പ്രണയമീനുകളുടെ കടൽ; വിനായകന്റെയും — ശൈലന്റെ റിവ്യു
ശൈലൻ
പുതുമുഖങ്ങളായ ഗാബ്രി ജോസിനെയും റിദ്ദി കുമാറിനെയും നായകന്മാരാക്കി കമൽ സംവിധാനം ചെയ്തിരിക്കുന്ന പുതിയ സിനിമയാണ് പ്രണയമീനുകളുടെ കടൽ. വിനായകൻ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധീഷ് മുതലായവർ ആണ് സിനിമയിലെ പ്രധാന താരങ്ങൾ. ലക്ഷദ്വീപ് ആണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. കടലിന്റെ പശ്ചാത്തലത്തിൽ വിനായകൻ വമ്പനൊരു കൊമ്പൻ മൽസ്യത്തെയും തോളിലേറ്റി വരുന്ന പോസ്റ്റർ റിലീസിന് മുൻപ് തന്നെ സിനിമയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

2013ൽ ഇറങ്ങിയ സെല്ലുലോയിഡിനു ശേഷം നടൻ, ഉട്ടോപ്പിയായിലെ രാജാവ്, ആമി എന്നിങ്ങനെയുള്ള മൂന്നു കമൽ സിനിമകൾ പരാജയങ്ങളായിരുന്നു. അതിനാൽ തന്നെ അധികം വാർത്താ പ്രാധാന്യമൊന്നും നേടാതെ പുതുമുഖങ്ങളോടൊന്നിച്ചുള്ള കമലിന്റെ ഈ നാലാം വരവ് ഒരു തിരിച്ചുവരവ് ആകുമോ എന്ന് അറിയാൻ പടത്തിന് കയറുമ്പോൾ നല്ല കൗതുകമുണ്ടായിരുന്നു. പക്ഷെ, പടം തീർത്തും ആവറേജ് എന്ന് പറയാവുന്ന ഒരു കാഴ്ചാനുഭവമാണ് സമ്മാനിച്ചത്.

ലക്ഷദ്വീപിൽ അറക്കൽ നൂർജഹാൻ ബീവിയുടെ ഉടമസ്ഥതയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ഉരു റിപ്പയർ ചെയ്യാൻ, തദ്ദേശവാസിയായ മുത്തുക്കോയ എന്നൊരാൾ വന്ന് ബേപ്പൂരിൽ നിന്ന് ദാമോദരന്റെ (സുധീഷ്) നേതൃത്വത്തിലുള്ള ഒരു സംഘം പണിക്കാരെ അങ്ങോട്ട് കൊണ്ടു പോവുന്നതാണ് സിനിമയുടെ തുടക്കം. ബേപ്പൂരിലെ ഉരു നിർമാണ വിദഗ്ധനും ഖലാസിയുമായ ഇമ്പിച്ചിക്കായുടെ മകളുടെ മകൻ അജ്മൽ (ഗാബ്രി ജോസ്) അതിലൊരാൾ ആണ്. ഓൻ നാട്ടിൽ കുറച്ച് കച്ചറയും അല്പം ഹറാംപിറപ്പും അതിലുപരി സിനിമാ മോഹവുമായി നടക്കുന്നവനുമാണ്. മനസ്സില്ലാ മനസോടെ ആണ് അജ്മൽ തിയേറ്ററുകളും മൾട്ടിപ്ളെക്സുകളും ഷോപ്പിംഗ് മാളുമില്ലാത്ത ദ്വീപിലേക്ക് കയറുന്നത്.

ദ്വീപിലേക്ക് കപ്പൽ കയറുമ്പോൾ അജ്മലിന് മോഹങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും കമലിന്റെ മനസിൽ 1992ൽ ഇറങ്ങിയ സ്വന്തം സിനിമയായ ചമ്പക്കുളം തച്ചന്റെ സുവർണസ്മരണകൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. ആയതിനാൽ അവർ എത്തിപ്പെടുന്ന കൽപ്പേനി ദ്വീപിലെ അറക്കൽ നൂർജഹാൻ ബീവിക്ക് ഡോക്ടർ സുൽഫത്ത് എന്നൊരു മകളെയും ജാസ്മിൻ എന്നൊരു പേരക്കുട്ടിയെയും ഒരുക്കി വച്ചിരുന്നു. ബാക്കി കാര്യങ്ങൾ പറയാതെയും കാണാതെയും തന്നെ വ്യക്തമാണല്ലോ..

