പാർത്ഥിപന് നിറഞ്ഞ കയ്യടി; ഒത്ത സെരുപ്പ് സൈസ് 7 വൻ കിടു — ശൈലന്റെ റീവ്യൂ
ശൈലൻ
ഐഎഫ്എഫ്ഐയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദര്ശിപ്പിച്ചപ്പോഴാണ് ആർ പാർത്ഥിപന്റെ ഒത്ത സെരുപ്പ് സൈസ് ഏഴ് കാണുന്നത്. പാർത്ഥിപൻ എഴുതി പാർത്ഥിപൻ സംവിധാനം ചെയ്ത് പാർത്ഥിപൻ നായകനായി അഭിനയിച്ച ഒത്ത സെരുപ്പ് (മലയാളത്തിൽ പറയുമ്പോൾ 'ഒറ്റച്ചെരുപ്പ്') നിർമ്മിച്ചിരിക്കുന്നതും പാർത്ഥിപൻ തന്നെ. എന്നാൽ ഒറ്റച്ചെരുപ്പിന്റെ ഏറ്റവും വലിയ സവിശേഷത ഇതൊന്നുമല്ല; 120 മിനിറ്റ് ദൈർഘ്യമുള്ള പടത്തിൽ പാർത്ഥിപൻ മാത്രമേ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ.

അതെ, രണ്ട് മണിക്കൂർ നേരം നായകനായും നായികയായും വില്ലന്മാരായും മറ്റ് കഥാപാത്രങ്ങളായും മൃഗങ്ങളെയും പക്ഷികളായുമെല്ലാം പാർത്ഥിപൻ മാത്രം. ഇങ്ങനെയുള്ള പരീക്ഷണങ്ങൾ പല ഭാഷകളിലും പല സംവിധായകരും നടത്തിയിട്ടുണ്ടാവും. പക്ഷെ അത് പൂർണമായും ആസ്വാദ്യകരമായ, ഒട്ടുമേ ബോറടിപ്പിക്കാത്ത മികച്ച സിനിമയാവുക എന്നതും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുക, അവിടെയും നിറഞ്ഞ സദസിന്റെ കയ്യടി നേടുക എന്നതുമൊക്കെ അപൂർവ്വത്തിൽ അത്യപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇന്നലെ പനാജിയിലെ ഐനോക്‌സ് ഓഡി സെക്കന്റിൽ ഒറ്റച്ചെരുപ്പ് പ്രദര്ശിച്ചപ്പോൾ സംഭവിച്ചത് അതാണ്. വിദേശ ഡെലിഗേറ്റുകൾ വരെ തിയേറ്ററിൽ സന്നിഹിതനായ പാർത്ഥിപനെ അഭിന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്നതും കാണാനായി.

ഒറ്റച്ചെരുപ്പ്, ഒറ്റയ്ക്കഭിനയിക്കൽ, പനോരമ സെലക്ഷൻ എന്നൊക്കെ കേട്ടപ്പോൾ എന്തോ 'പട്ടിണിക്കഞ്ഞി' എന്ന മുൻവിധിയോടെയാണ് സിനിമയ്ക്ക് കയറിയത്. പക്ഷെ തുടക്കം മുതൽ ഞെട്ടിച്ചു കളഞ്ഞു. ഒറ്റച്ചെരുപ്പ് ഒന്നാംതരമൊരു സൈക്കോത്രില്ലറാണ്. ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി എന്നും പറയാം.

ഒറ്റയ്ക്കഭിനയിച്ചു എന്നുപറയുമ്പോൾ ദശാവതാരം മോഡലിൽ എല്ലാ ക്യാരക്ടറിനെയും പാർത്ഥിപൻ ഒറ്റയ്ക്ക് ചെയ്തിരിക്കുകയല്ല. മാസിലാമണി എന്ന കേന്ദ്രകഥാപാത്രത്തെ മാത്രമേ അദ്ദേഹം അവതരിപ്പിക്കുന്നുള്ളു. ബാക്കി പത്ത് പതിനഞ്ച് ക്യാരക്റ്ററുകൾ ശബ്ദ സാന്നിധ്യമായി ഉടനീളം പടത്തിലുണ്ട് . മാസിലാമണിയുടെ അവരോടുള്ള എക്സ്പ്രെഷൻസ് / റിയാക്ഷന്സ് അവരെയും നമ്മുടെ ഉള്ളിൽ ഗംഭീരമായി വളർത്തിയെടുക്കുന്നു.

