ലാൽജോസും ബിജുമേനോനും ശബരിമല ചവിട്ടുമ്പോൾ; 41 ഒരു തികഞ്ഞ അരാഷ്ട്രീയ ഉദ്യമം — ശൈലന്റെ റിവ്യൂ
ശൈലൻ
ലാൽജോസിന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണത്രെ നാൽപത്തിയൊന്ന്. ഇരുപത് വർഷം മുൻപ് പെരിന്തൽമണ്ണ ജഹനാരാ എന്ന തിയേറ്ററിൽ ഇരുന്ന് ഒരു മറവത്തൂർ കനവ് എന്ന സിനിമ എഫ്ഡിഎഫ്എസ് കണ്ടത് ഇന്നലത്തെ പോലെ ഓർമ്മയുണ്ട്. (ആ തിയേറ്റർ പിന്നീടെന്നോ ചരിത്രത്തിന്റെ ഭാഗമായി). അത് കഴിഞ്ഞ് ചന്ദ്രനുദിക്കുന്ന ദിക്കിൽ കണ്ടത് ഓർമ്മയുണ്ട്. മീശ മാധവൻ, ക്ളാസ്‌മേറ്റ്സ്, അയാളും ഞാനും തമ്മിൽ ഒക്കെ പലവട്ടം കണ്ടത് ഓർമ്മയുണ്ട്. പക്ഷെ അത് കഴിഞ്ഞ് പിന്നീടെപ്പോഴോ ലാൽജോസ് സിനിമകളെ കുറിച്ചുള്ള ഓർമ്മകൾക്ക് മങ്ങൽ സംഭവിച്ചു.

അതായത് വെളിപാടിന്റെ പുസ്തകം, തട്ടുമ്പുറത്തച്ചുതൻ, ഏഴുസുന്ദരരാത്രികൾ, സ്പാനിഷ് മസാല ഒക്കെ കണ്ട അനുഭവങ്ങൾ ഓർത്തെടുത്തു താലോലിക്കാൻ ഞാനെന്നല്ല, ആർക്കുംതന്നെ താല്പര്യം കാണില്ല. മികച്ച ക്രാഫ്റ്റ്‌സ്മാൻ ആയ ലാൽജോസിന്റെ പൊളിഞ്ഞ പടങ്ങളുടെ എല്ലാം വില്ലൻ ദുർബലമായ സ്ക്രിപ്റ്റാണെന്നു കാണാം. അങ്ങനെയിരിക്കുമ്പോളാണ് കഴിഞ്ഞ വർഷം ശബരിമലയിലെ യുവതിപ്രവേശനവിഷയം കത്തി നിൽക്കുന്ന സമയത്ത് അദ്ദേഹം തന്റെ ഇരുപത്തഞ്ചാമത്തെ പടം 41 എന്ന പേരിൽ അനൗൺസ് ചെയ്യുന്നത്.

പേരിൽ മാത്രമല്ല ഉള്ളടക്കത്തിലും ശബരിമല ഉണ്ടെന്ന് മുൻകൂട്ടി അദ്ദേഹം പറഞ്ഞു. ഭക്തിയും യുക്തിയും ഏറ്റുമുട്ടുമ്പോൾ എന്ന മട്ടിലുള്ള പരസ്യവാചകങ്ങൾ പോസ്റ്ററിലും കാണുകയുണ്ടായി. അപ്പോൾ പ്രതീക്ഷ വർധിക്കുക സ്വാഭാവികം. പക്ഷെ 41 തിയേറ്ററിൽ അടപടലം നനഞ്ഞ പടക്കമായി മാറുന്ന കാഴ്ചയാണ് ആദ്യദിവസം കാണാൻ കഴിഞ്ഞത്.

കണ്ണൂർ ജില്ലയിലെ ചേക്കുന്ന് എന്നൊരു ഗ്രാമം. അവിടത്തെ നാട്ടുകാർ. സി കെ ഉല്ലാസ് കുമാർ എന്ന യുക്തിവാദിയും ഇടതുപക്ഷ പ്രവത്തകനുമായ പാരലൽ കോളേജ് അധ്യാപകൻ. അയാളുടെ വ്യക്തിജീവിതം, സാമൂഹിക ജീവിതം, പാർട്ടിജീവിതം, യുക്തിവാദ ഇടപെടലുകൾ, അത് സൃഷ്ടിക്കുന്ന കുരുക്കുകൾ എന്നിങ്ങനെ പ്രതീക്ഷിത ഫോർമാറ്റിലാണ് 41 മുന്നോട്ട് പോവുന്നത്.

ഉല്ലാസ് മാഷിന്റെയും നായിക ഭാഗ്യത്തിന്റെയും മറ്റൊരു ലീഡ് റോൾ വാവാച്ചി കണ്ണന്റെയും ക്യാരക്ടറുകളെ സ്ഥാപിച്ചെടുക്കാനുള്ള സംഭവങ്ങളാണ് ആദ്യ പകുതിയിൽ മുഴുവൻ. എന്നാൽ സംഭവങ്ങളെല്ലാം പരസ്പരം ചേരാതെ വേവാത്ത കഷണങ്ങൾ പോലെ കിടക്കുന്നു. ക്യാരക്ടറുകളുടെ വ്യക്തിത്വത്തിന് സിനിമ തീരുമ്പോഴും കാര്യമായ സ്റ്റെബിലിറ്റിയും ഇന്റഗ്രിറ്റിയും കൈവരുന്നില്ല.

