ട്രിപ്പിൻ വിത്ത് ദി കന്തസ്വാമീസ്: നമ്മളുദ്ദേശിക്കുന്ന കന്തസ്വാമി അല്ല സേർ, അൽ-കന്തസ്വാമീസ്! — ശൈലന്റെ റിവ്യൂ
ശൈലൻ
'ട്രിപ്പിൻ വിത്ത് ദി കന്തസ്വാമീസ്' അങ്ങനെയൊരു സിനിമാപേര് കേൾക്കുമ്പോഴും ആ സിനിമ നെറ്റ്ഫ്ളിക്സ് പ്രീമിയർ ചെയ്യുമ്പോഴും , അതൊരു ഇൻഡ്യൻ സിനിമ ആവുമെന്നാണ് ആരും കരുതുക. 'കന്തസ്വാമി' എന്ന പേരിൽ മുൻപ് ഒരു വിക്രംസിനിമ തമിഴിൽ ഇറങ്ങിയതാണ് താനും. ഇൻഡ്യൻ അല്ലെങ്കിൽ ഏറിയാൽ ശ്രീലങ്കൻ എന്ന പ്രതീക്ഷയുമായി ലിങ്കിൽ ക്ലിക്കുമ്പോൾ ആണ് മനസ്സിലാവുക ഈ കന്തസ്വാമി സൗത്താഫ്രിക്കയിൽ നിന്നാണ് വരുന്നത് എന്ന്. എങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് ചിന്തിച്ച് പോവുന്നത് സ്വാഭാവികം.

കണ്ട് തുടങ്ങുമ്പോഴാണ് ഇത് അങ്ങനെയൊരു കന്തസ്വാമി അല്ലെന്നും സിനിമയുടെ ടൈറ്റിലിൽ കാണുന്ന പോലെ 'ദി കന്തസ്വാമീസ്' ഫ്രാഞ്ചൈസി ആണെന്നും മനസ്സിലാവുന്നത്. സൗത്ത് ആഫ്രിക്കൻ സിനിമാ ഇൻഡസ്ട്രിയെ കുറിച്ച് നമ്മൾക്ക് ഒരു ധാരണയും ഇല്ലാത്തത് കൊണ്ട് അറിയാതെ പോയതാണ്. കന്തസ്വാമീസ് ഫ്രാഞ്ചൈസിയിൽ പെട്ട മൂന്നാമത്തെ സിനിമ ആണ് 'trippin with the kandaswamys'.
സൗത്ത് ആഫ്രിക്കയിലെ kwa zulu പ്രൊവിൻസിൽ ഉള്ള ഇന്ത്യൻ വംശജരുടെ സിനിമാസംരംഭം ആണ് 'ദി കന്തസ്വാമീസ്'. 2017 ൽ ഇറങ്ങിയ keeping up with the kandaswamys ആണ്ത്രേ സീരീസിലെ ആദ്യ സിനിമ. ആ വർഷം ദക്ഷിണാഫ്രിക്കയിൽ ഏറ്റവും അധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ഏറ്റവും കൂടുതൽ ബോക്സോഫീസ് കളക്ഷൻ നേടുകയും ചെയ്തുകൊണ്ട് കാന്തസ്വാമീസ് വരവ് അറിയിച്ചു. തുടർന്ന് 2019ൽ വന്ന ആദ്യ സീക്വൽ ആയ Kandaswamys: the wedding ഉം വൻവിജയമായി. മൂന്നാം ഭാഗം ആണ് ഈയാഴ്ച്ച നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത Trippin with the Kandaswamys.

