വേറിട്ട അടയാളപ്പെടുത്തലുകളുമായി 'പെങ്ങളില'! ടിവി ചന്ദ്രന്റെ വ്യത്യസ്തമാര്‍ന്ന സിനിമ! റിവ്യൂ !
സദീം മുഹമ്മദ്
ടി വി ചന്ദ്രന്റെ സിനിമകളിലെല്ലാം ഒരു രാഷ്ട്രീയം ഒളിഞ്ഞു കിടക്കാറുണ്ട്.' അടിച്ചമർത്തപ്പെട്ടവന്റെയും അധ:കൃത ന്റെയും പാർശ്വവല്ക്കരിക്കപ്പെട്ടവന്റെയും രാഷ്ട്രീയമാണത്. പുതിയ കാലം എങ്ങനെ ഒരുമധ്യവർഗ സമൂഹത്തിന്റെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും ഇതിന് ഉപോദ്ബലകമായ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കുമെല്ലാം തന്റെ എല്ലാ ചലച്ചിത്രങ്ങളിലുടെയും എത്തി നോക്കുവാൻ അദ്ദേഹം ശ്രമിക്കുണ്ട്.
എന്നാൽ പെങ്ങളില എന്ന പേരു കേൾക്കുമ്പോൾ ടി വി ചന്ദ്രൻ എന്ന ചലച്ചിത്രകാരൻമാറി ചിന്തിക്കുന്നുവോ എന്ന തോന്നൽ ആണ് ആദ്യം ഉണ്ടാക്കുക. പക്ഷേ നമ്മുടെ ഈ മുൻ ധാരണയെ സിനിമക്ക് തുടക്കമായി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അന്ത്യമാകും. കാരണം അപ്പോഴേക്കും ടി വി ചന്ദ്രൻ സിനിമകളുടെ രാഷ്ട്രീയ ട്രാക്കിലേക്ക് ഈ ചലച്ചിത്രം ക യറിപ്പോകുന്നുവെന്ന് നാം തന്നെ തിരിച്ചറിയുവാൻ തുടങ്ങും.

ഒരു കുട്ടിയുടെ സ്നേഹഗാഥ എന്ന വിശേഷമാണ് ഈ സിനിമയെക്കുറിച്ച് പോസ്റ്ററിലെ വിശേഷണം. കേരളീയതയുടെയും കേരളീയരുടെയും മനസ്സുകൾക്കുള്ളിൽ നിന്ന് ജാതീയതയെ മാറ്റി നിറുത്തുവാൻ സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും സാധിക്കാത്ത ഒരു സാക്ഷര കേരളമാണ് നമ്മുടെ കേരളം . അക്ഷരം കൂട്ടി വായിക്കാൻ പഠിപ്പിക്കുന്നതിൽ നമ്മുടെ സാക്ഷരത ഒതുങ്ങിപ്പോകുന്ന ഒരു ദുരവസ്ഥയാണിന്ന്. ഇത്തരം രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് കടന്നു പോകുന്നുവെന്നതാണ് പെങ്ങളില എന്ന ചലച്ചിത്രത്തിന്റെ പ്രത്യേകത.

എങ്കിലും അത് പുതിയ പ്രേക്ഷകർക്ക് കൂടി convince ചെയ്യുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചില്ലെന്നതാണ് ടി വി ചന്ദ്രന്റെ പുതിയ സിനിമയുടെ ബലഹീനതകളിൽ ഒന്ന്. രാധാലക്ഷ്മി (അക്ഷര കിഷോർ ), അഴകൻ (ലാൽ ) എന്നിങ്ങനെ ഒരു വൃദ്ധന്റെയും ചെറിയ പെൺകുട്ടിയുടെയും നിഷ്കളങ്കമായ ഒരു ബന്ധത്തിലൂടെ കേരളത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കുമുള്ള ഒരെത്തി നോട്ടമാണ് ഈ സിനിമയിലൂടെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പലപ്പോഴും അഭിനേതാക്കൾ യാന്ത്രികരായി, നാടക നടന്മാരെപ്പോലെ പെരുമാറുന്ന കാഴ്ചയാണുള്ളത്. എന്നാൽ മുഖ്യ കഥാപാത്രങ്ങളായ അഴകനും അക്ഷര കിഷോറും ഇതിൽ നിന്നും തീർത്തും 'വ്യത്യസ്ത രായി അഭിനയിക്കുവാൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ ഇവർ രണ്ടു പേരും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത പ്രേക്ഷകന് കൂടി ബോധ്യപ്പെടുത്തുവാൻ പെങ്ങളിലയുടെ കാഴ്ചക്ക് സാധിക്കുന്നില്ല. ഇതു കൊണ്ട് തന്നെ ഈ രണ്ട് കഥാപാത്രങ്ങളുടെ പ്രകടനത്തിൽ ഒരു കൃത്രിമത്വം തോന്നുക കൂടി ചെയ്യുന്നുണ്ട്. ഇതു പോലെയുള്ള കൃത്രിമത്വം പല സമയത്തും മറ്റു കഥാപാത്രങ്ങളുടെ കാഴ്ചയിൽ അനുഭവപ്പെടുന്നതാണ് പെങ്ങളിലയുടെ കാഴ്ചയെ കാഴ്ചക്കാരനിൽ നിന്ന് പലപ്പോഴും അകറ്റുന്നതിന് കാരണമാകുന്നത്.

