താങ്ക് യൂ ബ്രദർ: ലിഫ്റ്റിനുള്ളിൽ കുടുങ്ങുന്ന പൂർണഗർഭിണി, ഒപ്പമൊരു സമ്പൂർണ മണ്ടനും — ശൈലന്റെ റിവ്യൂ
ശൈലൻ
രാജ്യത്തെ കോവിഡ്-19 പ്രതിസന്ധി നിയന്ത്രണാതീതമാവുകയും തെന്നിന്ത്യൻ സംസ്ഥാനങ്ങൾ മൊത്തം സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോയിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈയാഴ്ച്ച ഡയറക്റ്റ് ഒടിടി ആയി പുറത്തുവന്നിരിക്കുന്ന സിനിമയാണ് താങ്ക് യൂ ബ്രദർ. മുൻപ് പല ഹോളിവുഡ് സിനിമകളിലും ദിലീപിന്റെ മിസ്റ്റർ ബട്ട്ലറിലും ഒക്കെ കണ്ടിട്ടുള്ള ലിഫ്റ്റ് തകരാറിലായി നിന്നുപോവുന്നതിനെ തുടർന്ന് അതിനുള്ളിൽ അകപ്പെടുന്നവർ നേരിടുന്ന പ്രശ്നങ്ങളെ വേറൊരു ആംഗിളിൽ സമീപിക്കുകയാണ് സിനിമ.

കഴിഞ്ഞവർഷം ലോക്ക്ഡൌണ്‍ തുടങ്ങിയ കൊറോണദിവസങ്ങളിൽ ഒന്നിൽ , ഹൈദരാബാദ് നഗരത്തിലെ ഗോൾഡ്‌ഫിഷ് അപ്പാർട്ട്‌മെന്റിൽ രണ്ട് വ്യത്യസ്ത ഫ്ലോറുകളിലേക്കായി പ്രിയ, അഭി എന്നിങ്ങനെ പേരുള്ള രണ്ടുപേർ ലിഫ്റ്റിൽ കയറുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്. ഏതാനും മിനിറ്റുകൾ മാത്രം ഒപ്പമുണ്ടായിട്ടും പ്രിയയ്ക്ക് അഭിയുടെ മുട്ടാളൻ സ്വഭാവം ഇഷ്ടപ്പെടാതെ ഉണ്ടാക്കുകയാണ്. മാസ്‌ക് വെക്കാതെ ലിഫ്റ്റിൽ കയറിയ അഭിയെ പ്രിയ വഴക്ക് പറയുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അത് പൂർണ്ണമായും അർഹിക്കുന്ന വിധത്തിൽ ആണ് അവന്റെ സമീപനങ്ങൾ..

ഇപ്പോൾ വായിക്കുന്ന എല്ലാവരും കരുതും, സ്ഥിരമൊരു ക്ളീഷേ പ്രണയകഥയിലേക്ക് ആണല്ലോ ഈ ലിഫ്റ്റ് പൊങ്ങുന്നത് എന്ന്.. പക്ഷെ, അല്ല. പ്രിയ വിളറിയ മുഖത്തോട് കൂടിയ ഏറക്കുറെ അവശയായ ഒരു പൂർണഗർഭിണി ആണ്. അവളുടെ ഭർത്താവ് സൂര്യ അടുത്ത ദിനങ്ങളിൽ എങ്ങോ മരിച്ചുപോയിട്ടുണ്ട്. ജോലിക്കിടയിൽ സംഭവിച്ച ഒരു മരണമായതിനാൽ അതുമായി ബന്ധപ്പെട്ട എന്തോ ആവശ്യത്തിന് ആണ് അവൾ ഗോൾഡ്‌ഫിഷ് അപ്പാർട്ട്‌മെന്റിൽ എത്തിയിരിക്കുന്നത്.

തൊണ്ണൂറ്റിനാല് മിനിറ്റ് നേരമുള്ള സിനിമയിൽ 45 മിനിറ്റുള്ള ഫസ്റ്റ്ഹാഫ് മുഴുവനും പ്രിയയുടെയും അഭിയുടേയും ജീവിതപശ്ചാത്തലം അവതരിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാത്ത, എല്ലാവരെയും വെറുപ്പിക്കുന്ന സമ്പന്ന ധൂർത്തപുത്രനാണ് അഭി. അമ്മയ്ക്കും സ്റ്റെപ്പ്‌ഫാദർ ആയ ഡോക്ടർ പ്രേമിനും അയാൾ ഉണ്ടാക്കുന്ന തലവേദനകൾ ചെറുതൊന്നുമല്ല. ഗതികെട്ട അമ്മ അയാളുടെ ബാങ്ക് അക്കൗണ്ടും കാർഡുകളും ബ്ലോക്ക് ചെയ്തതിനെ തുടർന്ന് ആർഭാടജീവിതം പ്രതിസന്ധിയിൽ ആയതിനാൽ ബദൽ മാർഗം അന്വേഷിച്ചിറങ്ങിയതാണ് അയാൾ.

