സിദ്ദിഖിന്റെ മകന്റെ നായകവേഷവുമായി കടത്ത് നാടൻ കഥ; കണ്ടിരിക്കാം — ശൈലന്റെ റിവ്യൂ
ശൈലൻ
നിരവധി സിനിമകളിൽ ചിത്രസംയോജകനായി വർക്ക് ചെയ്തിട്ടുള്ള പീറ്റർ സാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ആദ്യ ചിത്രമാണ് ഒരു കടത്ത് നാടൻ കഥ. മുൻപ് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഷഹിൻ സിദ്ദിഖ് ആദ്യമായി മുഴുനീള നായകൻ ആവുന്നു എന്നൊരു സവിശേഷത കടത്ത് നാടൻ കഥയ്ക്കുണ്ട്. അതുല്യനടനായ സിദ്ദിഖിന്റെ മകൻ ആണ് ഷഹിൻ.

പേര് സൂചിപ്പിക്കുന്ന പോലെ ഒരു കടത്തനാടൻ കഥയോ കടത്തനാടൻ കഥയുടെ സ്പൂഫോ ഒന്നുമല്ല ഈ സിനിമ. കോഴിക്കോട് ആണ് ലൊക്കേഷൻ. ഗതികേട് കൊണ്ട് കള്ളപ്പണം കടത്താൻ ഇറങ്ങുന്ന ഒരു നാടൻ യുവാവിന്റെ കഥ ആണ് സംഭവം. ഇപ്പൊ ഓക്കെ ആയില്ലേ ടൈറ്റിൽ.

എഞ്ചിനിയറിംഗ് ബിരുദം ഉള്ള ഷാനു തൊഴിൽരഹിതൻ ആണ്. ഉമ്മയും അനിയത്തിയും മാത്രമുള്ള ഷാനുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ വീക്ക് ആണ്. പെട്ടെന്നൊരു നാൾ ഉമ്മ ഒരു അപകടത്തിൽ പെട്ട് ആസ്പത്രിയിൽ ആവുമ്പോൾ ഷാനുവിന് കുറച്ചധികം പണം ആവശ്യമായി വരുന്നു.

പഴയ ഹവാല കാരിയർ ആയ കൂട്ടുകാരൻ ആണ് ഷാനുവിനെ കള്ളപ്പണത്തിന്റെ രാജാവായ ബാബയുടെ അടുത്ത് കൊണ്ടു പോവുന്നു. തൽക്കാലത്തേക്ക് ഒരു ഡീൽ ഏർപ്പാടാക്കി കൊടുക്കുന്നു. പണം നിറച്ച ബാഗുമായി ഷാനുവിന്റെയും പിന്തുടരുന്ന പോലീസുകാരുടെയും ബാബയുടെ എർത്തുകളുടെയും ഒരു ദിവസത്തെ ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് സിനിമ

അത്ര പുതുമയൊന്നുമില്ലാത്ത ഒരു പ്രമേയം ആണെങ്കിലും സിനിമയെ കണ്ടിരിക്കാവുന്ന മട്ടിൽ വൃത്തിയായി ചെയ്തു വച്ചിട്ടുണ്ട് സംവിധായകൻ പീറ്റർ സാജൻ. ഒരുപാട് സിനിമകളിൽ എഡിറ്റർ ആയി ജോലി ചെയ്തതിന്റെ ഒരു അനുഭവ സമ്പത്തിൽ നിന്നും ഒരു സിനിമയിൽ എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്നൊരു തിരിച്ചറിവ് അങ്ങേർക്കുള്ളത് പടത്തിന് ഗുണകരമാവുന്നുണ്ട്.

അധികം അഭിനയ സാധ്യത ഉള്ള റോളൊന്നുമല്ല ഷാനു എന്ന നായക കഥാപാത്രത്തിന്റേത്. ഫുൾ ടൈം വെപ്രാളമാണ് മുഖത്ത് വേണ്ടത്. അതിപ്പോ ആരെ പിടിച്ച് ക്യാമറയ്ക്ക് മുന്നിൽ നിർത്തിയാൽ സ്വാഭാവികമായും വന്നോളും. അതിനാൽ ഷഹിൻ സിദ്ദിഖിന്റെ അഭിനയ മികവ് അളക്കാൻ ഈ സിനിമ ഒരു മാനദണ്ഡമേ അല്ല. പക്ഷെ ഡബ്ബിംഗിലും ഡയലോഗ് ഡെലിവറിയിലും ഏതൊരു യുവനടനെയും വെല്ലുന്ന തികവാണ് ഷഹിൻ പുറത്തെടുക്കുന്നത്. കണ്ണടച്ചിരുന്നാൽ സിദ്ദിഖ് അല്ല എന്നാരും പറയില്ല. ജീനിന്റെ ഓരോ കളികൾ.

ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പർ വില്ലൻ ആയിരുന്ന പ്രദീപ് റാവത്ത് ആണ് ബാബാ. പ്രായമായെങ്കിലും ഗജിനിവില്ലന്റെ താരപ്രഭയ്ക്ക് കോട്ടമൊന്നും പറ്റിയിട്ടില്ല. ഷാർപ്പ് ലുക്ക്. സന്തോഷ് പണ്ഡിറ്റ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് കം സെക്രട്ടറി കൂടി ആയ മമ്മാലി എന്ന ഓട്ടോ ഡ്രൈവർ സലിം കുമാറിന്റെ കയ്യിൽ സുരക്ഷിതമാണ്. എന്നാൽ ബിജുക്കുട്ടൻ, സാജൻ പള്ളുരുത്തി, നോബി, പ്രസീത എന്നിവർ ഉൾപ്പെട്ട ഒരു കോമഡി ട്രാക്ക് ടീം പാരലലായി നടത്തുന്ന അഭ്യാസങ്ങൾ മൊത്തത്തിൽ ചീറ്റിപ്പോവുകയാണ്. ഒടുവിൽ എത്തുമ്പോൾ ഇവർ പലപ്പോഴും സിനിമയെ പച്ചയ്ക്ക് കൊളുത്തുകയാണ്.

സിനിമയ്ക്ക് വേണ്ടി കൈയ്യും മെയ്യും മറന്ന് അധ്വാനിച്ച് വിയർപ്പൊഴുക്കിയ ഒരാളെ കുറിച്ച് കൂടി പറയാതെ പോവുന്നത് ശരിയല്ല. അൽഫോൻസ് ജോസഫ് എന്ന സംഗീതസംവിധായകൻ ആണ് അത്. ബാക്ഗ്രൗണ്ട് സ്കോറിംഗിൽ പുള്ളിയങ്ങ് കേറി മേയുകയാണ്. പടത്തെ ദൃശ്യയോഗ്യമായി നിർത്തുന്നതിൽ എറ്റവും വലിയ പങ്കും പുള്ളിയുടേത് ആണ്.
മൊത്തത്തിൽ പറയുമ്പോൾ കണ്ടിരിക്കാവുന്ന ഒരു നാടൻ കടത്ത് സിനിമ.


Click it and Unblock the Notifications











