ചെമ്പന്റെ പൂഴിക്കടകൻ, ജയസൂര്യയുടെ 'കോഴിപ്പൂടകൻ', ആവർത്തനം... വൈരസ്യം... — ശൈലന്റെ റീവ്യൂ
ശൈലൻ
പൂഴിക്കടകനിൽ ജയസൂര്യ അവതരിപ്പിക്കുന്ന രഘുറാം ഐഎഎസ് എന്ന കഥാപാത്രത്തിന് നമ്മുടെ ശ്രീറാം വെങ്കട്ടരാമനുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. ലുക്കിലും നില്പിലും നടപ്പിലും ബുള്ളറ്റ് യാത്രകളിലുമെല്ലാം കാണാമിത്. പോരാത്തതിന് ഇടുക്കി ജില്ലാ കളക്ടറുമാണ് കഥാപാത്രം. ശ്രീറാമിന്റെ വീരസാഹസിക കൃത്യങ്ങൾ മാധ്യമങ്ങൾ പടിപ്പുകഴ്ത്തിയ കാലത്ത് ഡിസൈൻ ചെയ്ത കഥാപാത്രവും സിനിമയുമാണെന്നത് വ്യക്തം (പഴയ ഓൺലൈൻ പൂഴിക്കടകൻ വാർത്തകളും റെഫർ ചെയ്യാം). പക്ഷെ തിരുവനന്തപുരത്ത് ഒരു നട്ടപ്പാതിരയിൽ നടന്ന സംഭവങ്ങൾ ശ്രീറാമിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതോടെ ക്യാരക്ടർ കോമഡിയായി മാറുന്നു.

കളക്ടറും ആദർശധീരനുമെങ്കിലും ഭാഗ്യത്തിന് രഘുറാം ഐഎഎസ് മുഖ്യ കഥാപാത്രമല്ല സിനിമയിൽ. അത് പട്ടാളക്കാരനായ സാമുവേലാണ്. ചെമ്പൻ വിനോദ് ജോസ്. ഹൈറേഞ്ചിലെ ചെറുതോണി ഗ്രാമത്തിലാണ് സിനിമ നടക്കുന്നത്.
പടത്തിലുള്ള മിക്കവാറും കാര്യങ്ങൾ ട്രെയിലറിൽ പറഞ്ഞിട്ടുള്ളത് കൊണ്ട് സ്പോയിലറിനൊന്നും വല്യ പ്രസക്തിയില്ല. ആദ്യം സാമുവേൽ അതിർത്തിയിൽ മരിച്ചെന്ന് ഫോൺ വരുന്നതായി സ്ഥലത്തെയൊരു പ്രധാനകക്ഷി കോശിയ്ക്ക് (അലന്സിയർ ) വെളിപാടുണ്ടാവുന്നു. മരണവീടിനെ കോശിയും കൂട്ടരും കോമഡി ആക്കുന്നു. അതിനിടയിലേക്ക് സാമുവൽ വരുന്നു.

തുടക്കത്തിൽ ഉള്ള ഈ അലമ്പ് കോമഡി മാത്രമാണ് പടത്തിലെ ഏക എന്റർടൈൻമെന്റ്. ലീവിലെത്തിയ സാമുവലിന്റെ ജീവിതത്തിലെ ചില സംഭവങ്ങളുമായി സിനിമ വിരസമായി പുരോഗമിക്കുന്നു. ഒടുവിൽ എത്തുമ്പോൾ പരസ്യവാചകത്തിൽ പറഞ്ഞതുപോലെ 'കോമൺമാൻ വേഴ്‌സസ് സ്റ്റേറ്റ്' എന്ന ഹിറ്റ് ട്രാക്കിലേക്ക് പടത്തെ കടത്തിവിടുന്നു.

പക്ഷെ, കാര്യക്ഷമമായ ഒരു സ്ക്രിപ്റ്റിന്റെ അഭാവം കാരണം അതും മുതലെടുക്കാൻ സംവിധായകന് കഴിയുന്നില്ല. ഉദ്യമമൊക്കെ നല്ലതാണ്. പല പടങ്ങളിൽ ക്ലിക്ക് ആയതുമാണ്. പക്ഷെ പണ്ട് കൊച്ചിൻ ബ്രദേഴ്‌സിലെ സതീഷ് കൊച്ചിൻ പറഞ്ഞ പോലെ ആത്മാർത്ഥത അടുപ്പത്തിട്ട് വേവിച്ചാൽ കഞ്ഞി ആവില്ലല്ലോ.
ക്യാരക്ടർ ഡിമ്മായാതിനാലോ എന്തോ ചെമ്പന് പതിവ് എനർജി തോന്നുന്നില്ല. കിടിലനാക്കാനുള്ള സാധ്യതകൾ എമ്പാടുമുണ്ടായിട്ടും ചിതറിപ്പോയ സാമുവലിനെ വച്ച് അങ്ങേര് എന്ത് ചെയ്യാൻ. ധന്യാ ബാലകൃഷ്ണനാണ് ഭാര്യാ റോളിൽ.

ബാലു വർഗീസ്, വിജയ്ബാബു, സുധി കോപ്പ, മാല പാർവതി തുടങ്ങിയവരും സിനിമയിലുണ്ട്. ഇടുക്കി പശ്ചാത്തലമായത് കൊണ്ടാവാം മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഒരിക്കൽ കൂടി രാജേഷ് മാധവനും അച്യുതാനന്ദനും ഓപ്പോസിറ്റ് നിൽക്കുന്നത്.
ഗിരീഷ് നായരാണ് സംവിധായകൻ. ഉണ്ണി മലയിൽ കഥ. തിരക്കഥയുടെയും സംഭാഷണത്തിന്റെയും നേരെ സംവിധായകൻ ഉൾപ്പടെ പലരുടെയും പേര് കാണുന്നു. പൂഴിക്കടകൻ പ്രയോഗിക്കാൻ വൈഭവമുള്ള ആരും അക്കൂട്ടത്തിൽ ഉണ്ടായില്ലെന്ന് മാത്രം.
ആവർത്തനം... വിരസം... എന്ന് അടിവര


Click it and Unblock the Notifications