വന്ന കാര്യം ശരിയാവാതെ, രണ്ടുപേരും താഴേയ്ക്ക് ഇറങ്ങുമ്പോഴും രണ്ടുപേരും ലിഫ്റ്റിൽ ഒന്നിച്ചാകുന്നു. ലിഫ്റ്റ് തകരാറിലായി ഒന്നിച്ച് കുടുങ്ങിപ്പോവുന്നു.. ലിഫ്റ്റിന്റെ നിയന്ത്രണം പോവുന്നത് കണ്ട ടെൻഷനിൽ പൂർണഗര്ഭിണിയായ പ്രിയയ്ക്ക് പ്രസവവേദന തുടങ്ങുന്നു. സംത്രാസത്തോടെ മാത്രമേ സിനിമയുടെ രണ്ടാം പകുതി കണ്ടു തീർക്കാനാവുള്ളൂ..

തീർത്തും പ്രവചനീയമാണ് സിനിമയുടെ ഓരോ സെക്കന്റും.. ക്ളീഷേനിർഭരം എന്ന് വേണമെങ്കിൽ പോലും പറയാം. പക്ഷെ, പലപ്പോഴും ലോലഹൃദയർക്ക് മനസിൽ തട്ടുന്നവിധത്തിലാണ് അതിന്റെ പരിചരണരീതി. തീർത്തും വെയിസ്റ്റ് ആയ ഒരു യുവാവിന്റെ ജീവിതം ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രം നീണ്ടുനിൽക്കുന്ന ഒരു അനുഭവം എങ്ങനെയാണ് പാടെ മാറ്റിമറിക്കുന്നത് എന്നും അത് അയാളെ എങ്ങനെയാണ് ഒരു പുതിയ മനുഷ്യനാക്കി മാറ്റുന്നത് എന്നും അധികം ഡെക്കറേഷനൊന്നും കൂടാതെ പ്രേക്ഷകരിൽ എത്തിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്

അനസൂയ ഭരദ്വാജ് ആണ് പൂർണ ഗർഭിണിയായ മുഖ്യ കഥാപാത്രം പ്രിയയായി വരുന്നത്. മനോഹരമാക്കിയിട്ടുണ്ട് അവർ ഒരു ഗർഭിണിയുടെ ശാരീരികചലനങ്ങളെ. ഇതിന് മുൻപേ ത്രൂ ഔട്ട് ഗർഭിണികളായി സ്‌ക്രീനിൽ വന്നിട്ടുള്ള കഹാനിയിലെ വിദ്യാബാലനെയും ലില്ലിയിലെ സംയുക്തയെയും ഓർക്കുന്നു. താരതമ്യത്തിൽ അനസൂയ ഭരദ്വാജ് ഒട്ടും താഴേപോവുന്നില്ല.

വിരാജ് അശ്വിൻ ആണ് പക്കാ ഊളയായ അഭിയെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ഹാഫിൽ നീട്ടിപ്പരത്തി ക്യാരക്റ്ററിനെ വിശദീകരിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പയ്യന് ചെയ്യാൻ കാര്യമായൊന്നുമില്ല. ലിഫ്റ്റിനുള്ളിൽ ആണെങ്കിലും സെക്കന്റ് ഹാഫിൽ മോശം പറയാത്ത രീതിയിൽ കൈകാര്യം ചെയ്തു വിരാജ്. ചുള്ളന്റെ ശബ്ദത്തിന് ഋഥ്വിക് റോഷന്റെ ശബ്ദവുമായി ഉള്ള നേരിയ സാമ്യവും ശ്രദ്ധേയമാണ്. മലയാളികൾക്ക് കൂടി പരിചിതനായ അനീഷ് കുരുവിളയും ഉണ്ട് ഒരു പ്രധാന റോളിൽ.. ഡോക്ടർ പ്രേം എന്ന ക്യാരക്റ്റർ ആയി.
തിരക്കഥ സംവിധാനം രമേഷ് രാപർത്തി. ഛായാഗ്രഹണം സുരേഷ് രാഗുടു. സംഗീതം ഗുണ ബാലസുബ്രഹ്മണ്യം. സ്‌ട്രീമിംഗ് ഓണ്‍ ആഹാ പ്ലാറ്റ്ഫോം. ലാംഗ്വേജ് തെലുങ്ക്.
Recommended Video
സമയനഷ്ടമില്ല കാഴ്ച


Click it and Unblock the Notifications