വേറിട്ട സ്ത്രീപക്ഷ കാഴ്ചയുടെ സ്റ്റാന്‍ഡ് അപ്പ് — സദീം മുഹമ്മദിന്റെ റിവ്യൂ

By സദീം മുഹമ്മദ്

സദീം മുഹമ്മദ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

Rating:
3.0/5
Star Cast: Rajisha Vijayan, Nimisha Sajayan, Arjun Asokan
Director: Vidhu Vincent

നമ്മുടെ ആണ്‍ യുവ-കൗമാരങ്ങളില്‍ വ്യാപകമായി ഉള്ള ഒരു തെറ്റിദ്ധാരണയാണ് ലൈംഗികതയെന്നാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം വെറുമൊരു ഭോഗിക്കല്‍ മാത്രമാണെന്നത്. പുരുഷന്മാരില്‍ നല്ലൊരു ശതമാനത്തിനും തന്റെ വികാരശമനത്തിനുള്ള മാര്‍ഗമായി മാത്രം ലൈംഗികത കാണുമ്പോള്‍, സ്ത്രീയെ സംബന്ധിച്ചിടത്തോളം അതിന് വൈകാരികാവേശഷം എന്നതിനപ്പുറം പല മാനങ്ങളുമുണ്ട്. ഇത് തിരിച്ചറിയുവാന്‍ സാധിക്കാത്ത പുരുഷന്മാരാണ് തന്റെ കായികമായ ബലം തെളിയിക്കുവാനുള്ള മാര്‍ഗമായി ആദ്യരാത്രിയും മണിയറയെയുമെല്ലാം കാണുന്നത്.

1

നമ്മുടെ യുവതലമുറയും സ്ത്രീയെ ഇത്തരത്തില്‍ കാണുന്നുവെന്നതുകൊണ്ടാണ് പ്രേമവും സ്‌നേഹവുമെല്ലാം വെറും അതിന്റെ മെറ്റീരിയല്‍ തലത്തില്‍ മാത്രം വര്‍ത്തമാനകാലത്ത് ഒതുങ്ങിപ്പോകുന്നത്. സ്ത്രീകള്‍ക്ക് നേരെ വ്യാപകമായി ലൈംഗീകാതിക്രമങ്ങള്‍ നടക്കുന്ന ഒരു കാലത്ത് ഇത്തരം വിഷയത്തിന്റെ ആഴങ്ങള്‍ തേടിപോകുകയെന്നുള്ളത് കലാകാരന്റെയും ബാധ്യതയായി മാറുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് വിധുവിന്‍സെന്റിന്റെ സ്റ്റാന്റപ്പ് എന്ന ചലച്ചിത്രം ഈ രീതിയിലുള്ള വായനയും കാഴ്ചയുമെല്ലാം ആവശ്യപ്പെടുന്നതായി മാറുന്നത്.

2

നമ്മുടെ കുടുംബങ്ങളിലെ ഭാര്യ- ഭര്‍തൃ ബന്ധങ്ങളിലെ ഇണകള്‍ തമ്മില്‍ നടക്കുന്നത് പോലും ഈയടുത്ത് കീറിമുറിച്ച് പരിശോധിക്കപ്പെട്ടപ്പോള്‍ വീടുകളില്‍ ദമ്പതിമാര്‍ക്കിടയില്‍പോലും എണ്‍പതുശതമാനം നടക്കുന്നത് ബലാത്സംഗങ്ങളാണെന്ന് ഇതുസംബന്ധമായി നടന്ന പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. കീഴടക്കല്‍ വിജയത്തിന്റെ ചിഹ്നമായി വ്യാഖാനിക്കപ്പെടുന്ന ഒരു കാലത്ത് തന്റെ കരുത്ത് തെളിയിക്കുവാനുള്ള മാര്‍ഗം പെണ്ണിനെ കീഴടക്കലാണെന്നത് ഒരു കീഴ്‌വഴക്കമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അനുവാദവും സമ്മതവുമില്ലാതെ തന്റെ ദേഹത്ത് മറ്റൊരാള്‍ പ്രത്യേകിച്ച് ഒരു പുരുഷന്‍ കൈവെച്ചാല്‍, ഏതുവലിയ സുന്ദരനായാലും ഒരു സ്ത്രീയുടെ കണ്ണില്‍ ആ വ്യക്തിയെ ഒരു നിലക്കും അംഗീകരിക്കുവാന്‍ കഴിയില്ല തന്നെ.

