കലാഭവൻ നവാസിന് തങ്കഭസ്മക്കുറിയിടുന്ന സിനിമ, സദീം മുഹമ്മദിന്റെ റിവ്യൂ
എവി ഫര്‍ദിസ്
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയെന്ന സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ആർക്ക് തങ്കക്കുറി ചാർത്തണമെന്ന ചോദ്യം മുന്നോട്ടു വരുമ്പോൾ ആദ്യം നമ്മുടെ മുന്നിൽ വരുന്നത് കലാഭവൻ നവാസെന്ന നടനെയായിരിക്കും. കാരണം എസ് ഐ രാജൻ എന്ന കഥാപാത്രത്തിലൂടെ ഒരിടക്കാലത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ഈ അനുഗ്രഹീത നടൻ നടത്തിയിരിക്കുന്നത്. സ്വാഭാവികാഭിനയത്തിന്റെ വേറിട്ട രീതിയെന്തെന്ന് ഒരു കൊല്ലത്തുകാരനായ എസ് ഐ കഥാപാത്രത്തിലൂടെ അനുഭവിപ്പിക്കുവാൻ കഴിഞ്ഞുവെന്നുള്ളത് ഒരു വെറും ഭംഗി വാക്കിനപ്പുറമാണെന്ന് സിനിമയുടെ കാഴ്ചയിൽ നിങ്ങൾക്കനുഭവവേദ്യമാകും.

മമ്മുട്ടിയുടെ ഇൻസ്പെക്ടർ ബൽറാം മുതൽ തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും എസ് ഐ മുതലുള്ള പോലീസുകാർ വരെയുള്ള കഥാപാത്രങ്ങളുടെ ശ്രേണിയിലേക്ക് കയറ്റി വെക്കാവുന്ന കഥാപാത്രമാണ് എസ് ഐ രാജനും. നവാസ് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയെന്നതിനോടൊപ്പം 2019-ലെ മലയാള സിനിമാ ചരിത്രത്തിൽ ഈ ചലച്ചിത്രത്തിന്റെ അടയാളപ്പെടുത്തലും ഇക്കാര്യം കൊണ്ടു തന്നെയായിരിക്കും.

കഥാപരമായി നോക്കുകയാണെങ്കിൽ പ്രേമം, വിവാഹം, ഒളിച്ചോടൽ, വധുവിന്റെ അപ്രത്യക്ഷമാകൽ തുടങ്ങി ഒരു കാലഘട്ടം വരെ സ്ഥിരമായി പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയാണ് തമ്പുരാട്ടിയും പറയുന്നത്. എന്നാൽ ഇവ അവതരിപ്പിക്കുന്നതിലെ പഴമയാണ് ഈ ചിത്രത്തെ പ്രേക്ഷകനിൽ നിന്ന് പിറകോട്ടടിപ്പിക്കുന്നത്. ഒരു ന്യൂ ജനറേഷൻ ട്രെൻഡ് പേര് മുതൽ കൊണ്ടുവരുവാൻ കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും തൊണ്ണൂറ് മുതലുള്ള ജയറാം സിനിമകളിലെ കഥ പറച്ചിലാണ് ഓർമയിൽ വരിക. ഇടയ്ക്കിടക്ക് വിദൂക്ഷന്റെ ശബ്ദത്തിൽ മറഞ്ഞിരിക്കുന്ന ഒരു കഥാപാത്രം ഡയലോഗുകളമായി രംഗത്തു വരുന്നവയുണ്ടെങ്കിലും ഇടയ്ക്കിടക്ക് ടെറ്റിൽ കാർഡ് പോലുള്ളവ ഉപയോഗിച്ച് കഥാഗതിയുടെ സൂചനകൾ നല്കുന്നുണ്ടെങ്കിലും ഇതൊന്നും സിനിമയുടെ അവതരണ രീതിയെ തീർത്തും ആനുകാലിക രീതിയിലേക്ക് കൊണ്ടു വരുന്നതിൽ വിജയിച്ചിട്ടില്ലെന്നുള്ളത് പറയാതെ വയ്യ. എന്നാൽ ഇവിടെ നായകന് കല്യാണം വേണ്ടയെന്നുള്ളതിന് കാരണം വധു ഒരു വിഐപി വേശ്യയാണെന്നുള്ളതാണ്. വേറിട്ട രീതിയിൽ പ്രമേയത്തെ കൊണ്ടു വരികയായിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായ ഒരു സിനിമയാക്കി മാറ്റാമായിരുന്നു. പക്ഷേ അത്രത്തോളം ഗൃഹപാഠം തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു മാത്രം.

സിനിമയിൽ ചോദ്യമില്ലെന്ന് അലങ്കാരികമായി പറയാമെങ്കിലും ലോജിക്കൽ എറർ ധാരാളമായി സംഭവിച്ചിട്ടുണ്ട് ഈ സിനിമയിൽ. ഇത് സിനിമയുടെ കാഴ്ചയിൽ ധാരാളം കല്ലുകടിയും ബോറടിപ്പിക്കുന്നതിലേക്കും എത്തിപ്പിക്കുന്നുണ്ട്. ഇതിന് ഏറ്റവും ആദ്യത്തെ ഉദാഹരണമാണ് മനു എന്ന കഥാപാത്രം. ആ അഭിനേതാവ് നല്ലപോലെ അഭിനയിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും പ്രേക്ഷകനെ വട്ടം കറക്കുന്ന കഥാപാത്രമാണ് ഇത് സിനിമയിൽ.

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി ഒരു മോശം സിനിമെയാന്നുമല്ല. എന്നാൽ അവതരണത്തിൽ പുതുമയില്ല എന്നുള്ളതാണ് ഈ സിനിമയെ പിന്നോട്ടടിപ്പിക്കുന്നത്. എങ്കിലും ഭഗത് മനുവൽ, ദേവിക നമ്പ്യാർ, അർജുൻ, ചെമ്പിൽ അശോകൻ, സുധീർ കരമന തുടങ്ങി പുതുമുഖങ്ങൾ വരെ കാഴ്ചവെക്കുന്ന മനോഹരമായ പ്രകടനങ്ങളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. പക്ഷേ ഇതിനെ ഇല്ലാതാക്കുവാൻ വേണ്ടിയുള്ളതാണോ പശ്ചാത്തല സംഗീതം എന്നാണ് പലപ്പോഴും ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് കേൾക്കുമ്പോൾ തോന്നുക.


Click it and Unblock the Notifications











