അവൻ ശ്രീമൻ നാരായണൻ, കണ്ടവനോ ശശി! — ശൈലന്റെ റിവ്യൂ
ശൈലൻ
രക്ഷിത് ഷെട്ടി സ്വയമേവ ഒരു ഴോനർ (Genre) ആണത്രേ! കന്നഡ സിനിമയെ അങ്ങേര് ന്യൂ വേവ് കൊണ്ടു പുതുക്കി എന്നൊക്കെയാണ് വെപ്പ്. 'ഉളിദാവരു കണ്ടാന്തെ'യെ നമ്മടെ നിവിൻ പോളി തമിഴിലാക്കിയപ്പോൾ ഫലം ഏവരും കണ്ടതാണ് — പാറമട ദുരന്തമായിപ്പോയി. ഷെട്ടിയുടെ വിക്രിയകൾക്ക് കന്നഡ മാത്രമാണ് സെയ്ഫ് സോൺ എന്ന് അന്നേ തോന്നിയതാണ്. എന്നിട്ട് ദാ വീണ്ടും ഒരിക്കൽക്കൂടി തിയേറ്ററിൽ പോയി അടഞ്ഞു പെട്ടു, അവനേ ശ്രീമൻ നാരായണാ.

കെജിഎഫ് വെട്ടിത്തുറന്ന പാൻ ഇന്ത്യൻ മാർക്കറ്റിൽ കണ്ണുവെച്ചാണ് വൻ ഡെക്കറേഷനുമായി അവൻ ശ്രീമൻ നാരായണൻ വരുന്നത്. അഞ്ചുഭാഷകളിലാണ് ഒരേ സമയം റിലീസ്. ഇടയ്ക്ക് കിച്ചാ സുദീപിന്റെ പയൽവാനും ഇന്ത്യ മുഴുവൻ ലക്ഷ്യമിട്ട് വന്നിരുന്നു. സംഭവം സ്ഥിരം കളിത്തോക്കായതുകൊണ്ട് വെടി പാഴായി എന്ന് മാത്രം.

പക്ഷെ കിച്ചയെ പോലെ അല്ല രക്ഷിത് ഷെട്ടി; പയൽവനെ പോലെയല്ല നാരായണൻ. വമ്പൻ ഡെക്കറേഷനുമായിട്ടായിരുന്നു പ്രീ പബ്ലിസിറ്റി. അഞ്ച് ഭാഷകളിൽ ട്രെയിലർ. ടറന്റിനോ, ഗയ്യ് റിച്ചി, കൗബോയ് സ്റ്റൈൽ എല്ലാം മാന്തിയെടുത്ത ഡെസേർട്ട് മസാലഗന്ധം — ഓൺലൈനിൽ കോണാനുടുക്കുന്നവർ വീഴാൻ ഇത്രയും ധാരാളം.

ബ്രെയിൻ ഗെയിം, ഇന്റലിജൻസ് പസിൽ എന്നൊക്കെയുള്ള വിവിധങ്ങളായ ഡെക്കറേഷൻസ് പലവിധ പാപികൾ എഴുതിയത് വായിച്ചാണ് കോയമ്പത്തൂരിനടുത്തുള്ള തുടിയലൂരിലെ ശ്രീ മുരുകാ തിയേറ്ററിൽ നാരായണനെ കാണാൻ കേറിയത്. തിയേറ്റർ നല്ലതായിരുന്നു. ആള് വളരെ ശോകം. ഒറ്റയൊറ്റയെടുത്താൽ ഒരുവിധം ഘടകങ്ങളൊക്കെ സൂപ്പറായിട്ടുണ്ട്. എങ്കിലും ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ 172 മിനിറ്റ് ഉടായിപ്പായിട്ടാണ് ശ്രീമൻ നാരായണനെ ഫീൽ ചെയ്തത്.

