സച്ചിനും അഞ്ജലിയും വീണ്ടും പ്രണയിക്കുമ്പോൾ അജു വർഗീസിന് എന്തുസംഭവിക്കുന്നു!!! ശൈലന്റെ റിവ്യു
ശൈലൻ
തന്റെ കൂട്ടുകാരന് മൂന്നാമത്തെ കുഞ്ഞുപിറന്ന വാർത്ത അറിയുകയും അതുകേട്ട് അമ്മയുടെ കുത്തുവാക്ക് കേൾക്കുകയും തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ക്രിക്കറ്റ് മാച്ചിൽ ഇന്ത്യ ആവേശോജ്വലമായി വിജയിക്കുകയും ചെയ്തതിന്റെ സമ്മിശ്രവികാരങ്ങളോടെ ആണ് വിശ്വനാഥൻ ഭാര്യയെയും കൊണ്ട് വാതിലടച്ചത്. പിന്നെ കാണുന്നത് ഹോസ്പിറ്റലിലും ലേബർറൂമിന്റെ പരിസരവുമാണ്. ഫാർമസിയിൽ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുന്ന വിശ്വനാഥൻ, പിറകിൽ നിന്ന് കേൾക്കുന്നു ഭാര്യ പ്രസവിച്ച വാർത്ത കേൾക്കുന്നു. സച്ചിൻ ടെണ്ടുൽക്കർ സെഞ്ച്വറി അടിച്ച് നിൽക്കുന്നതിന്റെ ത്രില്ലിലായത് കൊണ്ട് ഓടിച്ചെന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അയാൾ കുഞ്ഞിന്റെ കാതിൽ പേര് വിളിച്ചു :- സച്ചിൻ.

മറ്റു പല ഭാഷകളിലും വന്ന സച്ചിൻ എന്നുപേരായ മറ്റു സിനിമകളെ കുറിച്ച് തൽക്കാലം മറക്കാം. എസ് എൽ പുരം ജയസൂര്യ കഥ, തിരക്കഥ, സംഭാഷണം എഴുതി സന്തോഷ് രാജൻ സംവിധാനം ചെയ്തിരിക്കുന്ന സച്ചിൻ എന്ന മലയാളസിനിമയുടെ പശ്ചാത്തലമാണ് മേൽപറഞ്ഞിരിക്കുന്നത്.. ഹെന്തൊരു ഫ്രഷ് ആയ തീം അല്ലേ.. കഴിഞ്ഞ വർഷം മലയാളത്തിൽ തന്നെ ഇറങ്ങിയ മോഹൻലാൽ എന്ന സിനിമയും നമ്മളൊന്നും കണ്ടിട്ടില്ലെന്നും വെയ്ക്കാം..

വിശ്വനാഥനെ പോലെ മകൻ സച്ചിനും ക്രിക്കറ്റ് പ്രാന്തനായി മാറുന്നതാണ് അടുത്ത ഘട്ടം. കളിപ്രാന്തുകാരണം സച്ചിന്റെ പഠനവും ജീവിതവും സ്വാഭാവികമായും പാഴായി മാറുന്നു. (2014 ൽ ഇറങ്ങിയ എബ്രിഡ് ഷൈന്റെ1983 നമ്മളൊന്നും കണ്ടിട്ടേയില്ല ട്ടോ) കളിയിലും മറ്റെവിടെയും ദുരന്തമാണെങ്കിലും തന്നെക്കാൾ നാല് വയസ് കൂടുതൽ ഉള്ള അഞ്ജലിയെ കൃത്യമായി കണ്ടെത്തുന്നതിലും പ്രണയിക്കുന്നതിലും ഒറിജിനൽ ടെണ്ടുൽക്കറുടെ പാത പിന്തുടരുന്നു സച്ചിൻ.

