അന്വേഷണത്തിന്റെ ചിതറിയ വഴികൾ; നിഷാദിന്റെ തെളിവ് കൊള്ളാം — ശൈലന്റെ റിവ്യൂ
ശൈലൻ
ഭേദപ്പെട്ടതും വിഷയവൈവിധ്യമുള്ളതുമായ സിനിമകൾ സംവിധാനം ചെയ്യാൻ താൽപര്യമുളള ആളാണ് എം എ നിഷാദ് എന്ന ഡയറക്റ്റർ. അദ്ദേഹത്തിന്റെ സിനിമകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ ഈ ഒരു ആത്മാർത്ഥത കൃത്യമായി ബോധ്യപ്പെടും. എന്നാൽ അതിന്റെ ഫലം തിയേറ്റർ പ്രതികരണങ്ങളിൽ ലഭിക്കാറില്ലെന്നത് വേറെ കാര്യം. ഈയാഴ്ച തിയേറ്ററുകളിൽ എത്തിയ തെളിവ് ഏറ്റവും പുതിയ 'നിഷാദ്–സിനിമ'യാണ്.

സിനിമ എന്ന മാധ്യമത്തോടുള്ള തികഞ്ഞ ആത്മാർത്ഥതയും വിഷയസ്വീകരണത്തിലെ പുതുമയും എക്കാലത്തും കാത്തു സുക്ഷിക്കുന്നുണ്ടെങ്കിലും സ്ക്രിപ്റ്റുകളുടെ പാതി വെന്ത സ്വഭാവമാണ് പലപ്പോഴും നിഷാദിന്റെ സിനിമകൾക്ക് വിനയാവാറ്. ഇത്തവണ തെളിവുമായി വരുമ്പോൾ ചെറിയാൻ കൽപകവാടി എന്നൊരു സീനിയർ നാമധാരിയുടെ കൂട്ടുണ്ട് നിഷാദിന്. അതിന്റെതായ ഗുണങ്ങൾ സിനിമയിൽ പ്രതിഫലിക്കുന്നതും കാണാം.

പേര് സൂചിപ്പിക്കുന്നതുപോലെ തെളിവ് ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയാണ്. സംവിധായകൻ ഒരു അഭിമുഖത്തിൽ അവകാശപ്പെട്ട പോലെ ഇന്ററോഗേഷൻ മൂവി എന്നും പറയാം . പോലീസിസിന്റെ ചോദ്യം ചെയ്യലുകളിലൂടെയും തെളിവ് ശേഖരണത്തിലൂടെയും മുന്നോട്ട് പോവുന്ന ഒരു കുറ്റാന്വേഷണ ചിത്രം. ത്രില്ലർ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ദേദപ്പെട്ട ഒരു സിനിമയാണ് തെളിവ്.

കൊലപാതകക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ നിന്നും പരോളിൽ ഇറങ്ങി തിരിച്ച് ചെന്നിട്ടില്ലാത്ത ഖാലിദ്. ഇയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ഖാലിദിന്റെ ഭാര്യ ഗൗരിയെയും നാട്ടുകാരെയും ചോദ്യം ചെയ്യുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നതും പുരോഗമിക്കുന്നതും. ലാൽ ആണ് ഖാലിദ്. ആശാ ശരത് ഗൗരിയും. ചോദ്യം ചെയ്യൽ സംഘത്തിന്റെ തലവൻ രൺജി പണിക്കർ.

അന്വേഷണവും തെളിവു ശേഖരണവും മുന്നോട്ട് പോവുമ്പോൾ രണ്ടാം പകുതിയിൽ ട്വിസ്റ്റുകളുടെ കന്നിമാസമാണ്. ട്വിസ്റ്റ് കൂടുമ്പോൾ സ്ക്രിപ്റ്റിന്റെ ഫോക്കസും ഇന്റഗ്രിറ്റിയും നഷ്ടപ്പെടുന്നു. അന്വേഷണ സംഘം ധാർമ്മിക പ്രസംഗം നടത്തുന്നു. തീർപ്പുകൽപ്പിക്കുന്നതും കോടതിയല്ല ഇതേ സംഘം തന്നെ. കൽപ്പകവാടിയുടെ ഒക്കെ ഒരു കാര്യമേയ്.

കായലിലെ ഒറ്റപ്പെട്ട തുരുത്തിൽ ചെറുകുടിലിൽ താമസിക്കുന്ന ഗൗരിയും ഇടവേള കഴിഞ്ഞുള്ള കുറച്ചേറെ ഭാഗങ്ങളും ജയരാജിന്റെ ഭയാനകവുമായി നല്ല സാമ്യമുണ്ടെന്നതിൽ കൗതുകം തോന്നി. ആശാ ശരത് തന്നെയാണ് രണ്ട് സിനിമയിലും കുടിലുകെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന നായികാ കഥാപാത്രമെന്നതും എടുത്തുപറയണം. ആയമ്മയുടെ ഒരു ഭാഗ്യം. രണ്ട് സിനിമയും ഷൂട്ട് ചെയ്യാൻ ഭാഗ്യം സിദ്ധിച്ച നിഖിൽ എസ് പ്രവീണും ഭാഗ്യവാൻ തന്നെ. ചിത്രത്തിന്റെ സാങ്കേതിക മേഖലകളെ കുറിച്ചൊന്നും കുറവ് പറയാനില്ല. പ്രദർശന സമയവും കുറവാണ് --- 109 മിനിറ്റ്. അതായത് ബോറടിക്കാൻ ഗ്യാപ്പ് തരുന്നില്ല.
കണ്ടിരിക്കാവുന്ന ഒരു ആവറേജ് സിനിമ എന്ന് അടിവര.


Click it and Unblock the Notifications