കപ്പേളയുടെ ഐശ്വര്യം; അന്നാ ബെന്നിന്റെയും! (സദാചാരപൊലീസ് നല്ലതിനാണ്) — ശൈലന്റെ റിവ്യൂ
ശൈലൻ
ഐൻ എന്ന സിനിമയിലൂടെ 2014 -ൽ നാഷണൽ അവാർഡ് ജൂറിയുടെ അഭിനയത്തിനുള്ള പ്രത്യേക പരാമർശം നേടിയ നടനാണ് മുസ്തഫ. അദ്ദേഹം ആദ്യമായി സംവിധായകക്കുപ്പായമണിയുന്ന സിനിമ 'കപ്പേള' ഇന്ന് തിയേറ്ററിലെത്തി . അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന കപ്പേളയുടെ രചന നടത്തിയിരിക്കുന്നതും മുസ്തഫ തന്നെയാണ്.

പൂവാറൻമല എന്ന കുടിയേറ്റ മലയോരഗ്രാമത്തിലെ വർഗീസ് എന്ന ചെറുകിട നാമമാത്ര കർഷകന്റെ മകൾ ജെസിയുടെയും അവൾ ഫോണിൽ റോങ് നമ്പറടിച്ചു പരിചയമായ വിഷ്ണുവിന്റെയും പ്രണയത്തിന്റെ കഥയാണ് കപ്പേള. പെരുമഴ പെയ്യുന്ന ഒരു ദിവസം ജെസി പൂവാറൻമലയിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് കെഎസ്ആർടിസി ബസ് കയറുന്നതോടുകൂടി സിനിമ ആരംഭിക്കുന്നു.

തമ്മിൽ കാണാതെ കത്തിലൂടെയും മറ്റ് മീഡിയകളിലൂടെയുമൊക്കെയുള്ള പ്രണയം ഖലീൽ ജിബ്രാന്റെ കാലത്തു മുതലേ ഉള്ളതാണ്. മൊബൈൽ ഫോൺ വന്നതോടുകൂടി സംഗതി സർവത്രികമാവുകയും ചെയ്തു. സാജൻ, കാതൽകോട്ടൈ ഒക്കെ ഇത്തരം ഉള്ളടക്കവുമായി വന്ന് ശ്രദ്ധേയമായ സിനിമകളാണ്.

പക്ഷെ ഇന്റർവെലിന് നിർത്തുമ്പോൾ കൊടുക്കുന്ന നൈസായ ഒരു ട്വിസ്റ്റ് കപ്പേളയെ വേറിട്ടൊരു ട്രാക്കിലേക്ക് നയിക്കുന്നു. പുതിയൊരു കഥാപാത്രത്തെ അവതരിപ്പിക്കപ്പെടുകയാണിവിടെ. സെക്കന്റ് ഹാഫ് അപ്രതീക്ഷിതമായൊരു ട്രാക്കിലൂടെ പോവുന്നു.
കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ച് അയാളുടെ /അവളുടെ പശ്ചാത്തലവും അവിടെ എത്തിപ്പെടുംവരെയുള്ള സംഭവങ്ങളും കാണിക്കുന്ന നരേഷൻ തന്നെയാണ് രണ്ടാം പാതിയിലും. ഇതും പടത്തിന് പുതുമയേകുന്നു. പ്രധാന കഥാപാത്രങ്ങൾ മൂന്നു പേരും കണ്ടുമുട്ടിയ ശേഷമുള്ള സംഭവങ്ങളിലും സംവിധായകൻ തന്റേതായ നിലപാടുകൾ സ്വീകരിക്കുന്നത് ഒരുപരിധിവരെ ക്ളീഷേ മുക്തമാക്കുന്നുണ്ട്.

കുമ്പളങ്ങിക്കും ഹെലനും ശേഷം അന്നാ ബെൻ വീണ്ടും സ്‌കോർ ചെയ്യന്നു പൂവാറൻമലയിലെ ജെസ്സിയിലൂടെ. ഫസ്റ്റ് ഹാഫ് പൂർണമായും ജെസ്സിയുടേതാണ്. അപ്പൻ വർഗീസ് ആവുന്ന ജെയിംസ് ഏലിയയും അമ്മ നിഷാ സാരംഗും വീടും ഗ്രാമവും നാട്ടുകാരുമെല്ലാം ആദ്യപകുതിയെ ഫീൽ ഗുഡ് ആക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.

സെക്കന്റ് ഹാഫ് ശ്രീനാഥ് ഭാസിയുടേതാണ്. ട്രാൻസിൽ ചെറിയ സ്‌ക്രീൻ സ്‌പെയ്‌സ് വച്ച് പ്രേക്ഷകരുടെ ചങ്കായി മാറിയ കുഞ്ഞന് ശേഷം ഭാസിക്ക് കിട്ടുന്ന നല്ല റോളാണ് റോയ്. റോഷന്റെ വിഷ്ണുവും കട്ടയ്ക്ക് കട്ടയാണ്. അമ്പിളിയുടെ സ്വന്തം റ്റീനയായ തന്വി റാമിന് കുഞ്ഞി റോളാണ് കപ്പേളയിൽ. ഉള്ളതുകൊണ്ട് അവർ സാന്നിധ്യം തെളിയിക്കുന്നു. സംവിധായകൻ മുസ്തഫയും സുധി കോപ്പയുമാണ് സ്‌ക്രീനിലുള്ള മറ്റ് രണ്ടുപേർ.

ആദ്യ സിനിമ എന്ന നിലയിൽ മുസ്തഫയിലെ സംവിധായകൻ ഓകെയാണ്. എന്നാൽ തിയേറ്ററിൽ നിന്നിറങ്ങി എല്ലാം കൂട്ടിക്കിഴിച്ച് ഗുണിച്ച് ഹരിച്ച് നോക്കുമ്പോൾ സദാചാരപോലീസിംഗ് നല്ലതിന്, മൊബൈൽ ഫോൺ ഉപയോഗം ഗ്രാമീണപെൺകൊടികൾക്ക് ഹാനികരം എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് സിനിമ നൽകുന്നത്. ഇതൊരു പുതുസംവിധായകന് എത്രത്തോളം അഭിമാനകരമാണെന്നത് മുസ്തഫ സ്വയം ചിന്തിക്കണം. ഇന്റർവെൽ മുന്നോട്ട് വച്ച പഞ്ച് വച്ച് കുറേക്കൂടി പോസിറ്റീവ് ആയ നിരവധി സാദ്ധ്യതകൾ ഉണ്ടായിരിക്കെ പ്രത്യേകിച്ചും! ഏതായാലും വഴി തെറ്റിപ്പോവുന്ന കുട്ടികളെ കപ്പേള സംരക്ഷിക്കും, നല്ലത്.
കൊണ്ടിരിക്കുമ്പോള് രസമാണ് എന്തായാലും


Click it and Unblock the Notifications











