ഉപമ, ഓർമ്മ, സ്വപ്നരാജ്യം: സിനിമകൾ പലവിധം ഓൺലൈനിൽ സുലഭം, കോവിഡ് കാലം ഉല്ലാസമാക്കാൻ. — ശൈലന്റെ റിവ്യൂ
ശൈലൻ
തിയേറ്ററുകളിൽ നാമമാത്രമായി റിലീസാവുകയും ബോക്സ്ഓഫീസിൽ പ്രത്യേകിച്ച് ചലനമൊന്നും ഉണ്ടാക്കാതെ പോവുകയും ചെയ്‌ത മൂന്നു സിനിമകൾ കൂടി ഓൺലൈനിൽ റിലീസ് ചെയ്തു. എസ് എസ് ജിഷ്ണുദേവിന്റെ 'ഉപമ', രഞ്ജി വിജയന്റെ 'സ്വപനരാജ്യം' , സുരേഷ് തിരുവല്ലയുടെ 'ഓർമ്മ' എന്നിങ്ങനെയുള്ള സിനിമകൾ ആണ് അവ.

1. ഉപമ
ജിഷ്ണുദേവിന്റെ ഉപമ/simile എന്ന പടത്തിന്റെ പോസ്റ്ററിൽ നിറയെയും സിനിമ തീർന്നുള്ള എൻഡ് ക്രെഡിറ്റ്‌സിൽ മിനിറ്റുകളോളവും ഈ സിനിമ പങ്കെടുത്ത ചലച്ചിത്രോത്സവങ്ങളെ കുറിച്ചും വിവിധ കാറ്റഗറികളിൽ സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ സംബന്ധിച്ചതുമായി ഉള്ള വിവരങ്ങൾ ആണ്. എണ്ണിയും വായിച്ചും തളരേണ്ട എന്നുകരുതിയാവണം 125 ഫെസ്റ്റിവലുകൾ, 100 അവാർഡുകൾ എന്ന് ക്രെഡിറ്റ്സിൽ ഒടുവിൽ സംഗ്രഹിച്ച് എഴുതും. നമ്മൾ കണ്ട സിനിമ ഇതുതന്നെയോ എന്ന് വാ പൊളിച്ചു പോവും.

കാവിൻപുറം എന്ന പ്രകൃതിരമണീയഗ്രാമം. മാനസികവളർച്ചയ്ക്ക് വെല്ലുവിളിയുള്ള അപ്പു എന്ന യുവാവ്. അവന്റെ അഭ്യുദയകാംക്ഷി ആയ ചന്ദ്രേട്ടൻ. അവിടേക്ക് പുതുതായി എത്തുന്ന, ചന്ദ്രേട്ടന്റെ സുഹൃത്തായ മോഹനൻ ചേട്ടന്റെ മകനും കൂട്ടുകാരുമായ, നാല് യുവാക്കൾ.. അവർ കാരണം അപ്പുവും നാടും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ.. ഇതാണ് "ഉപമ"യുടെ ത്രെഡ്.. . പ്രാചീനമെന്നു ഒറ്റവാക്കിൽ പറയാം.

നാച്ചുറൽ ലൈറ്റിൽ പൂർണമായും ചിത്രീകരിച്ച സിനിമ എന്നു പറയുന്ന ഉപമയുടെ ആദ്യഭാഗമൊക്കെ തീർത്തും നാച്ചുറൽ ആണ്. സ്വാഭാവികമായ ദൃശ്യങ്ങൾ, സ്വാഭാവികമായ പ്രകൃതി, സ്വാഭാവികമായ കഥാപാത്രങ്ങൾ, തീർത്തും യോജിച്ച പുതുമുഖങ്ങളുടെ സ്വാഭാവികചലനങ്ങൾ.. പക്ഷെ, 70കളിലെ ആർട്ട് ഹൗസ് സിനിമകളിലെ സ്ലോ പേസിൽ കാര്യങ്ങൾ മുന്നോട്ട് പോവും തോറും സംഗതി പാളുന്നു. പാളം തെറ്റുന്നു. 76മിനിറ്റിൽ തീർത്തും ബാലിശമായ രീതിയിൽ കാര്യങ്ങൾക്ക് പരിസമാപ്തി ആവുകയും ചെയ്യുന്നു. ജാസിഗിഫ്റ്റിന്റെ ഒരു നല്ല പാട്ട് കേൾക്കാമെന്നും ചന്ദ്രേട്ടൻ ആയി വരുന്ന സുനിൽകുമാർ എന്ന നടന്റെ പ്രകടനമികവ് കാണാം എന്നതും മാത്രമാണ് ഉപമയുടെ പോസിറ്റീവുകൾ. ഈ സിനിമ പ്രദർശിപ്പിക്കപ്പെട്ട അന്യനാടുകളിലെ പ്രേക്ഷകർ കേരളത്തെ കുറിച്ചും മലയാളസിനിമയെ കുറിച്ച് എന്തു കരുതിക്കാണും എന്നോർക്കുമ്പോൾ ചമ്മൽ ഉണ്ട്.

