നീറിപ്പുകയുന്ന ശക്തൻ മാർക്കറ്റ്; ഔചിത്യം നല്ലതാണ് മാർക്കറ്റിംഗിന് — ശൈലന്റെ റിവ്യു
ശൈലൻ
ശക്തൻ മാർക്കറ്റ് എന്ന സിനിമയ്ക്ക് പോവുമ്പോൾ ഷോ നടക്കുമെന്ന യാതൊരു ഉറപ്പുമില്ലായിരുന്നു.. കാരണം, ഇതുപോലെ താരരഹിതമായ പോസ്റ്ററുകൾ ഒട്ടിച്ച പുതുമുഖ പിന്നണിപ്രവർത്തകരുടെ എത്രയോ സിനിമകൾ പ്രേക്ഷകർ എത്താത്തതിനാൽ ആദ്യ ഷോ പോലും പ്രദർശിപ്പിക്കാതെ പിൻവാങ്ങുന്നതിന് നിരവധി സന്ദർഭങ്ങളിൽ ഞാൻ തന്നെ സാക്ഷിയാണ്. പക്ഷെ ശക്തൻ മാർക്കറ്റിന് പത്ത് നാൽപതോളം ആളുകൾ തിയേറ്ററിൽ എത്തിയിരുന്നു. ആദ്യദിനം അല്ലാതിരുന്നിട്ടും.

വിസ്മയപ്പെടേണ്ടി വന്നില്ല. അധികം ആലോചിക്കാതെ തന്നെ കാര്യം വ്യക്തമായി. മഞ്ചേരിയിലെ ശ്രീകൃഷ്ണ എന്ന ഭൂതകാല പ്രൗഢിയുള്ള പാവം തിയേറ്ററിൽ ആയിരുന്നു ശക്തൻ കാണാൻ പോയിരുന്നത്. അവിടെ ബാൽക്കണിക്ക് 60 രൂപ. ഫസ്റ്റ് ക്ലാസിന് 50രൂപ. പട്ടണത്തിരക്കിൽ മുഷിഞ്ഞു നിൽക്കുമ്പോൾ അല്പമൊരു വിശ്രമത്തിനും എന്തെങ്കിലും കണ്ടുകൊണ്ടിരിക്കാനും ഒരു സങ്കേതം.
മിക്കപ്പോഴും ബി ഗ്രേഡ് തമിഴ് പടങ്ങളും അപ്പുറത്തുള്ള വമ്പൻ തിയേറ്ററിൽ നിന്നും പുതിയ റിലീസ് വരുമ്പോൾ കുടിയിറക്കപ്പെടുന്ന തറവാടി പടങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. പക്ഷേ, കുഞ്ഞുസിനിമകളുടെ റിലീസിംഗിന് ഇത്തരം പാവപ്പെട്ട തിയേറ്ററുകൾ തെരഞ്ഞെടുത്താൽ കുറച്ച് പേരെങ്കിലും അവ കാണാൻ തയാറാകുമെന്നത് ഒരു നഗ്നസത്യമാണ്..

പാത്രമാറിയാതെ വിളമ്പുന്നതാണ് പലപ്പോഴും എന്നല്ല എല്ലായ്‌പോഴും ചെറിയ ചിത്രങ്ങൾക്ക് പാരയാവുന്നത് എന്ന് അവർക്ക് തിരിച്ചറിയാനാവുന്നില്ല. തങ്ങളുടെ പ്രോഡക്റ്റ് എന്താണെന്ന് കൃത്യമായ ബോധ്യമില്ലാതെ 150 ഉം 200ഉം അതിൽ കൂടുതലും ടിക്കറ്റ് നിരക്കുള്ള ലക്ഷ്വറി സ്ക്രീനുകളിൽ റിലീസ് ചെയ്യുന്നത് കൊണ്ട് വെറുതെ തിയേറ്റർ ലിസ്റ്റിട്ടു പത്രപരസ്യം നൽകാം . നാടുമൊത്തം ചുമരിൽ പോസ്റ്ററും ഫ്ലെക്സും പ്രദർശിപ്പിച്ച് കണ്ട് നിർവൃതി അടയാം.. അത്ര തന്നെ.
ഒറ്റമനുഷ്യൻ പോലും കാണാനെത്തതാതെയും ഒറ്റ ഷോ പോലും നടക്കാതെയും ഒരു ഷോ പിന്നണിക്കാരുടെ ടിക്കറ്റിൽ വഴിപാടിനു നടത്തിയും ഈവർഷം ഇത്തരത്തിൽ വിടവാങ്ങിയ ഇരുപത്തഞ്ച് സിനിമകളുടെ എങ്കിലും ലിസ്റ്റ് ഒറ്റയിരുപ്പിൽ ഞാൻ എഴുതി തരാം. പക്ഷെ ഇന്ന് തൃശൂരിലൂടെ വരുമ്പോൾ ശക്തൻ മാർക്കറ്റ് 14 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും ഇവിടെ പ്രദർശിപ്പിക്കുന്നു. പാത്രമറിഞ്ഞുള്ള വിളമ്പൽ.. അതുതന്നെ കാരണം. ബിന്ദുവും ശ്രീകൃഷ്ണ പോലെ ഒരു പാവം തിയേറ്റർ ആണ് .