ഇത്രയ്ക്കൊക്കെ ഡെക്കറേഷൻ കേൾക്കുമ്പോൾ സംഗതി ഏതാണ്ട് അഡാറ് ഐറ്റമാണ് എന്ന് തെറ്റിദ്ധരിച്ച് പോവും. ഒന്നുമില്ല. ഇന്ത്യൻ മധ്യവർഗ സ്ത്രീകളുടെ ചെറിയ ചെറിയ അന്യതാ-അപകർഷതാ ബോധ്യങ്ങളും ഉപരിപ്ലവമായ ഈഗോ പ്രശ്നങ്ങളും കുത്തിത്തിരുപ്പുകളും കുന്നായ്മകളും കുനുഷ്ടുകളും ഒക്കെയാണ് സിനിമയുടെ ഉള്ളടക്കം. അവർ എവിടെയായാലും ഒരുപോലെ തന്നെ ആണ് എന്നാണ് സംവിധായിക സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്ന് തോന്നിപ്പോകും ചിലപ്പോൾ. പുരുഷന്മാരെയും വെറുതെ വിടുന്നൊന്നുമില്ല.
കന്തസ്വാമീസ് എന്ന് കേൾക്കുമ്പോൾ ചീയാൻ വിക്രമിനെയോ പഴനിമല ആണ്ടവനെയോ ഒന്നും ആരും ഓർക്കേണ്ടതില്ല. ദക്ഷിണാഫ്രിക്കയിൽ kwa zulu പ്രൊവിൻസിൽ താമസമാക്കിയ ഒരു മിഡിൽക്‌ളാസ് കുടുംബമാണ് അത്. ആയാകന്തസ്വാമി എന്നൊരു മുത്തശ്ശി. അവരുടെ മകൻ എൽവിസ് കന്തസ്വാമി. എൽവിസിന്റെ ഭാര്യ ജെന്നിഫർകന്തസ്വാമി. എൽവിസിന്റെയും ജെന്നിഫറിന്റെയും മകൾ ജോദി കന്തസ്വാമി എന്നിവരാണ് ആ കുടുംബത്തിലെ അംഗങ്ങൾ.

ജെന്നിഫറും അയൽക്കാരിയായ ശാന്തി നായിഡുവും ആണ് ഈ സിനിമയിലെയും മുൻപുള്ള ഭാഗങ്ങളിലെയും പ്രധാന കഥാപാത്രങ്ങൾ. ഒപ്പം രണ്ടു പേരുടെയും വീട്ടിലെയും കുടുംബാംഗങ്ങളും ഉടനീളം ഉണ്ട്. ഭർത്താവ് പ്രജിനായിഡു മക്കൾ പ്രിഷൻ, ഡിഷൻ എന്നിവരാണ് ശാന്തിയുടെ ടീം. ഒരിക്കൽ കൂട്ടുകാരികൾ ആയിരുന്ന ശാന്തിയും ജെന്നിഫറും, മുതിർന്നു അയൽക്കാരായ വീട്ടമ്മമാരായപ്പോൾ പരസ്പരം നടത്തുന്ന ആന്തരികയുദ്ധങ്ങളും വിവാഹപ്രായമെത്തിയ രണ്ടുപേരുടെയും മക്കൾ പരസ്പരം പ്രണയിച്ച് ശത്രുതയെ പൊളിക്കുന്നതും മക്കളുടെ വിവാഹം നടത്തികൊടുത്ത് കല്മഷം വെടിഞ്ഞ് ഒന്നാകുന്നതും ഒക്കെയായിരുന്നു ആദ്യ രണ്ടു ഭാഗങ്ങളിലത്രേ.

രണ്ടു കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേർന്ന് നടത്തുന്ന ഒരു ഔട്ടിങ് ട്രിപ്പ് ആണ് തേർഡ് പാർട്ടിലെ ഉള്ളടക്കം. ജെനിഫറിന്റെ അൻപതാം പിറന്നാൾ ആഘോഷിക്കാനായി ഭർത്താക്കന്മാരെ കൂട്ടി അവർ പ്ലാൻ ചെയ്യുന്ന ട്രിപ്പിലേക്ക് , 'മിഥുന'ത്തിൽ കണ്ടപോലെ സർവകുടുംബങ്ങളെയും വിളിച്ചു വരുത്തി ബോറന്മാരായ ഭർത്താക്കന്മാർ ചളമാക്കുകയാണ് . സർപ്രൈസ് എന്നും പറഞ്ഞ് ചൈനയിൽ നിന്ന് ഭർത്താവിനോട് പിണങ്ങി വന്ന, (ശാന്തിയുടെ) ഇളയ നാത്തൂൻ ബേബി കൂടി വന്നതോടെ നായികമാരുടെ കണ്ട്രോൾ പോവുകയാണ്. ബേബി സുന്ദരിയും ചെറുപ്പക്കാരിയും ഇച്ചിരി മദാലസയും ആണ് എന്നതും കാരണമാണ്.

