വയലൻസിന്റെ വല്യാപ്പ അഥവാ വല്യാപ്പയുടെ വയലൻസ്; റാംബോ 5 — ശൈലന്റെ റിവ്യൂ
ശൈലൻ
ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടുന്നതിന് മുൻപേ ജനിച്ച മനുഷ്യനാണ് സിൽവസ്റ്റർ സ്റ്റാലോൺ. ഹോളിവുഡ്ഡിൽ മൂപ്പരെ സൂപ്പർസ്റ്റാർ ആക്കിയ റോക്കി വരുന്നത് 1976ൽ ആണ്. റാംബോയിലൂടെ ആ ഖ്യാതി ലോകമെങ്ങും വ്യാപിക്കുന്നത് 1982 ൽ. മലയാളത്തിലെ എണ്ണം പറഞ്ഞ യുവനടന്മാരൊന്നും അന്ന് ജനിച്ചിട്ടില്ല. നമ്മുടെ ഇക്കയും എട്ടനുമൊക്കെ ചാൻസ് തെരഞ്ഞ് നടക്കുന്നേ ഉള്ളൂ.. 73 ആണ് മൂപ്പരുടെ നടപ്പ് പ്രായം. എഴുപത്തി മൂന്നിന്റെ ചുറുചുറുക്കിൽ സ്റ്റാലോൺ ഒരു ആക്ഷൻ സിനിമയുമായി നമ്മുടെ തൊട്ടടുത്തുള്ള തിയേറ്ററിൽ എത്തുമ്പോൾ അവഗണിക്കാൻ പറ്റുമോ.. ഒരിക്കലുമില്ല. മുന്നും പിന്നും നോക്കാതെ പോയി ടിക്കറ്റ് എടുത്തിരിക്കും.

1982 തുടങ്ങിയ റാംബോ സീരീസിലെ അഞ്ചാം ഭാഗം ആണ് ഈയാഴ്ച റിലീസായിരിക്കുന്നത്. ഒരു സിനിമ ഇറങ്ങി മുപ്പത്തേഴാമത്തെ വർഷവും അതിന് സീക്വൽ ഉണ്ടാവുന്നത് വിസ്മയകരമായ കാര്യമാണ്. അന്ന് ഫസ്റ്റ്ബ്ലഡ് ആയിരുന്നുവെങ്കിൽ ഇന്ന് ലാസ്റ്റ്ബ്ലഡ്. ഒരേ നായകന് ഇങ്ങനെയൊരു ഭാഗ്യം മുൻപ് ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. ജസ്റ്റ് സ്റ്റാലോൺ തിംഗ്‌സ്. നാലാംഭാഗം ഇറങ്ങി പതിനൊന്ന് വർഷം കഴിഞ്ഞാണ് അഞ്ചാം ഭാഗത്തിന്റെ വരവ് എന്നത് അടുത്ത കൗതുകം.

അങ്ങനെ ആദരവും കൗതുകവും ലേശം പുച്ഛവുമൊക്കെ കൊണ്ടാണ് തിയേറ്ററിൽ കയറിയത് എങ്കിലും സിനിമ എന്ന നിലയിലും റാംബോ_ ദി ലാസ്റ്റ്ബ്ലഡ് ഒരു മോശം അനുഭവമല്ല എന്നതാണ് യാഥാർത്ഥ്യം. അഡ്രിയൻ ഗ്രൻബർഗ് എന്ന സംവിധായകൻ പ്രേക്ഷകരുടെ അഡ്രിനാലിൻ തള്ളിച്ച ഏറ്റും വിധത്തിൽ സ്മാർട്ട് ആയും സ്റ്റാലോണ് അർഹിക്കുന്ന താരപ്പൊലിമയോടും കൂടി ക്രിസ്പി ആയിത്തന്നെ റാംബോ 5 ഒരുക്കിയിരിക്കുന്നു.

കോട്ടുവായിടാനോ ചുണ്ടിൽ പുച്ഛം വിരിയിക്കാനോ ഇട തരാത്ത വിധം വെൽ ക്രോപ്പ്ഡ് ആണ് റാംബോ 5 ന്റെ സ്ക്രിപ്റ്റ്. തന്റെ പരിമിതികൾ പരമാവധി ഉൾക്കൊള്ളുന്ന വിധത്തിലും സാധ്യതകൾ മാക്സിമം ഉപയോഗിക്കാൻ പാകത്തിലും തയാർ ചെയ്തിരിക്കുന്ന സ്‌ക്രിപ്റ്റിന്റെ രചനയിൽ സ്റ്റാലോൺ കൂടി പങ്കാളി ആണ്. കഥയുടെ ക്രെഡിറ്റിലും അദ്ദേഹത്തിന്റെ പേര് കാണുന്നു. എഴുപത്തി മൂന്നാം വയസിലും മൂള
പോയിട്ടില്ലെന്നു സാരം.

ഡേവിഡ് മോറൽ എഴുപതുകളിൽ എഴുതിയ ഫസ്റ്റ്ബ്ലഡ് എന്ന നോവലിലെ ജോൺ റാംബോ തന്നെയാണ് ഇവിടെയും നായകൻ. ആർമിയിൽ നിന്നും റിട്ടയർ ചെയ്ത അരിസോണയിലെ വിശാലമായ വിശ്രമമന്ദിരത്തിൽ സ്വസ്ഥമായി ജീവിക്കുകയാണ് അദ്ദേഹം. അതിനിടയിലാണ് വളർത്തുപുത്രി സ്റ്റാറ്റസ് ഉള്ള ഗബ്രിയേലയെ മെക്സിക്കൻ അധോലോകക്കാർ കടത്തിക്കൊണ്ടുപോയി ബ്രോത്തലിൽ ആക്കിയത് അറിയുന്നത്. അന്വേഷിച്ചു ചെല്ലുന്ന നായകനെ പ്രായം പരിഗണിക്കാതെ, മാഫിയത്തലവന്മാരായ മാർട്ടിനസ് ബ്രദേഴ്‌സ് പഞ്ഞിക്കിട്ട് കവിളിൽ കത്തികൊണ്ട് ചാപ്പകുത്തി വലിച്ചെറിയും.

തുടർന്ന് നടക്കുക എന്താവുമെന്നു പറയേണ്ടതില്ലല്ലോ. തീർത്തും പ്രവചനാത്മകമാണ് കാര്യങ്ങൾ. ഒരുപാട് കൈവഴികളൊന്നും വെട്ടാതെ തീർത്തും ഫോക്കസ്ഡ് ആയി മുന്നോട്ട് പോവുന്ന പടത്തിൽ തുടർന്നങ്ങോട്ട് റാംബോയുടെ അഴിഞ്ഞാട്ടമാണ്. വയലന്സിന്റെ വല്യാപ്പ എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ ക്രൂരതയ്ക്കും പ്രതികാരത്തിനും പുതിയ മാനങ്ങൾ എഴുതുകയാണ് സംവിധായകനും സ്റ്റാലോണും. കണ്ണിൽ ചോരയില്ലാത്ത റാംബോയുടെ ഒറ്റയാൾ യുദ്ധം കാണുമ്പോൾ പലപ്പോഴും വില്ലന്മാരോട് സഹതാപം വരെ തോന്നിപ്പോകും.

നായകന്റെ പ്രായത്തെ ചോദ്യം ചെയ്യുന്നതൊന്നും തിരുകിക്കയറ്റാതെ ഏറക്കുറെ സഹനീയമായ രീതിയിൽ സിനിമയെ മുന്നോട്ട് കൊണ്ടുപോയിരുന്നു എന്നത് അഡ്രിയൻ ഗ്രൻബർഗ്ന്റെയും സ്റ്റാലനിന്റെയും മികവ് ആയി വിലയിരുത്താം. ഒന്നര മണിക്കൂർ നേരമേ ഉള്ളൂ എന്നതും പൊസിറ്റിവ് ആണ്. കളമറിഞ്ഞ് കളിച്ചാൽ എഴുപത്തിമൂന്നാം വയസിലും പാളാതെ ഏകനായകനായി എങ്ങനെ പൂണ്ട് വിളയാടാം എന്ന് ലാസ്റ്റ്ബ്ലഡ് കാണിച്ചു തരുന്നു. ലാസ്റ്റ് ബസ് പോയ ശേഷം ഇനിയും ബസ് ഉണ്ടാവുമോ എന്തോ..
സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ ഗംഭീര പ്രകടനത്താല്‍ ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ ചിത്രമാണ് റാംബോ 5.


Click it and Unblock the Notifications