പട്ടാഭിരാമന്റെ പ്രമേയം കാലികപ്രസക്തം, (തുടരുന്ന തിരിച്ചുവരവ് ) ശൈലന്റെ റിവ്യു
ശൈലൻ
ഉള്ളത് കൊണ്ട് ഓണമാക്കുന്ന സംവിധായകൻ ആണ് കണ്ണൻ താമരക്കുളം. ജയറാം എന്ന നടനെ തിരിച്ചുകൊണ്ടുവന്നേ അടങ്ങൂ എന്ന് വാശിയുള്ള ഡയറക്‌ടർ എന്നും കണ്ണൻ താമരക്കുളത്തിന് ഖ്യാതി ഉണ്ട്. തിങ്കൾ മുതൽ വെള്ളി വരെ, ആട് പുലിയാട്ടം, അച്ചായൻസ് എന്നീ സിനിമകൾക്ക് ശേഷം കണ്ണനും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ഉദ്യമമാണ് പട്ടാഭിരാമൻ.

ജയറാം-കണ്ണൻ താമരക്കുളം സിനിമകൾക്ക് വേണ്ടി മുൻപും സ്ക്രിപ്റ്റ് എഴുതിയിട്ടുള്ള ദിനേശ് പള്ളത്ത് ആണ് പട്ടാഭിരാമനു വേണ്ടിയും കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. മുൻപ് അച്ചായൻസിന്റെ റിവ്യു എഴുതിയപ്പോൾ പറഞ്ഞിരുന്നു, സംവിധായകൻ എന്ന നിലയിൽ കണ്ണൻ താമരക്കുളം ഓരോ സിനിമ കഴിയുമ്പോഴും ഓരോ സ്റ്റെപ്പ് എങ്കിലും മുന്നോട്ട് വെയ്ക്കുന്നത് കാണാതിരുന്നുകൂട എന്ന്.. പട്ടാഭിരാമനും ആ വളർച്ചയെ അടയാളപ്പെടുത്തുന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂർ വാസിയായ പട്ടാഭിരാമനെ ഒരു കല്യാണ ഗാനരംഗത്തിന്റെ അകമ്പടിയോടെ പാചകക്കാരനും ഭക്ഷണപ്രിയനുമായിട്ടാണ് സിനിമ അവതരിപ്പിക്കുന്നത്. പിന്നീട് മനസിലാക്കാൻ കഴിയുന്നത്, പട്ടാഭി ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ ആണെന്ന്. ജോലിയിൽ വിട്ടുവീഴ്ച ഇല്ലാത്തവനായതുകൊണ്ട് ഇരുപത്തെട്ടാമത്തെ സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരം കോർപ്പറേഷനിലേക്ക് പോവുന്നതിനിടയിലുള്ള ചെറിയ ഇടവേളയിൽ ആണ് പട്ടാഭിരാമന് ടൈറ്റിൽ കം ഇൻട്രോ സോംഗിന് വേണ്ടി കല്യാണസദ്യയൊരുക്കുന്നത്.

തിരുവനന്തപുരത്ത് എത്തിയ പട്ടാഭി ഏകാംഗസൈന്യമായി ഹോട്ടൽ - ഫുഡ് അഡല്‍ട്രേഷന്‍ മാഫിയയ്ക്കെതിരെ ആഞ്ഞടിക്കുന്നതാണ് സ്വാഭാവികമായും സിനിമയുടെ പ്രമേയം. രചനാപരമായോ ലോജിക്കലായോ കാര്യമായ മികവ് അവകാശപ്പെടാനില്ലെങ്കിലും സിനിമ മുന്നോട്ട് വെക്കുന്ന വിഷയങ്ങൾ കാലിക പ്രസക്തമാണ്. എല്ലാ കാലവും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

