മൈ ഗ്രെയ്റ്റ് ഗ്രാൻഡ്ഫാദർ പേര് പോലെ തന്നെ.., ചിരപുരാതനം!!! ശൈലന്റെ റിവ്യു
ശൈലൻ
സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആണ് അനീഷ് അൻവർ. ബഷീറിന്റെ പ്രണയലേഖനം എന്ന അത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയ്ക്ക് ശേഷം മൂന്നുവർഷത്തെ ഇടവേളയെടുത്ത് പുറത്തിറങ്ങിയിരിക്കുന്ന അനീഷ് അൻവർ സിനിമയാണ് മൈ ഗ്രെയ്റ്റ് ഗ്രാൻഡ്ഫാദർ. ജയറാമിനെയാണ് നായകസ്ഥാനത്തേക്ക് കാസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് അനീഷ് ഇത്തവണ ചെയ്തിരിക്കുന്ന ഏറ്റവും വലിയ സാഹസികതയും വ്യത്യസ്തതയും.

ചെറുവട്ടാണിയിലെ കോരസാറിന്റെ മകൻ നാല്പത്തിരണ്ടുവയസുള്ള മൈക്കിൾ ആണ് മൈ ഗ്രെയ്റ്റ് ഗ്രാൻഡ്ഫാദറിലെ ജയറാം.. 28കാരിയായ ഡിൽനയുമായി മൈക്കിൾ പ്രണത്തിൽ ആണ്. വിഷ്ണു മോഹൻ സിത്താര കമ്പോസ് ചെയ്ത ഒന്നാംതരമൊരു ഡ്യുയറ്റ് ഗാനവും അതിമനോഹരമായ വിഷ്വൽസുമായിട്ടാണ് മൈ ഗ്രെയ്റ്റ് ഗ്രാൻഡ്ഫാദർ ടൈറ്റിൽസ്എഴുതി തുടങ്ങുന്നത്.

പാട്ടൊക്കെ കാണുമ്പോൾ കൊള്ളാല്ലോ സംഗതി എന്ന് മനസിൽ പറഞ്ഞ് തുടങ്ങുമ്പോഴേക്കും കാര്യങ്ങൾ ചരിത്രാതീതകാലം മുതലുള്ള സ്ഥിരം ജയറാംസിനിമകളുടെ ട്രാക്കിലേക്ക് വീഴും. മൈക്കിൾ കൂട്ടുകാരായ സദ്ദാം ഹുസൈൻ (ജോണി ആന്റണി) ലക്ഷംവീട്ടിലെ ശിവൻ (ബാബുരാജ്) എന്നിവരോടൊത്ത് തികഞ്ഞ സെക്കുലർ സെറ്റപ്പിൽ അച്ചായൻ-ഇക്കാ-ഏട്ടൻ ത്രയമായങ്ങനെ വിലസുകയാണ്. പ്രത്യേകിച്ച് പണിയും തൊരവുമൊന്നുമില്ലാതെ ജയറാമിന്റെ ആട്ടുകൊള്ളാനായി നടക്കുന്ന കുറുക്കൻ പോൾസൺ (ധർമജൻ) കള്ളുഷാപ്പ് കാരനും അന്ധനുമായ ഇല്യാസ് (സലിം കുമാർ) പള്ളിയിലച്ചനായ രമേഷ് പിഷാരടി എന്നിവർ കൂടി ആവുമ്പോൾ കോമഡി അത്യാവശ്യം കലങ്ങുന്നുണ്ട്..

അതിനിടയിൽ പള്ളിപ്പെരുന്നാൾ, സംഘട്ടനം, ശിവനുമായുള്ള തെറ്റിപ്പിരിയൽ, ഡിൽനയുമായുള്ള കല്യാണമുറപ്പിക്കൽ എന്നിവയൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പടത്തിലെ യഥാർത്ഥ പ്രതിസന്ധി അവിടെയൊന്നുമല്ല. മൈക്കിളിന്റെ ഊട്ടിയിലെ പബ്ലിക് സ്‌കൂൾ കാലത്തെ കാമുകി നാൻസിയിലുള്ളതെന്ന് അവകാശപ്പെട്ടുകൊണ്ടു മകൾ ഷാറോൺ (24വയസ്) അവളുടെ അഞ്ച് വയസുകാരൻ ചെക്കൻ മിക്കിയെയും കൊണ്ടു വന്നു മൈക്കിളിനെ ഗ്രാൻഡ് പാന്നും അപ്പൂപ്പനും. വിളിപ്പിക്കുന്നതാണ് ആ ട്വിസ്റ്റ്. അതോടെ നമ്മൾക്ക് മനസ്സിലാവുന്നു ടൈറ്റിൽ റോളിൽ പറയപ്പെടുന്ന ഗ്രെയ്റ്റ് ഗ്രാൻഡ് ഫാദർ മൈക്കിൾ തന്നെയാണ് എന്ന്.

എങ്ങുനിന്നോ വലിഞ്ഞ് കേറി വരുന്ന പഴയകാല കാമുകി പ്ലസ് കൊച്ച് എന്ന നൂറ്റൊന്നാവർത്തിച്ച പഴയകാല ഫോർമുല പഴയകാലകാമുകിയുടെ മകൾ പ്ലസ് കൊച്ച് എന്ന നേരിയ ഭേദഗതിയോടെ പിന്നീട് സെക്കൻഡ് ഹാഫിൽ പ്രേക്ഷകന് സഹിക്കേണ്ടി വരുന്നു. ഷാനി കാദർ ആണ് സ്ക്രിപ്റ്റ്.

തിരക്കഥാകൃത്ത് ആരായാലും സംവിധായകൻ ഏത് ജനറേഷനിൽ പെട്ടവനായാലും സിനിമയെ തന്റെ ലെവലിലേക്ക് താഴ്ത്തിക്കൊണ്ടുവരുന്ന സ്ഥിരം ജയറാം മാജിക് ഇവിടെയും സംഭവിക്കുന്നത് ഗ്രാൻഡ്ഫാദറിനെ പലഘട്ടത്തിലും അസാധ്യമാക്കുന്നുണ്ട്. കുറച്ച് കളത്തിനുശേഷം കിട്ടുന്ന വലിയ റോളിനെ ബാബുരാജ് കയ്യടക്കത്തോടെ നന്നാക്കുന്നു. ചാലക്കുടികാരൻ ചങ്ങാതി സെന്തിൽ കൃഷ്ണയ്ക്കും ഭേദപ്പെട്ട റോളാണ്. പടം തീരാൻ പത്തുമിനിറ്റ് ബാക്കിയുള്ളപ്പോൾ വരുന്ന ഉണ്ണി മുകുന്ദൻ തന്റേതായ എനർജി സംഭാവന ചെയ്യുന്നു. ക്ളൈമാക്സിലെ ട്വിസ്റ്റ് ഒക്കെ കാണുമ്പോൾ അയ്യേ..ന്നായി പോവും..
ശരാശരിയിലും താഴെ നിൽക്കുന്ന , കാലഹരണപ്പെട്ട ഒരു സിനിമാനുഭവം..


Click it and Unblock the Notifications











