മെഗാമാസ് രജനികാന്ത് ഷോ.. !! ദർബാർ പൊങ്കൽ വെടിക്കെട്ട് — ശൈലന്റെ റിവ്യൂ
ശൈലൻ
"എയ്ജ് ഇൻ റിവേഴ്‌സ് ഗിയർ " എന്നൊക്കെ പല നായകനടന്മാരെ കുറിച്ച് അവരുടെ ആരാധകർ അഭിമാനപൂർവ്വം കൊട്ടിഘോഷിച്ചു നടക്കാറുണ്ട്. പക്ഷെ അതെന്താണ് എന്ന് അക്ഷരാർത്ഥത്തിൽ ഇന്ന് ദർബാർ എന്ന രജനികാന്ത് -മുരുകദാസ് സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മനസിലായി. ഒപ്പം സൂപ്പർസ്റ്റാർ കരിസ്മ എന്നാൽ എന്താണ് എന്നും.

മേക്കപ്പ്, കോസ്റ്റും ഡിപ്പാർട്മെന്റുകളുടെ കൃതഹസ്തതയാലും വി എഫ് എക്സിനാലും ഫോട്ടോഷോപ്പ് സ്റ്റില്ലുകളാലും ഒക്കെ റിവേഴ്‌സ് ഗിയർ ആയി നിൽക്കുന്ന ഒരുപാട് നടൻമാർ ഉണ്ട്. ഇവിടെ അതല്ല ഉദ്ദേശിക്കുന്നത്. 69വയസായ ഒരു മനുഷ്യൻ ഇരുപതുകളിൽ പ്രായമെത്തി നിൽക്കുന്ന ഒരു നവയുവാവിന്റെ ശരീരഭാഷയോടെയും ദ്രുതചലനങ്ങളോടെയും ചടുല വാഗ്ധോരണികളോടെയും ഒരു സിനിമ മുഴുവൻ പൂണ്ടു വിളയാടുന്ന മായിക മാസ്മരിക വിസ്മയക്കാഴ്ച.. അതാണ് ദർബാർ !

'പോയ വർഷത്തെ പൊങ്കലിന് കാർത്തിക് സുബ്ബരാജ് പേട്ടയിലൂടെ നൽകിയതിന്റെ പതിന്മടങ്ങ് മാസ് ആയിട്ടുള്ള ഫാൻസ് ഫെസ്റ്റിവൽ ആണ് ദർബാർ. മുരുഗദാസ് ന്നാ സുമ്മാവാ.. ന്ന് ഇടയ്ക്കിടെ ചോദിപ്പിക്കുന്ന മേക്കിംഗ് പെർഫെക്ഷൻ. ലൂസ് മൊമെന്റ്സ് വളരെ കമ്മി . ലാഗിംഗ് അവസാനമെത്തുമ്പോൾ നേരിയ തോതിൽ മാത്രം .

മുംബൈ ആണ് ദര്ബാറിന്റെ കഥാപശ്ചാത്തലം . . ബാഷയിലുൾപ്പടെ പല തവണ അധോലോകമായി മേഞ്ഞിട്ടുള്ള മുംബൈയിൽ ഇത്തവണ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ അരുണാചലം ആയിട്ടാണ് സൂപ്പർസ്റ്റാറിന്റെ വരവ്. ബാഡ് കോപ്പ് എന്നോ മാഡ് കോപ്പ് എന്നോ ഒക്കെ പറയാവുന്ന വെറിപിടിച്ച സ്റ്റൈലിഷ് കോപ്പ് ആയി അഴിഞ്ഞാടുകയാണ് അണ്ണൻ. എല്ലാ അർത്ഥത്തിലും അനദർ !!

