ഐയ്യാരി- രണ്ടു ജവാന്മാരുടെ പോരാട്ടം!
നീരജ് പാണ്ഡെ എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഐയ്യാരി. പേര് കേട്ടവർക്കാർക്കും പെട്ടെന്ന് അതിന്റെ അർത്ഥം മനസിലായിക്കാണില്ല, അത്കൊണ്ട് തന്നെ പേരിന്റെ അർത്ഥം ഒരു ചർച്ചാ വിഷയമായിരുന്നു. "കൊടും ചതി” എന്നാണ് ആദ്യം കേട്ട അർത്ഥം. എന്നാൽ ചിത്രത്തിൽ ഇതൊരു പോരാളിയുടെ പേരായി പരാമർശിക്കുന്നു, സാഹചര്യത്തിനനുസരിച്ച് രൂപം മാറാൻ കഴിവുള്ളയാൾ.
ത്രില്ലർ ഗണത്തിൽ പെടുന്ന ഐയ്യാരി റിപ്പബ്ലിക് ദിവസം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫെബ്രുവരി 16 നാണ് തീയറ്ററുകളിൽ എത്തിയത്. 2010 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ രാജിവെക്കേണ്ടി വന്ന ആദർശ് ഹൗസിങ്ങ് അഴിമതിയടക്കം ചില യഥാർത്ഥ സംഭവങ്ങൾ ചിത്രത്തിന്റെ ഭാഗമാക്കിയതിനാൽ പ്രദർശനാനുമതി ലഭിക്കാൻ വൈകിയതിനാലാണ് ചിത്രം തീയറ്ററിൽ പ്രഖ്യാപിച്ച സമയത്ത് എത്താതിരുന്നത്.

ഇന്ത്യൻ പ്രേക്ഷകരെ മുതലെടുക്കുന്ന ചിത്രം.
മുൻ ചിത്രങ്ങളെപോലെ തന്നെ സംവിധായകന്റെ കഴിവ് വിളിച്ചോതുന്ന ചിത്രമാണ് ഐയ്യാരി, പൊതുവെ ദേശസ്നേഹികളായ ഇന്ത്യൻ പ്രേക്ഷകരെ മുതലെടുക്കുന്ന ചിത്രം. സിദ്ധാർത്ഥ് മൽഹോത്ര, മനോജ് ബാജ്പേയ്, രാകുൽ പ്രീത് സിംഗ്, ആദിൽ ഹുസൈൻ, കുമുഡ് മിശ്ര, നസ്രുദ്ദീൻ ഷാ, അനുപം ഖേർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ചിലരുടെ രാജ്യദ്രോഹ പ്രവർത്തനങ്ങളും മറ്റുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
രാജ്യത്തിന്റെ ആയുധ ഇടപാടുകളും, എങ്ങനെയും പണം സമ്പാദിക്കണം എന്ന് ചിന്തിക്കുന്ന ചിലരുടെ രാജ്യദ്രോഹ പ്രവർത്തനങ്ങളും മറ്റുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ജയ് ബക്ഷി എന്ന ആർമ്മി ഓഫീസറായി സിദ്ധാർത്ഥ് മൽഹോത്രയും, അഭയ് സിംഗ് എന്ന ഓഫീസറായി മനോജ് ബാജ്പേയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് പേരും തികഞ്ഞ ദേശഭക്തിയുള്ളവരാണ്, എന്നാൽ ഒരു ഘട്ടത്തിൽ ജയ് ബക്ഷിക്ക് തന്റെ രാജ്യത്തിന്റെ വ്യവസ്തയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അഭയ് സിംഗ് ആകട്ടെ നിലവിലുള്ള വ്യവസ്തയിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു.