2. സ്വപ്നരാജ്യം
രഞ്ജി വിജയൻ സ്‌ക്രിപ്റ്റ് രചിച്ച് സംവിധാനം ചെയ്ത്, അദ്ദേഹം തന്നെ നായകകഥാപാത്രമായ ക്രിസ് എന്ന കൃഷ്ണൻകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നു ' 'സ്വപ്നരാജ്യ'ത്തിൽ.. ഇത്രയും കേൾക്കുമ്പോൾ ഉള്ള ഒരു വശപ്പിശക് സിനിമയ്ക്ക് ഇല്ല എന്നത് ഒരു സത്യമാണ്. സ്വപ്നരാജ്യത്തിന്റെ ഭൂരിഭാഗം നേരവും കഥ നടക്കുന്നത് ഇംഗ്ലണ്ടിൽ ആണ് താനും.

കുഞ്ഞിക്കണ്ണൻ മകൻ കൃഷ്ണൻകുട്ടി മകൻ സുമേഷ് മകൻ കൃഷ്ണൻകുട്ടി എന്നിങ്ങനെ ഒരു കാർഷികകുടുംബവംശഗാഥ കാണിച്ചുകൊണ്ടാണ് തുടക്കം. അതിനുമുമ്പ് നടൻ ജയശങ്കറിന്റെ വോയ്‌സ് ഓവറിൽ ഒരു പരുന്തിന്റെയും ഈച്ചയുടെയും കഥ പറയുന്നുമുണ്ട്. വംശഗാഥയിലെ അവസാനകണ്ണിയായ കൃഷ്ണൻകുട്ടി തന്റെ പഠനകാലത്തെ ഏകപക്ഷീയപ്രണയത്തിലെ നായികയോടുള്ള വാശിയാൽ, തന്റെ സ്വപ്നരാജ്യമായി മാറിയ, ഇംഗ്ലണ്ടിൽ പോവുന്നതും അവിടെ സ്വയം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും നാട്ടിൽ അച്ഛൻ സുമേഷ് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമൊക്കെയായിട്ട് സിനിമ മുന്നോട്ട് പോവുന്നു.

രഞ്ജി വിജയൻ ഒരു മോശം നടനോ സംവിധായകനോ അല്ല എന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. സംവിധായകൻ എന്ന നിലയിൽ ചിലയിടത്തെങ്കിലും അയാൾ തന്റെ മിന്നൽതിളക്കങ്ങൾ വെളിവാക്കുന്നുമുണ്ട്. സുനിൽ സുഖദ, ജഗദീഷ്, മാമുക്കോയ, മാലാപാർവ്വതി, നാരായണൻ കുട്ടി എന്നിവരാണ് ആർട്ടിസ്റ്റുകൾ. വാച്ചബിൾ മൂവി എന്ന് സ്വപ്നരാജ്യത്തെ റേറ്റ് ചെയ്യാം.