പണക്കാരുടെ ക്ലബ്ബിൽ 8000 രൂപ മാസവേതനത്തിൽ ജോലി ചെയ്യുന്ന പാവപ്പെട്ടവനാണ് മാസിലാമണി. സുന്ദരിയായ ഭാര്യ ഉഷയും രോഗിയായ (മരണം ഉറപ്പായ) മകൻ മഹേഷുമാണ് അയാളുടെ ലോകം. അങ്ങനെയിരിക്കെ ഒരു റിയൽ എസ്റ്റേറ്റ് ബിഗ് ഷോട്ടിന്റെ ക്രൂരമായ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കപ്പെട്ടു മണി അറസ്റ്റിലാവുന്നു. പോലീസ് ചോദ്യം ചെയ്യുന്നു. ഇതാണ് പ്ലോട്ട്. രണ്ട് മണിക്കൂർ സിനിമയുടെ പൂർണമായ ലൊക്കേഷനും ആ പോലീസ് സ്റ്റേഷന്റെ ഇത്തിരി ചതുരം തന്നെ.

മാധവ് രാംദാസിന്റെ ഒറ്റ ലൊക്കേഷൻ കോർട്ട്മാർഷൽ ഡ്രാമ മേൽവിലാസം ഗംഭീരമാക്കുന്നതിൽ പാർത്ഥിപൻ വഹിച്ച പങ്ക് ചില്ലറയല്ല. ഒറ്റച്ചെരുപ്പിൽ എത്തുമ്പോൾ അദ്ദേഹം പലമുഴം നീട്ടിയെറിഞ്ഞു സ്വന്തം ബ്രില്യൻസ് തെളിയിക്കുന്നു. പതിനഞ്ചിലധികം സഹകഥാപാത്രങ്ങളുടെ ലൈഫും അവരുടെ ചലനങ്ങളും വിവിധ ലൊക്കേഷനുകളും എല്ലാം പാർത്ഥിപൻ സ്വന്തം റിയാക്ഷനിലൂടെ അനുഭവിപ്പിക്കുകയാണ് യാതൊരു കുറവും കൂടാതെ. ചെറിയ കാര്യമല്ലിത്.

വെറുതെ ഒരു പ്രതി എന്ന നിലയിൽ ദൂരെ എവിടെയോ ഉള്ള ഒരു സിസി ടിവി ഫൂട്ടേജിന്റെ പേരിൽ പിടികൂടപ്പെടുന്ന മാസിലാമണി, ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ വെളിപ്പെടുത്തി കൊണ്ടേയിരിക്കുന്ന കാര്യങ്ങൾ പോലീസിനെ എന്നപോൽ നമ്മളെയും കിടുക്കി കളയും. സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ എന്നും പറഞ്ഞുകൊണ്ടുള്ള പരവേശം പടത്തിൽ ഉടനീളം നിലനിർത്താൻ എഴുത്തുകാരനും സംവിധായകനും നടനും ഒരുപോലെ കഴിയുകയും ക്ളൈമാക്സ് ഗംഭീരമായി വർക്ക്ഔട്ട് ആവുകയും ചെയ്യുമ്പോൾ ആരും കയ്യടിച്ച് പോകും.

സ്ക്രിപ്റ്റ്, മെയ്ക്കിംഗ്, പെർഫോമൻസ് --- ഇത് മൂന്നിന്റെ പേരിലുമായിരുന്നു ഹാളിലുയർന്ന കയ്യടി. പടത്തെ സ്മാർട്ടാക്കി നിർത്തിയ മറ്റൊരു പ്രധാന ഘടകം. ഇരുപത് കൊല്ലം മുൻപുള്ള വേളിയെ യിലും സരിഗമപധനീ യിലും ഉള്ള ക്വിക്ക് വിറ്റ് നോട്ടിനെസ്സ് ഇപ്പോഴും പാർത്ഥിപന് കൈമോശം വന്നിട്ടില്ല. സ്‌ക്രീനിൽ മാത്രമല്ല നേരിട്ടു സംസാരിക്കുമ്പോഴും അതെ. 1989 -ൽ പുതിയ പാതയിലൂടെയും 1999 -ൽ ഹൗസ്‌ഫുള്ളിലൂടെയും ദേശീയ അവാർഡ് (മികച്ച തമിഴ് സിനിമയ്ക്ക്) നേടിയ പാർത്ഥിപൻ 2019 -ൽ പനോരമ സെലക്ഷനിൽ ഉപരി കൂടുതലെന്തോ ഒറ്റച്ചെരുപ്പിൽ അർഹിക്കുന്നു.
ഒറ്റച്ചെരുപ്പ് അപൂർവ മനോഹരം എന്ന് അടിവര


Click it and Unblock the Notifications