സോയാ ഫാക്ടറിനെക്കാൾ മുകളിൽ ദുൽഖർ (അങ്ങ് ബോളിവുഡിലും ഉണ്ടെടാ ഞങ്ങൾക്ക് ആള്) — ശൈലന്റെ റിവ്യൂ
ശൈലൻ
കിംഗ്ഖാൻ ഷാരൂഖിന്റെ ശബ്ദാവതരണത്തോടെയാണ് ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി സിനിമയായ സോയാഫാക്ടറിന്റെ തുടക്കം. പടം അവസാനിക്കുന്നതും അങ്ങനെതന്നെ. മൊത്തത്തിൽ ഷാരൂഖിന്റെ സംസാരം പോലൊരു ലാഘവത്വം പടത്തിന് ഉടനീളമുണ്ട്.

എന്നാൽ ലാഘവത്വം കൂടി പോയതാണ് പടത്തിന്റെ കുഴപ്പവും. സോയാ ഫാക്ടർ പേര് സൂചിപ്പിക്കുന്നത് പോലെ സോയയെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. സോയാ സിംഗ് സോളങ്കി — വിജയെന്ദ്ര സിംഗ് സോളങ്കി എന്ന പട്ടാളക്കാരന്റെ മകൾ; രജ്പുതാനി പെൺകുട്ടി. 1983 -ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ ദിവസമാണ് അവളുടെ ജനനം.

അനുജ ചൗഹാന്റെ 'ദി സോയാ ഫാക്ടർ' എന്ന നോവലിന്റെ ചലച്ചിത്രവിഷ്കാരമാണ് അഭിഷേക് ശർമ്മ അതേ പേരിൽ തന്നെ സംവിധാനം ചെയ്തിരിക്കുന്ന സിനിമ. 'തെരെ ബിൻ ലാദൻ' പോലുള്ള കോമഡി സിനിമകളും പരമാണു പോലുള്ള ദേശഭക്തികേന്ദ്രീകൃത ഹിസ്റ്റോറിക്കൽ ഡ്രാമകളും സംവിധാനം ചെയ്ത ആളാണ് അഭിഷേക് ശർമ്മ. വ്യത്യസ്ത ട്രാക്കിലുള്ള ഒരു സോഫ്റ്റ് ഹേർട്ടഡ് റൊമാൻസ് കോമഡിയാണ് സോയാ ഫാക്ടറിൽ സംവിധായകൻ പയറ്റാൻ ശ്രമിക്കുന്നത്.

കൗമാരക്കാരിയായ സോയയുടെ കരിയർ/പേഴ്‌സണൽ പരാജയങ്ങളുടെ ചുവടുപിടിച്ച് തുടങ്ങുന്ന സിനിമയുടെ ആദ്യ പകുതി പരമ ബോറാണ്. ഉറക്കം വന്നാൽ പോലും ആരെയും കുറ്റം പറയാനാവില്ല. ജനിച്ച ദിവസത്തിന്റെ പ്രത്യേകത കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗ്യദേവതയാണ് സോയ എന്ന് അച്ഛൻ വിശ്വസിക്കുന്നു. കാലം കൊണ്ട് ആ വിശ്വാസം കൈവിട്ടുപോവുന്നതും പേഴ്‌സണലായി അവൾക്കും പ്രൊഫഷണലായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് രണ്ടാം പകുതിയിൽ.