3. ഓർമ്മ
സുരേഷ് തിരുവല്ല ഒരുക്കിയ 'ഓർമ്മ'യെ സാങ്കേതികാർത്ഥത്തിൽ ഒരു സിനിമ എന്ന് വിളിക്കാം എന്നേയുള്ളൂ.. ഏഷ്യാനെറ്റിലെയോ സൂര്യയിലെയോ കണ്ണീർ/അവിഹിത സീരിയലുകളോടാണ് അതിന് പ്രമേയത്തിലെയും പരിചരണത്തിലെയും കാലപ്പഴക്കം കൊണ്ട് കൂടുതൽ സാദൃശ്യം. സീരിയൽ രംഗത്തെ ഒരു പ്രധാനതാരമായ ഗായത്രി അരുൺ ആണ് ഓർമ്മയിലെ കേന്ദ്രകഥാപാത്രം. സൂരജ് കുമാർ, ജയകൃഷ്ണൻ, വി കെ ബൈജു, ശോഭ മോഹൻ, മഹേഷ് എന്നിവരുമുണ്ട് മറ്റ് റോളുകളിൽ..

സിനിമ തുടങ്ങുമ്പോൾ , രാജശ്രീ (ഗായത്രി അരുൺ) കൗമാരക്കാരിയായ പെണ്കുട്ടിയുടെ അമ്മയായ യുവവിധവയാണ്. സുന്ദരിയായ അവർക്ക് സമൂഹത്തിൽ നിന്നും തൊഴിലിടത്തിൽ നിന്നും പൂവാലശല്യമുണ്ട്. പൊലീസുകാരനും കുടുംബസുഹൃത്തുമായ സിബിയാണ് രക്ഷകൻ. തുടർന്ന് വരുന്ന ഫ്‌ളാഷ്ബാക്കിൽ രാജശ്രീയുടെ ഭൂതകാലവും ഭർത്താവായ ജയകൃഷ്ണൻ അവരെ കല്യാണം കഴിക്കാനും അയാൾ മരിക്കാനിടയായതുമായ സംഭവങ്ങൾ വിശദമായി കാണിക്കുന്നു.

ബാക്കിയുള്ള സമയത്ത് സീരിയലിലെ തുറുപ്പുചീട്ട് കശക്കി എറിയുകയാണ് സംവിധായകൻ. ജയകൃഷ്ണൻ മരിച്ച് മണ്ണിലെ പുളി തീർന്ന്, ഒന്നര പതിറ്റാണ്ട് ആവാറാവുമ്പോൾ ഒരു സുപ്രഭാതത്തിൽ, ജനങ്ങൾ സ്വിച്ച് ഇട്ട പോലെ, രാജശ്രീയ്ക്ക് സിബിയുമായുള്ള അവിഹിതം പിടിക്കപ്പെട്ടപ്പോൾ സിബി അയാളെ കൊന്നതാണ് എന്നും കൊച്ചിന്റെ തന്ത സിബി ആണെന്നും പറഞ്ഞു തുടങ്ങുകയാണ്. ഹെന്താല്ലേ.. കൊച്ചിന്റെ സ്‌കൂളിൽ അത് പ്രതിപാദിക്കുന്ന വാൾപോസ്റ്ററുകൾ വരെ പ്രദർശിപ്പിക്കപ്പെടുന്നു.. പോസ്റ്ററേയ്..!!! സംവിധായകന്റെയും എഴുത്തുകാരന്റെയും കാലബോധത്തിന് മുന്നിൽ നമിച്ചു. ക്ളൈമാക്‌സ് ഒക്കെ പ്രേംനസീറും സത്യനും കത്തിജ്വലിച്ച് നിന്നിരുന്ന കാലഘട്ടത്തിന്റെ സ്മരണകൾ സമ്മാനിക്കുന്നതാണ്.. തീർന്നപ്പോൾ, ഒരുമണിക്കൂർ 51 മിനുട്ട് നേരം ഈയൊരു ഐറ്റം കാണാനായി വിനിയോഗിച്ച, എന്നെ ഞാൻ തന്നെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ച് ആദരിച്ചു..
Recommended Video
റേറ്റിങ്ങ് ആവശ്യമില്ലാത്ത, ലോക്ക്ഡൗൺ കാഴ്ചാനുഭവങ്ങൾ.


Click it and Unblock the Notifications