഉയർന്നിരുന്നു. പക്ഷെ ആ ഒരു ചോദ്യം ശ്രേയ ഘോഷാൽ എന്ന ഗായികയുടെ കാര്യത്തിൽ തികച്ചും അപ്രസക്തമാണ്. സംശയമുണ്ടെങ്കിൽ ക്യാപ്റ്റനിലെ 'പാൽത്തിര പാടും' എന്ന ഗാനം കേട്ടു നോക്കാം. എത്ര മനോഹരമായാണ് ശ്രേയ അതിനെ സമീപിച്ചിട്ടുള്ളത്! ഒരു ഘട്ടത്തിൽ സത്യനോട് (ജയസൂര്യ) തനിക്ക് തോന്നിയ ഇഷ്ടം അനിത (അനു സിതാര) അയാളെ അന്തഃകരണ സന്ദേശം വഴി അറിയിക്കുന്നതാണ് തീം. അതിനെ തികച്ചും ന്യായീകരിക്കുന്ന തരത്തിൽ റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക്, ഒറ്റത്തവണ കേൾക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഇടം പിടിക്കുന്ന ശൈലിയിൽ ഗോപീസുന്ദർ ഈണം നൽകി, അതിമനോഹരമായി ശ്രേയാ ഘോഷാൽ പാടിയപ്പോൾ പാൽത്തിരയിളകിയത് പ്രേക്ഷകരുടെ മനസ്സിലാണ്. തബലയുടെ പിൻബലത്തോടെ, ഏറെ രസകരമായ റിഥം പാറ്റേൺ പിടിച്ചു ചെയ്ത 'പാൽത്തിരപാടും' തന്നെയാണ് ക്യാപ്റ്റനിലെ ഏറ്റവും മികച്ച ഗാനം.

എൺപതുകളിലെ പി.ജയചന്ദ്രനും, വാണി ജയറാമും..

എൺപതുകളിലെ ഗാനങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ വളരെ ലളിതവും, ആകർഷകവുമായ രീതിയിൽ പി.ജയചന്ദ്രനും, വാണി ജയറാമും ചേർന്ന് ആലപിച്ച ഗാനമാണ് 'പെയ്തലിഞ്ഞ നിമിഷം'. ബി.കെ.ഹരിനാരായണന്റേതാണ് വരികൾ. സിനിമയുടെ മർമ്മം എന്നു പറയാവുന്ന 'കൽക്കട്ട' പോർഷനിലാണ് പ്രസ്തുത ഗാനം സ്‌ക്രീനിലെത്തുന്നത്. 2018 എന്നതു മറന്ന്, മലയാള സിനിമയുടെ ക്ലാസ്സിക് കാലഘട്ടത്തേയ്ക്ക് പറന്നു പോകുന്നതു പോലൊരു ഫീൽ ഈ ഗാനം സമ്മാനിക്കുന്നു. പ്രായം എഴുപതുകളിൽ എത്തിയെങ്കിലും, ശബ്ദം ഇപ്പോഴും പതിനെട്ടുകളിലാണ് സഞ്ചരിക്കുന്നതെന്ന് ഈ പാട്ടിലൂടെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് പി.ജയചന്ദ്രനും, വാണി ജയറാമും. തന്റെ പതിവ് വഴികളിൽ നിന്നും മാറി ഏറെ വ്യത്യസ്ഥമായി, ലാളിത്യത്തിന് ഏറെ പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഗോപീസുന്ദർ ഈ ഗാനം സൃഷ്ടിച്ചിട്ടുള്ളത്. ('പെയ്തലിഞ്ഞ നിമിഷം'