യാതൊരു തത്വദീക്ഷയും കൂടാതെ മാരകവിഷങ്ങളായ കെമിക്കലുകൾ പോലും അമിതലാഭത്തിനായി ഭക്ഷ്യവസ്തുക്കളിൽ മായമായി ചേർക്കുന്നതും കണ്‍സ്യൂമറിസത്തില്‍ കണ്ണ് മഞ്ഞളിച്ച് പോയ ഒരു സമൂഹം യാതൊരു കോമൻസെൻസും കൂടാതെ കണ്ണും പൂട്ടി അത് വാങ്ങിത്തിന്ന് മാരകരോഗങ്ങൾ പിടിപെട്ട് നിത്യ ദുരിതമനുഭവിക്കുന്നതുമൊക്കെയാണ് സിനിമ പ്രേക്ഷകന് മുന്നിൽ ചർച്ചയ്ക്ക് വെക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ ഈ വിഷയത്തെ കുറിച്ച് ഒരു നേരിയ അവബോധമെങ്കിലും വിതയ്ക്കാൻ ഉത്തകുമെങ്കിൽ ഈ ശ്രമം അഭിനന്ദനീയം തന്നെയാണ്. മോശമെന്ന് പറയാത്ത രീതിയിൽ അത് ഒരുക്കിയിട്ടുമുണ്ട് താമരക്കുളം.

പടത്തിന്റെ ആദ്യസമയമഫ്ടി നേരങ്ങളിൽ സ്ഥിരം ശൈലിയിൽ വെറുപ്പിച്ചു വെരകി തുടങ്ങുന്ന ജയറാം, ഒഫീഷ്യൽ ആയി തിരുവനന്തപുരത്ത് എത്തുന്നതോട് അല്പമൊന്ന് മിതവാദിയാകുന്നു. അതുകൊണ്ട് തന്നെ ഈയടുത്തകാലത്ത് വന്നതിൽ അല്പം ഭേദപ്പെട്ട പ്രകടനം ജയറാമിൻെറതായി. ഇടവേള കഴിയുന്നതോടെ സിനിമ ഒരു ത്രില്ലർ മോഡിൽ ആണ് കൊണ്ടുപോവാൻ ശ്രമിച്ചിരിക്കുന്നതും എന്നും എടുത്ത് പറയേണ്ടതാണ്.

ജയറാമിനെ കൂടാതെ ബൈജു, സായികുമാർ, ഹരീഷ് കണാരൻ, ധർമജൻ, മിയ ജോർജ്, ജയപ്രകാശ്, നന്ദു, പ്രേംകുമാർ, പാർവതി നമ്പ്യാർ, പ്രജോദ്, ദേവൻ, രമേശ് പിഷാരടി, അബുസലിം,ജനാർദ്ദനൻ, ബാലാജി, മായാ, സുധീർ കരമന, വിജയകുമാർ, ബിജു പപ്പൻ, തെസ്നിഖാൻ, ജയൻ ചേർത്തല തുടങ്ങി ഒരു വൻ താരനിര തന്നെ സിനിമയിലുണ്ട്. മിയ ജോർജ് ഉണ്ടായിട്ടും പട്ടാഭിരാമന്റെ ഭാര്യ വിനീത ആവുന്നത് ഷീലു എബ്രഹാം ആണ്. അതിൽ നിന്നും മറ്റൊരു കാര്യംകൂടി വ്യക്തമാവും. പടം നിർമ്മിച്ചിരിക്കുന്നത് ഷീലുവിന്റെ ഹസ്ബന്റിന്റെ പ്രൊഡക്ഷൻ കമ്പനിയായ അബാം ആണ്. സാങ്കേതികപരമായും മോശം പറയാത്ത രീതിയിൽ ആണ് പട്ടാഭിരാമന്റെ മേക്കിംഗ്. ഫ്രയിമുകളും മാക്സിമം കളർഫുള്ളാണ്. ഗാനരംഗങ്ങൾ ആരെയെങ്കിലുമൊക്കെ ആനന്ദിപ്പിക്കും എന്നുകരുതാം..
മൊത്തത്തിൽ പറയുമ്പോൾ ഉദ്ദേശശുദ്ധിയുള്ള ഒരു മോശമല്ലാത്ത സിനിമയാണ് പട്ടാഭിരാമന്‍.


Click it and Unblock the Notifications