ഇതൊരു സൂപ്പർ ഡീലക്സ് തന്നെ, സദീം മുഹമ്മദിന്റെ റിവ്യൂ
സദീം മുഹമ്മദ്
അടിസ്ഥാനപരമായി ഒരു നാസ്തിക കാഴ്ചപ്പാട് പുലർത്തുകയും ആത്യന്തികമായി അത്തർമൊരു വീക്ഷണത്തിലേക്ക് കാഴ്ചക്കാരനെ കൈ പിടിച്ച് കൊണ്ടു പോകുകയും ചെയ്യുന്ന സിനിമയാണ് സൂപ്പർ ഡീലക്സ്. തമിഴ് സിനിമയുടെ പ്രകടമായ വിശ്വാസാ ധിഷ്ഠിത പിന്നാമ്പുറത്തിനോടും അതിനപ്പുറം പോകുന്ന അന്ധവിശ്വാസത്തിന്റെയും പരിസരത്തു നിന്നുള്ള ഒരു വേറിട്ട സഞ്ചാരമാണ് ഈ ഡീലക്സ്. അതുകൊണ്ട് തന്നെയാണ് തമിഴ് സിനിമയുടെ മറ്റൊരു വളർച്ചയും മാറ്റവുമായി ഇതിനെ വിശേഷിപ്പിക്കാവുന്നത്.
മൂന്ന് കഥകൾ സമാന്തരമായി സഞ്ചരിക്കുകയും അവസാനത്തിൽ ഇവ മൂന്നും ഒരേ പാതയിലെത്തുകയും ചെയ്യുന്ന അവതരണ രീതിയാണ് ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്.

ഏഴു വർഷത്തിനു ശേഷം വീട്ടിലേക്ക് വരുന്ന മാണിക്യം (വിജയ് സേതുപതി)യെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മകൻ റാസുക്കുട്ടി, ഭാര്യ ശക്തി എന്നിവരുടെ കുടുംബവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഒരു കഥയിലെങ്കിൽ പ്ലസ് വൺ വിദ്യാർഥികളായ അഞ്ചുപേർ , ഒരു നീലചിത്രത്തിന്റെ സിഡി സംഘടിപ്പിച്ച് അത് കാണുവാൻ തുടങ്ങുമ്പോൾ അതിൽപ്പെട്ട ഒരുവന്റെ അമ്മയാണ് അതിൽ അഭിനയിച്ച തെന്നതറിയുന്നതോടെ അമ്മയെ കൊല്ലുവാനായി ഓടുന്നതിനിടയിൽ ഒരപകടം സംഭവിച്ച് അവൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുന്നു. ഇതിൽപ്പെട്ട മറ്റ് മൂന്നു പേരാകട്ടെ തങ്ങളുടെ കാരണത്താൽ തകർക്കപ്പെട്ട സുഹൃത്തിന്റെ വീട്ടിലെ ടെലിവിഷൻ മാറ്റി വാങ്ങി കിട്ടുന്നതിനായി പണം കണ്ടെത്തുവാൻ ക്വട്ടേഷൻ സംഘത്തിലടക്കം എത്തിപ്പെടുകയും അവിടെ നിന്ന് ഒന്നിന് പിറകെ ഒന്നായി പല ഏടാകൂടങ്ങളിലും ചെന്നുപ്പെടുകയാണ്.

ഇതുപോലെ മുകിൽ (ഫഹദ് ) , ഭാര്യ വെമ്പു (സാമന്ത ) എന്നിവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവങ്ങൾ അവരുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുകയും, ഇവരുടെ വീട്ടിൽ വെച്ച് ഒരാൾ കൊല്ലപ്പെടുകയും ആ മൃതദേഹവുമായുള്ള യാത്രക്കിടെ മറ്റൊരാൾ കൂടി കൊല്ലപ്പെടുകയുമാണ് . ഇങ്ങനെ പരസ്പരം കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന വിവിധ കഥകളുടെയെല്ലാം അടിസ്ഥാനപരമായ ഒരു ധാരയുണ്ട്. അവസാനം എല്ലാം ഈ ധാരയിലേക്കെത്തിപ്പെടുകയുമാണ്.

എന്തിനാണ് ഇത്രയും സങ്കീർണമായി സൂപ്പർ ഡീലക്സ് സഞ്ചരിക്കുന്നതെന്ന് നമുക്ക് ആദ്യത്തിൽ തോന്നുമെങ്കിലും സിനിമയിലൂടെ നാം അൽപ്പനേരം സഞ്ചരിക്കുമ്പോൾ ജീവിതം എത്ര സങ്കീർണമായ ഒരു കാര്യമാണെന്ന തിരിച്ചറിവ് തന്നെയാണ് ദൈർഘ്യമേറിയ ഇത്തരമൊരു അവതരണത്തിലൂടെ സംവിധായകൻ ത്യാഗരാജൻ കുമാര രാജനും തിരക്കഥാകൃത്തുക്കളുമെല്ലാം ഉദ്ദേശിക്കുന്നത്.