വിനോദ് ( നരേൻ ) ഒരു റിയൽ എസ്‌റ്റേറ്റ് കമ്പനിയുടെ ചീഫ് മാനേജറായി മുംബൈയിൽ നിന്ന് സ്ഥലം മാറി കുടുംബത്തോടൊപ്പം കേരളത്തിലെ ഒരു തെക്കൻ ജില്ലയിലെത്തുകയാണ്. വിനോദിന്റെ മകളായ രാധാലക്ഷ്മി അയൽവാസിയും കീഴ്ജാതിക്കാരനുമായ അഴകൻ എന്ന വൃദ്ധന്റെ സുഹൃത്തായി മാറുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ അനുഭാവിയായതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന അഴകൻ തന്റെയും നാടിന്റെയും കഥയിലൂടെ പഴയ കാലത്തിലേക്ക് പോകുകയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം മുതൽ ഈ മണ്ണിൽ കിളക്കുവാൻ വിധിക്കപ്പെട്ട കീഴാളൻ ഇടതുപക്ഷം തന്നെ ഭരിച്ചു കൊണ്ടിരിക്കുന്ന ഇന്നും കേരളത്തിൽ കിളച്ചു കൊണ്ടിരിക്കുവാൻ മാത്രം വിധിക്കപ്പെട്ട പാർശ്വവല്ക്കരിക്കപ്പെട്ടവനായി തന്നെ നില്ക്കുകയാണെന്ന യാഥാർഥ്വത്തിലേക്ക് നമ്മെ കൊണ്ടു പോകുകയാണ് എന്നതാണ് പെങ്ങളില നല്കുന്ന ആദ്യത്തെ രാഷ്ട്രീയ സന്ദേശം. വലതുപക്ഷ രാഷ്ട്രീയ വേദികളിൽ നിന്ന് എപ്പോഴും ഉയരാറുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിലെ ജാതീയത എന്ന ചോദ്യത്തെ കൂടി ഉയർത്തുന്ന ചലച്ചിത്രം കൂടിയാണ് പെങ്ങളില.

പല സീനുകളിലൂടെയും ഇക്കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട് ഈ ചലച്ചിത്രം. പാർട്ടിക്കുവേണ്ടി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കോശി മാത്യൂവിനും വർമക്കും മുദ്രാവാക്യം വിളികൾ ഉയരുമ്പോൾ അഴകന് വേണ്ടി വിളിക്കാൻ ആരുമില്ല. സ്വീകരിക്കുവാൻ വന്നവർ അഴകനെ കൂട്ടാതെ തിരിച്ചു പോകുമ്പോൾ സഖാവ് കോശി അഴകനെ കൂട്ടി വരുവാൻ അനുയായികളെ വീണ്ടും പറഞ്ഞയക്കേണ്ടി വരികയാണ്!.
ഇതു പോലെ അഴകൻ ജയിലിലായപ്പോൾ അമ്മയും പെണ്ണും അനുഭവിച്ച കഷ്ടപ്പാടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും സഖാവ് അഴകനെ വേദിയിൽ ഉന്നതകുലജാതിക്കാരായ നേതാക്കൾക്കൊപ്പം ഒന്ന് കയറ്റി ഇരുത്തുവാൻ പോലും പാർട്ടി നേതൃത്വം തയ്യാറാകുന്നില്ല. വർത്തമാനകാലവും ഇതിൽ നിന്ന് നേരെ വിപരീതമല്ലെന്നതാണ് റിയൽ എസ്‌റ്റേറ്റ് കമ്പനിയുടെ തലവനായി പഴയ വിപ്ലവനേതാവ് തന്നെ കുടിയാന്മാരുടെ കോളനി പരിശോധിക്കാൻ വരുന്നതിലൂടെ കാണിക്കാൻ ശ്രമിച്ചത്.

തന്റെ സിനിമകളിൽ നിർണായക ഘട്ടത്തിൽ ഒരു ചുകപ്പൻ കൊടി ഉയർത്തി തന്റെ രാഷ്ട്രീയഐക്യദാർഢ്യം എപ്പോഴും പ്രകടിപ്പിക്കാറുള്ള ടി വി ചന്ദ്രൻ ഇപ്പോൾ ആ ചുകപ്പൻ കൊടി ഉയർത്തലിന്റെ ബാക്കിപത്ര മെന്തെന്ന ഇഴകീറി പരിശോധിക്കുവാൻ കൂടി തയ്യാറാകുന്നുവെന്നതാണ് ടി വി ചന്ദ്രന്റെ ഇതുവരെയുള്ള സിനിമകളിൽ പെങ്ങളില യെ വേറിട്ട ടയാളപ്പെടുത്തുന്നത്.
ലാൽ, അതിര, ഇന്ദ്രൻസ് എന്നിവരുടെ അഭിനയം, സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ, നല്ല ഗാനങ്ങൾ എന്നിവയും ഈ സിനിമയെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവയാണ് എന്നതും രേഖപ്പെടുത്താതെ വയ്യ.
ചുരുക്കം: അക്ഷരം കൂട്ടി വായിക്കാൻ പഠിപ്പിക്കുന്നതിൽ നമ്മുടെ സാക്ഷരത ഒതുങ്ങിപ്പോകുന്ന ഒരു ദുരവസ്ഥയാണിന്ന്. ഇത്തരം രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് കടന്നു പോകുന്നുവെന്നതാണ് പെങ്ങളില എന്ന ചലച്ചിത്രത്തിന്റെ പ്രത്യേകത.


Click it and Unblock the Notifications