നിതീഷ് നടേരിയുടെയും, സ്വാതി ചക്രബർത്തിയുടെയും (ബംഗാളി)യുടെ വരികൾക്ക് വിശ്വജിത്ത് ഈണമിട്ട 'പാട്ടുപെട്ടി' എന്ന പാട്ടും 'ക്യാപ്റ്റൻ' ആൽബത്തിലുണ്ട്. പി.ജയചന്ദ്രനാണ് ആലപിച്ചിട്ടുള്ളത്. പഴയ ബാബുരാജ് ഗാനങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ട്, ശ്രോതാക്കളുടെ മനം നിറയ്ക്കുന്ന ഒരു മനോഹരമായ നമ്പരാണ് 'പാട്ടുപെട്ടി'

ക്യാപ്റ്റൻ - പശ്ചാത്തല സംഗീതം

ക്യാപ്റ്റൻ - പശ്ചാത്തല സംഗീതം

പ്രൊഫഷണൽ രീതിയിൽ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്ന സംഗീത സംവിധായകർ മലയാള സിനിമയിൽ വളരെ കുറവാണ്. പലർക്കും ഗാനങ്ങൾ സൃഷ്ടിക്കുന്നതിൽ അപാരമായ വൈദഗ്ദ്യം ഉണ്ടെങ്കിലും റീ-റെക്കോർഡിംഗ് എന്ന മേഖലയിൽ അത്ര കണ്ട് പ്രാഗൽഭ്യം തെളിയിക്കാൻ കഴിയാതെ പോയിട്ടുണ്ട്. അവിടെയാണ് ഗോപീസുന്ദറിന്റെ പേര് എടുത്തു പറയേണ്ടത്. ഈ കഴിഞ്ഞ പത്ത് വർഷങ്ങളിലെ സിനിമാ സംഗീത യാത്രയിൽ ഗോപീസുന്ദറിന് ദേശീയ അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ളതും, പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പ്രീതിയ്ക്ക് അദ്ദേഹം പാത്രമായിട്ടുള്ളതും പശ്ചാത്തല സംഗീതം എന്ന വിഭാഗത്തിൽ തന്നെയാണ്. 'ക്യാപ്റ്റൻ' എന്ന സിനിമയുടെ ആത്മാവ് തന്നെയാണ് പശ്ചാത്തല സംഗീതം. നിശബ്ദത വേണ്ട ഇടങ്ങളിൽ അതിനുള്ള സ്ഥലം ഒഴിച്ചിട്ട്, ബാക്കിയെല്ലാം തികച്ചും യോജ്യമായ സംഗീത ശകലങ്ങളാൽ നിറയ്ക്കുകയായിരുന്നു ഗോപീസുന്ദർ. 'നിത്യമുരുളും' എന്ന പാട്ടിലെ ഹമ്മിംഗ് തന്നെയായിരുന്നു ബി.ജി.എം ഹൈലൈറ്റ്. വി.പി.സത്യൻ തന്റെ നിസ്സഹായ അവസ്ഥകളെ തിരിച്ചറിയുന്ന രംഗങ്ങളിലെല്ലാം ആ ഹമ്മിംഗ് നമ്മുടെ ഉള്ള് നോവിച്ചു കൊണ്ടേയിരുന്നു.

ഫുട്‍ബോൾ മത്സരങ്ങളുടെ വീറും, വാശിയും, ലഹരിയുമൊക്കെ ഉചിതമായ ബി.ജി.എം പീസുകളിലൂടെ അവയുടെ പരമമായ ആവേശത്തിലേക്ക് കടക്കുന്നതായി കാണാൻ കഴിഞ്ഞു. ഏറ്റവും ഒടുവിൽ മരണത്തിലേക്ക് നടന്നടുക്കുന്ന സത്യന്റെ മനസ്സും, സ്‌ക്രീനിൽ അത് കാണുന്ന പ്രേക്ഷകരുടെ മനസ്സും ഒന്നായി മാറുന്ന ആ നിമിഷത്തിലും ഗോപീസുന്ദർ മാജിക് പ്രകടമാകുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണ്, 'ക്യാപ്റ്റൻ' എന്നത് ഗോപീസുന്ദറിന്റെ രക്തം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X