കാഴ്ചകളെ കറുപ്പിച്ചു കളയുന്ന ഓടുന്നോൻ — സദീം മുഹമ്മദിന്റെ റിവ്യൂ
സദീം മുഹമ്മദ്
ഭയം ചിന്തകളിൽ ഇരുട്ട് നിറക്കും. കാഴ്ചകളെ കുപ്പിച്ച് കളയും പുഞ്ചിരിയെ കവർന്നെടുക്കും ഭയം നിങ്ങളല്ലാതാക്കും. ഓടുന്നോൻ എന്ന ചലച്ചിത്രത്തിന്റെ ആദ്യത്തിൽ തന്നെ മോഹൻലാലിന്റെ ശബ്ദത്തിലൂടെ പ്രേക്ഷകന്റെ കാതുകളിലേക്ക് വരുന്നത് ഈ വാചകങ്ങളാണ്. ഭയത്തെക്കുറിച്ചാണ് ഓടുന്നോൻ സംസാരിക്കുന്നതെന്ന സൂചനയാണ് ആദ്യം തന്നെ പ്രേക്ഷകന് നല്കുന്ന വരികളാണിവ.

നമ്മുടെ ചുറ്റുപാടിൽ നിന്നും എടുത്ത കഥാതന്തുവിലൂടെ തന്നെയാണ് ഓടുന്നോനിലെ പ്രധാന കഥാപാത്രമായ പപ്പന്റെ (സന്തോഷ് കീഴാറ്റൂർ) കഥയും സഞ്ചരിക്കുന്നത്. നമ്മുടെ എല്ലാം ചിരപരിചിതമായ ഒരന്തരീക്ഷം തന്നെയാണ് കഥ പറച്ചിലിനായി തിരക്കഥാകൃത്തും സംവിധായകനും തിരഞ്ഞെടുത്തിരിക്കുന്നത്. പപ്പയുടെ ചെറുപ്പത്തിൽ വീട്ടിൽ വന്ന പാമ്പിനെ പപ്പന്റെ അച്ഛൻ തല്ലിക്കൊല്ലുന്നത്. ഇതോടു കൂടി കുടുംബത്തിനൊന്നാകെ നാഗ കോപം വരുമെന്ന് നാട്ടുകാരും വീട്ടുകാരും ഒന്നാകെ പപ്പന്റെ കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. എന്നാൽ ഉത്സവപറമ്പുകളിൽ കളിപ്പാട്ട വിൽപന ക്കാരനായ അച്ഛൻ ഇത് ഗൗനിക്കാതെ കച്ചവടത്തിനായി പോകുന്നു.

തിരിച്ചു വരുന്ന വഴിക്ക് അച്ഛനെ പാമ്പുകടിക്കുകയും അയാൾ മരണപ്പെടുകയും ചെയ്യുന്നു. ഇതോടു കൂടി പപ്പന്റെ ഭയം ഇരട്ടിക്കുകയാണ്. അതു കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കു ശേഷം അവന്റെ അമ്മയും മരണപ്പെടുന്നു. ഇതോടെ പപ്പൻ എന്നെന്നേക്കുമായി പേടിയുടെ ലോകത്തകപ്പെടുകയാണ് . തന്നെത്തേടിയും എപ്പോഴെങ്കിലും പാമ്പ് വരുന്ന ഭയത്തിൽ പപ്പൻ പിന്നീടങ്ങോട്ട് നടക്കുകയല്ല. ഓടുക തന്നെയാണ്. അങ്ങനെയാണ് പപ്പൻ ഓടുന്നോനാകുന്നത്.

എല്ലാ മനുഷ്യരുടെയും വൈകാരികാനുഭവങ്ങളിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നതാണ് ഭയം. ഇത് നമ്മെ പലപ്പോഴും പക്വതയുടെ ലോകത്തേക്കും വീണ്ടുവിചാരത്തിലേക്കുമെല്ലാം കൊണ്ടു പോകുമെങ്കിലും നാമറിയാതെ നമ്മുടെ മാനസികനിലയെ അവതാളത്തിലാക്കുന്ന അവസ്ഥയിലേക്കും അത് കൊണ്ടു ചെന്നെത്തിക്കാം. ഇത്തരം ഒരവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് സന്തോഷിന്റെ പപ്പൻ. അഞ്ച് വയസ്സ് മുതൽ അൻപത്തി അഞ്ച് വയസ്സുവരെ പാമ്പിനെയും പേടിച്ച് യഥാർത്ഥ ജീവിതത്തോട് അകലം പാലിച്ച വ്യക്തിയാണ് ഇതിലെ കഥാപാത്രം. ബന്ധുക്കളോ മിത്രങ്ങളോ ഇല്ലാതെ എവിടെ നിന്നോ നാട്ടിലെത്തിയ ഇയാൾക്ക് ഗ്രാമത്തിലെ സ്ക്കൂളിലെ പ്രധാനാധ്യാപകനാ (ശിവജി ഗുരുവായൂർ) ണ് തുണയായെത്തുന്നത്.