തുടർന്നങ്ങോട്ട് സച്ചിൻ-അഞ്ജലി പ്രണയകാവ്യമായി സിനിമ മാറുന്നു. കാവ്യമെന്നൊക്കെ പറയുമ്പോൾ ഇത്രയും അലസമായി ആരും പ്രണയത്തെ കൈകാര്യം ചെയ്തിട്ടില്ല എന്നുതന്നെ പറയാം. എന്തിനോ വേണ്ടി തിളയ്ക്കുന്ന കരിങ്ങാലിവെള്ളമായിട്ടാണ് പടത്തിന്റെ ഉള്ളടക്കത്തെ ആദിമധ്യാന്തം സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററും കൈകാര്യം ചെയതിരിക്കുന്നത്. ഏഞ്ചൽ ജോൺ ആയിരുന്നു എസ് എൽ പുരം ജയസൂര്യ ഇതിനുമുൻപ് സ്ക്രിപ്റ്റ് എഴുതിയ സിൽമ എന്നത് ഇത്തരുണത്തിൽ വേണമെങ്കിൽ വെറുതെ ഓർക്കാം..

സംവിധായകനും എഴുത്തുകാരനും ഉഴപ്പിയിട്ടും സച്ചിനെ ദൃശ്യയോഗ്യമായി നിലനിർത്തുന്നത് അഭിനേതാക്കൾ ആണ്. സച്ചിനായ ധ്യാൻ ശ്രീനിവാസനും അഞ്ജലിയായ രേഷ്മ അന്നാ രാജനും തമ്മിലുള്ള കെമിസ്ട്രി എത്രത്തോളം കറക്ടാണ് എന്നതിൽ സംസായമുണ്ടെങ്കിലും സ്‌ക്രീനിൽ രണ്ടാളും സ്വന്തം നിലയിൽ പൊളിയായിട്ടുണ്ട് . ദുർബലമായ ക്യാരക്റ്റർ ആയിട്ടും ധ്യാൻ വീണ്ടും സച്ചിനിലൂടെ തന്റെ കാലിബർ തെളിയിക്കുന്നു. രേഷ്മയ്ക്കാണെങ്കിൽ ലിച്ചിക്ക് ശേഷം മിന്നാനുള്ള അവസരം ഒരുക്കുന്നു അഞ്ജലി.

നായകന്റെയും നായികയുടെയും വീട്ടുകാരും കൂട്ടുകാരും പശ്ചാത്തലവും എല്ലാം പ്ലെസന്റ്ആണ് എന്നത് സിനിമയെ നന്നായി സഹായിക്കുന്നുണ്ട്. സച്ചിന്റെ parents ആയി വരുന്ന മണിയൻപിള്ള രാജു, മാലപാർവതി അഞ്ജലിയുടെ parents രഞ്ജിപണിക്കർ, രശ്മി ബോബൻ ആങ്ങളയായ രമേശ്‌പിഷാരടി , സച്ചിന്റെ കൂട്ടുകാരാവുന്ന അജു വർഗീസ്, ഹരീഷ് കണാരൻ, അപ്പാനി ശരത് എന്നിവരൊക്കെ സംവിധായകനെ ഓവർടേക്ക് ചെയ്യുന്ന ഫോമിൽ ആണ്. സച്ചിൻ എന്ന പേര് ധ്യാനിന് ആണെങ്കിലും ടെണ്ടുൽക്കറുടെ പക്കാ മേക്കോവർ കൊടുത്തിരിക്കുന്നത് അജു വർഗീസ്ന്റെ ജെറിയ്ക്ക് ആണ്. കുറേകാലത്തിന് ശേഷം ടിയാനും ത്രൂ ഔട്ട് കേറി മേയുന്നു.

സച്ചിനിലെ ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ഷാനും ബാക്ക് ഗ്രൗണ്ട് സ്‌കോർ ഗോപി സുന്ദറും ആണ്. ഛായാഗ്രഹണം നീല ഡി കുഞ. മൂവരും സിനിമയ്ക്ക് ഉത്സവഛായ പകരുന്നതിൽ വിജയിക്കുന്നുണ്ട്.
പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ രണ്ടേകാൽ മണിക്കൂർ വളവള ചിരിക്കേണ്ടവർക്ക് സച്ചിന് ടിക്കറ്റെടുക്കാം. നിരൂപദ്രവകാരിയുമാണ്.


Click it and Unblock the Notifications











