ഞെരിപ്പനാണ് സാഹോ. ദി ഹൈ ഒക്ടൈൻ രോമാഞ്ചം...ശൈലന്റെ റിവ്യു
ശൈലൻ
2017 ഏപ്രിൽ 28 നാണ് രാജമൗലി-പ്രഭാസ് ടീമിന്റെ ബ്രഹ്മാണ്ഡൻ ഹിറ്റ് ബാഹുബലി 2 the conclusion റിലീസ് ചെയ്യുന്നത്. അതിന്റെ തൊട്ട് തലേ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ മറ്റൊരു പ്രഭാസ് സിനിമയുടെ ടീസർ മലയാളമുൾപ്പടെ പ്രധാന ഇന്ത്യൻ ഭാഷകളിൽ യൂ ടൂബിൽ റിലീസ് ചെയ്യപ്പെട്ടു. "സാഹോ". പിറ്റേന്ന് ബാഹുബലി 2 വിനൊപ്പം തിയേറ്ററിലും പ്രേക്ഷകർ അത് കണ്ടു.. കറക്റ്റ് ടൈമിംഗ്.. പിന്നീട് കണ്ടന്റിനെക്കുറിച്ച് ഒരു സൂചനയുമില്ലാത്ത തുടർ മാർക്കറ്റിങ്.. രണ്ടേകാൽ കൊല്ലത്തെ പ്രേക്ഷകരുടെ ഉദ്വേഗത്തോടെ ഉള്ള കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്.

എന്താണെന്നതിനെ കുറിച്ച് ഒരു സൂചനയും ഇല്ലാത്തത് തന്നെ ആയിരുന്നു സാഹോയെ കുറിച്ചുള്ള വലിയ പ്രതീക്ഷ. അതുതന്നെയാണ് സിനിമ കണ്ടു തീരുമ്പോഴും പറയാനാവുക. മൂന്നുമണിക്കൂറോളം നേരം എന്താണ് കണ്ടിരുന്നതെന്ന് വിവരിക്കാനാവാത്ത ജഗപൊഗ.. നെന്മാറ വല്ലങ്കി വെടിക്കെട്ട്..

റിവ്യൂവിൽ കഥയെഴുത്തുന്നു എന്ന് ഇന്നാളോരാൾ എനിക്ക് നേരെ ആരോപണം പറഞ്ഞിരുന്നു. സത്യത്തിൽ വിക്കിപീഡിയയിൽ സിനിമയുടെ പിന്നണിക്കാർ പറയുന്ന പ്ലോട്ടിന്റെ അത്രപോലും കഥയുടെ സൂചന കൊടുക്കാതിരിക്കാൻ ശ്രമിക്കവേ ആണ് ഇത്. പക്ഷെ, ഒരാൾ മനപ്പൂർവം മിനക്കെട്ട് ഇറങ്ങിയാൽ പോലും കഥ പൊളിക്കാൻ പറ്റില്ല എന്നാണ് സാഹോ പോലുള്ള പദങ്ങളുടെ മിടുക്ക്. വെറുതെ ആവില്ല വിക്കിയിൽ പ്ലോട്ട് കൊടുക്കാത്തതും..

മലയാളികളുടെ സ്വന്തം ലാലിന്റെ വോയിസ് ഓവർ അവതരണത്തോടെ ആണ് സാഹോ തുടങ്ങുന്നത്. പുള്ളിക്കാരൻ ഒരു യമണ്ഡൻ ഗെറ്റപ്പുള്ള റോളിൽ പിന്നെ പ്രത്യക്ഷപ്പെടുന്നുമുണ്ട് പടത്തിൽ. പുള്ളി പറയുന്ന വാജി നഗരത്തിലെ ബിസിനസ് സാമ്രാജ്യങ്ങളെ കുറിച്ചും കുടിപ്പകയെയും വെട്ടിനിരത്തിലലിനെ കുറിച്ചുമൊന്നും ആ വോയിസ് ഓവറിൽ നിന്നും ഒരു അന്തവും കിട്ടില്ല. തിയേറ്ററിലെ ആർപ്പ് വിളിയും ഒരു കാരണമാണ്. എന്നാൽ മുംബൈ സിറ്റിയിൽ തുടർച്ചയായി നടക്കുന്ന ബിഗ് റോബറികളും പോലീസിന്റെ ഇരുട്ടിൽ തപ്പലും കവർച്ചകൾ അന്വേഷിക്കാൻ അശോക് ചക്രവർത്തി എന്ന അണ്ടർ കവർ പോലീസ് ഓഫീസറുടെ വരവും ഒക്കെയാവുമ്പോൾ പടം ട്രാക്കിൽ കേറും..

