അടിച്ചമർത്തപ്പെട്ടവന്റെ മുഴക്കവുമായി സൈലൻസർ — ശൈലന്റെ റിവ്യൂ
ശൈലൻ
വൈശാഖൻ മാഷിന്റെ ചെറുകഥയാണ് സൈലൻസർ. അതേ പേരിൽ തന്നെ ഒരു സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. പ്രിയനന്ദനൻ തന്റെ പുതിയ സിനിമയ്ക്കായുള്ള ഉള്ളടക്കം കണ്ടെത്തിയിരിക്കുന്നത് വൈശാഖൻ മാഷിന്റെ പ്രസ്തുത കഥയിൽ നിന്നാണ്. ശീർഷകവും അതുതന്നെ — സൈലൻസർ.

തിരുവനന്തപുരം രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ പ്രദർശനം നടന്ന സൈലൻസർ ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. രണ്ടാമത്തെ സിനിമയായ പുലിജന്മത്തിന് ദേശീയ അവാർഡ് നേടിയ ആളാണ് ടി ആർ പ്രിയനന്ദനൻ. മുരളി ഉൾപ്പടെ പലർക്കും ദേശീയ – സംസ്ഥാന അവാർഡുകൾക്ക് പ്രിയന്റെ സിനിമകൾ കാരണമാവാറുണ്ട്. അതുകൊണ്ട് ഈ ഗൗരവത്തോടെയാണ് സൈലൻസർ എന്ന സിനിമയെ സമീപിക്കേണ്ടതും.

മുക്കോടൻ പൊറിഞ്ചു മകൻ ഈനാശുവിന്റെ കഥയാണ് സൈലൻസർ എന്ന് ഒറ്റ വാചകത്തിൽ പറയാം. എന്നാൽ അതങ്ങനെ ലളിതമായൊരു ജീവിതമല്ല. മൂന്നു കാലങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ഒരു ബൃഹദാഖ്യാനമാകുന്നു ഇത്. ഈനാശുവിന്റെ അപ്പൻ പൊറിഞ്ചുവിൽ തുടങ്ങുന്ന സംഭവബഹുലമായ ഒരു ഭൂതകാലം സൈലന്സറിനുണ്ട്. ഈനാശുവിന്റെ മകൻ മുക്കോടൻ സണ്ണിയുടെ സമകാലിക സമ്പന്ന ജീവിതത്തിലേക്ക് അത് പടർന്നു കിടക്കുന്നു.

സിനിമ തുടങ്ങുമ്പോൾ ഒരു ഹൈപ്പർ മാർക്കറ്റിന്റെ ധാരാളിമയിൽ അകപ്പെട്ട ഈനാശുവിന്റെ വാർദ്ധക്യം, കാലഘട്ടത്തിനോടോ സാഹചര്യങ്ങളോടോ പൊരുത്തപ്പെടാനാവാതെ കിളിപോയി പരവേശപ്പെടുന്ന ദൃശ്യമാണ് കാണാൻ കഴിയുക. തെല്ലൊരു അതിനാടകീയത ചുവയ്ക്കുന്ന ഈ ഇൻട്രോ വെച്ച് ഈനാശുവിനെയും സിനിമയെയും വിലയിരുത്താൻ വരട്ടെ. ഈനാശുവിന്റെ ജൂദ്ദങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.

KLH 2532 നമ്പറുള്ള സൈലൻസർ നഷ്ടപ്പെട്ട ഒരു കാലഹരണപ്പെട്ട രാജദൂത് ബൈക്കിൽ തൃശൂരിന്റെ തെരുവീഥികളിലും സബ് അർബൻ റോഡുകളിലും ശബ്ദമലിനീകരണം സൃഷ്ടിച്ചു അർമാദിച്ച് പായുന്ന ഈനാശുവിനെയാണ് പിന്നീട് കാണുന്നത്. അയാൾ ഉണ്ടാക്കുന്ന പൊതുജനശല്യം ജ്വല്ലറി മുതലാളിയും ബ്ലേഡ് പലിശക്കാരനുമായ മകൻ മുക്കോടൻ സണ്ണിയ്ക്ക് സമൂഹത്തിൽ സൃഷ്ടിക്കുന്ന ഡാമേജ് ചില്ലറയൊന്നുമല്ല.

സ്വാതന്ത്ര്യസമരം ഉൾപ്പടെയുള്ള ചരിത്രത്തിലെ നിർണയകസന്ധികൾ ഈനാശുവിന്റെയും അപ്പൻ പൊറിഞ്ചുവിന്റെയും ഭൂതകാലവുമായി പിണഞ്ഞുകിടക്കുന്നതും ഈനാശുവിന്റെ വർത്തമാനകാലം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സങ്കീർണമായ ചട്ടക്കൂടിൽ ഒതുങ്ങാതെ കലഹിക്കുന്നതുമെല്ലാം ഗംഭീരമായി സൈലന്സറിന്റെ അടരുകളിൽ പ്രിയനന്ദനൻ വിന്യസിച്ചിട്ടുണ്ട്. പിഎൻ ഗോപീകൃഷ്ണനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെല്ലൊരു മെലോഡ്രാമ പലയിടത്തും കാണാമെങ്കിലും തീർത്തും പൊളിറ്റിക്കലാണ് സിനിമ.

മുക്കോടൻ ഈനാശുവും സണ്ണിയും തമ്മിലുള്ള പിതൃ – പുത്ര സംഘർഷങ്ങൾ പടത്തിന്റെ ഉയിരാണ്. ലാൽ ആണ് ഈനാശു. ചെറുകഥ കൂടി വായിച്ച അനുഭവത്തിൽ ഈനാശു പലപ്പോഴും ലാലിൽ ഒതുങ്ങാത്തതുപോലെ തോന്നി — ജസ്റ്റ് ഓ കെ മാത്രം. പക്ഷെ പടത്തിൽ ഞെട്ടിച്ചുകളഞ്ഞത് ഇർഷാദ് ആണ്. ഈനാശുവിന്റെ മകൻ പുത്തൻ പണക്കാരൻ സണ്ണിയുടെ കലിപ്പും നിസ്സഹായതയും ഇർഷാദ് ഗംഭീരമാക്കി. മീരാ വാസുദേവ് ആണ് ഈനാശുവിന്റെ ഭാര്യ ത്രേസ്യ. സ്മാർട്ട്നെസ്സ് കൂടുതലായി തോന്നി. കഥാപാത്രം അവരോട് ആവശ്യപ്പെട്ടിട്ടാണോ എന്തോ.
പടത്തിന്റെ വേറൊരു ഹൈലൈറ്റായി തോന്നിയത് ക്യാമറ വർക്കും ഫ്രയിമുകളും ആണ്. സംവിധായകന്റെ മകൻ കൂടി ആയ അശ്വഘോഷൻ ആണ് ഛായാഗ്രാഹകൻ. ചുള്ളൻ പുലിയാവും തന്റെ ഫീൽഡിൽ എന്ന് വരവ് അറിയിക്കുന്നുണ്ട്.
സൈലൻസർ — പ്രതിഷേധങ്ങളുടെ തുടർ മുഴക്കം


Click it and Unblock the Notifications