പേര് സൂചിപ്പിക്കുന്നപോലെ തൃശൂരിലെ ശക്തൻ മാർക്കറ്റ് പശ്ചാത്തലമാക്കിയുള്ള ഒരു ചെറിയ സിനിമ ആണ് ശക്തൻ മാർക്കറ്റ്. തൃശൂർക്കാർ തന്നെയാണ് സിനിമയുടെ പിന്നണിയിലുമെന്ന് തോന്നുന്നു. നവമുകുന്ദ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു അയ്യന്തോൾ ആണ് നിർമ്മാണം. കഥ തിരക്കഥ സംഭാഷണവും സംവിധാനവും ജീവ. സിനിമാറ്റൊഗ്രാഫി, എഡിറ്റിങ്, മിക്സിംഗ് എന്നിങ്ങനെ മൂന്നുമേഖലകൾ ഒറ്റയടിയ്ക്ക് കൈകാര്യം ചെയ്തിരിക്കുന്നതാകട്ടെ ചന്ദ്രബോസ്.. ചെലവ്‌ചുരുക്കൽ തന്നെയാവണം ലക്ഷ്യം.

സിനിമ തുടങ്ങുന്നത് ഫ്‌ളാഷ്ബാക്ക് മെമ്മറികളിൽ ആണ്. പൂർണഗർഭിണിയായ ഒരു സ്ത്രീ ശക്തൻ മാർക്കറ്റിൽ പ്രസവ വേദനയാൽ പുളയുന്നു. ജോസ് എന്ന അവിടത്തെ സോ കോൾഡ് ഗുണ്ടചേട്ടൻ ആരെയും അടുപ്പിക്കുന്നില്ല, ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടുപോവാൻ സമ്മതിക്കുന്നുമില്ല. അപ്പോഴാണ് മാർക്കറ്റിലെ മീൻ വ്യാപാരിയായ അബുവിന്റെ വരവ്. ജോസിനെ വകവെക്കാതെ ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.

പ്രസവത്തിൽ 'അമ്മ മരിക്കുന്നതിനാൽ കുഞ്ഞിനെ അബുവിന് തന്നെ ഏറ്റെടുക്കേണ്ടി വരുന്നു. അബുവിന്റെ ഭാര്യ ജാസ്മിൻ തന്റെ കൈക്കുഞ്ഞിനൊപ്പം അനാഥക്കുഞ്ഞിനെയും പാൽ കൊടുത്തു വളർത്തുന്നു. അവർ മുത്ത്, ഷെമീർ എന്നിങ്ങനെ പേരുള്ള രണ്ട് നായക യുവാക്കളായി വളർന്നു വരുന്നു. ഇങ്ങനെയാണ് സിനിമയുടെ കിടപ്പുവശം.

ശിവജി ഗുരുവായൂർ ആണ് അബു എന്ന മത്സ്യവ്യാപാരി. ലോകത്തെവിടെയുമില്ലാത്ത മീൻകച്ചവടക്കാരുടെ ഗെറ്റപ്പിലും കോസ്റ്റ്യൂംസിലും ആണ് ശിവജി ഗുരുവായൂർ. പുള്ളിയുടെ നന്മയുടെ ഡോസ് പരിഗണിച്ച് നമ്മക്ക് ക്ഷമിക്കാം. അഖിൽ പ്രഭാകർ , റിഷി എന്നിവരാണ് മുത്തുവും ഷെമീറും. ശ്രീജിത്ത് രവി, സുധീർ കരമന, സുനിൽ സുഖദ , കലാഭവൻ മണിച്ചേട്ടനെ അനുകരിക്കുന്ന ഒരു പോലീസ്കാരൻ, ബിജുക്കുട്ടന്റെ ഡ്യൂപ്പ് ആയ വേറൊരു കുട്ടൻ എന്നിവരൊക്കെയാണ് അഭിനേതാക്കൾ.

നിങ്ങൾ ഊഹിച്ച പോലെ തന്നെ വലുതാവുമ്പോൾ ഷെമീറും മുത്തുവും തമ്മിലടിക്കുന്നതും വില്ലൻ നടുക്ക് നിന്ന് പിരികയറ്റി ചോര നക്കുന്നതും ഒടുവിൽ തെറ്റിദ്ധാരണ മാറി രണ്ടു പേരും ഒന്നിക്കുന്നതും വില്ലൻ പടമാകുന്നതും ഒക്കെ തന്നെയാണ് സിനിമയുടെ വഴിത്തിരിവുകൾ. പുതുമയൊന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്ന രീതിയിൽ എടുത്തിട്ടുണ്ട്. അത്രയൊക്കെയെ പ്രതീക്ഷിച്ചതുമുള്ളൂ.. ആള് കേറാൻ സാധ്യതയുള്ള തിയേറ്ററുകൾ നോക്കി റിലീസ് ചെയ്തു എന്നത് മാത്രമാണ് ശക്തൻ മാർക്കറ്റിനെ കുറച്ചുപേരിൽ എത്തിച്ചത്..
ഇതിനപ്പുറം ശക്തൻ മാർക്കറ്റ് ഒരു പരാമർശമർഹിക്കുന്ന സിനിമയാവുന്നില്ല.


Click it and Unblock the Notifications