വിരസതയുടെ പരകോടി എന്ന് പറയാവുന്ന മട്ടിലാണ് ആദ്യപകുതിയുടെ മുക്കാൽ ഭാഗവും. ഇന്റർവെൽ ആവുമ്പോഴേക്ക് പ്രണയം ട്രാക്കിൽ കേറുകയും കണ്ടിരിക്കാമെന്ന മട്ടിലാവുകയും ചെയ്യും. തുടർന്നങ്ങോട്ട് ഇതേ കാണബിൾ സ്റ്റാറ്റസിൽ സീറ്റിൽ കടിച്ചുപിടിച്ചിരുന്നാൽ പ്രത്യേകിച്ച് വിശേഷളൊന്നുമില്ലാതെ പടമങ്ങ് തീരുകയും ചെയ്യും. ഒട്ടും പുതുമയില്ലാത്ത പ്രമേയം പ്രത്യേകിച്ച് പുതുമായൊന്നുമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകനൊപ്പം സീനിയർ എഴുത്തുകാരനായ ജോണ്പോൾ ചേട്ടനും ചേർന്നാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. രണ്ടുപേരുടെയും പഴക്കം സിനിമയിലും കാണുന്നുണ്ട്.

ലക്ഷദ്വീപിന്റെ ലൊക്കേഷനും കുറച്ച് അണ്ടർവാട്ടർ സീനുകളുമാണ് പടത്തിന്റെ ഒരു വിഷ്വൽ ബ്യൂട്ടി എന്നു പറയാനുള്ളത്. ലക്ഷദ്വീപിന്റെ ഓൾ എബൗട്ട് ആയി അനാർക്കലി എന്നൊരു സിനിമ മൂന്നാല് കൊല്ലം മുമ്പ് ഇറക്കിയത് കമൽ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. പ്രണയമീനുകളുമായി കമ്പയർ ചെയ്യുമ്പോൾ, പ്രണയത്തിലും പ്രമേയത്തിലും മേക്കിംഗിലും നൂറുമടങ്ങ് മുകളിലായിരുന്നു അനാർക്കലി എന്നത് പടത്തെ തീർച്ചയായും ബാധിക്കും. അതുകൊണ്ട് തന്നെ വിഷ്ണു പണിക്കരുടെ ക്യാമറാ വർക്കിനെ കുറിച്ച് പ്രത്യേകിച്ച് എടുത്ത് പറയാനും ഒന്നുമില്ല.

പുതുമുഖങ്ങളായ ഗാബ്രിയും റിദ്ദിയും ബോറാക്കിയിട്ടില്ല. എന്നാൽ തിയേറ്റർ വിട്ടു പോന്ന ശേഷം ഓർമ്മയിൽ എത്താനുള്ള ഒരു കോപ്പും രണ്ട് പേരുടെ പെർഫോൻസിനുമില്ല താനും. വിനായകന്റെ ഹൈദർ വലിയ സ്രാവ് വേട്ടക്കാരൻ ആണെങ്കിലും തുടക്കത്തിൽ വലിയ ഓളമൊന്നും ഉണ്ടാക്കുന്നില്ല. എന്നാൽ അവസാനമാവുമ്പോഴേക്കും ഹൈദർ കടന്നുപോവുന്ന വിചിത്ര മനോനിലകൾ വിനായകൻ ഗംഭീരമാക്കി. ഓർമ്മയിൽ ബാക്കിനിൽക്കുന്ന ക്യാരക്ടർ ഹൈദരിന്റേത് മാത്രമാണ്.

ദ്വീപിലെ ഭാഷ കുറെയൊക്കെ ഫോളോ ചെയ്യാൻ സിനിമ ശ്രമിച്ചിരിക്കുന്നതായി കണ്ടു. അത് കറക്റ്റ് ആണൊന്നൊക്കെ അവിടെ ഉള്ളവർക്കെ അറിയൂ. കേൾക്കാൻ നമ്മൾക്ക് കൗതുകമുണ്ട്. ഷാൻ റഹ്മാന്റേത് ആണ് പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറിംഗും. രണ്ടും ആവറേജ്. പടം തീരാൻ പത്ത് മിനിട്ടുള്ളപ്പോൾ യാതൊരു ഔചിത്യബോധവുമില്ലാതെ കടന്നുവന്ന പ്രണയഗാനമൊക്കെ നന്നായി ക്ഷമയെ പരീക്ഷിച്ചു.
പ്രണയമീനുകളുടെ കടൽ - പറഞ്ഞ് പഴകിയ ഉരുപ്പടി.


Click it and Unblock the Notifications