'ആലി മക്കത്ത് പോയ' അവസ്ഥയായി പോയി! ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് റിവ്യൂ ഇങ്ങനെ...
മുഹമ്മദ് സദീം
Recommended Video

മലബാറിലെ ഒരു പ്രയോഗമാണ്, ആലി മക്കത്ത് പോയ പോലെ എന്നത്. മക്ക എന്ന പുണ്യനഗരത്തിന്റെ ചരിത്രത്തെക്കുറിച്ചും അവിടെ നടക്കുന്നത് എന്താണെന്നതിനെക്കുറിച്ചും യാതൊരു ബോധ്യവുമില്ലാത്ത ആലി അവിടെയെത്തിയപ്പോൾ തോന്നിയത് കുറെ മുസ് ലിം പള്ളികളുടെയും കുന്നുകളുടെയും നഗരം എന്നായിരുന്നു. ഇതേ പോലെ തന്നെയാണ് പുണ്യാളൻപ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: എന്തിനാണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത്?
തീയേറ്ററിലെ കരച്ചിലിനും ചിരിക്കുമപ്പുറം ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട കുറെ രാഷ്ട്രീയ വിഷയങ്ങളെ വെറും രണ്ടര മണിക്കൂറിലേക്കുള്ള എന്റർടെയിൻമെന്റ് മാത്രമാക്കി ചുരുക്കുകയാണ് പുണ്യാളൻ എന്ന ചലച്ചിത്രമെന്ന് ആദ്യം തന്നെ പ റയട്ടെ. ഗൗരവത്തോടെ വിലയിരുത്തുമ്പോൾ ആദ്യം ഇക്കാര്യം പറഞ്ഞേ തീരൂ.. തമാശക്കപ്പുറം മലയാളി യുടെ കാഴ്ചയെ തീ പിടിപ്പിക്കേണ്ട ഒരു വിഷയത്തെക്കുറിച്ചാണ് ആത്യന്തികമായി ഈ ചലച്ചിത്രം പറയുന്നത്. ആതായത് മലയാളിയുടെ ' ഇല്ലാതാകുന്ന പ്രതികരണ ശേഷിയെകുറിച്ച് എന്നാൽ രണ്ടര മണിക്കൂറിനടുത്ത് ജോയ് താക്കോൽക്കാരൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ആവേശം കൊള്ളലും അഴിമതി അടക്കമുള്ളവക്കെതിരെയുള്ള പ്രഭാഷണങ്ങളsക്കം പ്രേക്ഷകന്റെ ഈ പ്രതികരണശേഷിയെ ഒരു നൂറ് ഗ്രാം പോലും അധികം ഉയർത്തുന്നില്ല.

ആക്ഷേപഹാസ്യമാണോ?
ഇതാണ് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ തീയേറ്ററ്ററിനുളളിലെ വിപ്ലവം മാത്രമായി പുണ്യാളനെ മാറ്റുന്നത്. ഒരു നല്ല രാഷ്ട്രീയ ആക്ഷേപഹാസ്യ (Political Satire) സിനിമക്കുള്ള എല്ലാ സാധ്യതകളുണ്ടായിട്ടും അത് വേണ്ട വിധം രഞ്ജിത്ത് ശങ്കറിനെ പോലെ പ്രതിഭാധനനായ ഒരു സംവിധായകൻ ഉപയോഗപ്പെടുത്തിയില്ലെന്നുള്ള സങ്കടം രേഖപ്പെടുത്താതെ വയ്യ.

ജോയി താക്കോൽക്കാരന്റെ ജീവിതം
രാമന്റെ ഏദൻ തോട്ടം അടക്കമുള്ള സിനിമകളിലൂടെ ഇദ്ദേഹം മലയാള പ്രേക്ഷകരിൽ ഉണ്ടാക്കിയെടുത്ത പ്രതീക്ഷ അത്രത്തോളമാണ്. ജയസൂര്യ തന്നെ നായകനായ പൂണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ ജോയ് താക്കോൽക്കാരൻ എന്ന കഥാപാത്രത്തിന്റെ ചന്ദനത്തിരി നിർമാണ ഫാക്ടറി ബാങ്കുകാർ ജപ്തി ചെയ്ത് പൂട്ടുന്നയിടത്തു നിന്നുമാണ് സിനിമക്ക് തുടക്കമാകുന്നത്. ജീവിതത്തിലെ വലിയൊരു തിരിച്ചടിയിൽ പരാജിതനായി വീട്ടിലിരിക്കുകയല്ല ജോയി.

ആൻപിണ്ടത്തിന് പകരം ആന മൂത്രം
മുൻപ് ആന പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി ഉണ്ടാക്കിയതുപോലെ ആന മൂത്രത്തിലാണ് ഇയാളുടെ ഗവേഷണം. അവസാനം ജോയ് ഈ പരീക്ഷണത്തിൽ ജയിക്കുന്നു. ഒരു നാച്വൂറൽ മിനറൽ വാട്ടർ, പുണ്യാളൻ വെള്ളം എന്ന ഉല്‌പന്നം പുറത്തിറക്കുന്നു. എന്നാൽ ഈ പ്രൊഡക്ട് ഇറങ്ങിയതോടെ വീണ്ടും ഓരോ പ്രശ്നങ്ങൾ ജോയിക്ക് വന്നെത്തുകയാണ്. അങ്ങനെ തന്റെ വെള്ളം കെഎസ്ആർടിസി പാർസൽ സർവീസിൽ അയച്ചത് അവിടെ എത്താത്തത് അന്വേഷിക്കുവാൻ പോയ ജോയിയും അവിടത്തെ ഉദ്യോഗസ്ഥനുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടാകുന്നു.

താരമായി ജോയിയുടെ അവതരണം
ഈ കേസിൽ കോടതി ലക്ഷങ്ങൾ ജോയിക്ക് പിഴ ശിക്ഷ വിധിക്കുന്നു. ഇതടക്കാതെ എന്തുകൊണ്ട് ചാനൽ പബ്ലിസിറ്റി യുഗത്തിൽ ഈ ശിക്ഷയും തനിക്കനുകൂലമാക്കി കൂടായെന്ന് ജോയ് ചിന്തിക്കുന്നു. അങ്ങനെ കെഎസ്ആർടിസി യിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നു. ഇതിന്റെ പേരിൽ പിടിക്കപ്പെട്ട് ജയിലിലാകുന്നതോടെ ചാനലുകളും എഫ് എം റേഡിയോകളുടെയും പിന്നീട് നവ മാധ്യമങ്ങളിലൂടെയുമെല്ലാം ഇദ്ദേഹം താരമാകുന്നു.

മുഖ്യമന്ത്രിയുടെ രാജി
ഇതിനിടക്ക് തൃശൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാന മന്ത്രിസഭയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാകുന്നു. ഈ തെരഞ്ഞെടുപ്പിൽ ജോയി ഒരു ഘടകമാകുന്നു. ഇവിടെ ജോയിയുടെ പ്രതികരണങ്ങൾ വൈറലാകുന്നതോടെ, തന്ത്രശാലിയായ മുഖ്യമന്ത്രി ജോയിയെ 24 മണിക്കൂർ തന്റെ കൂടെ കഴിയുവാൻ ക്ഷണിക്കുന്നു. തന്റെ പുണ്യാളൻ വെള്ളത്തിന്ന് ഒരു പബ്ലിസിറ്റി കിട്ടുവാൻ നല്ല അവസരമായി കണ്ട് ജോയി ഈ ഓഫർ സ്വീകരിക്കുന്നു. അങ്ങനെ ഈ യാത്രക്കു ശേഷമുണ്ടായ സംഭവങ്ങളിൽ മുഖ്യമന്ത്രി രാജി വെക്കുകയാണ്.

