രമേശൻ ഒരു പേരല്ല, ഒരു വ്യക്തിയല്ല, ഒരു സമൂഹമാണ്. (മണികണ്ഠൻ പട്ടാമ്പിയുമാണ്!), ശൈലന്റെ റിവ്യു
ശൈലൻ
രമേശൻ ഒരു പേരല്ല എന്ന സിനിമയുടെ ഇടവേള സമയത്ത് തിയേറ്ററിൽ ഇരുന്നപ്പോൾ ഞാൻ ഓർത്തത് പണ്ട് സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്തെ ഒരു കോമഡി ആണ്. സൗഹൃദസന്ദർശനത്തിന് മോസ്‌കോയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റുമായി റഷ്യൻ പ്രസിഡന്റ് ചെസ്സ് കളിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്തു. പിറ്റേന്നത്തെ പ്രവ്ദയിൽ ഹെഡിംഗ് ഇപ്രകാരമായിരുന്നു. രാഷ്ട്രത്തലവന്മാർ പങ്കെടുത്ത ചതുരംഗമത്സരത്തിൽ റഷ്യൻ പ്രസിഡന്റിന് രണ്ടാം സ്ഥാനം എന്നായിരുന്നു. വാർത്തയിൽ ഒടുവിലായി, അമേരിക്കൻ പ്രസിഡന്റിന് അവസാനത്തെതിന്റെ തൊട്ടുമുന്പുള്ള സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എന്നുമുണ്ടായിരുന്നു.. പടവുമായി നേരിട്ട് ബന്ധമൊന്നുമില്ല. വെറുതെ ഒരു ജോക്കിന് ഓർത്തു എന്ന് മാത്രം.

ഇടവേളയ്ക്ക് സിനിമയെ കുറിച്ച് ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ കണ്ട ഒരു വാർത്ത ആണ് സോവിയറ്റ് കോമഡി ഓർക്കാൻ കാരണം. പടത്തിന്റെ സംവിധായകന് കാനഡ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പുരസ്‌കാരം എന്നാണ് ശീർഷകം. വായിച്ചു വന്നപ്പോൾ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നത് ഇൻഡ്യൻ സിനിമകൾ മാത്രമാണ്. നവാഗത സംവിധായകനുള്ള പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്.
അതൊരു കുറഞ്ഞ കാര്യമാണെന്ന് എനിക്ക് അഭിപ്രായമില്ല, സംവിധായകൻ സുജിത് വിഘ്നേശ്വറിനോ രമേശന്റെ ഏതെങ്കിലും പിന്നണിക്കാർക്കോ അധിക്ഷേപകരമായിട്ടല്ല ഇതെഴുതുന്നത് എന്നും മനസിലാക്കുക. മാധ്യമങ്ങൾ വാർത്ത കൈകാര്യം ചെയ്യുന്നത് എന്നൊന്ന് ചിന്തിച്ചതാണ്.

സുജിത് വിഘ്നേശ്വർ സംവിധാനം ചെയ്തിരിക്കുന്ന രമേശൻ ഒരു പേരല്ല എന്ന സിനിമ ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ രമേശൻ ബാലകൃഷ്ണൻ എന്നുപേരായ ഒരു ഓൺലൈൻ ടാക്‌സി ഡ്രൈവറുടെ കഥയാണ്. കൃത്യമായി പറഞ്ഞാൽ രമേശൻ ഓൺലൈൻ ഡ്രൈവർ ആയി ജോലി തുടങ്ങിയ ആദ്യ ദിവസത്തെ സംഭവങ്ങൾ ആണ് പടത്തിന്റെ ആദ്യ പകുതി മുഴുവൻ . രണ്ടാം പാതി ആവട്ടെ, ആ ദിവസം നടന്ന ഒരു സംഭവത്തെ സംബന്ധിച്ച് നടക്കുന്ന പോലീസ് സ്റ്റേഷൻ , കോടതിരംഗങ്ങളും..

വലിയ പുതുമകളോ വഴിത്തിരിവുകളോ ഒന്നുമില്ലെങ്കിലും ഏറെക്കുറെ റിയലിസ്റ്റിക് ആയിട്ടുള്ള പരിചരണരീതിയാണ് എന്നത് സിനിമയെ വാച്ചബിൾ ആയി നിലനിർത്തുന്നു. രമേശന്റെ വണ്ടിയുടെ ആ മെയിൻ ട്രിപ്പിനിടെ രണ്ട് പാട്ടുകളൊക്കെ അടുപ്പിച്ചടുപ്പിച്ച് ഫിറ്റ് ചെയ്തിരിക്കുന്നതൊക്കെ കല്ലുകടി ആണ്.
സംഭവങ്ങളെല്ലാം അത്യതിസാധാരണങ്ങളാണ് എന്നതാണ് സിനിമയുടെ പ്രധാന പോരായ്മ. വെള്ളത്തിൽ വീണ കൂട്ടുകാരനോട് ഒരു ചെറുപ്പക്കാരനും ചെയ്യാൻ സാധ്യത ഇല്ലാത്തതാണ് സിനിമയിലെ യുവാക്കൾ ചെയ്യുന്നത് എന്നത് തിരക്കഥയിലെ പ്രധാന അവിശ്വസനീയതയുമാണ്.

മണികണ്ഠൻ പട്ടാമ്പി ആണ് രമേശൻ. സ്വാഭാവികാഭിനയം കൊണ്ട് അനുഗൃഹീതനായ മണികണ്ഠൻ സ്വാഭാവികമായും നന്നായി തന്നെ ചെയ്തിരിക്കുന്നു. പോലീസ് ഇൻസ്‌പെക്ടർ ആയി വരുന്ന രാജേഷ് ശർമ്മയുടെത് മികച്ച പ്രകടനമാണ്. കൃഷ്ണകുമാർ ആണ് പിന്നെ പേരറിയുന്ന മറ്റൊരാൾ.
മുഖപരിചയമുള്ളവരും അല്ലാത്തവരുമായ എല്ലാ നടീനടന്മാരും നന്നായിട്ടുണ്ട്.. സുജിത് പ്രേമിന്റെ ക്യാമറ വർക്ക്, ജെമിനി ഉണ്ണിക്കൃഷ്ണന്റെ മ്യൂസിക് എന്നിവയും കൊള്ളാം. മുൻപ് പറഞ്ഞ പോലെ പാട്ടുകൾ പലതും അനാവശ്യമാണ് എന്ന് മാത്രം.

രമേശൻ ഒരു പേരല്ല, ഒരു വ്യക്തിയല്ല, നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് എന്ന പോയിന്റിലേക്ക്
ആണ് സിനിമയെ സുജിത് വിഘ്നേശ്വർ എത്തിച്ചിരിക്കുന്നത്. എൻഡ് ക്രെഡിറ്റ്‌സിന്റെ കൂടെ നമ്പി നാരായണന്റെ ഫോട്ടോയും പുള്ളിയുടേതുപോലുള്ള ചില കുപ്രസിദ്ധ നീതിനിഷേധങ്ങളുടെ പേപ്പർ കട്ടിങ്‌സുകളും സ്‌ക്രീനിൽ തെളിയുന്നുണ്ട്. പക്ഷെ ഇവയെയൊന്നും പ്രാതിനിധ്യവൽക്കരിക്കാനുള്ള പേശീബലം 117 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയ്ക്ക് ഇല്ലെന്നതാണ് സത്യം.
ഉദ്ദേശശുദ്ധിയോടെ നിർമിക്കപ്പെട്ട ഒരു ശരാശരി സിനിമ.


Click it and Unblock the Notifications