യൂക്ലാമ്പ് രാജൻ അപ്പാനി രവിയുടെ അച്ഛനാവുമ്പോൾ, അഥവാ രണ്ട് റാബിയമാരുടെ കഥ! — ശൈലന്റെ റിവ്യൂ
ശൈലൻ
അങ്കമാലി ഡയറീസ് ഇറങ്ങിയിട്ട് കൃത്യം മൂന്നു കൊല്ലമായി. എന്നിട്ടും ടിറ്റോ, ശരത് എന്നീ നടന്മാർ ആ സിനിമയിലെ പേരിൽത്തന്നെ ഇപ്പോഴും അറിയപ്പെടുന്നത് ആ ക്യാരക്റ്ററുകളുടെ ബലം കൊണ്ടാണല്ലോ എന്ന കാര്യം ലവ് എഫ്എം എന്ന പടം കണ്ടപ്പോൾ ഓർത്തു. അര മണിക്കൂർ മുൻപ് കണ്ട സിനിമയുടെ റിവ്യൂ എഴുതാനായി പലപ്പോഴും പത്തിരുപത് പ്രാവശ്യമൊക്കെ ഗൂഗിൾ റെഫർ ചെയ്യുന്ന കാലത്താണിത്. ലവ് എഫ്എം എന്ന സിനിമയിലെ ഒരു കൗതുകമായി തോന്നിയ കാര്യമാണ് തലക്കെട്ടിൽ എഴുതിയത്. യൂക്ലാമ്പ് രാജൻ ഈ സിനിമയിൽ അപ്പാനി രവിയുടെ അച്ഛനായി അഭിനയിക്കുന്നു.

ഫോറൻസിക് കണ്ടു കഴിഞ്ഞപ്പോൾ ഈയാഴ്ച റിലീസായ അഞ്ചു സിനിമകൾ കൂടി ബാക്കി ഉണ്ടായിരുന്നു. എന്നിട്ടും ഈ പടംതന്നെ അടുത്ത കാഴ്ചയ്ക്ക് തെരഞ്ഞെടുക്കാൻ കാരണം ഫോറൻസിക് കളിക്കുന്ന തിയേറ്ററിലെ സെക്കൻഡ് സ്ക്രീനിലാണ് ലവ് എഫ്എം പ്രദർശിപ്പിക്കുന്നത് എന്നതുകൊണ്ട് മാത്രമല്ല, നാളെ ഈ സിനിമ ഇവിടെ ഉണ്ടാവുമെന്ന് ഉറപ്പില്ലാത്തതിനാൽ കൂടിയാണ്. മൂന്നുപേർക്ക് വേണ്ടി പടം പ്രദർശിപ്പിക്കാൻ തയാറായ തിയേറ്ററുകാരോട് ബഹുമാനം തോന്നി. രണ്ട് പേരുകൂടി പിന്നെ വന്നു. നൂൺ ഷോയ്ക്ക് ആരും വന്നിരുന്നില്ലത്രേ.

നവാഗതർക്ക് സ്വാഗതമെന്ന ആയിരത്തൊന്നാവർത്തിച്ച കോളേജ് ഗേറ്റിന്റെ ഇൻട്രോ സീനുമായാണ് ലവ് എഫ്എം തുടങ്ങുന്നത്. പിന്നൊക്കെ പതിവ് പോലെ തന്നെ — ചളി കോമഡി, പ്രണയം, ആട്ടം, പാട്ട്, കൊണ്ടാട്ടം, ക്യാന്റീൻ.
സാജു കൊടിയനാണ് കോളേജിന്റെ പ്രിൻസിപ്പാൾ. ഇത്തരുണത്തിൽ ഓർത്തു വെക്കാവുന്ന ഒരു വെറൈറ്റിയും ഇതുമാത്രം. അദ്ദേഹം തിരക്കഥയിൽ പങ്കാളി കൂടിയാണ്. സാധാരണഗതിയിൽ സ്വയം എഴുതുന്ന രചനയാവുമ്പോൾ ഭേദപ്പെട്ട ക്യരക്റ്റർ ചെയ്യണമെന്ന് ഏതൊരു നടനും ആഗ്രഹം കാണും. പക്ഷെ ഇവിടെ കൊടിയൻ ചേട്ടന് അങ്ങനെ ഒന്നുമില്ല. തിരക്കഥയുടെ ബാക്കി രചിച്ചിരിക്കുന്നത് മലയാളത്തിലെ അറിയപ്പെടുന്ന യുവകഥകൃത്ത് പി ജിംഷാറാണ്. സാജു കൊടിയൻ എഴുതിയ ഭാഗമേത് ജിംഷാർ എഴുതിയ ഭാഗമേതെന്ന് ചളിയുടെ തോതനുസരിച്ച് നമുക്ക് വേർതിരിച്ചെടുക്കാൻ സാധിക്കും.