സ്ക്രീനിൽ നാം കാണുന്ന സോപ്പ് ഓപ്പാറ സീരിയൽ സമാന കാഴ്ചക്കപ്പുറം ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും ദുരിതങ്ങളും യാഥാർത്ഥ്യ ബോധ്യത്തോടു കൂടിയാണ് സൂപ്പർ ഡീലക്സ് കാഴ്ചക്കാരനോട് പറയുന്നത്. ഇങ്ങനെ ഭൂമിയിൽ നിന്ന് പൊങ്ങി പറക്കാതെ കാര്യങ്ങൾ പറയുന്ന പല നവ തമിഴ് സിനിമയുടെ കൂടുതൽ പുതിയ കാഴ്ചയാണ് ഈ സിനിമ നല്കുന്നത്.

വിജയ് സേതുപതിയുടെ ട്രാൻസ്ജെൻഡർ കഥാപാത്രത്തെ മുൻനിറുത്തിയാണ് ഈ സിനിമയെക്കുറിച്ച് റിലീസിംഗിന് മുൻപ് ഏറെ ചർച്ച നടന്നതെങ്കിലും സിനിമയുടെ കാഴ്ചയിൽ മറ്റ് ഏതൊരു നടനും അവതരിപ്പിച്ചാൽ നന്നാവുന്നത്ര മാർക്ക് നല്കാവുന്ന പ്രകടനം മാത്രമെ സേതുപതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളൂ. ഇതു പോലെ മറ്റേതൊരു തമിഴ് യുവനടൻ ചെയ്യാവുന്ന കഥാപാത്രം തന്നെയാണ് സിനിമ തുടങ്ങുമ്പോൾ ഫഹദ് ഫാസിലിന്റെ മുകിൽ എന്ന കഥാപാത്രം. എന്നാൽ എന്തിന് ഈ മലയാളനടനെ ഒരു തമിഴ് സംവിധായകൻ തെരഞ്ഞെടുത്തുവെന്ന മലയാളികളായ പ്രേക്ഷകരുടെ സിനിമയോടൊപ്പം സഞ്ചരിക്കുന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് , മൃതദേഹവുമായി പോകുമ്പോൾ ജീപ്പിൽ വെച്ച് അഭിനയം പഠിക്കുന്ന മുകിലിനോട് അഭിനയിക്കാൻ ഭാര്യ പറയുന്നുണ്ട്. ഒരു കഥാപാത്രമായി നില്ക്കുന്ന സമയത്ത് തന്നെ സ്വാഭാവികതയോടെ മറ്റൊരു കഥാപാത്രത്തെ നാടകീയതയില്ലാതെ തന്റേതായ രീതിയിൽ അവതരിപ്പിക്കുന്ന ഫഹദ് രീതിയെ ഇവിടെ വെച്ചാണ് നമുക്ക് വേറിട്ടറിയാൻ സാധിക്കുന്നത്.

എന്തിന് ഫഹദ് എന്നട യാളപ്പെടുത്തുന്ന ഈ സീൻ തന്നെ ഈ സിനിമയിൽ വേറിട്ടടയാളപ്പെടുത്തേണ്ട ഒന്ന് തന്നെയാണ്. ഇത് പോലെ ഭാര്യയുടെ വേഷം കെട്ടിയ സാമന്തയുടെ സ്വാഭാവിക ഇടപെടലിലൂടെയുള്ള ക്യാമറക്ക് മുന്നിലെ പ്രകടനം ഏറ്റവും നല്ല ഒരു യുവതാരജോഡികളെയാണ് കാണിച്ചുതരുന്നത്. ഇൻസ്പെക്ടർ വേഷം കെട്ടിയ ഗണപതിയുടെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെയാണ്. എന്നാൽ ഇതിനെല്ലാമപ്പുറം ആരാണ് സൂപ്പർ ഡീലക്സിലെ സൂപ്പർ ആക്ടർ എന്ന ചോദ്യത്തിന്നുള്ള ആദ്യ ഉത്തരം മാണിക്യത്തിന്റെ മകന്റെ വേഷം കെട്ടിയ അശ്വന്ത് അശോക് കുമാറിന്റെ പേരു തന്നെയാണ്. പ്രായത്തെക്കാൾ വലിയ പക്വത കാണിക്കുന്ന റാസുക്കുട്ടി എന്ന ഈ ചെറിയ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച അശ്വന്ത് തന്നെയാണ് ഈ സിനിമയിലെ സൂപ്പർ ഡീലക്സ് ആക്ടർ '
മൂന്ന് കഥകൾ സമാന്തരമായി സഞ്ചരിക്കുകയും അവസാനത്തിൽ ഇവ മൂന്നും ഒരേ പാതയിലെത്തുകയും ചെയ്യുന്ന അവതരണ രീതിയാണ് ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications











