പ്രേക്ഷകന്റെ ഡാർക്ക് ഫെയ്റ്റ് അഥവാ ടെർമിനേറ്ററിന്റെ ഇരുണ്ടവിധി — ശൈലന്റെ റിവ്യൂ
ശൈലൻ
യാദൃശ്ചികമായിട്ടാണെങ്കിലും ആകാശഗംഗയുടെ രണ്ടാം ഭാഗം മലയാളത്തിലും ടെർമിനേറ്റർ സീരിസിലെ പുതിയ സിനിമ ഹോളിവുഡിലും റിലീസ് ചെയ്യപ്പെട്ടത് ഒരേ ദിവസമായിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ രണ്ടു സിനിമകളും തിയേറ്ററിൽ സമ്മാനിച്ച കാഴ്ചാനുഭവം സമാനമാണ്. അങ്ങേയറ്റം നിരാശാജനകം.
ഡാർക്ക് ഫെയ്റ്റ് എന്നാണ് പുതിയ ടെര്മിനേറ്ററുടെ ശീർഷകം. ഗംഭീരമാംവിധം അന്വർത്ഥമായ നാമകരണമായിപ്പോയി ഇതെന്നു സമ്മതിക്കാതെ വയ്യ. സിനിമയ്ക്ക് ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറുന്നവന്റെ കൊടൂരവിധി.

1984 -ലാണ് ടെർമിനേറ്റർ പരമ്പരയിലെ ആദ്യ സിനിമ ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്നത്. അതിൽ വില്ലനായിരുന്ന ടെർമിനേറ്റർ ഷ്വാർസ്‌നഗറിനെ നായകനാക്കി 1991 -ൽ കാമറൂൺ സെക്കന്റ് പാർട്ടും ഇറക്കി --- ദി ജഡ്ജ്‌മെന്റ് ഡേ. അർണോൾഡ് ഷ്വാർസ്‌നെഗറെ കേരളത്തിൽ ആര്യനാട് ശിവശങ്കരനാക്കുകയും ലോകമെമ്പാടും പ്രശസ്തിയുടെ ഉത്തുംഗതയിൽ എത്തിക്കുകയും ചെയ്ത ഈ സെക്കൻഡ് പാർട്ടായിരുന്നു ടെർമിനേറ്റർ സീരീസിലെ പുപ്പുലി.

ഹോളിവുഡ് സിനിമകൾക്ക് വൈഡ് റിലീസൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ജഡ്ജ്‌മെന്റ് ഡേ തിയേറ്ററിൽ പോയി ഫസ്റ്റ് ഡേ കണ്ട ഒരാളാണ് ഞാൻ. സാങ്കേതികവിദ്യയും വിഎഫ്എക്‌സും ഇന്നത്തേത് വച്ചു നോക്കുമ്പോൾ നൂറിലൊന്ന് പോലും വികസിച്ചിട്ടില്ലാത്ത 28 കൊല്ലം മുൻപത്തെ ആ വിഷ്വൽ എക്സ്പീരിയൻസ് ഇപ്പോഴും മനസ്സിലുണ്ട്. ഒരു പക്ഷെ അതുകൊണ്ട് കൂടിയാവണം ഡാർക്ക് ഫെയ്റ്റ് വൻ നിരാശയായത്.

1998 -ലെ ഗ്വാട്ടിമാലയിലാണ് സിനിമ തുടങ്ങുന്നത്. അവിടെ 91 -ലെ ജഡ്ജ്‌മെന്റ് ഡേയിലെ സാറ കോർണറിനെയും അവരുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും കാണാം. അതുകഴിഞ്ഞ് 2020 -ലെ മെക്സിക്കോ സിറ്റിയിലേക്ക് ക്യാമറ കട്ട് ചെയ്യുകയായി. അവിടേക്ക് രണ്ട് ബുദ്ധിരാക്ഷസയന്ത്രങ്ങൾ (സൈബോർഗ്‌സ് ) ശൂന്യതയിൽ നിന്ന് ആവിര്ഭവിക്കുന്നു.