ഭക്ഷണവും വസ്ത്രവും മാത്രമല്ല പിന്നീട് ഒരു പെൺകുട്ടിയെ ഇയാളുടെ ജീവിത സഖിയായി പോലും കണ്ടെത്തുവാൻ വേണ്ട സഹായം പോലും ചെയ്തു കൊടുക്കുന്നതും മാഷും ഭാര്യയുമാണ് - എന്നാൽ കല്യാണം കഴിഞ്ഞിട്ടും പപ്പന്റെ പേടിയും ഒറ്റപ്പെടൽ ബോധവും മാറുന്നില്ല. അത് ദിനേന കൂടി വരികയായിരുന്നു. ഇതിനിടക്ക് പപ്പന്റെ ഭാര്യ ഓട്ടിസ ബാധിതനായ ഒരു കുട്ടിയെ പ്രസവിക്കുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഒറ്റക്ക് നോക്കി നടത്തിയിരുന്ന ഭാര്യയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
എന്നാൽ പപ്പന്റെ പേടിയാകട്ടെ ന്റെ മോനെ പാമ്പ് കടിക്കുമോ എന്നത് മാത്രമായി കൂടിക്കൊണ്ടിരിക്കുകയാണ്. വിശ്വാസവും അന്ധവിശ്വാസവും കൂടിക്കുഴഞ്ഞിരിക്കുന്ന ഒരു വിഷയത്തെയാണ് നൗഷാദ് ഇബ്രാഹീം എന്ന സംവിധായകനും എഴുത്തുകാരനും അവതരിപ്പിക്കുന്നത്. അന്ധവിശ്വാസത്തിൽ നിന്നും വിശ്വാസത്തിന്റെ അതായത് ബുദ്ധിപരമായ വിശ്വാസത്തിന്റെ തലത്തിലേക്ക് സിനിമയിലൂടെ.

നായകനായ സന്തോഷിലൂടെ പ്രേക്ഷകനെ കൊണ്ടെത്തിക്കുവാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അത് അണിയറ പ്രവർത്തകർ ഉദ്ദേശിച്ച രീതിയിൽ, പ്രേക്ഷകന് പകർന്നു നല്കുവാൻ സാധിച്ചിട്ടുണ്ടോയെന്നുള്ള തന്വേഷിക്കുമ്പോൾ, പൂർണമായി അതിന് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് പറയുവാനുള്ളത്. അധികം ഉപകഥകളിലേക്ക് സിനിമയുടെ പ്രമേയം പോകുന്നില്ലെങ്കിൽ, പ്രധാന കഥാപാത്രത്തെ മാത്രം ആശ്രയിച്ചുള്ള ഇത്തരം പ്രമേയങ്ങളിൽ സമയദൈർഘ്യം കൂടുതൽ വന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്ന് തോന്നുന്നു. സന്തോഷ് കീഴാറ്റൂർ എന്ന തീയേറ്റർ ബാക്ക് ഗ്രൗണ്ടുള്ള ഒരു നടന്റെ അഭിനയ മുഹൂർത്തങ്ങളിലെ പല നല്ല രംഗങ്ങൾക്കും സാക്ഷ്യം വഹിക്കുന്നുവെന്നുള്ളതാണ് ഈ സിനിമ നല്കുന്ന മറ്റൊരു പ്രധാനപ്പെട്ട വേറിട്ട കാഴ്ചകളിലൊന്ന്.

നാഗാ രാജാവേ......
നാഗ യക്ഷികളേ.....
നാഗശ്വാസം തീരാൻ
നാവോറ് പാടാൻ....
ഗീത എസിന്റെ വരികളിൽ എസ്. ബിജുവിന്റെ സംഗീതത്തിൽ വിദ്യാധരൻ മാഷും വൈക്കം വിജയലക്ഷ്മിയും കൂടി ആലപിച്ച ഒരു ഗാനം, ഒരു ഗ്രാമീണ നാഗത്താൻ പാട്ടിനപ്പുറം, പ്രേക്ഷകന് ഇഷ്ടപെടുന്നതാണ്. അതുപോലെ നൗഷാദ് ഷെരീഫിന്റെ ക്യാമറാവർക്കും ഏറെ രസകരമായിട്ടുണ്ട്. ക്യാമറക്ക് മുന്നിലും പിന്നിലും അനേകം നാടക പ്രവർത്തകർ ആണ് എന്നതാണ് ഓടുന്നോന്റെ മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications