3 സ്റ്റോറീസ്: മൂന്ന് നൂലുകൾ ഒറ്റ സൂചിയിൽ കോർത്തപ്പോൾ!- മൂവി റിവ്യൂ
ആവിഷ്കാരം കൊണ്ടും സമയദൈർഘ്യം കൊണ്ടും സാധാരണ കണ്ടുവരാറുള്ള ഹിന്ദി സിനിമകളിൽ നിന്നും വ്യത്യസ്തമാണ് '3 സ്റ്റോറീസ്’എന്ന ചിത്രം. ബ്രിട്ടീഷ് വാക്കായ 'സ്റ്റോറി’യുടെ അർത്ഥം തട്ടുകൾ, നിലകൾ എന്നൊക്കെയാണ്. സിനിമയിലൂടെ മുംബൈയിലെ ഇടത്തരം ആളുകൾ താമസിക്കുന്ന ഒരു കെട്ടിട സമുച്ചയത്തിൽ അടുത്തടുത്ത് താമസിക്കുന്ന ചിലരുടെ മൂന്ന് കഥകളാണ് പ്രേക്ഷകർക്ക് നൂതനമായ അവതരണത്തിലൂടെ പറഞ്ഞു തരുന്നത്.
അർജ്ജുൻ മുഖർജി സംവിധാനം ചെയ്ത 3 സ്റ്റോറീസ് മാർച്ച്-9 വെളളിയാഴ്ചയാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിലഭിനയിച്ചിരിക്കുന്നത് റിച്ച ചദ്ധ, പുൽകിത് സമ്രാട്ട്, ശർമ്മൻ ജോഷി, രേണുക ഷഹാനെ, മാസുമെ മഖീജ തുടങ്ങിയ താരങ്ങളാണ്.

ഓരോ വ്യക്തികൾക്കും ഓരോരോ കഥകൾ
ഓരോ വ്യക്തികളുടേയും ജീവിതം വ്യത്യസ്തങ്ങളായ അനേകം കഥകൾ കൊണ്ട് നിറഞ്ഞതാണ്. ഓരോ മുഖഭാവങ്ങൾക്കു പിന്നിലും ഒരു കഥ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മൂന്ന് കഥകളാണ് ‘3 സ്റ്റോറിസി'ൽ കാണാൻ കഴിയുന്നത്. ഇതിലെ കഥാപാത്രങ്ങൾ പരസ്പരം കാണുന്നവരും അറിയുന്നവരുമാണ് ഒരേ സ്ഥലത്ത് താമസിക്കുന്ന ഇവരുടെ കഥ പറഞ്ഞുകൊണ്ട് സിനിമ ഒരാളിൽ നിന്നും അടുത്തയാളിലേക്ക് സഞ്ചരിക്കുന്നു. പരസ്പരം ബന്ധമില്ലാത്ത ഈ കഥകളിൽ കഥാപാത്രങ്ങൾ പൊതുവായി വരുന്നു എന്നതാണ് ചിത്രത്തിന്റെ പുതുമ.

മലയാള ചിത്രം സോലോയുടെ ഒരു ട്വിസ്റ്റും
ദുൽക്കർ സൽമാൻ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നാല് വ്യത്യസ്ഥ കഥകൾ ചേർത്തുവച്ച ദ്വിഭാഷാ ചിത്രമായിരുന്നു സോലോ. 3 സ്റ്റോറിസിൽ പറയുന്ന മൂന്നു കഥകളിലെ മൂന്നാമത്തെ കഥയുടെ കൈമാക്സിലെ ട്വിസ്റ്റ് സോലോ എന്ന ചിത്രത്തിലും നമ്മൾ കണ്ടതാണ്.