അവിടന്നങ്ങോട്ട് പിന്നെ പൊളപ്പാണ്. 196 മില്യൺ ഡോളറാണല്ലോ ബഡ്ജറ്റ്. യന്ത്രങ്ങളിൽ ആദ്യമിറങ്ങിയവൻ ടി റെവ് 9. അഡ്വാൻസ്ഡ് ടെർമിനേറ്റർ. ഡാനി റാമോസ് എന്ന സുന്ദരിയെ തട്ടുകയാണ് ലക്ഷ്യം. രണ്ടാമത് അവതരിച്ച യന്ത്രം ഗ്രെയ്‌സിന്റെ ലക്ഷ്യം ഡാനിയെ റെവ് 9 -ൽ നിന്ന് രക്ഷിക്കുകയാണ്. എന്നാൽ 'ഓളെക്കൊണ്ട് ഒറ്റയ്ക്ക് കൂട്ട്യാ കൂടുന്ന കേസല്ല'. അങ്ങനെ സാറാ കോർണർ വന്നു. T800 എന്ന പഴയകാല കിളവൻ അർണോൾഡ് വന്നു. ആകെ മൊത്തം ജഗപൊഗ.

സാറാ കോർണറും ടി 800 -മാണ് പടത്തിന്റെ ആകര്ഷണങ്ങൾ. സാറയ്ക്കാണ് മേൽക്കൈ. അർണോൾഡ് ഇല്ലെങ്കിൽ പോലും ഒറ്റയ്ക്ക് കൊണ്ടുപോവാനാവുമെന്ന് ലിൻഡ ഹാമിൽട്ടണിന്റെ മേച്ചിലിൽ നിന്ന് വ്യക്തം. ശിവശങ്കരൻ ചേട്ടനാവട്ടെ എഴുപത്തിരണ്ടാം വയസ്സിന്റെ ഗ്രെയ്‌സിലുള്ള ഭാഗം ഗംഭീരമാക്കി.

ജെയിംസ് കാമറൂണിന് രചനയിലും പ്രൊഡക്ഷനിലും പങ്കാളിത്തമുണ്ടെന്ന് ടൈറ്റിൽ ക്രെഡിറ്റിസിൽ കാണുന്നു. അതിന്റെ ഒരു ഗുണവും പടത്തിൽ കാണുന്നില്ല. ജഡ്ജ്‌മെന്റ് ഡേയുടെത് പോലൊരു ആത്മാവ് പടത്തിൽ മിസ്സിംഗാണ്. 1991 മുതൽ മൂന്നു ടെർമിനേറ്റർ സിനിമകൾ കൂടി ഇറങ്ങിയതായി രേഖകളിലുണ്ട്. പക്ഷെ നിലവാരമില്ലായ്മ കാരണം അവയൊന്നും ചരിത്രത്തിൽ രേഖപ്പെട്ടിട്ടില്ല. ബോക്സോഫീസ് സൈഡ് മാറ്റി നിർത്തിയാൽ ഡാർക്ക് സൈഡിന്റെ വിധിയും അതുതന്നെയാവാം.

ഇളിഞ്ഞ സാങ്കേതികത എന്നാണ് പടത്തിന്റെ ടെക്ക്നിക്കൽ സൈഡിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നത്. വിനയൻ മോഡൽ എന്നും പറയാം. ആകാശഗംഗ 2 കണ്ടതിന്റെ പിറകെ തന്നെ കാണാൻ കഴിഞ്ഞതിനാൽ പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റി. അല്ലെങ്കിൽ കുഴങ്ങിയേനെ.
പ്രേക്ഷകന്റെ ഡാർക്ക് ഫെയ്റ്റ് എന്ന് അടിവര


Click it and Unblock the Notifications