ഇവിടുത്തെ സിറ്റ്കോം ടിവി പരിപാടികളിൽ ആവോളം കണ്ടിട്ടുള്ള സാഹചര്യങ്ങളും സന്ദർഭങ്ങളും സംഭാഷണങ്ങളും ഒക്കെ തന്നെയാണ് trippin with the kandaswamys ൽ ഉടനീളം കാണാൻ സാധിക്കുന്നത്. കോമഡിയുടെ ഡോസ് ഇവിടത്തെതിൽ നിന്നും വളരെ കുറവാണ് എന്നുമാത്രം. ഇതിനൊക്കെ ദക്ഷിണാഫ്രിക്കയിലെ പ്രേക്ഷകരിൽ ഇപ്പോഴും ഡിമാൻഡ് ഉണ്ട് എന്നതും നെറ്റഫ്ളിക്സിനെ പോലൊരു ടോപ്പ് ഗൺ പ്ലാറ്റ്ഫോം
അത് സ്ട്രീമിംഗിനെടുക്കാൻ ഉണ്ടെന്നതും കൗതുകമായി തോന്നുന്നു.
സ്ത്രീപക്ഷത്തോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയം ചിലയിടത്തൊക്കെ സറ്റ്ൽ(subtle) ആയി പറയാൻ ശ്രമിച്ചു എന്നത് സിനിമയുടെ പോസിറ്റീവ് ആയി തോന്നി. സിനിമ സംവിധാനം ചെയ്തിരിക്കുന്ന ജയൻ മൂഡ്ലിയുടെ പേര് കേട്ട് പുരുഷൻ ആണെന്ന് തോന്നിയെങ്കിലും വനിതയാണ് ജയൻ. സിനിമയെ നെഗറ്റീവ് പൊളിറ്റിക്സിലേക്ക് വീണുപോവാതെ പലപ്പോഴും രക്ഷപ്പെടുത്തുന്നുണ്ട്. സ്ക്രിപ്റ്റിങ്ങിലും സംവിധായക പങ്കാളി ആണ്.

"ശാന്തീ എന്നാണോ I want tea.. എന്നാണോ ഭർത്താവ് വിളിക്കുന്നത് എന്ന് പലപ്പോഴും മനസിലാക്കാനാവുന്നില്ല" എന്ന ഡയലോഗ് ഒക്കെ ശ്രദ്ധേയമാണ്. കണ്ണീർ സീരിയലുകളുടെ ഇൻഫീരിയർ ലെവൽ പൈങ്കിളിയിലേക്ക് ഒരിക്കലും കൂപ്പുകുത്തുന്നില്ല എന്നതും സിനിമയെ വാച്ചബിൾ ആയി നിലനിർത്തുന്നു. 93 മിനിറ്റ് ദൈർഘ്യമേ ഉള്ളൂ എന്നതും അതിനിടയിൽ അഭിനേതാക്കൾ ആരും കാര്യമായി വെറുപ്പിക്കുന്നില്ല എന്നതും വളരെ ഉപകാരമായി.
ഔട്ട്ഡോർ ലൊക്കേഷൻ കാര്യമായി ഇല്ലെന്നതിനാലും മറ്റ് വംശജരായ കഥാപാത്രങ്ങൾ ഇല്ലെന്നതിനാലും ഒരു ഇന്ത്യൻ സിനിമയായി ഇവിടത്തെ ഏത് ഭാഷയിൽ വേണമെങ്കിലും മൊഴിമാറ്റം ചെയ്തെടുക്കാം എന്നതാണ് trippin' with the kandaswamys ന്റെ മറ്റൊരു പ്രത്യേകത. ഭോജ്പുരി, ബംഗ്ളാ പ്രേക്ഷകർക്കൊക്കെ മികച്ച ഒരു യിത് ആയിരിക്കും പടം. മലയാളികൾക്ക് വേണമെങ്കിൽ ഒരു സൗത്താഫ്രിക്കൻകൗതുകം മാത്രം മുൻ നിർത്തി നെറ്റ്ഫ്ളിക്സിൽ കാണാവുന്നതാണ്. കൂടുതൽ പ്രതീക്ഷ വേണ്ട.
Recommended Video
കൂടുതൽ പ്രതീക്ഷ വേണ്ട.


Click it and Unblock the Notifications