ഭാഗ്യത്തിലും മന്ത്രവാദത്തിലും ഉപരിയായി കഴിവിലും അധ്വാനത്തിലും വിശ്വസിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഖിൽ ഖോഡയുടെ റോളിലാണ് ദുൽഖർ സൽമാൻ. സഹതാരങ്ങളും മാനേജ്‌മെന്റും ആരാധകരുമെല്ലാം സോയാ ഫാക്ടറിന് പിന്നാലെ പോവുമ്പോൾ ഒറ്റയ്ക്ക് നിന്ന് അതിനെ എതിരിടുന്ന ക്യാപ്റ്റൻ ദുൽഖറിൽ ഭദ്രമാണ്. നിഖിലിനെ ഒരു ടിപ്പിക്കൽ ഡിക്യൂ കഥാപാത്രമായി പരുവപ്പെടുത്തി എടുക്കുമ്പോഴും അയാൾ ഒരു ക്രിക്കറ്ററോ ഹിന്ദിക്കാരനോ അല്ലെന്ന് ഒരിക്കലും പ്രേക്ഷകനെക്കൊണ്ടു തോന്നിപ്പിക്കാത്ത വിധത്തിൽ താരം പെർഫക്റ്റായി വിളയാടുന്നു ബോളിവുഡിലും.

നീരജയിലെ പെര്ഫോമൻസിന് ദേശീയ അവാർഡ് ജൂറിയുടെ പരാമർശം നേടിയ അഭിനേതാവാണ് സോനം കപൂർ അഹൂജ. പടത്തിന്റെ ക്രെഡിറ്റ്‌സിൽ ദുൽഖറിനും മുൻപേ പേര് വരുന്നതും സോനത്തിന്റേതാണ്. പക്ഷെ എങ്ങനെ നോക്കിയാലും സിനിമയിൽ സോനത്തിന്റെ സോയയേക്കാൾ ബഹുമടങ്ങ് മുന്നിലാണ് ദുൽഖർ. പടമെന്ന നിലയിൽ മൊത്തത്തിലെടുത്താലും സോയാ ഫാക്ടറിനെക്കാൾ മുകളിൽ നിൽക്കുന്നത് ദുൽഖറിന്റെ പ്രകടനംതന്നെ. പറഞ്ഞുവരുമ്പോൾ ദുർബലമായത് തിരക്കഥയും പാത്രസൃഷ്ടികളുമാണ്. റൊമാൻസ് ട്രാക്കാണ് പടത്തിൽ ഭേദപ്പെട്ട രീതിയിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. ആ അക്കൗണ്ടിൽ ഒന്നുരണ്ട് നല്ല ഡ്യുയറ്റുകളുമുണ്ട്. സംഗീതം ശങ്കർ എഹസാൻ ലോയ്.

സോളോ പോലൊരു ആന്തോളജി മൂവിയ്ക്ക് പോലും അന്തംവിട്ട ഇനിഷ്യൽ ലഭിക്കാൻ തക്ക ഫാൻ ബേസ് ഉണ്ടായിരുന്ന നടനായിരുന്നു ദുൽഖർ. എന്നാൽ ദി സോയാ ഫാക്ടറിന്റെ ഓപ്പണിംഗ് ഷോ ഇന്ന് കാണുമ്പോൾ പരിതപകരമായിരുന്നു തിയേറ്റർ സ്റ്റാറ്റസ്. ഡിക്യൂവിന്റെ ഹിന്ദി സിനിമയെന്ന നിലയിൽ ഒരു പ്രൊമോഷൻ ക്യാമ്പയിൻ നടത്താനുള്ള ശ്രമമൊന്നും പിന്നണിക്കാരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് തോന്നുന്നു. ഏഷ്യാനെറ്റിനെ ചാനൽ പങ്കാളികളുടെ ലിസ്റ്റിൽ ടൈറ്റിൽസിൽ കണ്ടു. ആ വകയിൽ കുറച്ച് പേരിൽ മൊഴിമാറ്റപ്പെട്ട നിലയിൽ പടം എത്തിയേക്കാം.
തിയേറ്ററിൽ നിന്ന് കണ്ടാലും കണ്ടില്ലെങ്കിലും ലാഭമോ നഷ്ടമോ ഇല്ലാത്ത ഒരു നനഞ്ഞ സിൽമ എന്ന് ഒറ്റവാചകത്തിൽ നിർത്തുന്നു.


Click it and Unblock the Notifications