വരവേൽപ്പും പുണ്യാളനും
ഓരോ പ്രമേയവും ആവശ്യപ്പെടുന്ന ഒരു ട്രീറ്റ്മെന്റ് എന്ത് എന്നതിലാണ് ആദ്യം ഒരു ചലച്ചിത്രകാരൻ തീരുമാനമെടുക്കേണ്ടത്. താൻ പറയുന്ന വിഷയത്തോട് നീതി പുലർത്തുകയെന്നതാണ് ഇവിടെ സ്വീകരിക്കേണ്ട ആദ്യത്തെ സത്യസന്ധത. ആദ്യം കിട്ടുന്ന കൈയടിക്കും കൂക്കുവിളിക്കും ബഹളത്തിനുമപ്പുറം എന്നെന്നും തലമുറകൾക്കപ്പുറം എത്തുമ്പോഴും തങ്ങളുടെ സൃഷ്ടികൾ ജനങ്ങൾക്ക് മുന്നിൽ കൈയടികൾ ഉണ്ടാക്കുന്നവയാക്കി മാറ്റുന്നവ ആക്കുവാനാണ് നല്ല ചലച്ചിത്രകാരന്മാർ ശ്രമിക്കേണ്ടത്. ഈ അർഥത്തിൽ ചിന്തിച്ചതുകൊണ്ടാണ് സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ നായകനായ വരവേല്പ് എന്ന സിനിമ ഇന്നും പുതു തലമുറക്ക് പോലും സമീപസ്ഥമാക്കുന്നത്. ഗൾഫിൽ നിന്ന് തിരിച്ചു വന്നപ്പോഴുള്ള തന്റെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് ബസ്സ് വാങ്ങി അവസാനം കുത്തുപാളയെടുക്കുന്ന ഒരു പാവം പ്രവാസിയുടെ കഥയായിരുന്നത്. ഒരർഥത്തിൽ മറ്റൊരു ജോയ് താക്കോൽകാരൻ തന്നെ!

സിനിമ ചർച്ച ചെയ്യുന്നതിങ്ങനെ..
സമകാലികമായ കേന്ദ്ര സർക്കാരിന്റെ ഭരണ വൈവകല്യമായ നോട്ടു നിരോധനം, തിയേറ്ററിലെ ദേശീയഗാനം, ബീഫ് നിരോധനം, തകർന്ന റോഡുകൾ, സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവം തുടങ്ങി മാധ്യമ പ്രവത്തന രംഗത്തെ ജീർണത വരെ ഈ സിനിമയിൽ പരാമർശവിധേയമാക്കപ്പെടുന്നുണ്ട്. പക്ഷേ, ഇതെല്ലാം നായക കഥാപാത്രമായ ജയസൂര്യയുടെ തീയേറ്ററിനകത്തെ പ്രതികരണ ഡയലോഗുകൾ മാത്രമായി ചുരുങ്ങി പോകുകയാണ്.

ഇനിയും നന്നാക്കമായിരുന്നു
ഇങ്ങനെ Spontanious Over flow of powerful emotions ഉണ്ടാക്കി ആർപ്പുവിളികൾ നേടേണ്ട സിനിമയായിരുന്നില്ല, പൂണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. മറിച്ച് മലയാള സിനിമാ ചരിത്രത്തിൽ എന്നെന്നും ഓർമിക്കപ്പെടുന്ന ഒരു ചലച്ചിത്രമാക്കി മാറ്റാമായിരുന്നു. പാസഞ്ചർ എന്ന ആദ്യ ചലച്ചിത്രത്തിൽ അല്ലെങ്കിൽ മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തിലൂടെയും ഏറ്റവും അവസാനം പുറത്തിറങ്ങിയ രാമന്റെ ഏദൻ തോട്ടത്തിലൂടെയുമെല്ലാം ഇതു തെളിയിച്ച ക്രാഫ്റ്റ്മാൻഷിപ്പുള്ള രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ മനസ്സുവെച്ചിരുന്നെങ്കിൽ.......


Click it and Unblock the Notifications