യുക്തിവാദ പ്രസ്ഥാനത്തെയും സിപികെ എന്ന ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയെയും അതിന്റെ പ്രവർത്തനങ്ങളെയും നവോത്ഥാനം എന്ന സംഹിതയെയും എല്ലാം കാർട്ടൂൺ ശൈലിയിൽ പരിഹസിക്കാനുള്ള ശ്രമങ്ങൾ സിനിമയുടെ എല്ലാ ഭാഗത്തുമുണ്ട്. പക്ഷെ ആക്ഷേപഹാസ്യത്തിന്റേതായ മൂർച്ചയോ സോഷ്യൽ മീഡിയ ട്രോളുകളുടെ ആസ്വാദ്യതയോ ഈ ശ്രമങ്ങൾക്കില്ല.
വിമർശനത്തിന് വിധേയരാകുന്നവരെ ഉൾപ്പടെ എല്ലാവരിലും ഒരു ചാർജ് കൊടുക്കുന്നതാണല്ലോ സറ്റയറിന്റെ കരുത്ത്. സന്ദേശം പോലൊരു സിനിമ മുപ്പത് കൊല്ലം കഴിഞ്ഞും അതിജീവിക്കുന്നത് അതുകൊണ്ടാണ്. പക്ഷെ വയ്യാത്ത പട്ടി കയ്യാല കയറുന്നത് പോലൊരു അനുഭവമാണ് 41 നമ്മൾക്കു പകർന്നു തരിക.

സെക്കന്റ് ഹാഫിലാണ് ഭക്തിയെയും യുക്തിയെയും സിനിമ (അവകാശപ്പെടുന്നത് പോലെ) മുഖാമുഖം നിർത്തുന്നത്. ഇവിടെയും സംവിധായകനോ എഴുത്തുകാരനോ ഇക്കാര്യത്തിൽ കൃത്യമായ നിലപാടുകൾ ഒന്നും പ്രകടിപ്പിക്കാൻ കഴിയുന്നില്ല.
ഉല്ലാസ് മാഷ് ശബരിമലയ്ക്ക് മാലയിട്ട് വ്രതമെടുക്കുന്നതിന് തന്നെ വിശ്വസനീയമായ ഒരു പശ്ചാത്തലമൊരുക്കാൻ സിനിമയ്ക്കാവുന്നില്ല. വാവാച്ചി കണ്ണന്റെയും ഉല്ലാസിന്റെയും യാത്രയിലും മലകയറ്റത്തിലും നടക്കുന്ന സംഭവങ്ങളും കെട്ടു പൊട്ടിയ പട്ടം പോലെ അലഞ്ഞു പറക്കുകയാണ്.
ആദ്യ സ്ക്രിപ്റ്റ് എഴുതുന്ന പ്രഗീഷിന്റെ കാര്യം വിടാം. 25 ആം സിനിമ ചെയ്യുന്ന ലാൽജോസിന് ഒട്ടും അഭിമാനകാരമല്ല പടത്തിന്റെ അവസാനഭാഗങ്ങളും ക്ളൈമാക്‌സും. എന്നാൽ ആ ഭാഗങ്ങളെല്ലാം ചിത്രീകരിക്കുന്നതിനായി ചെലവഴിച്ച അധ്വാനം ചെറുതൊന്നുമായിരുന്നില്ല താനും. എന്തിന്? അതാണ് മനസിലാവാത്തത്.

ക്യാരക്ടറുകളുടെ വ്യക്തിത്വത്തിൽ സ്ഥിരതയില്ലായ്മകൾ ഒട്ടനവധി ഉണ്ടെങ്കിലും ഉല്ലാസ് മാഷായുള്ള ബിജുമേനോന്റെയും അതിനെ ഓവർ ടെയ്ക്ക് ചെയ്യും വിധമുള്ള വാവാച്ചിക്കണ്ണന്റെയും പ്രകടനമികവ് നാല്പത്തിയൊന്നിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്.
യുക്തിയും ഭക്തിയും ഏറ്റുമുട്ടുന്നതിന്റെ തീപ്പാറൽ സിനിമയിൽ കാര്യമായി അനുഭവിക്കാൻ സാധിക്കുന്നില്ലെങ്കിലും ബിജുമേനോൻ എന്ന നടന്റെ മുഖത്ത് അതിന്റെ സംഘർഷം മുഴുവൻ കാണാം. വാവാച്ചി കണ്ണന്റെ അഴിഞ്ഞാട്ടം ശരൺജിത് എന്ന നടന്റെ മലയാളസിനിമയിലേക്കുള്ള വരവറിയിക്കലായി. നിമിഷ സജയനും ക്യാരക്ടറിനെ മറികടന്നു സ്‌ക്രീനിൽ നിന്നും ഇറങ്ങിപ്പോരുന്നു.

എസ് കുമാറാണ് ഛായാഗ്രഹണം. ആദ്യകാല ലാൽജോസ്ചിത്രങ്ങളുടെ ദൃശ്യമികവുകളെ ഓർമ്മപ്പെടുത്തും മട്ടിൽ പുള്ളിക്കാരൻ തുടക്കത്തിൽ ഒന്ന് ഒരുങ്ങിയിറങ്ങാൻ ശ്രമിക്കുന്നുണ്ട്. പടത്തിന്റെ ഒരു ട്രെൻറ് മനസിലായിട്ടോ എന്തോ പെട്ടെന്ന് തന്നെ അടങ്ങുകയും ചെയ്യുന്നു. സാങ്കേതിക പ്രവർത്തകരുടെ കാര്യം മൊത്തത്തിലെടുത്താലും അങ്ങനെ തന്നെ.
എന്തിനോ വേണ്ടി തിളപ്പിച്ച സാമ്പാർ എന്ന് അടിവര


Click it and Unblock the Notifications