സിദ്ധാർത്തിന്റെ കരിയറിൽ വഴിത്തിരിവാകും
ഒറ്റയാളായി നിന്ന് തന്റേതായ രീതിയിൽ രാജ്യത്തിനു വേണ്ടി പോരാടുന്ന സിദ്ധാർത്ഥിന്റെ കഥാപാത്രത്തെയാണ് പിന്നീട് ചിത്രത്തിൽ കാണുന്നത്.
സിദ്ധാർത്തിന്റെ കരിയറിൽ വഴിത്തിരിവാകും ഈ ചിത്രം എന്നതിൽ ഒരു സംശയവും വേണ്ട എങ്കിലും സിദ്ധാർത്ഥിനേക്കാൾ അഭിനയത്തിൽ മുന്നിട്ടു നിൽക്കുന്നത് മനോജ് ബാജ്പേയ് തന്നെ.
മനോജ് ബാജ്പേയ് യെ പറ്റി പ്രത്യേകം പറയണ്ട കാര്യം ഇല്ല എന്നു തോന്നുന്നു കാരണം, ഒരുപാട്തവണ തന്റെ കഴിവു തെളിയിച്ച അഭിനയപ്രതിഭയാണ് അദ്ദേഹം. ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം സ്വന്തമായൊരു വ്യക്തിത്വമേകാൻ അദ്ദേഹത്തിനു സാധിക്കും.

സംവിധായകന്റെ തുടർച്ചയായ വിജയം!
2008 ൽ എ "വെനസ്ഡെ" എന്ന ചിത്രത്തിലൂടെയാണ് നീരജ് പാണ്ഡെ തന്റെ യാത്ര ആരംഭിച്ചത്.
പിന്നീട് ക്രമേണ സ്പെഷ്യൽ 26, ബേബി, എം.എസ്.ധോണി എന്നീ സിനിമകൾ സംവിധാനം ചെയ്യുകയും, രുസ്തം എന്ന സിനിമ നിർമ്മിക്കുകയും ചെയ്തു. എല്ലാ ചിത്രങ്ങളും പ്രേക്ഷക-നിരൂപക പ്രശംസകൾക്കൊപ്പം മികച്ച വാണിജ്യവിജയവും നേടിയവയാണ്.

മുൻ ചിത്രങ്ങളേ പോലെ നല്ല വിജയം നേടാൻ പ്രാപ്തിയുണ്ട് “ഐയ്യാരി” ക്ക്.
ഇത് പറയുമ്പോഴും ചിത്രത്തിന്റെ സ്ഥാനം നീരജ് പാണ്ഡെയുടെ മുൻ ചിത്രങ്ങൾക്ക് മുകളിൽ എന്ന് പറയാൻ കഴിയുന്നില്ല. കാരണം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ സിനിമയ്ക്ക് കഴിയുന്നില്ല.
അമിത് തിവാരിയുടെ ഒരു ഗാനവും, രോചക് കോഹ്‌ലി യുടെ രണ്ട് ഗാനങ്ങളുമാണ് ചിത്രത്തിലുള്ളത്. മൂന്ന് ഗാനങ്ങൾക്കും വരികൾ എഴുതിയത് മനോജ് മുംതാഷിർ ആണ്.

ഗാനങ്ങൾ ശരാശരി നിലവാരത്തിലുള്ളതാണ്.
സഞ്ജയ് ചൗധരി ഒരുക്കിയ പശ്ചാത്തല സംഗീതമാകട്ടെ അതി ഗംഭീരവും. രണ്ട് മണിക്കൂർ നാല്പത് മിനിറ്റ് ദൈർഘ്യം ചിത്രത്തിന് ഒരു ലാഗിംഗ് ഫീൽ ചെയ്യിപ്പിക്കുന്നുണ്ട്. കൂടാതെ സംവിധായകനിൽ അർപ്പിച്ച അമിത പ്രതീക്ഷ ചിലരെയെങ്കിലും നിരാശരാക്കുന്നുണ്ട്.
സ്റ്റൈലിഷായി എടുത്ത ഒരു ത്രില്ലർ തന്നെയാണ് ഐയ്യാരി, അധികം താരതമ്യം ചെയ്യാതെയും അമിത പ്രതീക്ഷ വയ്ക്കാതെയും കാണാൻ ശ്രമിക്കുകയാണെങ്കിൽ ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടും - ഒരു 7/10
മോഷൻ പിക്ചർ, കാപിറ്റൽ, ഫ്രൈഡെ ഫിലിംവർക്ക്, പെൻ ഇന്ത്യ ലിമിറ്റഡ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ കമ്പനികൾ നിർമ്മിച്ച ചിത്രം റിലയൻസ് എന്റർടെയ്ൻമെന്റും പെൻ ഇന്ത്യ ലിമിറ്റഡും സംയുക്തമായാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്.


Click it and Unblock the Notifications