ആദ്യ സ്റ്റോറി
ആദ്യ കഥയിലേക്ക് കടക്കുന്നത് വിലാസ് നായിക് (പുൽകിത് ) എന്ന ബിസിനസുകാരൻ ബ്രോക്കർക്കൊപ്പം ഒരു വീടന്വോഷിക്കുന്നിടത്തു നിന്നുമാണ്. ബ്രോക്കർ കാണിക്കുന്ന വീടുകൾ ഇഷ്ടപ്പെടാത്ത വിലാസ് ഒടുവിൽ 30 ലക്ഷം വിലവരുന്ന വീടിന് 80 ലക്ഷം വില ചോദിക്കുന്ന ഫ്ലോറ ( രേണുക ഷെഹാനെ ) എന്ന മധ്യവയസ്കയുടെ വീട്ടിലേക്ക് എത്തുന്നു. ഇത്രയും അമിത വില ഇവർ ചോദിക്കുന്നതു കൊണ്ട് ബ്രോക്കർ പറയുന്നത് ഫ്ലോറ എന്ന സ്ത്രീയുടെ മനോനില ശരിയല്ലെന്നാണ്.
വീടു കണ്ടിട്ട് അവർ ചോദിച്ച വില തന്നെ നൽകാൻ വിലാസ് തയ്യാറാകുന്നു. രണ്ടു പേരും കരാർ ഒപ്പുവച്ച ശേഷം പരിചയപ്പെടുന്നതിനിടയിൽ വിലാസ് ചോദിച്ചതു പ്രകാരം തന്റെ അകാലത്തിൽ മരിച്ചു പോയ മകനെപ്പറ്റിയും ,ഭർത്താവിനേപ്പറ്റിയും ഫ്ലോറ സംസാരിക്കുന്നു. വലിയ വില കൊടുത്ത് വീടു വാങ്ങിയ വിലാസിന്റെയും, ആ വിലയ്ക്കു മാത്രമെ വിൽക്കൂ എന്ന് വാശി പിടിച്ചിരുന്ന ഫ്ലോറയുടേയും ഉദ്ദേശം എന്തായിരുന്നു എന്നതാണ് ആദ്യ കഥയുടെ ട്വിസ്റ്റ്.

രണ്ടാമത്തെ സ്റ്റോറി
ഫ്ലോറയുടെ വീടിനു തൊട്ടടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ കഥയാണ് ഇത്.
ഈ സ്ഥലത്തേക്ക് പുതിയതായി താമസത്തിനു വന്നവരാണ് വർഷയും ,മകനും
അവളുടെ മധ്യപാനിയായ ഭർത്താവും. വർഷ ( മാസുമെ മഖീജ ) അയൽവാസിയ ശങ്കറിന്റെ (ശർമ്മൻ ജോഷി ) ഭാര്യയുടെ കൂട്ടുകാരിയായി മാറുന്നു.
ശങ്കർ ദുബൈയിലാണ് ജോലി ചെയ്യുന്നത്, ശങ്കറും വർഷയും വിവാഹത്തിനു മുൻപ് പരസ്പരം സ്നേഹിച്ചവരാണ്. അവധിക്ക് വീട്ടിലെത്തുന്ന ശങ്കറും വർഷയും നേരിൽ വീണ്ടും കാണുമ്പോഴാണ് ഇവർ പിരിയാനിടയായ കാരണമെന്തെന്നറിയുന്നത് , ഇതാണ് ഈ കഥയിലെ ട്വിസ്റ്റ്.

മൂന്നാമത്തെ സ്റ്റോറി
ആദ്യത്തെ രണ്ട് കഥകൾക്കിടയിലും രണ്ട് കൗമാരക്കാരുടെ ഇഷ്ടം പ്രേക്ഷകർക്ക് കാട്ടിത്തരുന്നുണ്ട്, അവരുടെ പ്രണയവും അത് എന്തായി തീരുന്നു എന്നതുമാണ് മൂന്നാമത്തെ കഥ. മുസ്ലിം യുവാവായ സുഹൈലും ഹിന്ദു യുവതിയായ മാലിനിയും തമ്മിലുള്ള പ്രണയം കാണുന്ന പ്രേക്ഷകർക്കും അവർ തമ്മിൽ ഒന്നിക്കണമെന്ന ആഗ്രഹം ഉണ്ടാകും പക്ഷെ, ഇവരുടെ വീട്ടുകാർ ആ ഇഷ്ടം അംഗീകരിക്കാൻ തയ്യാറല്ല. ഇവർ ഒരു ദിവസം വീട്ടുകാരറിയാതെ വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നു, അപേക്ഷ നൽകി 30 ദിവസത്തിനു ശേഷം മാത്രമേ രജിസ്ട്രേഷൻ സാധ്യമാകൂ എന്നറിയുന്ന ഇവർ തുടർന്ന് ഹോട്ടലിൽ മുറിയെടുത്ത് തങ്ങുന്നു. പിറ്റേ ദിവസം ഇരുവരേയും പൊലീസ് പിന്തുടർന്നെത്തി പിടികൂടുകയാണ് ചെയ്യുന്നത്.
അപ്പോഴാണ് ഇരുവരുടേയും വിവാഹത്തെ വീട്ടുകാർ എതിർത്തതിന്റെ കാരണം മതമല്ല മറ്റൊന്നാണെന്ന് തിരിച്ചറിയുന്നത്. മൂന്നാമത്തെ കഥയിലെ ട്വിസ്റ്റും അതു തന്നെയാണ്.