ഗസൽ എന്ന അപ്പാനി ശരത്തും റാബിയയും തമ്മിലുള്ള പ്രണയമാണ് ഇന്റർവെൽ വരെ. അത് പതിവ് പോലൊക്കെ സംഭവിക്കും. ഇന്റർവെൽ കഴിഞ്ഞ് ഫ്ലാഷ്ബാക്ക് വരും. അതിൽ മറ്റൊരു റാബിയ വരും. 1980 -കളാണ് പശ്ചാത്തലം. അത് എങ്ങനെയെന്ന് കലണ്ടർവെച്ചും കഥാപാത്രങ്ങളുടെ പ്രായംവെച്ചും കണക്കുകൂട്ടാൻ ശ്രമിച്ചാൽ ഭ്രാന്ത് പിടിക്കുകയേ ഉള്ളൂ.

അങ്ങനെ രണ്ട് കാലങ്ങളിലായി നടക്കുന്ന രണ്ട് റാബിയമാരുടെ കഥയെന്ന് ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത ലവ് എഫ്എം സിനിമയെ വിശേഷിപ്പിക്കാം. കപൂർ എന്നൊക്കെ കേൾക്കുമ്പോ ബോളിവുഡിലെ കപൂർ ഫാമിലിയുമായി എന്തെങ്കിലും ബന്ധമുള്ള ആളാണോ സംവിധായകനെന്ന് ആകാംക്ഷപ്പെടേണ്ടതില്ല. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ മൂലയ്ക്കുള്ള ഒരു സ്ഥലമാണ് കപ്പൂർ. അവിടമായിരിക്കണം ശ്രീദേവിന്റെ സ്വദേശം.

ആദ്യപകുതിയെ ക്യാംപസ് സ്റ്റോറിയായും രണ്ടാം പകുതിയെ ഫാമിലി ഡ്രാമയായും സംയോജിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു സംവിധായകൻ. രണ്ട് സ്ക്രിപ്റ്റ് റൈറ്റർമാരുടെയും ഭാഗങ്ങൾ രണ്ടായി അനുഭവിക്കാം. വേറെ പണിയൊന്നുമില്ലെങ്കിൽ നേരംപോക്കായി കണ്ടിരിക്കാം. പാട്ടുകൾക്കൊന്നും എണ്ണവും കണക്കുമില്ല. എന്തിനുപറയുന്നു, ചിലതൊക്കെ മനോഹരവുമാണ്.
ശരത്തിനും വിത്സനും പുറമെ മാളവിക, നീനാ കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ദേവൻ, സിനോജ്, സീനിൽ സൈനുദ്ദീൻ എന്നിവരൊക്കെ സിനിമയിലുണ്ട്. സിനിൽ സൈനുദ്ദീനൊക്കെ കോളേജ് സ്റ്റുഡന്റാണ് എന്നോർക്കണം. അതിലും മുതിർന്നവരുമുണ്ട്. കൂടുതലെന്ത് പറയാൻ.
അങ്ങനെ ഒരു സിൽമ


Click it and Unblock the Notifications











