ഗോകുൽ സുരേഷ് ശരിക്കും മൂത്തിരിക്കുന്നു.. സൂത്രക്കാരന് അപ്രതീക്ഷിത ട്വിസ്റ്റ്..!! ശൈലന്റെ റിവ്യൂ
ശൈലൻ
കൊലപാതകത്തിൽ തുടങ്ങി ഫാമിലി ഡ്രാമയിലൂടെയും ത്രികോണപ്രണയത്തിലൂടെയും മുന്നോട്ട് പോയി ഇന്റർവെലിൽ മറ്റൊരു കൊലപാതകത്തിലൂടെ പഞ്ചിട്ട് രണ്ടാം പകുതിയിൽ വീണ്ടും അതാവർത്തിച്ച് ദുരൂഹതയിലൂടെ മുന്നോട്ട് പോവുന്ന സൂത്രക്കാരൻ ഹിറ്റ് ഫോർമുല വച്ച് നവാഗതനായ അനിൽ രാജ് തയാർ ചെയ്തിരിക്കുന്ന ഫാമിലി ത്രില്ലർ ആണ്. നിര്മാതാക്കളിൽ ഒരാളായ വിച്ചു ബാലമുരളിയും സംവിധായകനും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന സ്‌ക്രിപ്റ്റ് സിനിമയെ ദൃശ്യയോഗ്യമായി നിലനിർത്തുന്നു..

സുഹൃത്തുക്കളായ ബാലചന്ദ്രൻ , ശ്രീധരൻ , പ്രഭാകരൻ എന്നിവരിലെ ബാലചന്ദ്രൻ ആണ് സിനിമ തുടങ്ങുമ്പോൾ കൊല്ലപ്പെടുന്നത് . തുടർന്ന് ഇവർ മൂവരുടെയും കുടുംബത്തിനുള്ളിലും അതുമായി ബന്ധപ്പെട്ട് പുറത്തും നടക്കുന്ന ചില സംഭവങ്ങളിലൂടെ ആണ് സിനിമയുടെ പോക്ക്.

ലാലു അലക്സ്, വിജയരാഘവൻ എന്നിവരാണ് ശ്രീധരനും പ്രഭാകരനും. സിനിമ തുടങ്ങും മുൻപേ കൊല്ലപ്പെട്ട് ഭിത്തിയിൽ കയറുന്ന ബാലചന്ദ്രൻ സ്വാഭാവികമായും സന്തോഷ് കീഴാരൂർ ആണ്. ചുവരിൽ പടമാവുന്ന റോളുകളിലേക്ക് ഇത്രമാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട ഒരു നടൻ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടാവുമോ എന്തോ..

ബാലചന്ദ്രന്റെ മകളായ അശ്വതിയും ശ്രീധരന്റെയും പ്രഭാകരന്റെയും മക്കളായ അരവിന്ദൻ ശ്രീജിത്ത് എന്നിവർക്കിടയിലുള്ള ത്രികോണപ്രണയമാണ് പടത്തിന്റെ റൊമാന്റിക് ട്രാക്ക്. ബാലചന്ദ്രൻ കൊല്ലപ്പെട്ടതോടെ മകൾ പ്രഭാകരന്റെ കുടുംബത്തോടോപ്പം താമസിക്കുന്നതും അമ്മയില്ലാത്ത അരവിന്ദൻ അവിടത്തെ നിത്യസന്ദര്ശകനായതും ഡ്യുയറ്റുകൾക്ക് സാഹചര്യമൊരുക്കുന്നു..

അരവിന്ദൻ എന്ന ക്യാരക്റ്ററിൽ ഗോകുൽ സുരേഷ് ശരിക്കും മൂത്ത് പരുവപ്പെട്ടിരിക്കുന്നു. പ്രണവിന്റെ നിർജീവസാന്നിധ്യത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കാമിയോ പ്രസൻസിൽ തിളങ്ങിയ ഗോകുൽ അതൊരു സൂചന മാത്രമായിരുന്നെന്നു കാണിക്കും വിധം കേറിമേയുകയാണ് സൂത്രക്കാരനിൽ. 96ൽ സേതുപതിയോടൊപ്പം കണ്ടിരുന്ന വർഷ ബോല്ലമ്മ ആണ് നായിക. നിരഞ്ജിന്റെ ശ്രീജിത്തും പടത്തിൽ നറഞ്ഞുനിൽക്കുന്ന റോൾ ആണ്. പദ്മരാജൻ രതീഷിന്റെ ഫാന്റം കുറുപ്പ് ആവട്ടെ ലുക്കിലാണ് പൊളി..

അപ്രതീക്ഷിതമായ വഴിത്തിരിവുകളും പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന വഴികളിൽ നിന്ന് ഇച്ചിരി വഴി മാറി നടക്കുന്ന ക്ളൈമാക്‌സും സൂത്രക്കാരനിൽ പൊസിറ്റിവ് ആയി പറയാവുന്ന ഘടകങ്ങൾ ആണ്. അനിൽ രാജ് എന്ന സംവിധായകന് ഒരു മികച്ച തുടക്കം സമ്മാനിക്കാൻ പടത്തിനു കഴിഞ്ഞിട്ടുണ്ട് "ആനക്കാട്ടിൽ ചാക്കോച്ചിക്ക് കമ്മീഷണറിൽ ഉണ്ടായവൻ" എന്നത് പോലുള്ള റഫറൻസ് ഡയലോഗുകൾ ഇടക്ക് കേറി വരുന്നുണ്ടെങ്കിലും ബോറാകുന്നില്ല. ഗോകുലിനെ നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരത്തെ ശ്രീവിശാഖ് എന്ന പുണ്യ പുരാതന കലാക്ഷേത്രത്തിൽ നിന്നുമാണ് സൂത്രക്കാരൻ കണ്ടത്. തമ്പാനൂരിൽ ഇറങ്ങിയപ്പോൾ മറ്റ് സ്ക്രീനിലേക്ക്ഒന്നും പോവാനുള്ള സമായമില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. 25പേര് വന്നില്ലെങ്കിൽ ടിക്കറ്റ് മടക്കിതന്ന് പൈസ വാങ്ങിക്കൊള്ളണം എന്ന ഭീഷണിയോടെ ആണ് ടിക്കറ്റ് തന്നത്. താഴത്തെ ക്ലാസിൽ ടിക്കറ്റില്ല വേണമെങ്കിൽ ബാൽക്കണി ടിക്കറ്റ് എടുത്ത് കണ്ടോളണമെന്ന അഹങ്കാരം വേറെയും.. ഇജ്ജാതി ഊളകളുടെ ആറ്റിട്യൂഡ് കാരണം കൊണ്ട് കൂടിയാവണം ഇങ്ങോട്ടൊന്നും ആളുകേറാത്തത്.
ചുരുക്കം: അപ്രതീക്ഷിതമായ വഴിത്തിരിവുകളും പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന വഴികളിൽ നിന്ന് ഇച്ചിരി വഴി മാറി നടക്കുന്ന ക്ളൈമാക്‌സും സൂത്രക്കാരനിൽ പൊസിറ്റിവ് ആയി പറയാവുന്ന ഘടകങ്ങൾ ആണ്.


Click it and Unblock the Notifications