തമിഴ് പതിപ്പായതുകൊണ്ട് 172 മിനിറ്റുകൊണ്ട് രക്ഷപ്പെട്ടു. കന്നടയിൽ മൂന്നു മണിക്കൂർ പത്തുമിനിറ്റ് ആണത്രേ സിനിമ — അവർക്ക് അങ്ങനെത്തന്നെ വേണം. ഇന്റലിജന്റ് ഐറ്റമല്ലേ സഹിക്കട്ടെ.
പഴയ പല തമിഴ് തെലുങ്ക് പടങ്ങളിൽ കാണാനിട വന്നിട്ടുള്ള നിധിവേട്ടയാണ് പടത്തിന്റെ പ്രമേയം. അമരാവതി എന്നൊരു മരുഭൂമി പോലത്തെ സ്ഥലത്ത് രാമരാമ എന്നൊരു ചങ്ങാതി ഒരു നാടക സംഘത്തെ പിടിച്ചുനിർത്തി 'ഡിഷ്യും ഡിഷ്യും' വെടിവെച്ചു കൊല്ലുന്നതാണ് തുടക്കം. നിധി മുക്കി എന്നതാണ് ആരോപണം. രാമരാമൻ നാട്ടുരാജാവിനെ പോലെ എന്തോ ഞാഞ്ഞൂലാണ്. ഏതായാലും നിധി എവിടെയെന്ന കാര്യം ചത്തിട്ടും നാടകർ പറഞ്ഞില്ല.

പതിനഞ്ച് കൊല്ലം കഴിഞ്ഞെന്ന് പറഞ്ഞാണ് പിന്നെ പരിപാടി. ആദ്യസംഭവങ്ങൾ നടക്കുമ്പോഴത്തെ കൊല്ലം ഗണിച്ചെടുക്കാൻ വയ്യാത്തതിനാൽ 15 കൊല്ലം കഴിഞ്ഞാൽ എത്രയാവുമെന്നും പറയുക വയ്യ. ഏതായാലും 15 കൊല്ലം കഴിഞ്ഞ അമരാവതിയിലേക്ക് ഫ്രോഡിന്റെ അപ്പാപ്പനായൊരു പോലീസ് ഇൻസ്‌പെക്ടറായി നമ്മുടെ നാരായണൻ വരുന്നു. അതായത്, ശ്രീമാൻ രക്ഷിത് ഷെട്ടി. തുടർന്നങ്ങോട്ട് ഷെട്ടിയുടെ വിക്രിയകളാണ്.

അഭിനയത്തിൽ ഷെട്ടി ഭയങ്കര സംഭവമെന്നാണ് ഓൺലൈൻ മാപിനികളിൽ കാണുന്നത്. പക്ഷെ പറഞ്ഞുവരുമ്പോൾ നമ്മുടെ ചിലമ്പരസനോടും (എസ്ടി ആർ) മണിക്കുട്ടനോടുമൊക്കെ കട്ടയ്ക്ക് കട്ട നിൽക്കും. മെയ്യനങ്ങി പണിയെടുക്കുന്ന കാര്യത്തിലാണെങ്കിൽ ചിമ്പുവിന്റെയും കുട്ടന്റേയും താഴെയാണ് റേറ്റിംഗ്. ഏതായാലും അമരാവതിയിൽ മൂപ്പരങ്ങോട്ട് വെരകി മെഴുകുകയാണ്. സ്ക്രിപ്റ്റ് മൂപ്പരുടെ തന്നെ ആയതിനാലും സംഗതി ഹൈലി ബ്രില്യന്റ് ആയതിനാലും സംവിധായകൻ പോലും ചിലപ്പോൾ നട്ടം തിരിയുന്നുണ്ട്.

സച്ചിൻ എന്ന് പേരായ സംവിധായകനാണ് എഡിററിംഗും നിർവഹിച്ചിരിക്കുന്നത്. ഷൂട്ട് ചെയ്തത് മുഴുവൻ വെട്ടലൊന്നും കൂടാതെ തിയേറ്ററിലേക്ക് വിടുകയായിരുന്നെന്ന് ചിന്തിച്ചാലും കുഴപ്പമില്ല. ക്യാമറവർക്ക്, ബാക്ക് ഗ്രൗണ്ട് സ്‌കോർ, കളറിംഗ്, കോസ്‌റ്റ്യൂംസ്, ലൊക്കേഷൻ എല്ലാം കിടുവാണ്. അധികം ലൊക്കേഷൻസ് ഒന്നുമില്ലെന്നതും ഒരേ കോസ്റ്റും തന്നെയാണ് പടം തീരുന്നവരെ എല്ലാവർക്കുമെന്നതും എടുത്തുപറയണം — ബ്രില്യൻസ്... ബ്രില്യൻസ്..!
അവൻ ശ്രീമൻ നാരായണൻ എന്നും കണ്ടവൻ ശശി എന്നും അടിവര.


Click it and Unblock the Notifications