മൂന്ന് കഥകൾക്ക് പിറകെ ഒരു കഥ കൂടി ബോണസായി!
ഓരോ കഥകളിലും കഥാപാത്രങ്ങൾ പൊതുവായി എത്തുന്നുണ്ട് എന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ, ഒരേ സ്ഥലത്ത് ജീവിക്കുന്നവരുടെ കഥയായതുകൊണ്ടാണിത്.
ചിത്രം ആരംഭിക്കുന്നത് ഒരു നറേഷനിലൂടെയാണ്, ഒരോ കഥകളിലേക്കും നമ്മളെ കൊണ്ടു പോകുന്ന ആ സ്ത്രീ ശബ്ദം ആരുടേതാണെന്ന് ചിത്രത്തിന്റെ അവസാനമാണ് മനസിലാവുക. ആദ്യ കഥ മുതൽ അവസാന കഥ വരെയും റിച്ച ചദ്ധ എന്ന നടി അവതരിപ്പിച്ച കഥാപാത്രത്തെ ആരും മോഹിക്കുന്ന സുന്ദരിയായി കാണിക്കുന്നതല്ലാതെ കഥാപാത്രത്തിന് പ്രാധാന്യമെന്തെങ്കിലും ഉള്ളതായി അനുഭവപ്പെടുന്നില്ല, ഈ ധാരണയും ക്ലൈമാക്സിൽ തിരുത്തപ്പെടും.

സംഗ്രഹം
വ്യത്യസ്ഥതകൊണ്ട് തന്നെ ചിത്രത്തിന്റെ കഥ തരക്കേടില്ലാത്തതാണെന്ന് പറയാം. അതുപോലെ ഒരു കഥയെ അതിന്റെ ത്രിൽ നിലനിർത്തിക്കൊണ്ട് വളരെ ലളിതമായി തന്നെ സംവിധായകൻ അർജ്ജുൻ മുഖർജി കൈകാര്യം ചെയ്തിട്ടുമുണ്ട്.
ഗാനങ്ങൾ ഇടയ്ക്ക് വന്നു പോയി എന്നതല്ലാതെ ഓർമ്മയിൽ തങ്ങി നിൽക്കുന്നതായി ഒന്നും സമ്മാനിച്ചില്ല. ചിത്രത്തിന്റെ ഒരു വലിയ പോരായ്മ്മയെന്തെന്നാൽ നിലവാരം കുറഞ്ഞ ദൃശ്യങ്ങൾ തന്നെയാണത്.

സിനിമയെ ആകർഷകമാക്കുന്ന ഒരു ദൃശ്യാനുഭവം സ്ക്രീനിൽ ലഭിക്കുന്നില്ല.
മൂന്ന് നൂലുകൾ ഒരു സൂചിചിയിൽ കോർത്തതുപോലാണു ‘3 സ്റ്റോറീസ്'എന്ന സിനിമ. മൂന്ന് നൂലുകൾ എന്താണെന്ന് ഇപ്പോൾ മനസിലായിക്കാണും പക്ഷെ അവ ചേർത്ത സൂചി എന്താണെന്നറിയാൻ സിനിമ കാണണം, ചിത്രത്തിന്റെ ക്ലൈമാക്സിൽ അതറിയാൻ സാധിക്കും. വലുതായി കൊട്ടിഘോഷിക്കാൻ ഒന്നുമില്ലെങ്കിലും ഇത്തരം ചെറിയ ചിത്രങ്ങളും പ്രേക്ഷകർ കാണേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും തന്നെയാണ്.


Click it and Unblock the Notifications