3

ഇതുകൊണ്ടാണ് നാം ദിനേന വായിക്കുന്ന ബസ്സില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നുള്ളത്‌പോലും കേള്‍ക്കുമ്പോള്‍ വലിയ കാര്യമായി മൂന്നാമതൊരാള്‍ക്കു തോന്നുന്നില്ലെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതൊരു ശാരീരിക പ്രശ്‌നത്തിനപ്പുറം മാനസികപ്രശ്‌നം കൂടിയായി മാറുന്നത്. അടിസ്ഥാനപരമായി സ്റ്റാന്‍ഡ് അപ്പ് ചര്‍ച്ചചെയ്യുന്നത് ഇങ്ങനെ സ്ത്രീ സമൂഹം നേരിടുന്ന ഒരടിസ്ഥാന പ്രശ്‌നത്തെക്കുറിച്ച് തന്നെയാണ്. ദിയ (രജീഷ വിജയന്‍) തന്റെ കാമുകനാല്‍ തന്നെ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു ഘട്ടത്തില്‍, ഇരുവരുടെയും കുടുംബങ്ങള്‍ തന്നെ പ്രശ്‌നം നാലാളറിയാതെ ഒതുക്കിതീര്‍ക്കുവാനായി ഇരുവരുടെയും കല്യാണം നിശ്ചയിക്കുകയാണ്. എന്നാല്‍ ഇതിനോട് എങ്ങനെ പൊരുത്തപ്പെടുമെന്നറിയാതെ നില്ക്കുന്ന ദിയക്ക് രക്ഷകയായി കാമുകന്റെ സഹോദരി കീര്‍ത്തി മരിയ തോമസ് (നിമിഷ സജയന്‍) എത്തുകയാണ്. ഇവിടെ സ്വാഭാവികമായും നമ്മുടെ പരമ്പരാഗത രീതി സ്വീകരിച്ചുകൊണ്ട് കല്യാണത്തിന് വഴങ്ങികൊടുക്കണോ, അതോ പുതിയ രീതിയില്‍ മാറി ചിന്തിക്കണോയെന്നുള്ള ചോദ്യമാണ് മുഖ്യകഥാപാത്രമായി ദിയയുടെ മുന്നില്‍ വരുന്നത്.

4

മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാമപ്പുറം ഏതൊരു പെണ്ണും കാമുകന്റെയോ മറ്റോ മുന്നില്‍ മനസ്സുതുറക്കുന്നത്, ഔപചാരികതക്കപ്പുറം തന്റെ മാനസിക നിലയിലെത്തിയ ഒരാളിലുള്ള അഭയം തേടല്‍ കൂടിയാണ്. ശരീരത്തിനപ്പുറമാണ് ഇത്തരം ബന്ധങ്ങളുടെ സ്ഥാനം. എന്നാല്‍ ഇങ്ങനെ താന്‍ ഏറെ ഇഷ്ടപ്പെടുന്ന അമല്‍(വെങ്കിടേഷ്) എന്ന ആണ്‍ സുഹൃത്തുപോലും തന്നെവെറുമൊരു ശരീരംമാത്രമായി കണ്ടുവെന്നതാണ് ദിയ എന്ന കഥാപാത്രം സിനിമയുടെ അരപകുതിക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ മാനസിക സംഘര്‍ഷം.തിരിച്ചറിയല്‍, ഇഷ്ടപ്പെടല്‍, പൊരുത്തപ്പെടല്‍ ഇതിനുശേഷം സ്വാഭാവികമായി ഒരു സ്ത്രീ- പുരുഷ ബന്ധത്തിലേക്ക് യാതൊരു ബലപ്രയോഗവുമില്ലാതെ കടന്നുവരുന്ന സംഗതിയാണ് ഇണചേരല്‍ അഥവാ ലൈംഗീക ബന്ധം. പ്രകൃതിയുടെ ഇക്കാര്യത്തിലുള്ള താളം തെറ്റിക്കുന്നതോടുകൂടി സമൂഹത്തില്‍ പല പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.

5

ഇത്തരം പ്രശ്‌നങ്ങളിലേക്ക് എത്തി നോക്കുവാനുള്ള ശ്രമത്തിന്റെ തുടക്കംകൂടിയായി സ്റ്റാന്‍ഡ് അപ്പിനെ നമുക്ക് വിലയിരുത്താം. മാന്‍ഹോള്‍ പോലൊരു ബഹളങ്ങളില്ലാത്ത സിനിമാ സംവിധായികയായ വിധുവിന്‍സെന്റ് സ്റ്റാന്‍ഡ് അപ്പ് വലിയൊരു പ്രൊഡക്ഷന്‍ ബാനറിന്റെ പിന്തുണയുമായി വരുമ്പോള്‍ നമുക്ക് സ്വാഭാവികമായും സിനിമയുടെ ബഹളങ്ങളിലാറാടുന്ന ഒരു സ്‌ക്രീന്‍ കാഴ്ചയാകുമോയെന്ന സംശയം ആദ്യമേ ഉണ്ടായിരുന്നെങ്കിലും തീര്‍ത്തും ബഹളങ്ങളുണ്ടാക്കാത്ത ഒരു സിനിമ തന്നെയാണ് സ്റ്റാന്‍ഡ് അപ്പ്. കഥാപാത്രങ്ങള്‍ക്കപ്പുറം വിഷയത്തിനാണ് ഇവിടെ പ്രാധാന്യം നല്കുന്നത്. തുടക്കം മുതല്‍ സിനിമ ഒരു പതിയെ താളത്തിലാണ് പോകുന്നത്.