അണ്ടർ കവറായി വരുന്ന പ്രഭാസ് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം.. ഇടവേളയിലും തുടർന്നങ്ങോട്ടും ട്വിസ്റ്റുകളും യൂ ടേണുകളും ചക്രവർത്തിയെ പലതുമാക്കാൻ പ്രഭാസിനാവും.. ബാഹുബലിയിൽ കണ്ട മച്ചോ രാജാവിൽ നിന്നും പക്കാ തെലുങ്ക് ബ്ളാക്ക് നോട്ടി ബോയ് ലേക്കുള്ള കൂൾ ട്രാൻസ്‌ഫോർമേഷൻ ആണ് സാഹോ.. ആവറേജ് നടൻ മാത്രമായ പ്രഭാസിന് ക്യാരക്റ്റർ നൽകുന്ന പരിവേഷം ഇവിടെയും തുണയാകും

350 കോടിയുടെ പ്രതീക്ഷയുമായി ചെല്ലുന്നവർ കഥാപരമായോ തിരക്കഥാപരമായോ എന്തെങ്കിലും പുതുമ വേണമെന്ന് വാശിപിടിച്ചാൽ സ്വാഹയാവും. ഇടക്കിടെ ബ്ളാക്ക് ബോക്‌സ് ബ്ളാക്ക് ബോക്‌സ് എന്നു പറയുന്നതല്ലാതെ പ്രത്യേകിച്ച് കഥയൊന്നും പടത്തിനില്ല. (കഥ വേണ്ടവർ പോരും വഴി കളിക്കുടുക്കയോ ബാലരമയോ വാങ്ങിക്കേണ്ടി വരും)യ അവതരണത്തിലുള്ള പുതുമയും ഫ്രഷ് ആയിട്ടുള്ള ലൊക്കേഷനുകളും ചടുലതയാർന്ന ആക്ഷൻ സീനുകളും ചേസുകളും കളർഫുള്ളായ പാട്ടുസീനുകളും ഒക്കെയുള്ള ഒരു ഫാന്റസി ത്രില്ലർ. അത് മാത്രമാണ് സാഹോ. രണ്ടാം പാതിയിൽ തുരുതുരെ മിച്ചറിലെ കടലയെന്നപോലെ വരുന്ന പാട്ടുസീനുകൾ ആർക്കെങ്കിലും അലോസരം സൃഷ്ടിച്ചാൽ കുറ്റം പറയാനാവില്ല. ആരുടെ ഉള്ളിലാണ് ഒരു ബുദ്ധിജീവി ഉറങ്ങിക്കിടക്കാത്തത്..!!

ശ്രദ്ധ കപൂർ തന്റെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രത്തിൽ അമൃത നായർ എന്ന പൊലീസ് നായിക ആണ്. മലയാളിയെന്നു സൂചിപ്പിക്കാൻ ജിബ്രാൻ തിത്തിത്താര തിത്തൈ ബിജിയെം ഒക്കെ കൊടുത്തിട്ടുണ്ടെങ്കിലും സൗത്തിന്ത്യൻ പ്രേക്ഷകർക്കാവാശ്യമായ വശ്യമാദകത്വമൊന്നും ശ്രദ്ധയ്ക്കില്ല. പ്രഭാസ് എന്ന ഗോപുരമാനിതന് ചേർന്ന ജോഡിയുമല്ല അവർ.

ജാക്കി ഷെറോഫ്, ചങ്കി പാണ്ഡെ, അരുൺ വിജയ്, നീല നിതിൻ മുകേഷ്, ലാൽ, പ്രകാശ് ബേലവാടി, മുരളി ശർമ്മ തുടങ്ങി സാഹോയിൽ വരുന്ന പുരുഷവേഷങ്ങൾ നിരവധി ആണ്.. ഗ്രേ ഷെയ്ഡിൽ എല്ലാവർക്കും നല്ല എടുപ്പ് ഉണ്ടെങ്കിലും ഇവരുടെയൊക്കെ റോൾ കൺഫ്യൂസിങ് ആവുന്നുണ്ട് മിക്കപ്പോഴും പ്രേക്ഷകന്. അടിച്ചു പൊളിക്കലുകൾക്കിടയിൽ ആരും അത് വലിയ ഇഷ്യു ആക്കാൻ സമയം കണ്ടെത്തില്ല എന്ന് മാത്രം..

38 ഷോർട്ട് ഫിലിമുകൾ ചെയ്ത അനുഭവം വച്ച് ആണ് സുജിത് റെഡ്ഡി എന്ന 28 കാരൻ സംവിധായകൻ ഇൻഡ്യ കണ്ട ഏറ്റവും കൂടിയ ബജറ്റിൽ തെലുങ്കിൽ സാഹോ ഒരുക്കിയിരിക്കുന്നത്. അത് കാണാൻ പോകുമ്പോൾ ഇങ്ങനെയൊക്കെ തന്നെയാവുമെന്നു നല്ല ബോധ്യമുണ്ടായിരുന്നതിനാൽ ഒട്ടും നിരാശയുമില്ല തീർന്നിറങ്ങുമ്പോൾ. അടുത്ത സീറ്റിൽ ഇരുന്ന ദിലീഷ് പോത്തന്മാർ 'കായി പോയി" എന്ന് പറയുന്നത് കേട്ടു. തണ്ണീർ മത്തൻ ദിനങ്ങൾ പ്രതീക്ഷിച്ച് വന്നവരാകണം. Poor guys..


Click it and Unblock the Notifications