പല്ലുകൊഴിഞ്ഞ സൂപ്പർതാരങ്ങളും പല്ല് മുളയ്ക്കാത്ത യുവതാരങ്ങളും — ശൈലന്റെ റിവ്യൂ
ശൈലൻ
'രാഷ്ട്രീയനേതാക്കളും കുഞ്ഞുങ്ങളുടെ ഡയപ്പറും ഒരുപോലെയാണ്', 'പ്രസ്ഥാനം' എന്ന പുതിയ സിനിമയിൽ കേന്ദ്ര കഥാപാത്രമായ സഞ്ജയ് ദത്തിന്റെ ബൽദേവ് പ്രതാപ് സിംഗ് പറയുന്നു. കൃത്യസമയങ്ങളിൽ മാറ്റിക്കൊണ്ടിരുന്നില്ലെങ്കിൽ ദുർഗന്ധം വമിപ്പിച്ചാകെ നാശമാകും. ഇവിടെ പ്രേക്ഷകർക്ക് വേണമെങ്കിൽ തിരിച്ചും ചോദിക്കാം — അപ്പോൾ താരങ്ങളുടെ കാര്യമോ?

2010 -ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയാണ് ബോളിവുഡിൽ ഈയാഴ്ച പുറത്തിറങ്ങിയിരിക്കുന്ന പ്രസ്ഥാനം. തെലുങ്കിലെ പേരും പ്രസ്ഥാനമെന്നുതന്നെ. സംവിധാനം ദേവ കാട്ട. ആ വർഷത്തെ ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമാ വിഭാഗത്തിൽ സെലക്ഷൻ കിട്ടിയ തെലുങ്ക് പ്രസ്ഥാനം ആ നിലയിൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു.

തെലുങ്കിലെ ദേവ കാട്ട തന്നെയാണ് ഇപ്പോൾ സിനിമയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവാകട്ടെ സഞ്‌ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തും. അതുകൊണ്ടാകണം സിനിമയുടെ പേരിന് ലഭിക്കുന്ന ആർഭാടവും വലിപ്പവും ക്രെഡിറ്റ്സിൽ സഞ്ജയ് ദത്തിന്റെ പേരിലും കാണാം. അദ്ദേഹം ഒരു വൻ സംഭവമാണെന്ന് അദ്ദേഹം കരുതുന്നു എന്നർത്ഥം.

UA സർട്ടിഫിക്കറ്റുള്ള പ്രസ്ഥാനത്തിൽ A സർട്ടിഫിക്കറ്റ് അർഹിക്കുന്ന വയലൻസുണ്ടെന്ന് തുറന്നുസമ്മതിക്കണം. ബാഹ്യമായ വയലൻസ് മാത്രമല്ല വ്യക്തികൾക്കുള്ളിൽ നടക്കുന്ന നന്മയും തിന്മയും തമ്മിലുള്ള ആന്തരികസംഘർഷവും സിനിമയുടെ വിഷയമാണ്. നന്മമരങ്ങളായി ഒരു ക്യാരക്ടറും ഇല്ലാത്ത സിനിമയിൽ എല്ലാവരെയും പകർത്തി വച്ചിരിക്കുന്നത് ഗ്രേ ഷെയ്ഡിലാണ്. കറുപ്പ്-വെളുപ്പ് ദ്വന്ദ്വങ്ങളിൽ കാണേണ്ടതല്ല ലോകത്തെയും വ്യക്തികളെയുമെന്ന് പ്രസ്ഥാനം പറഞ്ഞ് വെക്കുന്നു.

ഉത്തർപ്രദേശിലെ ബാലിപൂരിലാണ് സിനിമ നടക്കുന്നത്. ലൊക്കേഷൻ അതിഗംഭീരമാണ്. നേരായ മാർഗത്തിലൂടെയല്ല ബൽദേവ് പ്രതാപ് സിംഗ് നേതാവാകുന്നത്. വിധവയായ സരോജയെ വിവാഹം കഴിക്കുന്നതിലൂടെയാണ് ചങ്ങാതി ഒന്ന് സീറ്റിങ് ആവുന്നത്. സ്ഥാനം നിലനിർത്താനുള്ള ബൽദേവിന്റെ തരികിടകൾ, സരോജയുടെ രണ്ട് മക്കളും ബൽദേവിന്റെ മകനും തമ്മിലുള്ള പോര്, കുടിപ്പക, അടി, ഇടി, വെട്ട്, വെടി എന്നിങ്ങനെയോക്കെയായി പ്രസ്ഥാനം മുന്നോട്ട് പോവുന്നു.

മോശം സിനിമയാണെന്നതല്ല പ്രസ്ഥാനത്തിന്റെ പ്രശ്നം. അതിലുപരിയായി പ്രമേയം കാലഹരണപ്പെട്ടു. തെലുങ്ക് പ്രസ്ഥാനം ഇറങ്ങിയ കാലത്തുതന്നെ പിടിച്ച് റീമേക്ക് ചെയ്തിരുന്നെങ്കിൽ ഈ പ്രസ്ഥാനം കൊണ്ട് എന്തെങ്കിലും ഉപകരമുണ്ടാവുമായിരുന്നു സഞ്ജയ്ദത്തിന്. നായകനെന്ന നിലയിൽ നോക്കുകയാണെങ്കിലും നിർമ്മാതാവെന്ന നിലയിലാണെങ്കിലും ചിത്രമിതുതന്നെ. ഇതിപ്പോൾ എന്തിനോ വേണ്ടി തിളച്ച പഴങ്കഞ്ഞി ആയിപ്പോയി ഹിന്ദി പ്രസ്ഥാനം.

സഞ്ജയ് ദത്തിനെ കൂടാതെ ജാക്കി ഷെറോഫ് , ചുങ്കി പാണ്ഡെ, മനീഷ കൊയിരാള എന്നിവരാണ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകൾ. ഒരു കാലത്ത് മാസിന്റെ രോമാഞ്ചമായിരുന്ന ഇവരൊക്കെ പല്ലുകൊഴിഞ്ഞ സിംഹങ്ങൾ ആയിരിക്കുന്നു. ജാക്കിയുടെ ഭൂതകലാപരാക്രമങ്ങൾ ഒക്കെ സിമ്പതറ്റിക്. മനീഷയെ കാണുമ്പോൾ ചങ്ക് കലങ്ങിപ്പോവുന്നു. എന്നാൽ പടത്തിലെ പുതിയ തലമുറയെ അവതരിപ്പിച്ചിരിക്കുന്നത് അലി ഫൈസൽ, സത്യജിത് ദുബൈ, അമൈര ഡസ്റ്റർ എന്നിവരൊക്കെയാണ്. പല്ലേ മുളച്ചിട്ടില്ലാത്ത ഇവരുടെ പാൽക്കുപ്പിത്തങ്ങൾ കാണുമ്പോൾ പല്ല് കൊഴിഞ്ഞവരാണ് ഭേദമെന്ന് തോന്നിപ്പോയി.
കാലം തെറ്റിയിറങ്ങിയ ഒരു പാഴ്ജന്മം എന്ന് പ്രസ്ഥാനത്തിന് അടിവര.


Click it and Unblock the Notifications