6

അവസാനം വരെ ഈ ടെമ്പോയില്‍ നിന്ന് താഴേക്ക് പോകുവാനോ മുകളിലേക്ക് വരുവാനോ ശ്രമിക്കുന്നില്ല സിനിമ. ഒരു ത്രില്ലര്‍ ജോണറില്‍ കൊണ്ടുപോകുകയാണെങ്കില്‍ തീയേറ്റര്‍ പ്രേക്ഷകനെ ഏറെ ത്രസിപ്പിക്കുന്നതായി മാറുമായിരുന്ന സിനിമ, അതിന് ശ്രമിക്കാതിരുന്നത് ബോധപൂര്‍വം തന്നെയായിരിക്കാം. എങ്കിലും ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഇത്തരമൊരു തലമുണ്ടാകുന്നോയെന്ന സംശയമുയര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രതിയെ നിയമത്തിന് മുന്‍പില്‍കൊണ്ടുവരികയെന്നുള്ളത് നിര്‍ബന്ധമായി എടുത്തതുകൊണ്ട്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളുടെ കൈകളാല്‍ തന്നെ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു യുവതിയുടെ മാനസികവ്യാപാരങ്ങളിലേക്ക് അധികം പോകുവാനും സീനുകള്‍ക്ക് സാധിച്ചിട്ടില്ല.

7

പൂര്‍ണമായും ആ നിലയിലേക്കും ഒരു സ്ത്രീയുടെ അത്തരം കാഴ്ചപ്പാടിലേക്കും മാറിയിരുന്നെങ്കില്‍ ഈ സിനിമ മറ്റൊന്നായി മാറുമായിരുന്നുവെന്ന് തോന്നുന്നു. നിമിഷ, രജീഷ തുടങ്ങി അര്‍ജുന്‍ അശോകന്‍ വരെയുള്ളവര്‍ പരിണിത പ്രജ്ഞരായതിനാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കൈയടി കാമുകനെ മനോഹരമാക്കിയ പുതുമുഖം വെങ്കിടേഷിന് തന്നെ നല്കാവുന്നതാണ്. ചെറിയ വേഷങ്ങളിലെത്തുന്ന പുതുമുഖങ്ങള്‍ പലപ്പോഴും തങ്ങളുടെ പ്രകടനംകൊണ്ട് വര്‍ത്തമാനകാല മലയാളിപ്രേക്ഷകരുടെ കൈയടി ഏറെ നേടുന്ന ഒരു കാലത്ത് ഇതിലെ അത്തരം ചെറിയ കഥാപാത്രങ്ങള്‍ പലപ്പോഴും പകച്ചുനില്ക്കുകയാണ് ചെയ്യുന്നതെന്നും പറയട്ടെ.

8

മായാമുകില്‍ പൊഴിയും വിരിയാതെ... കാണാ മഴ നനയും കനവാലെ... എന്നതടക്കമുള്ള ഗാനങ്ങളുടെ പുതിയ താളവും പ്രേക്ഷകനെ ആകര്‍ഷിക്കുന്നവയായി മാറിയിട്ടുണ്ട്. പലപ്പോഴും ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം കടന്നുവരുന്ന ട്വിസ്റ്റുകള്‍ സിനിമയുടെ കാഴ്ചയില്‍ വെറുതെ പ്രേക്ഷനെ പിരിമുറക്കത്തിലാക്കാറുണ്ട്. പലപ്പോഴും ഇതിന്റെ ബഹളം സിനിമയുടെ രസചരടില്ലാതാക്കാറുമുണ്ട്. എന്നാല്‍ സ്റ്റാന്‍ഡ് അപ്പിന്റെ ഏറ്റവും വലിയ സവിശേഷതയും വ്യത്യാസവും ആവശ്യമില്ലാതെ ട്വിസ്റ്റിംഗിലേക്ക് ഇതിന്റെ പ്രമേയത്തെ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുപോകുന്നില്ലെന്നതാണ്.

സ്ത്രീ സമൂഹം നേരിടുന്ന ഒരടിസ്ഥാന പ്രശ്‌നത്തെക്കുറിച്ച് പറയുന്ന സ്റ്റാന്‍ഡ് അപ് നിമിഷയുടെയും രജിഷയുടെ പ്രകടനം കൊണ്ട് മികച്ചൊരു ചലച്ചിത്രാനുഭവമാണ് സമ്മാനിക്കുന്നത്.

Read more about: review റിവ്യൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X