മഹാനഗരത്തെ ഡ്രഗ് ഡീലിംഗ് സിൽ നിന്നും ക്ളീനാക്കുക എന്നതാണ് ആദിത്യ അരുണാചലത്തിന്റെ മിഷൻ. പോലീസ് ട്രാക്ക് ഗംഭീരമായി പോവുമ്പോൾ തന്നെ അച്ഛൻ-മകൾ സെന്റിമെൻറ്സും നയൻതാരയെയും ഡിഫറൻറ് ആയ ഒരു ലവ് ട്രാക്കിനെയും യോഗിബാബുവിനെയും എല്ലാം ഒട്ടും മുഷിപ്പിക്കാതെ വളരെ നൈസായി സ്ക്രിപ്റ്റിൽ മുരുകദാസ് ഉൾക്കൊള്ളിക്കുകയും സ്‌ക്രീനിൽ വർക്ക്ഔട്ട് ആക്കുകയും ചെയ്തിരിക്കുന്നു.

മകൾ വള്ളിയായി വരുന്ന നിവേദ തോമസുമായുള്ള കോമ്പിനേഷൻ സീനുകൾ ഇമോഷണലി പടത്തിന്റെ നട്ടെല്ല് ആണ്. നയൻതാരയുമായി ഉള്ള റൊമാൻസ് സീനുകൾ വിമർശനങ്ങൾക്ക് ഇടകൊടുക്കാതെ പഴുതടച്ച് പണിഞ്ഞിരിക്കുന്നു സംവിധായകൻ. മാത്രവുമല്ല ചരിത്രത്തിൽ ആദ്യമായി ഒരു നായികയുടെ കസിൻ ബ്രദർ വന്ന് ഏതെങ്കിലും ഒരു സൂപ്പർസ്റ്റാറിനോട്, നിങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്ന് തട്ടിക്കേക്കുന്ന സീൻ കൂടി ദർബാറിൽ കാണാം. നയൻസിനൊപ്പം സ്‌ക്രീനിൽ വരുമ്പോൾ സ്മാർട്നെസ്സിലും സ്ക്രീൻ എയ്ജിലും രജനി വളരെയേറെ മുന്നിൽ ആണെന്നത് വേറെ കാര്യം.

സുനിൽ ഷെട്ടി, പ്രത്യേക് ബബ്ബാർ, നവാബ് ഷാ എന്നിവർ ആണ് വില്ലൻ നിരയിൽ ഉള്ളത്. നായകനൊപ്പം കട്ടയ്ക്ക് കട്ട നിൽക്കുന്ന വില്ലന്മാരോ മാഫിയ നെറ്റ്‌വർക്കോ ഇല്ല എന്നത് ദർബാറിൽ ഒരു പോരായ്മ ആണ്. ഫസ്റ്റ് ഹാഫിന്റെ വിറുവിറുപ്പ് സെക്കന്റ് ഹാഫിന് ഇല്ല എന്നും പറയാം. സുനിൽ ഷെട്ടിയ്ക്ക് സെക്കന്റ് നിറഞ്ഞുനിൽക്കുന്ന ഒരു സ്ക്രീൻ സ്‌പെയ്‌സ് കൊടുത്തിരുന്നെങ്കിൽ പടത്തിന്റെ ലെവൽ തന്നെ മാറിയേനെ.

സന്തോഷ് ശിവൻ ആണ് പടത്തിന്റെ ഛായാഗ്രാഹകൻ. നാമമാത്രം ധാരാളം. അതിന്റെയൊരു റിച്ച്നെസ്സ് ഓരോ ഫ്രയിമിലും ഫീൽ ചെയ്യുന്നുണ്ട്. അനിരുദ്ധിന്റെ ബാക്ക് ഗ്രൗണ്ട് സ്കോറിംഗും പടത്തെ ലൈവാക്കുന്നു. 27 കൊല്ലത്തിന് ശേഷമാണത്രേ രജനി പോലീസ് വേഷത്തിൽ വരുന്നത്. ആരാധകർക്കും താരത്തിനും നഷ്ടമാവുന്നില്ല ഇല്ല ഈ ബാഡ്കോപ്പ് പൊളിച്ചടുക്കൽ. രജനിയെയും നയൻസിനെയും ഇതുവരെ കാണാത്ത ഗ്ലാമറിൽ കാണാമെന്ന നയന സുഖം ബോണസ്
ദർബാർ മെഗാ മാസ് രജനികാന്ത് ഷോ എന്ന് അടിവര


Click it and Unblock the Notifications