സോനു കെ ടിറ്റു കി സ്വീറ്റി - യുവപ്രേക്ഷകർക്കായൊരു വിനോദ ചിത്രം - റിവ്യൂ
പ്യാർ കാ പഞ്ച്നാമ എന്ന ഹാസ്യ ചിത്രത്തിന്റെ സംവിധായകനായ ലവ് രഞ്ചന സംവിധാനം ചെയ്തിരിക്കുന്ന 'സോനു കെ ടിറ്റു കി സ്വീറ്റി' ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ചിത്രം തന്നെയാണ്. വിനോദത്തിനായി സിനിമ കാണാൻ എത്തുന്നവർക്ക് സംതൃപ്തി നൽകാൻ ചിത്രത്തിനു സാധിക്കുന്നുണ്ട്.

ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ചിത്രം
പ്യാർ കാ പഞ്ച്നാമ എന്ന രണ്ട് ഭാഗങ്ങളിൽ എത്തിയ ഹാസ്യ ചിത്രത്തിന്റെ സംവിധായകനായ ലവ് രഞ്ചനാണ് ‘സോനു കെ ടിറ്റു കി സ്വീറ്റി ' എന്ന ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്, ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റെ തന്നെയാണ്.

റേറ്റിംഗ് - 6.5/10
കാർത്തിക് ആര്യൻ, നസ്റത് ഭരൂച, സണ്ണി സിംഗ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വിനോദത്തിനായി സിനിമ കാണാൻ എത്തുന്നവർക്ക് സംതൃപ്തി നൽകാൻ ചിത്രത്തിനു സാധിക്കുന്നുണ്ട്. രണ്ട് കൂട്ടുകാരുടെ കണ്ണു നിറയിപ്പിക്കുന്ന പരസ്പര സ്നേഹവും, അവരുടെ ജീവിത സന്ദർഭങ്ങളിലെ നർമ്മവും പ്രേക്ഷകരെ തീയറ്ററിൽ പിടിച്ചിരുത്താനാകും വിധം സംവിധായകൻ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ വിഷയം
പ്രേക്ഷകരെ അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള കഥയല്ലിത്. രണ്ടു കൂട്ടുകാരുടെ ജീവിതം നർമ്മത്തിൽ പൊതിഞ്ഞു പറയുകയാണ് ചിത്രത്തിൽ. വളരെ ലളിതമായി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത് എങ്കിലും, ക്ലൈമാക്സിൽ സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു വഴിത്തിരിവ് കരുതിയിട്ടുമുണ്ട്.
സാധാരണ നമ്മൾ ഒരുപാട് കണ്ടിട്ടും കേട്ടിട്ടും ഉള്ളതാണ് അമ്മായിയമ്മയും-മരുമകളും തമ്മിലുള്ള മത്സരത്തിന്റെ കഥകൾ.

ചിത്രത്തിൽ മത്സരം
സോനുവും സോനുവിന്റെ കൂട്ടുകാരൻ ടിറ്റുവിന്റെ ഭാര്യ സ്വീറ്റിയും തമ്മിലാണ് ചിത്രത്തിൽ മത്സരം.!
സോനുവും ടിറ്റുവും നഴ്സറി ക്ലാസ്സുമുതൽ കൂട്ടുകാരാണ് (ഇത് ചിത്രത്തിൽ കാണിക്കുന്നില്ല, പറയുകയാണ്). നല്ല സൗഹൃദവുമായി അവർ മുന്നോട്ട് പോകുന്നതിനിടയിൽ ടിറ്റുവിന്റെ വിവാഹം സ്വീറ്റിയുമായി തീരുമാനിക്കുന്നു. സോനു തന്റെ കൂട്ടുകാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെൺകുട്ടി അവനു ചേരുന്നതാണോ ,അവളുടെ സ്വാവം എങ്ങനെ - തുടങ്ങിയ കാര്യങ്ങളിൽ വ്യാകുലനാകുന്നു.

ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ
വീട്ടുകാർ തീരുമാനിച്ച പ്രകാരം ടിറ്റുവിന്റെ വിവാഹം സ്വീറ്റിയുമായി നടക്കുന്നു. വിവാഹത്തിനു ശേഷം ടിറ്റുവും സ്വീറ്റിയും പോകുന്നിടത്തെല്ലാം സോനുവും പിറകെ പോകുന്നു. സോനുവിന്റെ ശ്രമങ്ങൾ തന്റെ സംശയം ശരിയാണെന്ന് തെളിയിച്ച് പ്രിയകൂട്ടുകാരനെ തന്നിലേക്ക് തിരിച്ചടുപ്പിക്കാനാണ്. അതെപോലെ സ്വീറ്റി സോനുവിനെ അകറ്റി ടിറ്റുവിനെ തന്റേതു മാത്രമാക്കാനും ശ്രമിക്കുന്നു.
ഇതിൽ ആരുടെ ശ്രമമാണ് വിജയിക്കുന്നത് എന്നതറിയുവാൻ ചിത്രം കാണുക. നല്ല രീതിയിൽ ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ പോരായ്മകൾ
തിരക്കഥയിലെ ചെറിയ ചെറിയ പോരായ്മകൾ ചിത്രത്തിൽ ചില ഭാഗങ്ങളിൽ നിഴലിക്കുന്നുണ്ട്. ആദ്യ പകുതിയിലെ ലാഗിംഗ് അതിന്റെ ഭാഗമാണ്. സണ്ണി സിംഗിന്റെ ടിറ്റു എന്ന കഥാപാത്രമായുള്ള അഭിനയം ശരാശരിയിൽ ഒതുങ്ങുന്നതായിരുന്നു.

ചിത്രത്തിൽ മികച്ചു നിന്നത്
ആദ്യമായി പറയേണ്ടത്, ഒരു വിനോദചിത്രമെന്ന നിലയിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും വിധം ചിത്രത്തെ രൂപപ്പെടുത്തിയ സംവിധാനമികവ് തന്നെയാണ്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്തെ സന്തോഷം സംവിധായകനായ ലവ് രഞ്ചന്റെ ഉദ്യമം വിജയിച്ചു എന്നതിന്റെ തെളിവാണ്. സോനു എന്ന കഥാപാത്രമായി അഭിനയിച്ച കാർത്തിക്കും സ്വീറ്റിയായി എത്തിയ നസ്റത് ഭരൂചയും തങ്ങളുടെ രംഗങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തു.
പ്രത്യേകിച്ചും രണ്ടു താരങ്ങളുടേയും ഹാസ്യരംഗങ്ങളിലെ അഭിനയം കൃത്യതയുള്ളതായിരുന്നു.

ഗാനങ്ങൾ സന്ദർഭത്തിനു യോചിക്കുന്ന തരത്തിൽ തന്നെയുള്ളതാണ്
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുധീർ കെ ചൗധരിയാണ്. ചിത്രത്തെ ആസ്വാദനയോഗ്യമാക്കുന്നതിൽ ഇതും ഒരു പ്രധാന ഘടകം തന്നെയാണ്. ടി സീരീസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം പ്രദർശനത്തിനെത്തിച്ചത് എ എ ഫിലിംസ് ആണ്.
ഇതൊരു സ്ത്രീവിരുദ്ധ സിനിമയാണെന്ന് ചിലർക്ക് തോന്നിയേക്കാം, കാരണം ഇതിൽ ചില പരാമർശങ്ങൾ സ്ത്രീകൾക്കെതിരെ പൊതുവായി പറയുന്നുണ്ട്. (പുരുഷൻമ്മാരെ പറ്റി സിനിമയിൽ എത്ര മോശമായി പറഞ്ഞാലും ആരും പ്രതികരിക്കില്ല എന്നത് മറ്റൊരു സത്യം.

ലളിതമായ ചിത്രം പക്ഷെ, വിജയം സുനിശ്ചിതം!
കുടുംബമായും കൂട്ടുകാർക്കൊപ്പവും കാണാവുന്ന ചിത്രമാണ് സോനു കെ ടിറ്റു കി സ്വീറ്റി. ഫെബ്രുവരി 23 ന് ‘വെൽക്കം ടു ന്യൂയോർക്ക് 'എന്ന വലിയ ചിത്രത്തിനൊപ്പം റിലീസ് ചെയ്തെങ്കിലും ആ ചിത്രവുമായി ഒരു മത്സരം ആവശ്യമായി വന്നില്ല, ആദ്യ ദിവസം തന്നെ ആ ചിത്രത്തെ പ്രേക്ഷകർ തള്ളിക്കളഞ്ഞു കഴിഞ്ഞു. ചിത്രത്തിലെ പരാമർശങ്ങൾ ആ കഥാപാത്രങ്ങളുടെ അഭിപ്രായമായി മാത്രം കണക്കിലെടുക്കാം.


Click it and Unblock the Notifications











